Wednesday, June 23, 2021 11:21 PM IST
കുറച്ചു ദിവസങ്ങളായി ഉണ്ടാകുന്ന അതിദാരുണമായ ആത്മഹത്യകളുടെ വാർത്തകൾ ഏവരെയും അസ്വസ്ഥതപ്പെടുത്തുന്നതാണ്. നമ്മുടെ യുവജനങ്ങൾക്ക് എന്തുപറ്റി എന്ന ചോദ്യം എല്ലാ കോണുകളിൽനിന്നും ഉയരുന്നു. മനുഷ്യജീവനെതിരേ നടക്കുന്ന അതിശക്തമായ ആക്രമണമാണ് ആത്മഹത്യ. ഇതിനെതിരേ നാം യുദ്ധസജ്ജരായില്ലെങ്കിൽ നിരവധി ജീവനുകൾ ഇനിയും നഷ്ടപ്പെടും. ഇനി ഒരു ജീവൻപോലും നഷ്ടപ്പെടാൻ ഇടവരരുത് എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരുവർഷം ഏകദേശം 1,39,000 ആത്മഹത്യകൾ നടക്കുന്നുണ്ട്. ഇതിൽ 90,000 ആത്മഹത്യകൾ യുവജനങ്ങൾക്കിടയിലാണ്. ദിവസം 381 പേർ ആത്മഹത്യ ചെയ്യുന്നു. ലോകത്ത് ഒരുവർഷം എട്ടുലക്ഷത്തോളം ആത്മഹത്യകളാണ് നടക്കുന്നത്.
കോവിഡിനെ തുടർന്നു അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ കോളജുകളിലെ 22.34 ശതമാനം വിദ്യാർഥികൾ ജീവിതം അവസാനിപ്പിക്കാൻ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. 5.17 ശതമാനം പേർ ജീവനൊടുക്കാൻ ശ്രമിച്ചു.വിദ്യാർഥികളിൽ 58.09 ശതമാനം പേർ ചെറിയ തോതിലെങ്കിലും വിഷാദ രോഗ ലക്ഷണത്തിന്റെ പരിധിയിൽപ്പെടുന്നവരാണ്. ജാഗ്രതപുലർത്തിയിരുന്നെങ്കിൽ എല്ലാ ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും പ്രതിരോധിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ആത്മഹത്യാ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും അജ്ഞതയും അവഗണനയുമാണ് ഇത്രയേറെ ജീവനുകൾ പൊലിയാൻ ഇടയാക്കിയത്.
കാരണങ്ങൾ
ആത്മഹത്യക്ക് ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധികാരണങ്ങളുണ്ട്. ഇവ പരസ്പരം ഇഴപിരിയാനാകാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ജീവശാസ്ത്രപരമായി പാരന്പര്യം, ജനിതകമായ സവിശേഷതകൾ, തലച്ചോറിലെ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ, ഹോർമോണുകളുടെ വ്യതിയാനം, തലച്ചോറിന്റെ വളർച്ചയിലെ അപാകതകൾ തുടങ്ങിയവ ഉൾപ്പെടുന്നു. മാനസിക രോഗമുളളവരിൽ വിഷാദരോഗങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, സ്കിസോഫ്രേനിയ, ഉത്കണ്ഠ എന്നിവയും മനഃശാസ്ത്രപരമായ കാരണങ്ങളിൽ ജീവിതത്തിലെ വികലമായ ചിന്തകൾ, പ്രതിസന്ധികളെ നേരിടുന്നതിലെ പരാജയം, കയ്പുനിറഞ്ഞ ബാല്യം, വികാരങ്ങളെ നിയന്ത്രിക്കുന്നതിനുളള കഴിവുകുറവും ഉൾപ്പെടുന്നു. സാമൂഹിക കാരണങ്ങളിൽ തൊഴിലില്ലായ്മ, ദാരിദ്ര്യം, മദ്യപാനം, വിവാഹമോചനം, കുടുംബബന്ധങ്ങളുടെ ശിഥിലീകരണം, ഗാർഹിക പീഡനം, ഇന്റർനെറ്റ്, മൊബൈൽ ഫോണ് എന്നിവയുടെ അമിതമായ ഉപയോഗം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.
ഈ കാലഘട്ടത്തിൽ നിരന്തരമായി ഓണ്ലൈൻ ക്ലാസുകൾ കൗമാരക്കാരിൽ ഇന്റർനെറ്റ് ആസക്തി വർധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം സുഹൃദ്ബന്ധങ്ങൾ കുറഞ്ഞുവരികയും ഏകാന്തത വർധിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ശാരീരിക, മാനസിക വൈകല്യങ്ങളിലേക്കു കുട്ടികളെ നയിക്കുകയും ആത്മഹത്യാപ്രവണത വർധിപ്പിക്കുകയും ചെയ്യുന്നു.
കോവിഡിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ, സാന്പത്തിക പ്രശ്നങ്ങൾ, ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും പെട്ടെന്നുള്ള മരണം, ബന്ധങ്ങളുടെ തകർച്ച എന്നിവയെല്ലാം വ്യക്തിയുടെ മാനസിക തകർച്ചയ്ക്ക് കാരണമാകുകയും ആത്മഹത്യാപ്രവണത വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇതിനു പുറമേ പ്രേമനൈരാശ്യവും ജീവിത ഭാരങ്ങളും മാനസിക തകർച്ചയ്ക്ക് ഇടയാക്കുന്നു. വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒറ്റപ്പെടുത്തലുകളും പാർശ്വവത്കരിക്കപ്പെടലും ആർക്കും വേണ്ട എന്ന തോന്നലുകളും ഏകാന്തതയും നിരാശയും അതുവഴി ആത്മഹത്യാ പ്രവണത വർധിക്കുകയും ചെയ്യുന്നുവെന്ന ഫ്രാൻസിസ് പാപ്പായുടെ നിരീക്ഷണം എത്രമാത്രം ശരിയാണെന്ന് സമീപദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
ജീവശാസ്ത്രപരവും മാനസികവും ശാരീരികവും സാമൂഹികവുമായ ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ സമീപനത്തിലൂടെ മാത്രമേ ആത്മഹത്യാ പ്രതിരോധം സാധ്യമാകൂ. ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിലെ എല്ലാ തുറകളിൽപ്പെട്ടവരുടെയും സഹകരണത്തിലൂടെ ആത്മഹത്യാ പ്രവണതയെ പ്രതിരോധിക്കാനാകും. പ്രാഥമിക പ്രതിരോധം എന്നു പറയുന്നത് രോഗം വരാതെ നോക്കുകയെന്നതാണ്. ആത്മഹത്യയുടെ വിവിധ വശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുകയാണ് ആദ്യപടി. അധ്യാപകർക്കും മാതാപിതാക്കൾക്കും പൊതുപ്രവർത്തകർക്കും ആത്മീയ നേതാക്കൾക്കും ബോധവത്കരണം നൽകുന്നതുവഴി ആത്മഹത്യാനിരക്ക് കുറയ്ക്കുന്നതിനു സാധിക്കും.
കുടുംബം പരമപ്രധാനം
കുടുംബങ്ങളിൽ ആഴമായ വ്യക്തിബന്ധങ്ങളും തുറന്ന സംസാര രീതികളും കുട്ടികളെ മനസിലാക്കാൻ കഴിയുന്ന സാഹചര്യവും സൃഷ്ടിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും ഭാര്യാഭർത്തൃബന്ധവും ആരോഗ്യകരവും സന്തോഷം നിറഞ്ഞതുമാകണം. കുട്ടികളിൽ എനിക്ക് ആരുമില്ല, എന്നെ ആരും സ്നേഹിക്കുന്നില്ല എന്ന ചിന്തയും ആത്മഹത്യയ്ക്ക് കാരണമാകും എന്നതിനാൽ ഊഷ്മളമായ സ്നേഹവും കരുതലും പ്രോത്സാഹനവും മാർഗനിർദേശങ്ങളും അവരെ മാനസിക ആരോഗ്യമുള്ളവരായി വളർത്തുന്നതിനു സഹായിക്കും.
കുട്ടികളുടെ കുറവുകൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും അവരുടെ നൈസർ ഗ്ഗിക സിദ്ധികളെ വികസിപ്പിക്കുന്നതിനും മൂല്യങ്ങൾ കൈമാറുന്നതിനും കുടുംബം അടിസ്ഥാന വേദിയാകണം. ഒരാളുടെ വ്യക്തിത്വ വികസനത്തിൽ പ്രധാന പങ്ക് കുടുംബത്തിനാണ്. ഗാർഹിക പീഡനവും സ്ത്രീധന പീഡനവും മൂലമുണ്ടാകുന്ന ആത്മഹത്യകൾ സമീപനാളുകളിൽ വർധിച്ചുവരുന്നതിനാൽ മാതാപിതാക്കൾ പെണ്കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും പ്രതിസന്ധികളെ പോസിറ്റീവായി കാണാനും ധൈര്യപൂർവം അതിജീവിക്കാനുമുള്ള പ്രചോദനം നൽകുകയും വേണം.
ജീവിത നൈപുണ്യ പരിശീലനം
ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവിത നൈപുണ്യ പരിശീലനം( life skill training) സ്കൂൾ തലം മുതലുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ദൈനംദിന ജീവിതത്തിലെ വിവിധതരം സമ്മർദങ്ങളെ അതിജീവിക്കുന്നതിനും (coping with stress) വൈകാരിക നിയന്ത്രണം(coping with emotions) പാലിക്കുന്നതിനും ജീവിതനൈപുണ്യപരിശീലനം സഹായിക്കും. ജീവിതത്തിലെ വിവിധ തരം സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനും അവയെ വിജയകരമായ രീതിയിൽ നേരിടുന്നതിനുമുള്ള പരിശീലനം എല്ലാ തലങ്ങളിലുമുള്ള വ്യക്തികൾക്കും ഉറപ്പാക്കണം.
കുട്ടികളുടെ ഇടയിൽ വർധിച്ചുവരുന്ന അനാരോഗ്യകരമായ ബന്ധങ്ങൾ, മൊബൈൽ അഡിക്ഷൻ, മൊബൈൽ ഗെയിംസ്, മദ്യം, മയക്കുമരുന്ന് ഉപയോഗം, ധൂർത്ത് എന്നിവയ്ക്കും നിയന്ത്രണം കൊണ്ടുവരുന്നതിൽ കുടുംബാംഗങ്ങളും അധ്യാപകരും അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
എങ്ങനെ സഹായിക്കാം
ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തിയാൽ അവരോടുള്ള ഇടപെടൽ സൗമ്യവും നയപരവുമായിരിക്കണം. അനുയോജ്യമായ സ്ഥലത്തും സമയത്തും അവരോട് അനുഭാവപൂർവം സംസാരിക്കണം. അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ ശ്രവിക്കണം. വൈകാരിക പ്രശ്നങ്ങളെ ക്ഷമാപൂർവം പരിഗണിക്കുകയും ഊഷ്മളമായി ഇടപെടുകയും ചെയ്യണം. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി സഹാനുഭൂതിയോടെ പെരുമാറണം. അവരുടെ വ്യക്തിത്വത്തെ മാനിച്ചുകൊണ്ട് ജീവിതത്തിലെ തിന്മകളെ കുറിച്ചും കടമകളെകുറിച്ചും പറഞ്ഞുകൊടുക്കാൻ ശ്രമിക്കണം.
ചികിത്സ ആവശ്യമുള്ളവരെ അതിനായി പ്രേരിപ്പിക്കണം. സാന്പത്തികവും സാമൂഹികവും ദാന്പത്യപരവുമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. മാനസികാരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണം. സ്കൂളുകളിൽ അധ്യാപക-രക്ഷാകർത്തൃ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും കൗണ്സലിംഗ് സൗകര്യം ഏർപ്പെടുത്തുകയും വേണം. ഇതോടൊപ്പം ടെലഫോണ് ഹെൽപ് ലൈനുകൾ മെച്ചപ്പെടുത്തുകയും സന്നദ്ധസംഘടനകളുടെ സേവനം ലഭ്യമാക്കുകയും ചെയ്യണം.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ആത്മഹത്യാ പ്രതിരോധ ക്ലിനിക്കുകൾ സജ്ജമാക്കണം. ഇത്തരം പ്രവർത്തനങ്ങളിലൂടെ ആത്മഹത്യയെ പ്രതിരോധിക്കാനാകും. ദൈവാശ്രയത്വവും ആത്മവിശ്വാസവും അപരനിലുള്ള വിശ്വാസവും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ നമ്മെ ശക്തരാക്കുമെന്നതു തീർച്ചയാണ്.
ഡോ. സിസ്റ്റർ ആനി സിറിയക്
(മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെന്ററിലെ ചീഫ് സൈക്യാട്രിസ്റ്റ് ആണ് ലേഖിക)