26ന് അനിയത്തിപ്രാവ് റിലീസായി 25 വർഷം തികയുകയാണ്. അന്നു മുതൽ ഇന്നുവരെ മലയാളത്തിന്റെ യൂത്ത് സ്റ്റാറാണ് കുഞ്ചാക്കോ ബോബൻ.
“ഉയർച്ചകളും താഴ്ചകളും സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ അനുഭവങ്ങളായിരുന്നു പിന്നിട്ടത്. അതിൽനിന്നും നല്ല പാഠങ്ങൾ ഉൾക്കൊണ്ട് സഞ്ചരിക്കാനാണ് ശ്രമിക്കുന്നത്. തട്ടിവീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. കരിയറിൽ ഉയർച്ചകളുടെ മധുരവും വീഴ്ചകളുടെ കയ്പും അറിഞ്ഞിട്ടുണ്ട്. നടൻ എന്ന നിലയിൽ പ്രേക്ഷകർ അംഗീകരിക്കാനാണ് ഞാൻ ഏറെ ആഗ്രഹിച്ചിട്ടുള്ളത്. അതിന്റെ തുടക്കം മാത്രമാണിത്. നല്ല സിനിമകളുടെ ഭാഗമായി ഇനിയുമേറെ സഞ്ചരിക്കണമെന്നാണ് ആഗ്രഹം. ”
മലയാളത്തിന്റെ വെള്ളിത്തിരയിൽ കുഞ്ചാക്കോ ബോബൻ കാൽനൂറ്റാണ്ട് പിന്നിടുകയാണ്. അനിയത്തിപ്രാവ് റിലീസായി 25 വർഷത്തിലേക്കെത്തുന്പോൾ മലയാളികളുടെ സ്വന്തം ചാക്കോച്ചൻ എന്ന വിശേഷണമാണ് ഈ നടനുള്ളത്. ഒരുപക്ഷേ, ഇത്രയും കാലം ഒരു നായകൻ യൂത്ത് സ്റ്റാറായി നിലനിന്നിട്ടുള്ളതും ആദ്യമായിട്ടാകും. അന്നു ഇന്നും ചാക്കോച്ചൻ ചോക്ലേറ്റ് നായകനാണ് പ്രേക്ഷക മനസിൽ.
സമീപ കാല സിനിമകളിൽ താരപരിവേഷത്തെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾ ഈ താരത്തെ മികച്ച നായകനായി അടയാളപ്പെടുത്തുകയാണ്. അനിയത്തിപ്രാവ് മുതൽ ഇപ്പോൾ തിയറ്ററിലെത്തിയ പട വരെയുള്ള സിനിമകളിൽ എന്നും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായി തുടരാനായതും നടന്റെ മികവാണ്. അഭിനയത്തിന്റെ പുതിയ നാഴികക്കല്ലിൽ കഴിഞ്ഞ കാലങ്ങളിലേക്ക് പ്രിയ നടന്റെ എത്തിനോട്ടം. അതേ, ചാക്കോച്ചൻ 25 ൽ നോട്ട് ഔട്ടായി തുടരുന്നു...
കാൽനൂറ്റാണ്ട് കാലം
ഉയർച്ചകളും താഴ്ചകളും സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ അനുഭവങ്ങളായിരുന്നു പിന്നിട്ടത്. അതിൽനിന്നും നല്ല പാഠങ്ങൾ ഉൾക്കൊണ്ട് സഞ്ചരിക്കാനാണ് ശ്രമിക്കുന്നത്. തട്ടിവീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. കരിയറിൽ ഉയർച്ചകളുടെ മധുരവും വീഴ്ചകളുടെ കയ്പും അറിഞ്ഞിട്ടുണ്ട്. എന്റെ സിനിമയിലേക്കുള്ള കടന്നുവരവ് എളുപ്പമായിരുന്നു. എളുപ്പത്തിൽ ലഭിക്കുന്നത് പെട്ടെന്നു നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇടക്കാലത്ത് സിനിമയിൽനിന്നു പൂർണമായും മാറിനിന്നു. നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിരികെ വരണമെന്നാണ് ആഗ്രഹിച്ചത്. പിന്നീട് നല്ല സിനിമകളുടെ ഭാഗമാകാനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സാധിച്ചു.
അനിയത്തിപ്രാവിലെ സുധിയിൽനിന്നും പടയിലെ രാകേഷ് കാഞ്ഞങ്ങാട് വരെ എത്തി നിൽക്കുന്പോൾ കരിയറിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സിനിമയോടുള്ള കാഴ്ചപ്പാടിലും തേടിയെത്തുന്ന കഥാപാത്രങ്ങളിലും അതിന്റെ തെരഞ്ഞെടുപ്പുകളിലുമെല്ലാം ആ മാറ്റങ്ങളുണ്ട്. അനിയത്തിപ്രാവിൽ ആദ്യമായി എത്തുന്പോൾ പരിചയമുള്ള ആളുകളായിരുന്നു സെറ്റിൽ എല്ലാവരും. സംവിധായകൻ പാച്ചിക്ക(ഫാസിൽ)യെ സിനിമയിൽ കൈപിടിച്ചുകൊണ്ടുവന്നത് എന്റെ പിതാവ് ബോബൻ കുഞ്ചാക്കോ യാണ്. പാച്ചിക്കയുടെ വീട്ടിലായിരുന്നു ലൊക്കേഷനെന്നതിനാൽ പരിചയമുള്ള ലോകമായിരുന്നു അത്.
അനിയത്തിപ്രാവിലെ ആദ്യ ഷോട്ട് അച്ഛനും അമ്മയും ജ്യോത്സ്യനും കൂടി വിവാഹ കാര്യം പറയുന്പോൾ സുധി ദേഷ്യപ്പെട്ട് നോക്കി നടന്നു പോകുന്ന സീനാണ്. ശരിക്കും ഒരു സിനിമ മാത്രം ചെയ്യാൻ സിനിമയിലെത്തിയ ആളായിരുന്നു ഞാൻ. ഇന്നത്തെ പോലെ മോണിറ്ററിംഗ് ഒന്നും അക്കാലത്തില്ല. അതുകൊണ്ടു തന്നെ ആദ്യത്തെ ടേക്ക് എങ്ങനെയുണ്ടായിരുന്നു എന്നൊന്നും വളരെ ഗൗരവത്തോടെ ചിന്തിച്ചിരുന്നില്ല. സിനിമ പ്രഫഷണലാക്കാമെന്നു പോലും ചിന്തിച്ചിരുന്നില്ല.
അനിയത്തിപ്രാവ് കാന്പസ് ചിത്രമെന്നു പറയുന്പോഴും തികച്ചും കുടുംബ ചിത്രമാണത്. അതിന്റെ ക്ലൈമാക്സായിരുന്നു പ്രധാന ഘടകം. അതിന്റെ ഇമോഷൻ പ്രേക്ഷകരിലേക്കു പകരുന്നത് ശ്രീവിദ്യ, കെപിഎസി ലളിത എന്നീ രണ്ട് അമ്മമാരിലൂടെയാണ്. മനുഷ്യനുള്ളിടത്തോളം ഇമോഷനു വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടായിരിക്കാം ചിത്രം ഇന്നും ചർച്ച ചെയ്യപ്പെടുന്നത്.
ആദ്യ സിനിമ മുതൽ സുധീഷ്, ഹരിശ്രീ അശോകൻ എന്നിവരുമായുള്ള സൗഹൃദം ഒപ്പമുണ്ടായിരുന്നു. ഞാൻ നിർമാതാവായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയിൽ സുധീഷിനും മകനുമൊപ്പം അഭിനയിച്ചു. അടുത്തു തന്നെ അദ്ദേഹത്തിന്റെ മകൻ അർജുൻ അശോകനൊപ്പവും അഭിനയിക്കാൻ സാധിക്കുമെന്നു കരുതുന്നു. പ്രിയ സുഹൃത്തുക്കൾക്കൊപ്പവും അവരുടെ മക്കൾക്കൊപ്പവും അഭിനയിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യം തന്നെയാണ്.
ചോക്ലേറ്റ് പരിവേഷം മാറി
സിനിമയോടുള്ള കാഴ്ചപ്പാട് മാറിയതും സിനിമയ്ക്കനുസരിച്ച് ഞാനും മാറിയതാണ് അതിനു കാരണം. മാറ്റങ്ങൾക്ക് അനുസരിച്ച് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ മാറ്റം വരുത്താനും അതിനു ഞാൻ വിധേയമാവുകയും ചെയ്തു. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്ത പട എന്ന ചിത്രത്തിലെ കഥാപാത്രം മുന്പ് ചെയ്തവയിൽനിന്നും തീർത്തും വ്യത്യസ്തമാണ്. ആദ്യ കാലങ്ങളിൽ ചോക്ലേറ്റ് ഹീറോയെന്നും കുടുംബ ചിത്രങ്ങളിൽ മാത്രം സാന്നിധ്യമുള്ള നടനെന്നുമായിരുന്നു പ്രേക്ഷകസംസാരം.
ഒരു ഇടവേള കഴിഞ്ഞ് തിരിച്ചു വന്നതിനു ശേഷം ട്രാഫിക് എന്ന സിനിമയിലെ കഥാപാത്രമാണ് ഒരു മാറ്റം നൽകുന്നത്. ട്രാഫിക്ക് മലയാള സിനിമയെ മാത്രമല്ല, എന്റെ കരിയറിലും നിർണായക സ്വാധീനമായി മാറി. പിന്നീട് ചിറകൊടിഞ്ഞ കിനാവുകൾ പോലെ സ്പൂഫ് സിനിമകൾ, ഹൗ ഓൾഡ് ആർ യു പോലെ ഫീമെയിൽ ഓറിയന്റഡ് സിനിമകൾ, വേട്ട പോലെ സൈക്കോളജിക്കൽ ത്രില്ലർ, ടേക്ക് ഓഫ് പോലെയുള്ള വലിയ സിനിമകളുടെ ഭാഗമായി മാറി.
അഞ്ചാം പാതിര പോലെ ട്രെൻഡ് സെറ്ററായ ത്രില്ലർ ചിത്രങ്ങളുടെയും നായാട്ട് പോലെ സിസ്റ്റത്തെ തന്നെ ചോദ്യം ചെയ്യുന്ന സിനിമയുടെയും പട പോലെ വർഷങ്ങളായി തുടരുന്ന അനീതിയെ വീണ്ടും സമൂഹത്തിനു മുന്പിലേക്കെത്തിച്ച് കാലിക പ്രസക്തിയുള്ള ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളുടെയും ഭാഗമാകാനും തുടങ്ങിയിടത്തുനിന്നും മാറ്റങ്ങൾ ഉൾക്കൊണ്ട് വളരെ ദൂരം സഞ്ചരിക്കാനും സാധിച്ചു. നടൻ എന്ന നിലയിൽ പ്രേക്ഷകർ അംഗീകരിക്കാനാണ് ഞാൻ ഏറെ ആഗ്രഹിച്ചിട്ടുള്ളത്. അതിന്റെ തുടക്കം മാത്രമാണിത്. നല്ല സിനിമകളുടെ ഭാഗമായി ഇനിയുമേറെ സഞ്ചരിക്കണമെന്നാണ് ആഗ്രഹം.
തയാറെടുപ്പും മുന്നൊരുക്കവും
പത്തു വർഷം മുന്പ് ഞാൻ ചെയ്ത സിനിമകളിൽനിന്നും വളരെ വിഭിന്നമാണ് ഇപ്പോഴത്തെ ഓരോ കഥാപാത്രങ്ങളും. ഓരോ കഥാപാത്രങ്ങൾക്കനുസരിച്ച് രൂപത്തിലും മാറ്റങ്ങളുണ്ട്. പോയ വാരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ പോലും ആ മാറ്റം കാണാം. ഷൂട്ടിംഗ് പൂർത്തിയാക്കിയ അറിയിപ്പിൽ കുട്ടിക്കൊടവയറൊക്കെയുള്ള കഥാപാത്രത്തിനായി ശരീരഭാരം ആറ് കിലോയോളം കൂട്ടിയിരുന്നു.
ഷൂട്ടിംഗ് സമയത്ത് നാലു മണിക്കൂർ മാത്രമായിരുന്നു ഉറക്കം. ഇപ്പോൾ അഭിനയിക്കുന്ന ന്നാ താൻ കേസ് കൊട് സിനിമയ്ക്കായി ആറു കിലോ കിലോ ഭാരം കുറച്ചാണ് എത്തിയത്. മേക്കപ് ഉണ്ടെങ്കിലും ദിവസവും ഒരു മണിക്കൂറെങ്കിലും നട്ടുച്ചവെയിലു കൊള്ളുന്നുണ്ട്. ഇത്തരത്തിൽ കഥാപാത്രങ്ങൾക്ക് അനിവാര്യമായ തയാറെടുപ്പ് നടത്തുന്നു. മുന്പ് അത്തരത്തിലുള്ള ഒരു എഫർട്ട് എന്റെ ഭാഗത്തുണ്ടായിരുന്നില്ല.
കാറ്റടിച്ച് മുടി പറക്കുന്നതിലൊക്കെ മുന്പ് അതീവ ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ സമീപ കാല സിനിമകളിൽ അപ്പിയറൻസ് മാറ്റം അനിവാര്യമായിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനായി തലയിൽ എണ്ണ തേച്ച് വശത്തേക്ക് ചീകി വെച്ച രൂപത്തിലാണ് എത്തുന്നത്. കഥാപാത്രം എന്താണ് ആവശ്യപ്പെടുന്നത് എന്നതിനനുസരിച്ച് മാറാൻ ശ്രമിക്കുന്നു. നായാട്ട് ചെയ്യുന്ന സമയത്ത് വടംവലിക്കാരനായ പോലീസ് കഥാപാത്രമാണ്. പ്രഫഷണൽ വടംവലി ടീമിനൊപ്പമാണ് അന്ന് പരിശീലനം നടത്തിയത്. ആ മാറ്റങ്ങൾ നമ്മുടെ കഥാപാത്രങ്ങളിലും കാണാനാകുന്നുണ്ട്.
ഞാനും അമ്മയുംകൂടിയാണ് നായാട്ട് കണ്ടത്. എന്റെ കഥാപാത്രം എത്തി 10 സെക്കൻഡ് കഴിഞ്ഞാണ് അമ്മയ്ക്കു പോലും എന്നെ മനസിലായത്. ന്നാ താൻ കേസ് കൊട് ചിത്രത്തിന്റെ ഷൂട്ട് കാസർഗോഡാണ് നടക്കുന്നത്. ഇടയ്ക്ക് മകൻ ഇസയെ വീഡിയോ കോളിൽ വിളിച്ചപ്പോൾ അമ്മേ... ആരാ ഇതെന്നാണ് അവൻ ചോദിച്ചത്. ആ രൂപത്തിൽ മകന് എന്നെ മനസിലായില്ല. ഇതൊക്കെ കഥാപാത്രങ്ങൾക്കായി എടുക്കുന്ന മാറ്റം പ്രകടമാകുന്നു എന്നാണ് കരുതുന്നത്.
പടയിൽ ഞാൻ അവതരിപ്പിച്ചത് ശരിക്കും ജീവിച്ചിരിക്കുന്ന രമേശൻ കാഞ്ഞങ്ങാട് എന്ന എന്ന കഥാപാത്രത്തെയാണ്. ചിത്രം കണ്ട് ഇറങ്ങിയതിനു ശേഷം 1996 ൽ സംഭവം നടക്കുന്ന സമയത്ത് തനിക്ക് എങ്ങനെയായിരുന്നോ അതേ ശരീര പ്രകൃതമായിരുന്നു ചാക്കോച്ചനും എന്ന് അദ്ദേഹം പറഞ്ഞത് അവാർഡ് കിട്ടുന്നതുപോലെ വലിയ കാര്യമായാണ് ഞാൻ കരുതുന്നത്.
ഇടവേള അനിവാര്യമായിരുന്നു
എന്നിലെ നടനെ തിരിച്ചറിയാനും മുന്നോട്ട് എങ്ങനെ പോകണമെന്നുമുള്ള തിരിച്ചറിവിന്റെ കാലമായിരുന്നു ഇടവേളയെന്നാണ് ഞാൻ കരുതുന്നത്. തിരികെ സിനിമയിലെത്തിയപ്പോൾ ഒന്നിൽ നിന്നുമാണ് വീണ്ടും തുടങ്ങിയത്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും തിരികെ വന്നതിനു ശേഷവുമുണ്ടായിരുന്നു. അതു മനസിലാക്കി വാശിയോടെ മുന്നോട്ട് പോകാൻ ഉൗർജം നൽകിയതാണ് ഇവിടെ എന്നെ നിലനിർത്തുന്നത്. എന്നും നല്ല സിനിമയുടെ ഭാഗമാകുന്പോഴാണ് പ്രേക്ഷകരിലേക്ക് അഭിനേതാക്കൾ എത്തുന്നത്.
തിരിച്ചു വരവിൽ കോമഡി ട്രാക്കിലാണ് വിജയങ്ങളുടെ ഭാഗമായത്. എൽസമ്മ എന്ന ആണ്കുട്ടിയും ഗുലുമാലും ഓർഡിനറിയും ശിക്കാരി ശംഭുവരെ എനിക്കു വഴങ്ങുന്ന രീതിയിലുള്ള കോമഡി അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. ട്രാഫിക്, വേട്ട, സീനിയേഴ്സ് പോലെയുള്ള സിനിമകളിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളും അക്കാലയളവിൽ പ്രേക്ഷകർ സ്വീകരിച്ചു. ഗുലുമാൽ ചെയ്യുന്ന സമയത്ത് ഒരു പാട്ടിൽ പോലീസ് യൂണിഫോമിൽ എത്തുന്നുണ്ട്. അക്കാലത്ത് എന്റെ ഭാര്യ പ്രിയയോട്, എന്നാണ് എനിക്ക് നല്ലൊരു പോലീസ് വേഷം ചെയ്യാനാവുക എന്ന് ചോദിച്ചിട്ടുണ്ട്.
സ്കൂൾ ബസിൽ പോലീസ് കഥാപാത്രമായി എത്തിയെങ്കിലും അള്ള് രാമേന്ദ്രൻ വന്നപ്പോഴാണ് പോലീസ് വേഷം പ്രേക്ഷകർ സ്വീകരിക്കുന്നത്. പിന്നീട് നായാട്ടിൽ ശക്തമായ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാനായി. ശരിക്കും പറഞ്ഞാൻ അഞ്ചോളം പോലീസ് കഥാപാത്രങ്ങൾ ഇക്കാലത്തു തേടിയെത്തിയത് ആ മാറ്റങ്ങളുടെ പാതയിൽ യാത്ര കൃത്യമായിരുന്നു എന്നു തെളിയിക്കുന്നു.
എന്റെ പതിവ് സിനിമാ സഞ്ചാരത്തെ പൊളിച്ചെഴുതിയത് അഞ്ചാം പാതിരയാണ്. പാട്ട്, നായിക, കോമഡി താരങ്ങൾ ഒന്നുമില്ലാതെയാണ് അഞ്ചാം പാതിര വലിയ വിജയം നേടിയത്. നല്ല സിനിമയാണ് പ്രധാന ഘടകമെന്നു അഞ്ചാം പാതിര തെളിയിച്ചു. എന്റെ കരിയറിലും നാഴികകല്ലായിരുന്നു ആ ചിത്രം. നായാട്ട്, പട പോലുള്ള മൾട്ടി സ്റ്റാർ ചിത്രങ്ങൾ ഏറെ ചർച്ച സൃഷ്ടിക്കുന്നതും മികച്ച പ്രവണതയാണ്.
കരിയറിലെ വ്യത്യസ്ത ട്രാക്കിനു പിന്നിൽ ബോധപൂർവമായ ഒരു ശ്രമമുണ്ട്. തേടിവരുന്ന കഥാപാത്രങ്ങളിൽ തെരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത് വളരെ ഭാഗ്യമായി കാണുന്നു. തിയറ്ററിലെത്തിയ പട മൂന്നു വർഷമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ്. അത് തിയറ്ററിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് ഉറച്ച തീരുമാനമെടുത്ത ടീമിനെ ലഭിച്ചു എന്നത് വളരെ അനുഗ്രഹമായി. ഇത്തരത്തിൽ മികച്ച ടീമിനൊപ്പം പ്രവർത്തിക്കാനാകുന്നത് ഭാഗ്യമാണ്.
വിജയ പരാജയങ്ങൾ
തിയറ്ററുകളിൽ സിനിമ എത്തിക്കഴിഞ്ഞതിനു ശേഷം വിജയ പരാജയങ്ങളിൽ റിസ്കുണ്ട്. വിജയങ്ങളിൽ സന്തോഷവും പരാജയങ്ങളിൽ സങ്കടവും തോന്നാം. അതിലും സങ്കടം ചില നല്ല സിനിമകൾ തിയറ്ററിൽ പരാജയപ്പെട്ടതിനുശേഷം മിനിസ്ക്രീനിലെത്തിക്കഴിയുന്പോൾ ഉഗ്രൻ സിനിമയായിരുന്നല്ലോ എന്ന് പ്രേക്ഷകർ പറയുന്നതാണ്. അത് വളരെ വേദനിപ്പിക്കുന്ന സംഗതിയാണ്.
ചിറകൊടിഞ്ഞ കിനാവുകൾ തിയറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും ടിവിയിൽ വരുന്പോൾ നല്ല സിനിമയായിരുന്നല്ലോ എന്ന രീതിയിൽ മെസേജുകൾ ലഭിക്കാറുമുണ്ട്. ത്രില്ലർ സിനിമകളിലേക്ക് എനിക്ക് ഇടം സൃഷ്ടിക്കുന്നത് സംവിധായകൻ രാജേഷ് പിള്ളയാണ്. ട്രാഫിക്കിലും പിന്നീട് വേട്ടയിലും എന്റെ കരിയറിൽ നിർണായക വേഷം നൽകി. മലയാളത്തിൽ ആദ്യത്തെ മെൻഡ് ഗെയിം സൈക്കോളജിക്കൽ ത്രില്ലറായിരുന്നു വേട്ട. അതിൽ എന്റെ കഥാപാത്രത്തിന്റെ ചിരിയെക്കുറിച്ച് ഇപ്പോഴും പ്രേക്ഷകർ പറയുന്പോൾ സന്തോഷമുണ്ട്.
നല്ല വേഷങ്ങൾ നൽകിയ രാജേഷ് പിള്ള ഇപ്പോൾ കൂടെയില്ലല്ലോ എന്നതാണ് ഒരു സങ്കടം. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നു തന്നെയാണ് ആഗ്രഹം. ഇന്നു വേറിട്ട കഥാപാത്രങ്ങളുമായി പുതിയ എഴുത്തുകാരും സീനിയേഴ്സും എന്നെ പരിഗണിക്കുന്നത് സന്തോഷം നൽകുന്നു.
ഉദയായുടെ തിരിച്ച് വരവ്
ഞാൻ അഭിനയിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറിയിപ്പ് ഉദയായുടെ ബാനറിലാണ് ഒരുങ്ങുന്നത്. ഉദയായുടെ തിരിച്ചുവരവിനൊപ്പം ആ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും എത്തുന്നുണ്ട്. മുന്നോട്ടുള്ള പാതയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ സഞ്ചരിക്കണം. നിർമാണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ അഭിനയത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അതിനായി നല്ല ടീമിനൊപ്പം ഉദയായും ഒപ്പം ചേർന്ന് മികച്ച സിനിമകൾ നിർമിക്കാനാണ് ശ്രമിക്കുന്നത്. സഹ നിർമാതാവാകുന്പോൾ നമുക്ക് നിർമാതാവിന്റെ പൂർണമായ ഭാരമില്ല. ഒരുപിടി ചിത്രങ്ങൾ തേടിയെത്തുന്നതിൽ അഭിമാനമുണ്ട്.
ആറാം പാതിര അനൗണ്സ് ചെയ്തോടെ പ്രേക്ഷകർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതിനനുസരിച്ചുള്ള തയാറെടുപ്പ് ഞങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകണം. ഇപ്പോൾ അത്തരത്തിലുള്ള ഒരു കഥയിലെത്തി അതിന്റെ വർക്ക് പുരോഗമിക്കുന്നു. എല്ലാം നന്നായി വന്നാൽ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കണമെന്നു പ്രതീക്ഷിക്കുന്നു. ഇനി തിയറ്ററിലെത്തുന്ന ഒറ്റിൽ ഞാനും അരവിന്ദ സ്വാമിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. രണ്ട് പ്രണയ നായകൻമാരുടെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരിക്കും ഒറ്റിൽ.
റോഡ് മൂവി ഗണത്തിലുള്ള ഒരു ത്രില്ലർ ചിത്രമാണത്. തമിഴിൽ രെണ്ടഗം എന്ന പേരിൽ ചിത്രം എത്തും. ഒരു ബിഗ് ബജറ്റ് ചിത്രമാണത്. ഫെല്ലിനിയാണ് സംവിധാനം. ഇപ്പോൾ അഭിനയിക്കുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കാസർഗോഡ് ഭാഷയിലാണ് അവതരിപ്പിക്കുന്നത്. എല്ലാം ഇഷ്ടപ്പെട്ട് ചെയ്യാനാകുന്നു എന്നത് വലിയ അനുഗ്രഹമായി കാണുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിന് അപ്പുറം നൽകാനാണ് പ്രയത്നിക്കുന്നത്.
കുടുംബ വിശേഷം
ഞാനും പ്രിയയും മകൻ മകൻ ഇസഹാക്കും അമ്മയും കൊച്ചിയിലാണ്. ഇസയും എന്റെ അമ്മയുമാണ് കൂട്ട്. അമ്മയൊടൊപ്പം ചേർന്നാണ് അവന്റെ ഫുട്ബോൾ കളിയും ഒളിച്ചുകളിയുമൊക്കെ. അപ്പ പെട്ടന്നുവരുമെന്നൊക്കെ കള്ളം പറഞ്ഞാണ് ഷൂട്ടിംഗിനു പോലും പോകുന്നത്. ഉറക്കത്തിൽ അപ്പ എവിടെയാണെന്ന് അന്വേഷിക്കുമെന്ന് പ്രിയ പറയാറുണ്ട്.
ലിജിൻ കെ ഈപ്പൻ