ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു സായംസന്ധ്യയിൽ വയനാട്ടിലെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തശേഷം പി. ഭാസ്കരൻ മാഷും ശോഭന പരമേശ്വരൻ നായരും നാട്ടിലെത്താൻ ഒരു ചരക്കുലോറിയിൽ കയറി. ഉറങ്ങിപ്പോയ ഭാസ്കരൻമാഷ് ഉണർന്നത് ഡ്രൈവറുടെ പാട്ടുകേട്ടായിരുന്നു. ലോറി ഓടിക്കുന്നതിനിടയിൽ
""കായലരികത്ത് വലയെറിഞ്ഞപ്പോൾ
വളകിലുക്കിയ സുന്ദരി.
പെണ്ണുകെട്ടിന് കുറിയെടുക്കുന്പോൾ
ഒരു നറുക്കിന് ചേർക്കണേ.......’’
ഈണത്തിൽ ആസ്വദിച്ച് പാടിക്കൊണ്ടിരുന്നു. മാഷ് പാട്ടിൽ ലയിച്ച് വയനാടൻ ചുരത്തിന്റെ ഭംഗിയിൽ നോക്കിയിരുന്നു. ഒരു കലാകാരന് ലഭിക്കാവുന്ന അപൂർവ്വ അംഗീകാരം. ലോറി കോഴിക്കോട്ടെത്തിയപ്പോൾ ശോഭന പരമേശ്വരൻനായർ ഡ്രൈവറോടുപറഞ്ഞു: നിങ്ങൾ പാടിയ പാട്ടെഴുതി് പി. ഭാസ്കരൻ മാഷാണ് ഇത്്. ഡ്രൈവർ അo്ഭുതവും ബഹുമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ കായലരികത്ത് വലയെറിഞ്ഞ ഗാനരചയിതാവിനെ കെട്ടിപ്പിടിച്ചു.
1954- ൽ നീലക്കുയിൽ സിനിമയ്ക്കുവേണ്ടി പി. ഭാസകരൻ മാഷ് എഴുതിയ പാട്ട് കെ. രാഘവൻ മാസ്റ്റർ ഈണമിട്ട് പാടി. പാലാഴിക്കരയിലെ കദളിവാഴക്കയ്യിലിരുന്ന് നീലക്കുയിൽ കൂകിയുണർത്തിയത് മാറ്റത്തിന്റെ ശംഖൊലിയായി. ജാതിയും അയിത്തവും പിശാചിനെപ്പോലെ പേടിപ്പെടുത്തിയിരുന്ന ഇരുണ്ട കേരളീയ സമൂഹത്തിലേക്ക് നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്തി മലയാളിയെ പാലമൃതൂട്ടിയ പി. ഭാസ്കരൻ സമയതീരത്തിൽ ബന്ധനമില്ലാതെ മരണ സാഗരം പൂകിയിട്ട് 2019 ഫെബ്രുവരി 25 ന് പന്ത്രണ്ടുവർഷം തികയുന്നു.
1949 ൽ റിലീസായ ""അപൂർവ്വ സഹോദരർകൾ’’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി പാട്ടെഴുതിയത്. ഒരു ബഹുഭാഷാപാട്ട്.
""കടക്കണ്ണിൻ തലപ്പത്ത്
കറങ്ങും വണ്ടേ
കളിച്ചുംകൊണ്ട്
പറക്കുന്നതെന്തിനോ വണ്ടേ
പൂതിയെഴുന്നൊരുകരിവണ്ടേ’’
2-ാമത്തെ ചിത്രം "ചന്ദ്രിക’ എം.എച്ച് ആത്മ പാടിയ ""പ്രീതം ആൻമിലോ ......... എന്ന ഹിന്ദി പാട്ടിന്റെ ഈണത്തിൽ
""കേഴുക ആത്മസഖീ
കേഴുക ആത്മസഖീ
തകരുന്നിതാ കിനാക്കൾ
കേഴുക ആത്മസഖീ.....
മലയാള സിനിമാഗാനങ്ങൾ അക്കാലത്ത് ഹിന്ദി ഈണങ്ങളിലായിരുന്നു. മലയാളത്തിന് മലയാളത്തിന്റേതായ സംഗീതവും, വരികളും ഒന്നുചേർന്നത് പൊൻകുന്നം വർക്കിയുടെ ""നവലോകം’’ സിനിമയായിരുന്നു. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾ, ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ കരിക്കിൻ വെള്ളമായ് കുളിർമ നല്കിയപ്പോൾ ജനങ്ങൾ ഏറ്റുപാടി.
""തങ്കക്കിനാക്കൾ ഹൃദയേ വീശും’’
വനാന്ത ചന്ദ്രികയാരോ നീ
സങ്കല്പമാകെ പുളകം പൂശും
വസന്ത സുമമേയാരോ നീ....’’
എം.ടി വാസുദേവൻനായരുടെ വിത്തുകൾ ചെറുകഥ പി. ഭാസകരൻ സംവിധാനം ചെയ്ത് സിനിമയിൽ പാട്ടും അദ്ദേഹം എഴുതി. സംഗീതം പുകഴേന്തിയും, കാവ്യബിംബങ്ങൾ പ്രണയാനുഭൂതിയുടെ നീലാകാശമാക്കിയ വരികൾ.
""അപാര സുന്ദര നീലാകാശം
അനന്തതേ നിൻ മഹാസമുദ്രം
ഉൗഴിയും സൂര്യനും വാർമതിയും
ഇതിൽ ഉയർന്നു നില്ക്കും ദീപങ്ങൾ’’
മലയാളി താലോലിക്കുന്ന സൗന്ദര്യവും ശാലീനതയും ആത്മാവിന്റെ ഭാഗമായിക്കഴിഞ്ഞ ഗാനങ്ങൾ എത്രഎത്രയെന്നു പറഞ്ഞാലും തീരില്ല. പ്രണയത്തിന്റെ സ്വർണ്ണത്തൂവലുകൾ പോലെ "ഭാർഗവീനിലയം’. ഒരിക്കൽ പത്രപ്രവർത്തകൻ പി. ഭാസ്കരനോട് ചോദിച്ചു ""മാഷേ മാഷിന് ഇഷ്ടപ്പെട്ട ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാട്ടേതാണ്?’’ ഞാൻ എഴുതി ദാസ് പാടിയ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടമേതെന്നു ചോദിച്ചാൽ ഞാൻ പറയാം ഭാർഗവീനിലയത്തിലെ താമസമെന്തേ വരുവാൻ .......
സിനിമസംവിധാനം എ. വിൻസെന്റ്, സംഗീതം എം.എസ് ബാബുരാജ്.
""താമസമെന്തേ വരുവാൻ .....!
പ്രാണസഖീ! എന്റെ മുന്നിൽ,
താമസമെന്തേ അണയാൻ
പ്രേമമയീ! എന്റെ കണ്ണിൽ ..... !
കേരളത്തിലെ മുസ്ലിം ജനതമാത്രം ആസ്വദിച്ചിരുന്ന മാപ്പിളപ്പാട്ടുകൾ മുഴുവൻ മലയാളിക്കും പാടുവാൻ വേണ്ടി നീലക്കുയിലിലെ വരികൾ, കെ. രാഘവൻ സംഗീതം നല്കി പാടിയപ്പോൾ മാപ്പിളപ്പാട്ടുകളുടെ ഒന്നാമതയായി ഇന്നും മലയാളി പാടിക്കൊണ്ടിരിക്കുന്നു.
""കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊന്പരം
ഖൽബിലറിഞ്ഞപ്പോളിന്ന് ഞമ്മള്
കയറുപൊട്ടിയ പന്പരം''
പി. ഭാസ്കരന്റെ കാവ്യഭാവന വിപ്ലവ മേഖലയിലേക്ക് തൊഴിലാളി വർഗ്ഗത്തിനുവേണ്ടി, അവകാശ സമരങ്ങൾക്ക് പ്രചോദനമായി കേരളത്തിലെ പട്ടിണിപ്പാവങ്ങളുടെ പോരാട്ടത്തിൽ പങ്കാളിയായി, അവരുടെ ജീവിതവും സംസ്കാരവും തൂലികയിലൂടെ വിപ്ലവത്തിന്റെ തീജ്ജ്വാലകൾ പടർത്തിയ ഗാനം. "മൂലധനം’ സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ
""ഓരോ തുള്ളിച്ചോരയിൽ നിന്നും
ഒരായിരംപേർ ഉയരുന്നു’’
ഉയരുന്നു അവർനാടിന്റെ മോചന-
രണാങ്കണത്തിൽ പടരുന്നു.’’
മലയാള സിനിമാ ചരിത്രം പരിശോധിച്ചാൽ നീലക്കുയിൽ തുടങ്ങി ഗുരുവായൂർ മാഹാത്മ്യം വരെ 45 ചിത്രങ്ങൾ പി. ഭാസ്കരൻ സംവിധാനം ചെയ്തു. നീലക്കുയിൽ, തിരമാല, മനോരഥം, പിച്ചിപ്പൂ, വിളക്കും വെളിച്ചവും, ഏഴാം കടലിനക്കരെ എന്നീ സിനിമകളിൽ അഭിനയിച്ചു. വൈതരണി, വൈകി വന്ന വഴി, ടി.വി പരന്പരകൾ സംവിധാനം ചെയ്തു.
കവിയും തിരക്കഥാകൃത്തും ഗാനരചയിതാവും, അഭിനേതാവും, സിനിമാസംവിധായകനും, നിർമ്മാതാവും, ടി.വി. പ്രൊഡ്യൂസറുമായി മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ നക്ഷത്രമായ് തിളങ്ങുന്നു.
അദ്ദേഹത്തിന്റെ അനശ്വരങ്ങളായ എണ്ണമറ്റ ഗാനങ്ങൾ ഇന്നും മലയാളിയുടെ ചുണ്ടിൽ ഈണമായ് പാടുന്നു. കേരളം മുഴുവൻ നാലഞ്ചു തുന്പകൊണ്ട് വസന്തോദ്യാനമാക്കിയ ഭാസ്കരൻ മാഷിനെ എങ്ങനെ നാം മറക്കും.
നീലക്കുയിലിന്റെ 50-ാം വാർഷിക ചടങ്ങിൽ പി. ഭാസ്കരൻ മാഷ് ഇങ്ങനെ പറഞ്ഞു: "ആ നീലക്കുയിലിന് മരണമില്ല, ഞാൻ മറഞ്ഞാലും ആ "നീലക്കുയിൽ’എന്നും സഹൃദയ ഹൃദയങ്ങളിൽ പാറിപ്പറക്കും.’’
സുബ്രഹ്മണ്യൻ അന്പാടി