Wednesday, January 6, 2021 12:02 AM IST
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയിൽ താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ശീതകാലത്ത് വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളിൽ നിന്നാണ് പക്ഷിപ്പനി പടർന്നതെന്ന് അനുമാനിക്കുന്നു. നിലവിൽ കുട്ടനാട്, നീണ്ടൂർ ഭാഗങ്ങളിൽ താറാവുകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ പക്ഷിപ്പനി എന്ന വാർത്തകേൾക്കുമ്പോഴേക്കും പലരുടെയും മനസിൽ വരുന്ന ആദ്യ ചോദ്യമാണ് ഇനിയിപ്പോൾ കോഴിയിറച്ചിയും മുട്ടയുമൊക്കെ കഴിക്കാമോ എന്നത്? സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ കൂടി ആകുമ്പോൾ സംശയം ഇരട്ടിയാകും. അതിലേക്ക് വരുന്നതിനു മുൻപ് എന്താണ് പക്ഷിപ്പനി എന്ന് ആദ്യമൊന്നു നോക്കാം...
പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ലുവൻസ ആദ്യമായി കണ്ടെത്തിയത് ഏതാണ്ട് 100 വർഷങ്ങൾക്കു മുന്നെയാണെങ്കിലും തീവ്ര സ്വഭാവത്തിലുള്ളതും പെട്ടെന്ന് പടർന്നു പിടിക്കുന്നതുമായ ഹൈലി പത്തൊജനിക് ഏവിയൻ ഇൻഫ്ലുൻസ (എച്ച്പിഎഐ) മനുഷ്യരിലേക്കും മറ്റ് സസ്തനികളിലേക്കും പകരാൻ കെൽപ്പുള്ളവയാണെന്നു കണ്ടെത്തിയിട്ട് അധിക കാലമായിട്ടില്ല. 2003നു ശേഷം നാളിതുവരെ അമ്പതിൽപ്പരം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പക്ഷിപ്പനി മനുഷ്യരിലേക്കു പകർന്നതായി സ്ഥിരീകരിച്ചിരിക്കുന്നത് 15 ൽ താഴെ രാജ്യങ്ങളിൽ മാത്രമാണ്. ഹോങ്കോംഗ്(1993), നെതർലൻഡ്സ് (2003) എന്നീ രാജ്യങ്ങൾ ഇതിൽപ്പെടും.
ഇൻഫ്ലുവൻസ എ വൈറസുകളിൽ 16H സബ് ടൈപ്പുകളും 9N സബ്ടൈപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ H5, H7 എന്നിങ്ങനെ ആരംഭിക്കുന്ന വൈറസ് ഗ്രൂപ്പുകളാണ് പൊതുവേ തീവ്രത കൂടിയ രോഗലക്ഷണങ്ങൾ കാണിക്കുന്നത്. ഇവയുടെ മരണസംഖ്യാ നിരക്ക് പക്ഷികളിൽ കേവലം 48 മണിക്കൂറിൽ 100 ശതമാനം വരെയാകാം. എന്നാൽ ഇവ മനുഷ്യരിലേക്കു പകരാനുള്ള സാഹചര്യമുണ്ടായാൽ അറുപതു ശതമാനം വരെ മരണനിരക്കിന് കാരണമായേക്കാവുന്ന ഒരു മഹാമാരിയാകാൻ കെല്പുള്ള വൈറസുകളാണിവ.
കേരളത്തിൽ കുട്ടനാട്, നീണ്ടൂർ മേഖലകളിലായി താറാവുകളിൽ സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് H5N8 ആണെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ശീതകാലത്തു വിരുന്നെത്തിയ ജലപക്ഷികളിൽ നിന്നാണ് ഇവിടത്തെ താറാവുകൾക്ക് രോഗബാധ ഏറ്റതെന്നാണ് അനുമാനം. നിലവിൽ ഈ അസുഖം മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെങ്കിലും രണ്ടു രീതിയിൽ ഈ വൈറസുകൾ അപകടകാരികൾ ആയേക്കാം. പക്ഷികളിൽനിന്നു മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗമായും, പിന്നീടത് നിലവിൽ കൊറോണ പടരുന്നതു പോലെ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരാൻ കെൽപ്പുള്ള ഒരു മഹാമാരിയുമായേക്കാം. ഈ സാധ്യതകൾ മുൻനിർത്തിയാണ് പക്ഷിപ്പനി ഏതു വിധേനയും നിയന്ത്രണ വിധേയമാക്കാൻ മൃഗസംരക്ഷണ വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ അക്ഷീണം പ്രയത്നിക്കുന്നത്. രോഗം ബാധിച്ചയിടങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്കരിക്കുന്നതിനോടൊപ്പംതന്നെ അവയുടെ മുട്ടകൾ, കൂടുകൾ എന്നിവ കൂടി നശിപ്പിക്കുക എന്നതാണ് മുഖ്യമായുമുള്ള പ്രോട്ടോകോൾ.
നന്നായി പാകം ചെയ്താൽ അപകടമൊഴിയും
ഇൻഫ്ലുവൻസ വൈറസുകൾ രോഗബാധയേറ്റ പക്ഷികളുടെ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലൂടെയും, അവയുടെ തീറ്റ, കുടിവെള്ളം എന്നിവയിലൂടെയുമാണ് പ്രധാനമായും പടരുന്നത്. കുറഞ്ഞ അന്തരീക്ഷ ഊഷ്മാവായ നാലു ഡിഗ്രിയിൽ 35 ദിവസം വരെയും ഉയർന്ന ഊഷ്മാവായ 37 ഡിഗ്രിയിൽ ആറു ദിവസം വരെയും നിലനിൽക്കാൻ കെൽപ്പുള്ളവയാണ് പ്രസ്തുത വൈറസുകൾ.
പൊതുവിൽ ശ്വസന, ദഹനേന്ദ്രിയങ്ങളെ ബാധിക്കുന്ന ഇവ, തീവ്രത കൂടുന്നതിനനുസരിച്ച് മുഴുവൻ ശരീര കോശങ്ങളെയും ബാധിക്കും. അതിനാൽത്തന്നെ ഈ വൈറസുകൾ ഇറച്ചിയിലും പച്ച മുട്ടയിലും കാണപ്പെടാം. എന്നാൽ, കേരളത്തിൽ നിലവിലുള്ള പാചക രീതികളെ കവച്ചു വച്ച് ഈ വൈറസുകൾക്ക് ഒരിക്കലും മനുഷ്യശരീരത്തിൽ പ്രവേശിക്കാനാവില്ല എന്നൊരു ഗുണം നമുക്കുണ്ട്. 70 ഡിഗ്രിക്ക് മുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ തന്നെ വൈറസ് സാന്നിധ്യം പൂർണമായും നിർവീര്യമാക്കപ്പെടും. അതിനാൽ രോഗ ബാധ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ മുട്ട, ഇറച്ചി എന്നിവ നന്നായി പാകം ചെയ്ത് കഴിക്കുന്നതിൽ ഒരു അപാകതയുമില്ല.
എന്നാൽ, ഇറച്ചിക്കോഴികളിൽ രോഗം സ്ഥിരീകരിച്ചാൽ രോഗം ബാധിച്ച ഇടങ്ങളിലെ കോഴിയെ കശാപ്പ് ചെയ്യുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുകൂടിയാണ് ഒരു മുൻകരുതൽ എന്നോണം രോഗബാധ സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിലെ മുഴുവൻ കോഴിക്കടകളും പൂർണമായി അടച്ചിടാൻ സർക്കാർ തലത്തിൽത്തന്നെ തീരുമാനമെടുക്കാറുള്ളത്. പച്ചമുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടായേക്കാമെന്നതിനാൽ പച്ചമുട്ട ഉപയോഗിക്കുന്നതും പൂർണമായും ഒഴിവാക്കണം.
അതുപോലെ തന്നെയാണ് പാതി വെന്ത (ഹാഫ് ബോയ്ൽഡ്), ‘ബുൾസ് ഐ’ പോലുള്ള വിഭവങ്ങളും. പക്ഷിപ്പനി അല്ലെങ്കിൽ തന്നെ സാൽമൊണെല്ല, ഇ- കൊളി എന്നീ രോഗാണുക്കൾ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്കും പച്ച മുട്ട ഒരു കാരണമായേക്കാം. മുട്ട കറിവയ്ക്കുകയോ പുഴുങ്ങുകയോ ഓംലെറ്റ് ആക്കി ഉപയോഗിക്കുകയോ ചെയ്യാം. മുട്ട വാങ്ങുമ്പോൾ മുട്ടയ്ക്ക് മുകളിൽ കാഷ്ഠത്തിന്റെ അംശം കാണുകയാണെങ്കിൽ ചൂടുവെള്ളത്തിൽ തുടച്ചെടുത്ത്, ഈർപ്പം വലിഞ്ഞ ശേഷം ഫ്രിഡ്ജിൽ ശീതികരിച്ചു സൂക്ഷിക്കാവുന്നതാണ്.
പലപ്പോഴും പ്രത്യേക രോഗലക്ഷണങ്ങളില്ലാതെ പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന സൂചന. കോഴികളുടെ താട, പൂവ് എന്നിവയ്ക്ക് നീല നിറം, പച്ച കലർന്ന കാഷ്ഠത്തോടു കൂടിയ വയറിളക്കം, ആന്തരിക രക്തസ്രാവവും മൂക്കിൽനിന്ന് രക്തം വാർന്നു പോവുകയും ചെയ്യുക, കാലുകളിലും പാദങ്ങളിലുമായി രക്തം കല്ലിച്ച ചുവപ്പു നിറം എന്നിവയും പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്.
പക്ഷിപ്പനി ജാഗ്രതാ നിർദേശം ഉള്ളിടത്തെല്ലാം പക്ഷികളോട് സമ്പർക്കം പുലർത്തുന്നവരും കശാപ്പുകാരും അണുനാശിനികൾ ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കി സൂക്ഷിക്കണം. കഴിവതും കൈയുറകൾ, മുഖാവരണം എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൂടാതെ നിലവിലെ സാഹചര്യത്തിൽ ഫാമുകളിൽ ജൈവസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ ഒട്ടും വീഴ്ച വരുത്താതിരിക്കണം. ദേശാടന പക്ഷികൾ, സന്ദർശകർ എന്നിവരെ ഫാമുകളിൽ കയറാൻ അനുവദിക്കരുത്.
രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽനിന്ന് മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ പുറത്തേക്കോ അകത്തേക്കോ കടത്തരുത്. നന്നായി പാകം ചെയ്ത മുട്ട, ഇറച്ചി എന്നിവ മാത്രം ഭക്ഷണത്തിനായി ഉപയോഗിക്കുക. യൂറോപ്യൻ ഫുഡ് സേഫ്റ്റി കമ്മീഷൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ എന്നീ സംഘടനകൾ എല്ലാം തന്നെ നന്നായി പാകം ചെയ്ത ശേഷം മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കാമെന്നുള്ള നിർദേശങ്ങൾ പലപ്പോഴായി പൊതുജനങ്ങൾക്ക് നൽകാറുമുണ്ട്. നിലവിൽ ഇറച്ചിക്കോഴികളിൽ വൈറസ് ബാധ സ്ഥിരീകരിക്കാത്തതിനാൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്.
ഡോ. എസ്. ഹരികൃഷ്ണൻ
(മണ്ണുത്തി വെറ്ററിനറി സർവകലാശാല അസിസ്റ്റന്റ് പ്രഫസറാണു ലേഖകൻ)
2018ലെ നഷ്ടപരിഹാരം ഇനിയും കിട്ടിയില്ലെന്ന് കർഷകർ
പക്ഷിപ്പനി മൂലം താറാവുകർഷകർക്കുണ്ടാകുന്ന നഷ്ടവും ദുരിതവും അതിരൂക്ഷമാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രളയകാലയളവിലുണ്ടായ നഷ്ടത്തിനു ശേഷം പച്ചപിടിച്ചു വരുന്നതിനിടെയാണ് പക്ഷിപ്പനിയുടെ രൂപത്തിൽ ദുരന്തമെത്തിയത്. പലരും വായ്പയെടുത്തായിരുന്നു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങിയതും. പതിനായിരക്കണക്കിനു താറാവുകളെയാണ് ഇപ്പോൾ കൊന്നൊടുക്കുന്നത്. കൊന്നൊടുക്കുന്ന താറാവുകൾക്ക് ഇക്കൊല്ലം നല്കേണ്ട നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നാണ് കർഷകർ പറയുന്നത്.
2014, 2016, 2018 വർഷങ്ങളിലാണ് ഇതിനു മുൻപ് ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ഉണ്ടായത്. ഓരോ തവണയും അന്പതിനായിരത്തിലധികം വീതം താറാവുകളാണ് ചത്തൊടുങ്ങിയത്. പിന്നീട് സർക്കാർ ഒരുലക്ഷത്തിൽപ്പരം താറാവുകളെ വീതം കൊന്നൊടുക്കി. 2014 ലും 2016ലും കൊന്നൊടുക്കിയ താറാവൊന്നിന് 200 രൂപ പ്രകാരമാണ് സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം നൽകിയത്. 2018 ൽ മഹാപ്രളയമെത്തിയതിനെ തുടർന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് താറാവുകർഷകസംഘം ആലപ്പുഴ ജില്ലാ സെക്രട്ടറി ബെൻസി പറയുന്നു. ഇക്കൊല്ലം ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം 36,000 താറാവുകളാണ് ജില്ലയിൽ ചത്തൊടുങ്ങിയത്. പ്രതിസന്ധികൾ അധികരിക്കുമ്പോൾ ഓരോ വർഷവും താറാവുകർഷകരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2014 ൽ 1050 ഓളം കർഷകരാണ് ജില്ലയിലുണ്ടായിരുന്നത്. 2106 ൽ കർഷകരുടെ എണ്ണം 460 ലെത്തിയെങ്കിൽ ഇപ്പോഴത് വെറും ഇരുനൂറോളം പേരിലേക്കു ചുരുങ്ങിയിരിക്കുന്നു.
അതേസമയം പക്ഷിപ്പനി ചില പ്രത്യേക ലോബികളുടെ സൃഷ്ടിയാണെന്ന ആരോപണവും കർഷകർ ഉന്നയിക്കുന്നുണ്ട്. ആദ്യത്തെ പക്ഷിപ്പനിക്കുശേഷം ഒരു കർഷകന് പരമാവധി 5000 താറാവുകളെ മാത്രമേ വളർത്തുവാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ കർഷകരുടെ അഭ്യർഥന മാനിച്ച് 7000 താറാവുകളെ വരെ വളർത്താൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ക്രിസ്മസ് വിപണിയിൽ 25,000 താറാവുകളെ വരെ ഒരു കർഷകൻ വിറ്റഴിച്ചെന്നാണ് കർഷക പ്രതിനിധികൾ തന്നെ പറയുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇറച്ചി, മുട്ട വ്യാപാരം നിരോധിച്ചത് കച്ചവടക്കാർക്കും തിരിച്ചടിയായി. കിലോയ്ക്ക് 95 രൂപ നിരക്കിൽ ഇറച്ചിക്കോഴികളെയും 270 രൂപയ്ക്ക് താറാവുകളെയും അഞ്ചുരൂപയ്ക്ക് മുകളിലും ഒന്പതു രൂപയ്ക്കും യഥാക്രമം കോഴി, താറാവ് മുട്ട ഇറക്കി വിതരണം ചെയ്യുന്ന കച്ചവടക്കാർക്കാണ് കടുത്ത നഷ്ടം നേരിടുന്നത്. ചെറുകിട ഇറച്ചിക്കടകളിൽ പോലും പതിനായിരം രൂപയ്ക്ക് മേൽ കോഴി, താറാവുകളെ വിപണനത്തിന് ശേഖരിച്ചിട്ടുണ്ട്. പൊടുന്നനേയുള്ള നിരോധനം കച്ചവടക്കാരെ ഏറെ അങ്കലാപ്പിലാക്കി. വഴിയരികിൽ മുട്ടക്കച്ചവടം നടത്തുന്ന തൊഴിലാളികൾക്കും നിരോധനം ഇരുട്ടടിയായി.
വി.എസ്. ഉമേഷ്