Todays Story
“കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ''... ഒരിക്കലെങ്കിലും ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ കാണില്ല.
ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓര്‍മകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷുവിനെ എതിരേല്ക്കാനുള്ള ഒരുക്കത്തിലാണ്.
വിഷു ഒരു സംസ്കാരമാണ്. കാര്‍ഷികവൃത്തിക്ക് ആദരം നല്കുന്ന സംസ്കാരം കൂടിയാണിത്.
വിഷു ആചാരം
കേരളത്തിന്റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്.
ഇത്തവണ മേടം രണ്ടിന്, ഏപ്രില്‍ 15നാണ് വിഷു. കേരളത്തില്‍ വിഷുദിനം സൂര്യരാശി അനുസരിച്ചുള്ള പുതുവര്‍ഷമാണ്. വിഷു മലയാളിക്കു കാര്‍ഷികോത്സവത്തിന്റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തില്‍ വിഷുവെപ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു.
നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തമ്പുരാന് കുടിയാന്മാര്ക്കു നല്‍കും. ഇങ്ങനെ തമ്പുരാനില്‍ നിന്നും ദ്രവ്യങ്ങള്‍ വാങ്ങുന്ന കുടിയാന്മാര് ആ കാര്ഷികവര്ഷം മുഴുവനും അദ്ദേഹത്തിനായി പണിയെടുക്കണമെന്നാണു വിശ്വാസം.
ഐതീഹ്യത്തേരിലെത്തുന്ന വിഷു
നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നാണു വിശ്വാസം. കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതു ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരേ ഉദിക്കാന്‍ രാവണന് സമ്മതിച്ചില്ലെന്നും രാവണനെ രാമന് വധിച്ചശേഷം സൂര്യന് നേരെ ഉദിച്ചതാണു വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസമുണ്ട്.
ആദിദ്രാവിഡാഘോഷങ്ങളില്പ്പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികള്‍ വര്‍ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമത സിദ്ധാന്തങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു.
അതിനാല്‍ ഓണത്തേക്കാള് പഴക്കമുള്ള ആഘോഷമാണ് വിഷു എന്നു കരുതുന്നു. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു, വേനല്‍ പച്ചക്കറിവിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
കണിക്കൊന്നയ്ക്കു വിഷുവുമായി അഭേദ്യ ബന്ധമാണുള്ളത്. സ്വര്‍ണക്കിങ്ങിണികള്‍ വാരിവിതറിയതുപോലെ കൊന്നമരച്ചില്ലകളില്‍ നിറഞ്ഞുനില്ക്കുന്ന കൊന്നപ്പൂക്കള്‍ വിഷുക്കാലത്തെ കാഴ്ചയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയാണു കണിക്കൊന്ന.
കണിക്കൊന്നയ്ക്കു പിന്നിലെ ഐതീഹ്യകഥ ഇങ്ങനെയാണ്. കലികാലത്ത് കണ്ണനെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിക്ക് ശ്രീകൃഷ്ണന്റെ ബാല്യരൂപം കാണണമെന്ന ആഗ്രഹത്തില്‍ പ്രാര്‍ഥിച്ചു. കുഞ്ഞിന്റെ പ്രാര്‍ഥനയില്‍ മനം നിറഞ്ഞ ശ്രീകൃഷ്ണന് കണ്ണന്റെ രൂപത്തില്‍ ബാലനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് എന്താണു വേണ്ടതെന്നു ചോദിച്ചു.
നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നു പറഞ്ഞ കുട്ടിക്ക് ശ്രീകൃഷ്ണന് തന്റെ അരഞ്ഞാണം സമ്മാനമായി നല്കി. ബാലന് തനിക്ക് കണ്ണനില്‍ നിന്നു കിട്ടിയ സമ്മാനം എന്ന പേരില്‍ പലരെയും ആ അരപ്പട്ട കാണിച്ചുകൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല.
അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോഴാണ് കണ്ണന്റെ അരപ്പട്ട കാണാതായത് ശ്രദ്ധിച്ചത്. പലരും ആ ബാലന് കള്ളനാണെന്ന് മുദ്രകുത്തി വീട്ടിലെത്തി അപമാനിക്കാന്‍ തുടങ്ങി.
എന്നാല്‍ ആളുകള്‍ തന്റെ മകനെ കള്ളനെന്നു വിളിക്കുന്നതു സഹിക്കാനാവാതെ കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിനെ അടിക്കുകയും ആ അരഞ്ഞാണം ഒരു തോട്ടത്തിലേക്കു വലിച്ചെറിയുകയും ചെയ്തു.
അരഞ്ഞാണം ഒരു മരത്തില്‍ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കള്‍ കൊണ്ട് വിരിഞ്ഞു. ഈ മരമാണ് പിന്നീട് കണിക്കൊന്ന എന്നറിയപ്പെടാന്‍ തുടങ്ങിയെന്നാണ് ഐതീഹ്യം.
വിഷു സംക്രാന്തി
ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്കു സൂര്യന് പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായതാണു മഹാവിഷു. വിഷുവിനു തലേന്നു വൈകുന്നേരം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചു കളയും. വീടു ശുദ്ധിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങും. ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പു തുടങ്ങി നിറപ്പകിട്ടാര്‍ന്ന വിഷുപ്പടക്കങ്ങള്‍ പൊട്ടിക്കുന്നതു കേരളത്തില്‍ പതിവാണ്. ഇതു വിഷുനാളിലും പുലര്‍ച്ചെ കണികണ്ടശേഷവും വൈകിട്ടും തുടരും.
കണിയൊരുക്കല്
വിഷുപ്പുലരിയില്‍ ഭഗവാനെ കാണുന്ന ചടങ്ങാണു വിഷുക്കണി. വിഷുവിന്റെ പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെയാണ്. മംഗളകരമായ ഒരു വര്‍ഷത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്.
വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണു വിഷുക്കണിയൊരുക്കാനും അതു കാണിക്കാനുമുള്ള ചുമതല. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ആദ്യം കാണുന്ന വിഷുക്കണിക്കു കഴിയുമെന്നാണു വിശ്വാസം.
പൂജാമുറിയിലോ അതുപോലെ ശുദ്ധമായ മറ്റെതെങ്കിലും മുറിയിലോ ആണു കണിയൊരുക്കുന്നത്. ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിലൊരുക്കിയ ഓട്ടുരുളിയിലാണു കണിയൊരുക്കുന്നത്. മഞ്ഞപ്പട്ടണിഞ്ഞ ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്നില് ആവണിപ്പലകയില് ഓട്ടുരുളി വയ്ക്കും.
വരും വര്‍ഷത്തില്‍ ആഹാരത്തിനും വസ്ത്രത്തിനും മുട്ടില്ലാതിരിക്കാന്‍ അരിയും മഞ്ഞളും ചേര്‍ത്ത മിശ്രിതവും കോടിമുണ്ടുമാണ് ഉരുളിയില്‍ ആദ്യം വയ്ക്കുന്നത്. തുടര്‍ന്ന് ഓട്ടു കിണ്ടി വച്ച് അതിന്റെ വാലില്‍ ഒരു വാല്‍ക്കണ്ണാടി ഉറപ്പിക്കണം.
പൊന്നും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, നാളികേരപ്പാതി, ചക്ക, മാങ്ങ, വെള്ളിപ്പണം ഇവയൊക്കെ വച്ചാണു കണിയൊരുക്കുന്നത്.
കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണമെന്നാണു പഴമക്കാര്‍ പറയുന്നത്. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. കണിയൊരുക്കുന്ന മുറി നിറയെ കണിക്കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിക്കും.
ചില സ്ഥലങ്ങളില്‍ കറിക്കൂട്ടും ഗ്രന്ഥവും കണിക്കു വയ്ക്കാറുണ്ട്. രാമായണമോ മഹാഭാരതമോ ആണ് ഗ്രന്ഥങ്ങളായി വയ്ക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
കണികാണും നേരം
പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയുള്ള ബ്രഹ്മമുഹൂര്‍ത്തത്തിലാണു കണികാണുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീക്കുതന്നെയാണ് ഇതിനുള്ള അവകാശവും. പുലര്‍ച്ചെ കുളിച്ചു പുതുവസ്ത്രമണിഞ്ഞു നിലവിളക്കുകൊളുത്തിയാണു വീട്ടമ്മമാര്‍ കണികാണുക.
അതിനുശേഷം മുതിര്‍ന്ന കുടുംബാംഗത്തില്‍ തുടങ്ങി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ വരെ എന്ന ക്രമത്തിലാണു കണികാണിക്കുന്നത്. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി പുറകില്‍ നിന്നു കണ്ണുപൊത്തി കൊണ്ടുപോയാണു കണിക്കാണിക്കുക.
കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്തു കണികൊണ്ടുചെന്നു പ്രകൃതിയെ കണികാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം
കണികണ്ടശേഷം ഗൃഹനാഥന് കുടുംബാംഗങ്ങള്‍ക്കു നല്കുന്ന സമ്മാനമാണു വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നല്‍കിയിരുന്നത്.
വര്‍ഷം മുഴുവനും സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചുകൊണ്ടാണു കൈനീട്ടം നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ ഇളയവര്‍ക്കാണു സാധാരണ കൈനീട്ടം നല്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.
വിഷുവിഭവങ്ങള്‍
പണ്ടൊക്കെ വിഷു ആഘോഷം ആരംഭിക്കുന്നതുതന്നെ ഗൃഹനാഥന് ചക്ക വെട്ടിയിടുന്നതോടെയാണ്. വിഷുവിനു നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണു വരിക്കച്ചക്ക. വിഷു വിഭവങ്ങളില്‍ ചക്ക എരിശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും.
എരിശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, ചക്ക മട, ചക്കയുടെ ഏറ്റവും മുകളിലുള്ള മുള്ള് എന്നിവ എരിശേരിയില്‍ ചേര്‍ക്കും.
വള്ളുവനാടു പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ചു പഴുത്ത പ്ലാവിലകൊണ്ടാണു തേങ്ങ ചിരകിയിട്ടു കഞ്ഞി കുടിക്കുന്നത്.
ഇതിനൊപ്പം കഴിക്കാന്‍ ചക്ക എരിശേരിയും ചക്ക വറുത്തതും ഉണ്ടാകും. തെക്കന്‍ പ്രദേശങ്ങളില്‍ ഓണസദ്യയുടെ പോലുള്ള വിഭവസമൃദ്ധമായ സദ്യ വിഷുവിനും ഉണ്ടാകും.
തൃശൂര്‍ക്കാര്‍ക്കു വിഷുദിവസം രാവിലെ പ്രാതലിനു വിഷുക്കട്ട എന്ന വിഭവം നിര്‍ബന്ധമാണ്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ചു ജീരകം ചേര്‍ത്തു വറ്റിച്ചാണു വിഷുക്കട്ട ഉണ്ടാക്കുന്നത്.
വിഷുക്കട്ടയ്ക്കു മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കര പാനിയോ മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇതു കഴിക്കുക. ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ.
സദ്യയില്‍ മാമ്പഴ പുളിശേരി നിര്‍ബന്ധം. ചക്ക എരിശേരിയോ ചക്കപ്രഥമനോ കാണും. ഓണസദ്യയില്‍ നിന്നു വിഷുസദ്യയ്ക്കുളള വ്യത്യാസവും ഇതുതന്നെയാണ്.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് നാലു മണിക്കൂർ അടച്ചിടും. വൈകുന്നേരം 4.45 മുതല്‍ രാത്രി ഒമ്പതു വരെ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ ലഭ്യമാണ്. വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്നു പോവുക. ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.
District News
എഴുകോൺ : കോയിക്കൽ ആര്യങ്കാവ് ശ്രീധർമശാസ്താക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവത്തിനോടനുബന്ധിച്ച് പൊങ്കാല മഹോത്സവം നടന്നു.
ക്ഷേത്രം മേൽശാന്തി ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പിൽ തീപകർന്ന് കൊളുത്തി കൊണ്ട് നിർവഹിച്ചു. മഹോത്സവം 21ന് സമാപിക്കും.
District News
പിറവം: നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പ്രദീപ്കുമാർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ടോമി അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാരും പങ്കെടുത്തു.
വിവിധ സ്കൂളുകളിൽനിന്ന് പങ്കെടുത്ത വിദ്യാർഥികൾ അവരുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മാലിന്യ സംസ്കരണം പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച നൂതന ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചിരുന്നു.
District News
ഏറ്റുമാനൂർ: പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ ഏറ്റുമാനൂരപ്പന് ആറാട്ട്. പത്തുനാൾ നീണ്ട ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ആറാട്ടുചടങ്ങുകൾ പൂർത്തിയാക്കി ഉത്സവത്തിന് കൊടിയിറങ്ങിയപ്പോൾ ഇന്ന് നേരം പുലർന്നു.
ഉച്ചകഴിഞ്ഞ് ഒന്നിന് ക്ഷേത്രത്തിൽനിന്ന് ആറാട്ട് പുറപ്പാട് ഘോഷയാത്രയ്ക്ക് തുടക്കമായി. ക്ഷേത്രാങ്കണം മുതൽ വഴിയിലുടനീളം ഭക്തർ നിറപറയും നിലവിളക്കുമായി ഭഗവാനെ വരവേൽക്കാൻ കാത്തുനിന്നിരുന്നു. ഏറ്റുമാനൂർ പേരൂർകവല മുതൽ ആറാട്ടുകടവുവരെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വഴികൾ കുരുത്തോല കൊണ്ടും വൈദ്യുത ദീപങ്ങളാലും അലങ്കരിച്ചിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൂപ്പന്തലൊരുക്കിയും കലാപരിപാടികൾ നടത്തിയും നാട്ടുകാർ ആറാട്ടുത്സവം ആഘോഷമാക്കി.
പേരൂർകാവ് ഭഗവതീക്ഷേത്രത്തിൽ ദീപാരാധന സമയത്ത് ആറാട്ട് എഴുന്നള്ളിപ്പ് എത്തിച്ചേർന്നു. വടക്കേനടയിലൂടെ പ്രവേശിച്ച് ആനക്കൊട്ടിലിനു മുന്നിൽ ഭഗവതിക്ക് അഭിമുഖമായിനിന്നു. പേരൂർകാവ് ഭഗവതി ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കൽപം. നിറപറയും നിലവിളക്കും വച്ച് ഭഗവതി ഏറ്റുമാനൂരപ്പനെ വരവേറ്റു. ഒരു വർഷത്തെ ചെലവിന് എന്ന സങ്കൽപ്പത്തിൽ ഭഗവതിക്ക് പണക്കിഴിയും എണ്ണയും കൈമാറി.
പേരൂർകാവിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര മീനച്ചിലാറ്റിൽ പൂവത്തുംമൂട്ടിലെ ആറാട്ടുകടവിലെത്തി. ക്ഷേത്രം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെയും മേൽശാന്തി ഇങ്ങേത്തല സത്യനാരായണന്റെയും മുഖ്യകാർമികത്വത്തിൽ നടന്ന ആറാട്ടിന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പ്രാർഥനാപൂർവം സാക്ഷ്യംവഹിച്ചു.
പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്ന അതേസമയം മീനച്ചിലാറിന്റെ മറുകരയിൽ പെരിങ്ങല്ലൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നുണ്ടായിരുന്നു. ഒരേ ആറിന്റെ ഇരുകരകളിലും ഒരേസമയം നടക്കുന്ന ആറാട്ടുകൾക്ക് സാക്ഷ്യംവഹിക്കാനുള്ള അപൂർവാവസരമാണ് ഭക്തർക്കു ലഭിച്ചത്.
തിരിച്ചെഴുന്നള്ളത്തിൽ ചാലയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പനെ ഇറക്കി എഴുന്നള്ളിച്ചു. ശൈവ-വൈഷ്ണവ സംഗമമെന്നപേരിൽ പ്രശസ്തമായ ഈ ചടങ്ങുകൾക്കു സാക്ഷ്യംവഹിക്കാൻ ആയിരങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുഖമണ്ഡപത്തിൽ തിടമ്പ് പ്രതിഷ്ഠിച്ചശേഷം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്തി. തുടർന്ന് ആറാട്ടുസദ്യ നടത്തി.
ചാലയ്ക്കൽ ക്ഷേത്രത്തിൽനിന്നു ഘോഷയാത്ര പുനരാരംഭിച്ച് പേരൂർകാവിലെത്തിയപ്പോൾ വാദ്യമേളങ്ങൾ നിലച്ചു. തെക്കേനടവഴി പേരൂർകാവിനു മുന്നിലെത്തി വടക്കേനടവഴി പ്രധാന റോഡിൽ പ്രവേശിച്ചശേഷമാണ് വീണ്ടും വാദ്യമേളങ്ങൾ ആരംഭിച്ചത്.
അർധരാത്രിക്കുശേഷം പേരൂർകവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഏറ്റുമാനൂരപ്പനെ വരവേറ്റു. തുടർന്ന് ആറാട്ട് എതിരേൽപ്പും ആറാട്ടുവരവും കഴിഞ്ഞു കൊടിയിറക്കിയപ്പോൾ ഇന്ന് നേരം പുലർന്നിരുന്നു.
ഉച്ചകഴിഞ്ഞ് കുമാരി റൊളിന ഫെലിക്സിന്റെയും സംഗീത സംവിധായകൻ ജയ്സൺ ജെ. നായരുടെയും സംഗീതസദസും രാത്രി 10ന് കുന്നക്കുടി എം. ബാലമുരളീകൃഷ്ണയുടെ ആറാട്ട് കച്ചേരിയും 12ന് എതിരേൽപ് മണ്ഡപത്തിൽ നെല്ലൂർ പി.എസ്. ബാലമുരുകനും പി.എസ്.ബി. സാരംഗും നയിച്ച സ്പെഷൽ നാദസ്വരവും നടന്നു.
District News
പൂക്കോട്ടുംപാടം: അമരന്പലം അന്പലക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തൈപ്പൂയ മഹോത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു. ഗജവീരൻമാരുടെ സാന്നിധ്യത്തിൽ നടന്ന പറ നിറയ്ക്കൽ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
പ്രസാദ ഉൗട്ടിൽ 2000ലധികം പേർ പങ്കെടുത്തു. മൂന്ന് ഗജവീരൻമാരുടെ അകന്പടിയോടെ വർണാഭമായ നഗരപ്രദക്ഷിണ ഘോഷയാത്രയും ഉണ്ടായിരുന്നു. ചെണ്ടമേളം, ദേവനൃത്തം, ശിങ്കാരിമേളം തുടങ്ങി വിവിധ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പൂക്കോട്ടുംപാടം ടൗണ്‍ ചുറ്റി നടന്ന ഘോഷയാത്രയ്ക്കു ശേഷം ക്ഷേത്രത്തിൽ സമൂഹാരാധന, ദീപാരാധന, ചെണ്ടമേളം എന്നിവയും നടത്തി.
നാദഭേരി മ്യൂസിക്കൽ ബാൻഡിന്റെ ഭജന, സമൂഹസദ്യ, മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ക്ഷേത്രതന്ത്രി കിഴക്കുംന്പാടില്ലത്ത് ശങ്കരൻ നന്പൂതിരിപ്പാട്, മുഖ്യമേൽശാന്തി ശ്രീശൻ നന്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രം ഭാരവാഹികളായ കെ.എം. ഹരിദാസൻ, എം. അജേഷ്, പി. കുഞ്ഞിരാമൻ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ സജി ഓലേടത്ത്, സുരേഷ് ബാബു കടന്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
പത്തനംതിട്ട: മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ കൊണ്ടാടും.
എട്ടിനു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ കുര്‍ബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളില്‍ അന്ന് പാത്രിയര്‍ക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂര്‍ കുരിശിങ്കല്‍ ദയറാതലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.
ഒമ്പതു മുതല്‍ 12 വരെ രാവിലെ വിശുദ്ധ കുര്‍ബാനയും വൈകുന്നേരം കണ്വന്ഷന് യോഗങ്ങളും നടക്കും. 13നു രാവിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രധാന തീര്‍ഥാടകസംഘത്തെ ദയറാ കവാടത്തില്‍ സ്വീകരിക്കും. 7.30ന് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന.
ഉച്ചകഴിഞ്ഞ് മൂന്നിന് തീര്‍ഥാടക സംഘത്തെ ഓമല്ലൂര്‍ കുരിശിങ്കലും സ്വീകരിക്കും. വൈകുന്നേരം തീര്‍ഥയാത്രാ സമ്മേളനം. ശ്രേഷ്ഠ കാതോലിക്കാ ജോസഫ് ബാവ അധ്യക്ഷത വഹിക്കും.
14നു പുലര്‍ച്ചെ മൂന്നിന് മാര്‍ സ്തേഫാനോസ് കത്തീഡ്രലിലും അഞ്ചിന് ദയറാ കത്തീഡ്രലിലും കുര്‍ബാന ഉണ്ടാകും. 8.30ന് ദയറാ കത്തീജ്രലില് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തുന്ന മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ പെരുന്നാള്‍ കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും സെക്രട്ടറി ഷെവ. ടി.യു. കുരുവിളയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
District News
കോന്നി: ഉപജില്ലാ കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം പിന്നണി ഗായിക പാർവതി ജഗീഷ് നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് പേരൂർ സുനിൽ അധ്യക്ഷത വഹിച്ചു. എഇഒ ആർ. എസ്. ബിജുകുമാർ, ആർവിഎച്ച്എസ്എസ് മാനേജർ എൻ. മനോജ്, പ്രിൻസിപ്പൽമാരായ ജി.സന്തോഷ്, എം. എസ്. സന്തോഷ് കുമാർ, പ്രഥമാധ്യാപകരായ എച്ച്, ഫെബിൻ,ആർ, സുരേഷ്കുമാർ, പി.സുജ, എച്ച്എം ഫോറം സെക്രട്ടറി ഫിലിപ്പ് ജോർജ്, കൺവീനർമാരായ ടോമിൻ പടിയറ, മഹേഷ് എം. നായർ എന്നിവർ പ്രസംഗിച്ചു. കലോത്സവ ലോഗോ തയാറാക്കിയ കോന്നി ഗവ.എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനന്ദ് സന്തോഷിനെ ആദരിച്ച
Kerala
തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തീയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ കലോത്സവം ജനുവരി ഏഴു മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റമെന്നാണ് വിശദീകരണം. ഉത്സവ സീസണ് ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്നാണ് തീയതി മാറ്റാൻ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.