Monday, June 7, 2021 1:07 AM IST
ഒരു ദിവസം 24,657 പേർ ലോകത്ത് വിശന്നു മരിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. അതായത് ഓരോ സെക്കൻഡിലും ആഹാരം കിട്ടാതെ 17 പേരെങ്കിലും മരിച്ചുവീഴുന്നുണ്ട്. ഒരു വർഷം മരിക്കുന്നവർ 90 ലക്ഷമെങ്കിലുമുണ്ടാകും. എന്നാൽ ഇവരെയൊക്കെ തീറ്റിപ്പോറ്റാൻ മാത്രമല്ല അതിലധികവും ഭക്ഷ്യവസ്തുക്കൾ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുമുണ്ട്. ഒരുഭാഗത്ത് മനുഷ്യർ വിശന്നു മരിക്കുമ്പോൾ മറുഭാഗത്ത് പാകംചെയ്ത ഭക്ഷണം പാഴാക്കി മാലിന്യക്കൂമ്പാരത്തിലേക്കു വലിച്ചെറിയപ്പെടുന്നു. കുറച്ചൊന്നുമല്ല പാഴാക്കുന്നത്. വർഷത്തിൽ 93.1 കോടി ടൺ പാകംചെയ്ത ഭക്ഷണമാണ് ലോകരാജ്യങ്ങളെല്ലാം ചേർന്നു പാഴാക്കുന്നത്. അതായത് ആളോഹരി 121 കിലോ ഭക്ഷണമാണ് ലോകത്ത് വർഷംതോറും പാഴാക്കിക്കളയുന്നത്. ഇത്തരമൊരു വൈരുധ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണവും നടക്കുന്നത്.
യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമാണ് (യുഎൻഇപി) ഫുഡ് വേസ്റ്റ് ഇൻഡക്സ് തയാറാക്കുന്നത്. 2021ലെ ഇൻഡക്സ് പ്രകാരം ലോകരാജ്യങ്ങളെല്ലാം ചേർന്നു പാഴാക്കുന്ന 93.1 കോടി ടൺ പാകംചെയ്ത ഭക്ഷണത്തിൽ 57 കോടി ടണ്ണും വീടുകളിൽനിന്നുള്ളതാണ്. ഭക്ഷണ ശാലകളിൽനിന്ന് 24.4 കോടി ടണ്ണും ചില്ലറ വില്പന കേന്ദ്രങ്ങളിൽനിന്ന് 11.8 കോടി ടണ്ണുമാണ് പഴാകുന്നത്. വീടുകളിൽനിന്ന് പാഴാക്കുന്നത് ആളോഹരി 74 കിലോഗ്രാമാണ്.
ഇന്ത്യയിൽ 50 കിലോഗ്രാം
2021ലെ ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ വീടുകളിൽനിന്ന് ഒരാൾ ഒരു വർഷം 50 കിലോഗ്രാം പാകംചെയ്ത ഭക്ഷണം പാഴാക്കുന്നു. ആളോഹരി 50 കിലോഗ്രാം ഭക്ഷണം പാഴാക്കുമ്പോൾ ഇന്ത്യ ഒരു വർഷം ആകെ പാഴാക്കുന്നത് 6,87,60,163 ടൺ ഭക്ഷണമാണ്. വീടുകളിൽനിന്നു മാത്രം പാഴാക്കുന്നതിന്റെ അളവാണിത്. എത്രമാത്രമാണ് ഇതിന്റെ ഭീകരത. ആളോഹരി പാഴാക്കലിൽ ആഗോള ശരാശരിക്കു താഴെയാണ് ഇന്ത്യയുടെ സ്ഥാനം എന്നാശ്വസിക്കാം. എന്നാൽ ജനസംഖ്യ അനുസരിച്ചു കണക്കെടുക്കുമ്പോൾ 6.88 കോടി ടൺ ഭക്ഷണം എന്നത് നിസാരമല്ല. ചൈനയിൽ 64 കിലോയാണ് ആളോഹരി പാഴാക്കൽ അതായത് 9.16 കോടി ടൺ ഭക്ഷണമാണ് ചൈന വർഷംതോറും പാഴാക്കിക്കളയുന്നത്. അഫ്ഗാനിസ്ഥാൻ ആളോഹരി 82 കിലോയും നേപ്പാൾ 79 കിലോയും പാക്കിസ്ഥാൻ 74 കിലോയും ബംഗ്ലാദേശ് 65 കിലോയും പാഴാക്കുന്നുണ്ട്.
ദരിദ്ര രാജ്യങ്ങളാണ് ഭക്ഷണം പാഴാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. സമ്പന്ന രാജ്യങ്ങളിൽ വീടുകളിൽനിന്നുള്ള ആളോഹരി പാഴാക്കൽ ശരാശരി 79 കിലോഗ്രാമാണ്. ഭക്ഷണ ശാലകളിൽനിന്ന് ആളോഹരി 26 കിലോയും റീട്ടെയിൽ രംഗത്തുനിന്ന് ആളോഹരി 13 കിലോയും പാഴാകുന്നു. എന്നാൽ ദരിദ്ര രാജ്യങ്ങളിൽ ശരാശരി 91 കിലോഗ്രാമാണ് വീടുകളിൽനിന്നുള്ള ആളോഹരി പാഴാക്കൽ. ഭക്ഷണ ശാലകളിൽനിന്നും റീട്ടെയിൽ രംഗത്തുനിന്നുമുള്ള കണക്കുകൾ ഇത്തരം രാജ്യങ്ങളിൽനിന്നു ലഭിച്ചിട്ടില്ല.
മാലിന്യം
ഭക്ഷണം പാഴാക്കി വലിച്ചെറിയുമ്പോൾ അത് മാലിന്യമായി മാറുന്നു എന്നതാണ് മറ്റൊരു അപകടം. ഇതിന്റെ കെടുതികൾ നമുക്കു സുപരിചിതമാണ്. നമ്മുടെ വഴിവക്കുകളിൽ പ്ലാസ്റ്റിക് കവറുകളിലാക്കി ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് പതിവു കാഴ്ചയാണ്. പലപ്പോഴും ഇത്തരം കവറുകളിൽ അവശിഷ്ടങ്ങൾ മാത്രമല്ല മിച്ചംവന്നതും പഴകിയതുമായ ഭക്ഷണവും ഉണ്ടാകും. ഇതുണ്ടാക്കുന്ന മാലിന്യപ്രശ്നങ്ങൾ ഗുരുതരമാണ്. വായു, ജലം, മണ്ണ് എന്നവയെയെല്ലാം ഇതു മലിനമാക്കുന്നു. എത്രയോ പേരുടെ ജീവൻ രക്ഷിക്കാമായിരുന്ന ഭക്ഷണമാണ് പാഴാക്കി വലിച്ചെറിയുന്നതിലൂടെ പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷകരമാക്കി മാറുന്നത്.
2030 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള ഭക്ഷണ മാലിന്യം നിയന്ത്രണ വിധേയമാക്കുക എന്നതാണ് യുഎൻഇപിയുടെ ലക്ഷ്യമെന്നാണ് യുഎൻഇപി എക്സിക്യുട്ടീവ് ഡയറക്ടർ ഇൻഗർ ആൻഡേഴ്സൺ പറയുന്നത്. പാഴാകുന്ന ഭഷണം മാലിന്യ സംസ്കരണം ദുഷ്കരമാക്കുകയും ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ജൈവഘടന നഷ്ടമാക്കൽ, മലിനീകരണം എന്നിവയ്ക്കും വഴിവയ്ക്കുന്നുവെന്നും ആൻഡേഴ്സൺ ചൂണ്ടിക്കാട്ടുന്നു.
വിശപ്പും നശിക്കുന്ന ഭക്ഷ്യധാന്യവും
വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ്(ഐസിഡിഎസ്) മിഷന്റെ കണക്കു പ്രകാരം ഇന്ത്യയിൽ വർഷംതോറും 2.5 കോടി കുട്ടികളാണ് ജനിക്കുന്നത്. ഇതിൽ 1.75 കോടി ശിശുക്കൾ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ളവർ മരണത്തിനു കീഴടങ്ങുന്നു. ആറു മാസം തികച്ചു ജീവിക്കാത്ത കുട്ടികളുടെ എണ്ണം 80 ലക്ഷത്തോളമാണ്. അതായത് ഒരു ദിവസം രാജ്യത്ത് മരിക്കുന്നത് 21,917 നവജാത ശിശുക്കളാണ്. ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടത്ര പോഷകാഹാരം ഇല്ലാത്തതാണ് പ്രധാന കാരണം. രാജ്യത്ത് മരിക്കുന്ന അഞ്ചു വയസിനു താഴെയുള്ള കുട്ടികളിൽ 68 ശതമാനവും ഇത്തരത്തിൽ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും ഐസിഡിഎസ് റിപ്പോർട്ടിൽ പറയുന്നു.
റൈറ്റ് ടു ഫുഡ് ഫൗണ്ടേഷൻ കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച വിശപ്പു സംബന്ധിച്ച റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 2015 മുതൽ 2020 വരെ നൂറു പേരെങ്കിലും വിശന്നു മരിച്ചിട്ടുണ്ട്. ആദ്യ ലോക്ഡൗണിൽ അനേകം കുടുംബങ്ങൾ വിശപ്പുമാറ്റാൻ നിവർത്തിയില്ലാതെ കഷ്ടപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
രാജ്യത്തെ 14 ശതമാനം ജനങ്ങൾ പോഷകാഹാരക്കുറവ് നേരിടുന്നു എന്നാണ് കണക്ക്. 2011 ലെ സെൻസസ് പ്രകാരം ഇത് 16.94 കോടി വരും. വിശപ്പിന്റെ കാര്യത്തിലും ഇന്ത്യ നാണംകെട്ട അവസ്ഥയിലാണ്. 107 രാജ്യങ്ങൾ ഉൾപ്പെട്ട ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ്. അയൽരാജ്യങ്ങളെല്ലാം ഇന്ത്യയെക്കാൾ മികച്ച നിലവാരത്തിലാണ്. ഇത്രമാത്രം പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യയിൽ പാഴായിപ്പോകുന്ന ഭക്ഷ്യധാന്യങ്ങളുടെ കണക്കും ഞെട്ടിപ്പിക്കുന്നതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലോക്സഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് 2017 മുതൽ 2020വരെ രാജ്യത്ത് 11,520 ടൺ ഭക്ഷ്യധാന്യങ്ങൾ നശിച്ചുപോയി എന്നാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിലാണ് ഇത്രമാത്രം ഭക്ഷ്യധാന്യങ്ങൾ നശിച്ചത്. 15 കോടി രൂപയെങ്കിലും വിലവരുന്നതാണ് ഇവ.
ഇത്തരം സാഹചര്യങ്ങൾക്കു പെട്ടെന്നൊന്നും മാറ്റം സാധ്യമല്ല. കാരണം സാമ്പത്തിക അസമത്വം രാജ്യത്ത് ആശങ്കാജനകമായി കൂടിവരികയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കൂടുംതോറും ഭക്ഷണം പാഴാക്കലും വിശപ്പും പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങളും കൂടിവരും. തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുമ്പോൾ രാജ്യത്ത് പട്ടിണി പെരുകും. അപ്പോഴും അതിസമ്പന്നരുടെ സമ്പത്ത് പതിന്മടങ്ങ് കൂടിക്കൊണ്ടുമിരിക്കും. ദരിദ്രരെയും തൊഴിലാളികളെയും സാധാരണക്കാരെയും പരിഗണിക്കാത്ത ഭരണകൂടങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ.
സി.കെ. കുര്യാച്ചൻ