വ്യവസായങ്ങൾ സംരക്ഷിക്കാൻ 400 ബില്യൺ യൂറോയുടെ പദ്ധതിയുമായി ഇറ്റലി
Tuesday, April 7, 2020 9:29 PM IST
റോം: കൊറോണവൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ വ്യവസായങ്ങളെ സഹായിക്കുന്നതിന് ഇറ്റലി നാനൂറ് ബില്യൺ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപെടൽ എന്നാണ് പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ ഈ ഉത്തേജന പാക്കേജിനെ വിശേഷിപ്പിച്ചത്.

നേരത്തെ 340 ബില്യൺ യൂറോയുടെ സർക്കാർ സ്പോണ്‍സേർഡ് വായ്പകളും ഇറ്റലി പ്രഖ്യാപിച്ചിരുന്നു. പുതിയ പാക്കേജിൽ പകുതി തുകയും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുതിർന്ന പൗരൻമാർക്ക് പെൻഷൻ തുക പോലീസ് വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആളുകളെ വീട്ടിൽ തന്നെ ഇരിക്കാൻ പ്രേരിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഈ താത്കാലിക നടപടി. 75 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. ഏകദേശം 23,000 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

ആരോഗ്യ പ്രവർത്തകരടക്കം ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ആശുപത്രികൾ കടുത്ത ആൾക്ഷാമം നേരിടുന്നതു കണക്കിലെടുത്ത് രോഗിപരിചരണത്തിന് റോബോട്ടുകളെയും ഏർപ്പെടുത്തിത്തുടങ്ങി. പൾസ്, ശരീരോഷ്മാവ് തുടങ്ങിയവ പരിശോധിക്കാൻ ഈ റോബോട്ടുകൾക്കു സാധിക്കും.

ഇവിടെ റോബോട്ടുകളാണ് താരം

ഇറ്റലിയിൽ കൊറോണവൈറസ് ബാധിച്ച് രോഗികളും ആരോഗ്യപ്രവർത്തകരും മരിക്കുന്പോൾ രോഗം ലെവലേശം ഏശാത്ത റോബോട്ടുകളുടെ സഹായം ഒരു വലിയ സഹായംതന്നെയാണ്.

കൊറോണ വൈറസ് രോഗികളെ നിരീക്ഷിക്കാൻ ഇറ്റാലിയൻ ആശുപത്രികൾ റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. വടക്കൻ ഇറ്റലിയിലെ ആശുപത്രികളിൽ രോഗബാധിതരായ രോഗികളുടെ സുപ്രധാന അടയാളങ്ങൾ പരിശോധിക്കാൻ റോബോട്ടുകൾ സഹായിക്കുന്നു, ഇറ്റലിയിലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഭാരം ലഘൂകരിക്കാനും റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്.

കൊറോണ വൈറസിനെതിരെ മികച്ച സംരക്ഷണം ആദ്യം മുതലേ ലഭിച്ചിരുന്നെങ്കിൽ മരിച്ചവരിൽ ഭൂരിപക്ഷവും ഇന്നും ജീവിച്ചിരിക്കുമെന്നു രാജ്യത്തെ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ഇറ്റലിയിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനായി 8,000 ത്തോളം ഡോക്ടർമാരാണ് സന്നദ്ധസേവനം നടത്തുന്നത്.

രോഗം വരാൻ കഴിയാത്ത തളരാത്ത സഹായികൾ എന്നാണ് സർക്കോളോ ഹോസ്പിറ്റലിന്‍റെ തീവ്രപരിചരണ വിഭാഗം ഡയറക്ടർ ഫ്രാൻസെസ്കോ ഡെന്‍റാലി റോബോട്ടുകളുടെ പ്രവർത്തനത്തെ വിശേഷിപ്പിച്ചത്. റോബോട്ടുകൾക്ക് രോഗം വരാൻ കഴിയില്ല എന്നത് ഒരു വലിയ നേട്ടമാണ്.

തീവ്രപരിചരണ വിഭാഗങ്ങളിൽ നിന്നും മെഷീനുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രത്യേക മുറികളിലെ കന്പ്യൂട്ടർ സ്ക്രീനുകളിൽ എത്താനും അടയാളങ്ങൾ നിരീക്ഷിക്കാനും റോബോട്ട് മെഡിക്സുകൾ സഹായിക്കുന്നുണ്ട്.

അതേസമയം ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 3599 പേരാണ് തിങ്കളാഴ്ച രോഗം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 636 ഉം ആകെ മരണം 16,500 കവിഞ്ഞു. രോഗം ഭേദമായവരുടെ എണ്ണം 23,000 ആണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ