""എന്താ പറയേണ്ടതെന്നറിയുന്നില്ല... ഞങ്ങൾ ട്രിപ്പുപോകുന്പോഴെല്ലാം ഈ പാട്ടു പാടാറുണ്ട്.. ആർക്കെങ്കിലും ഇത് വയലിനിൽ വായിക്കാനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. ഈ സ്ട്രിംഗുകളിൽ എനിക്ക് യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയും കേൾക്കാനാകുന്നുണ്ട്... അതിഗംഭീരം.. എല്ലാവരോടും സ്നേഹം..''
ഒരുപാടിഷ്ടമുള്ള ഒരു പാട്ടിന്റെ വയലിൻ കവർ ഇന്റർനെറ്റിൽ കേട്ടതിന്റെ അദ്ഭുതവും ആവേശവും സന്തോഷവും ഒരു സംഗീതപ്രേമി കമന്റായി എഴുതിയതാണ് മുകളിൽ കണ്ടത്. ആ ഉപകരണസംഗീതം കേട്ട ഏതൊരാളുടെയും മനസിലുയരുന്നത് വിസ്മയമാണ്- ഹൊ! ഇതെങ്ങനെ സാധിച്ചു!!
പാട്ട് വേറൊന്നുമല്ല., പടകാളിയാണ്. യോദ്ധ എന്ന ചിത്രത്തിനുവേണ്ടി, കാൽനൂറ്റാണ്ടുമുന്പ് തന്റെ തുടക്കകാലത്ത് സാക്ഷാൽ എ.ആർ. റഹ്്മാൻ ഒരുക്കിയ തകർപ്പൻ ഗാനം. അതിനെ വയലിൻ സ്ട്രിംഗുകളിലേക്കു തിരമാലകളാക്കി അലയടിപ്പിക്കുകയാണ് കൊച്ചിയിൽനിന്നുള്ള ഓർഫിയോ എന്ന ബാൻഡ്. യോദ്ധയിൽ മോഹൻലാലിന്റെ തൈപ്പറന്പിൽ അശോകനും ജഗതിയുടെ അരശുംമൂട്ടിൽ അപ്പുക്കുട്ടനും കാവിലെ പാട്ടുമത്സരത്തിനു കൊന്പുകോർത്ത പാട്ടിന് അതേ ആവേശത്തോടെ വയലിനിൽ പുതിയപതിപ്പ്. ബിച്ചു തിരുമല എഴുതിയ, വെല്ലുവിളികൾ നിറഞ്ഞ സംഭാഷണ രൂപത്തിലുള്ള പാട്ട് വയലിനുകളിലൂടെ ത്രസിച്ചൊഴുകുന്നു. പ്രശസ്തരും അല്ലാത്തവരുമടക്കം ലക്ഷക്കണക്കിനുപേർ കേൾക്കുന്നതും പറയുന്നതും പങ്കുവയ്ക്കുന്നതും ഇന്ന് ആ വീഡിയോയാണ്. കേട്ടവരിൽ പലരും പറയുന്നു- കുട്ടിമാമാ, ഞാൻ ഞെട്ടി മാമാ!
ഓർഫിയോ ക്വിന്റെറ്റ്
പതിനാറു വർഷം മുന്പ് പിയാനിസ്റ്റ് റോബിൻ തോമസും വയലിനിസ്റ്റ് കാരൾ ജോർജും ചേർന്ന് തുടക്കമിട്ട ഓർഫിയോ ബാൻഡ് അനുപമമായ പരീക്ഷണങ്ങളുമായാണ് മുന്നോട്ടു നടന്നിരുന്നത്. സംഗീതത്തിന്റെ പുരാതന രൂപങ്ങളിലൊന്നായ ഓപ്പറയുടെ ഒരിനമാണ് ഓർഫിയോ. ബാൻഡിനു പേരുവന്നത് അതിൽനിന്നാണ്. ഇപ്പോൾ ഇരുവർക്കും പുറമേ ഫ്രാൻസിസ് സേവ്യർ (വയലിൻ), ഹാരൾഡ് ആന്റണി (വയോള), റഷ്യാക്കാരിയായ മരിയ ഗ്രിഗോറെവ (ചെല്ലോ), ബിനോയ് ജോസഫ് കുരിശിങ്കൽ (പെർക്കഷൻ), ബെൻഹർ തോമസ് (ഡ്രംസ്) എന്നിവരും ബാൻഡിന്റെ ഭാഗമാണ്.
ഏതാണ്ട് രണ്ടുവർഷം മുന്പ് ബംഗളുരുവിൽ ഒരു ലൈവ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒരു തകർപ്പൻ പാട്ടിന്റെ കവർ വേർഷൻ ചെയ്യുന്നതിനെക്കുറിച്ച് ചിന്തവന്നത്. കേൾവിക്കാരെ ആവേശംകൊള്ളിക്കുന്ന, മത്സരരൂപമുള്ള പാട്ട് എന്നോർത്തപ്പോൾത്തന്നെ പടകാളി ചണ്ഡി ചങ്കരി പോർക്കലി മുന്നിൽത്തെളിഞ്ഞു. വൈകാതെ ഗുരുതുല്യനും മുതിർന്ന സംഗീതജ്ഞനുമായ റെക്സ് ഐസക്സിനോട് കാര്യം പറഞ്ഞു. ബാൻഡിലെ ഓരോരുത്തരുടെയും ശൈലികൾ സൂക്ഷ്മമായി അറിയാവുന്ന റെക്സ് ഐസക്സ് ആണ് പാട്ടിന്റെ സ്ട്രിംഗ് അറേഞ്ച്മെന്റ് നിർവഹിച്ചത്. ആ സ്കോർ എഴുത്തുമുതൽ തുടങ്ങി ശ്രമകരമായ ജോലികൾ. കഠിനമായ പരിശീലനവും അപ്പപ്പോൾ ചെയ്ത കൂട്ടിച്ചേർക്കലുകളും പാട്ടിന്റെ ഭംഗികൂട്ടി. പല ഘട്ടങ്ങളിലായി മാസങ്ങളെടുത്തു പാട്ടു പൂർത്തിയാകാൻ. നേർക്കുനേർ വിരൽചൂണ്ടി സംസാരിക്കുന്ന ഭാവത്തിലാണ് വയലിനുകൾ ശബ്ദിക്കുന്നത്- ഒറിജിനൽ ഗാനത്തിലെ അതേപോലെ! ചെല്ലോയും കജോണ് എന്ന പെർക്കഷൻ ഉപകരണവും സമർത്ഥമായി ഉപയോഗിച്ചു. വീഡിയോ റെക്കോർഡ് ചെയ്ത് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തതോടെ സംഗതി ചരിത്രവുമായി.
വൈറൽ, വൈഡൂര്യക്കൊട്ടാരം
കഴിഞ്ഞ പതിനഞ്ചിന് വൈകിട്ട് ഏഴുമണിയോടെയാണ് വയലിൻ പതിപ്പിന്റെ പൂർണരൂപം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത് (അതിനു മുന്പ് ടീസർ ഇറക്കിയപ്പോഴേ പാട്ടുപ്രേമികൾ കട്ട വെയ്റ്റിംഗ് ആയിരുന്നു). പുലർച്ചെ മൂന്നുവരെയൊക്കെ വീഡിയോ വൈറലാകുന്നത് നെഞ്ചിടിപ്പോടെ നോക്കിയിരുന്നതായി ഡ്രമ്മറും ബാൻഡിന്റെ മാനേജരുമായ ബെൻഹർ തോമസ് പറയുന്നു. അതിനകം പ്രശസ്തരായ ഗായകരും സംവിധായകരുമടക്കമുള്ള ഒട്ടേറെ പേർ വീഡിയോ തങ്ങളുടെ പേജുകളിൽ ഷെയർ ചെയ്തിരുന്നു. പിറ്റേന്നു രാവിലെയെഴുന്നേറ്റ് ഉറക്കച്ചടവോടെ നോക്കുന്പോൾ ഒരു സന്ദേശം മിന്നിത്തിളങ്ങുന്നു- "ഗംഭീര പരിശ്രമം, എല്ലാ ആശംസകളും നേരുന്നു'. അതയച്ചത് മറ്റാരുമല്ല, സംഗീത് ശിവനാണ്- യോദ്ധയുടെ സംവിധായകൻ. തുടർന്നിങ്ങോട്ട് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്, ഇടവേളയില്ലാതെ.
സ്കോർ എഴുതുന്പോൾ തനിക്കു ചെറിയ സന്ദേഹമുണ്ടായിരുന്നെന്ന് റെക്സ് ഐസക്സ് പറയുന്നു. ചൂടൻ വാക്കുതർക്കത്തിന്റെ രൂപത്തിലുള്ള പാട്ട് വയലിനിലൂടെ അതേ ഉൗർജം പ്രവഹിപ്പിക്കുമോ എന്നായിരുന്നു അത്. പക്ഷേ, എല്ലാ പ്രതീക്ഷകൾക്കുമപ്പുറമുള്ള പ്രകടനമാണ് ഓർഫിയോ അംഗങ്ങൾ നടത്തിയതെന്നും റെക്സ് പറയുന്നു.
പലയിടങ്ങളിലായി പ്രവർത്തിക്കുന്ന ബാൻഡ് അംഗങ്ങൾ തങ്ങളുടെ സൃഷ്ടി വൈറലായശേഷം ഇതുവരെ ഒരുമിച്ചുകൂടിയിട്ടില്ല. വൈകാതെ ഈ പാട്ടടക്കമുള്ള സ്റ്റേജ് ഷോകൾ ആരംഭിക്കുമെന്ന് ബെൻഹർ പറഞ്ഞു. ഒപ്പം സർപ്രൈസ് ആയുള്ള അഞ്ചു പാട്ടുകളും ഉണ്ടാകും. ഇതെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ബെൻഹറിന്റെ നേതൃത്വത്തിലുള്ള പ്ലഗ് ആൻഡ് പ്ലേയാണ് ബാൻഡിന്റെ മാനേജ്മെന്റ് നിർവഹണം. സ്റ്റേജ് ഷോകൾക്കായി ഒട്ടേറെ ഇടങ്ങളിൽനിന്ന് അന്വേഷണങ്ങൾ വരുന്നു. മലയാളത്തിനപ്പുറമുള്ളവരും ഇന്ന് ഓർഫിയോയുടെ കടുത്ത ആരാധകരാണ്.
റഹ്മാൻ, ബിച്ചു
റോജായുടെ ഗാനങ്ങൾ ഒരുക്കുന്നതിനൊപ്പമാണ് യോദ്ധയിലേക്ക് എ.ആർ. റഹ്മാൻ എത്തിയത്. പടകാളിയുടെ അന്തരീക്ഷത്തെക്കുറിച്ച് റഹ്മാന് ഏകദേശ ധാരണ നൽകിയത് ഗാനരചയിതാവ് ബിച്ചു തിരുമലയാണ്. വടക്കൻപാട്ട്, ഗ്രാമീണ ആചാരാനുഷ്ഠാനങ്ങൾ, പരന്പരാഗത വാദ്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം റഹ്മാൻ ബിച്ചുവിനോടു ചോദിച്ചറിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പടകാളിയുടെ ഈണം റെഡിയായി.
പാട്ടിലെ വാക്കേറ്റത്തിനുള്ള വരികൾ ഒരുക്കുന്നതായി പിന്നെ ബിച്ചുവിന്റെ ചിന്ത. ശരിക്കും വാക്കുകൾകൊണ്ടുള്ള ഏറുവേണം ഈ പാട്ടിന്. ബിച്ചുവിനു പക്ഷേ അത് വലിയ വെല്ലുവിളിയായിരുന്നില്ല. സന്ദർഭം അറിഞ്ഞപ്പോഴേ പാട്ടിന്റെ രൂപം മനസിലുണ്ടായിരുന്നു. ഉശിരും കുറുന്പും വാശിയും തർക്കവും വെല്ലുവിളിയും നിറഞ്ഞവാക്കുകളുടെ പ്രവാഹമായി. എന്നാൽ അർഥമില്ലാത്ത ഒരു വാക്കുപോലും ഇല്ലതാനും. ജനം പാട്ടിനെ സ്വന്തമാക്കുകയും ചെയ്തു. പുതിയ തലമുറയും ആ പാട്ടിനെ ഇഷ്ടപ്പെടുന്നതിൽ ഏറെ സന്തോഷവാനാണ് ബിച്ചു. എന്നാൽ വാക്കുകൾ തെറ്റിച്ചു പാടുന്നതിനോട് തരിപോലും ക്ഷമയില്ല.
ഓർഫിയോ ഒരുക്കിയ വയലിൻ വേർഷൻ ബിച്ചു തിരുമല ഇതുവരെ പൂർണമായി കേട്ടിട്ടില്ല. വാർത്തകളിൽ കണ്ടിരുന്നെന്ന് ബിച്ചു പറഞ്ഞു. തന്റെ വാക്കുകൾ വയലിൻ പറയുന്നത് എന്തായാലും അദ്ദേഹത്തെയും രസിപ്പിക്കുമെന്നുറപ്പ്.
ഓർക്കാൻ രസമുള്ള ഒരുകാര്യംകൂടി-
വയലിൻ കവർ കേട്ടാൽ എന്താവും
എ.ആർ. റഹ്മാൻ പറയുക?!
ഹരിപ്രസാദ്