“കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ''... ഒരിക്കലെങ്കിലും ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ കാണില്ല.
ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓര്‍മകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷുവിനെ എതിരേല്ക്കാനുള്ള ഒരുക്കത്തിലാണ്.
വിഷു ഒരു സംസ്കാരമാണ്. കാര്‍ഷികവൃത്തിക്ക് ആദരം നല്കുന്ന സംസ്കാരം കൂടിയാണിത്.
വിഷു ആചാരം
കേരളത്തിന്റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്.
ഇത്തവണ മേടം രണ്ടിന്, ഏപ്രില്‍ 15നാണ് വിഷു. കേരളത്തില്‍ വിഷുദിനം സൂര്യരാശി അനുസരിച്ചുള്ള പുതുവര്‍ഷമാണ്. വിഷു മലയാളിക്കു കാര്‍ഷികോത്സവത്തിന്റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തില്‍ വിഷുവെപ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു.
നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തമ്പുരാന് കുടിയാന്മാര്ക്കു നല്‍കും. ഇങ്ങനെ തമ്പുരാനില്‍ നിന്നും ദ്രവ്യങ്ങള്‍ വാങ്ങുന്ന കുടിയാന്മാര് ആ കാര്ഷികവര്ഷം മുഴുവനും അദ്ദേഹത്തിനായി പണിയെടുക്കണമെന്നാണു വിശ്വാസം.
ഐതീഹ്യത്തേരിലെത്തുന്ന വിഷു
നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നാണു വിശ്വാസം. കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതു ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരേ ഉദിക്കാന്‍ രാവണന് സമ്മതിച്ചില്ലെന്നും രാവണനെ രാമന് വധിച്ചശേഷം സൂര്യന് നേരെ ഉദിച്ചതാണു വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസമുണ്ട്.
ആദിദ്രാവിഡാഘോഷങ്ങളില്പ്പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികള്‍ വര്‍ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമത സിദ്ധാന്തങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു.
അതിനാല്‍ ഓണത്തേക്കാള് പഴക്കമുള്ള ആഘോഷമാണ് വിഷു എന്നു കരുതുന്നു. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു, വേനല്‍ പച്ചക്കറിവിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
കണിക്കൊന്നയ്ക്കു വിഷുവുമായി അഭേദ്യ ബന്ധമാണുള്ളത്. സ്വര്‍ണക്കിങ്ങിണികള്‍ വാരിവിതറിയതുപോലെ കൊന്നമരച്ചില്ലകളില്‍ നിറഞ്ഞുനില്ക്കുന്ന കൊന്നപ്പൂക്കള്‍ വിഷുക്കാലത്തെ കാഴ്ചയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയാണു കണിക്കൊന്ന.
കണിക്കൊന്നയ്ക്കു പിന്നിലെ ഐതീഹ്യകഥ ഇങ്ങനെയാണ്. കലികാലത്ത് കണ്ണനെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിക്ക് ശ്രീകൃഷ്ണന്റെ ബാല്യരൂപം കാണണമെന്ന ആഗ്രഹത്തില്‍ പ്രാര്‍ഥിച്ചു. കുഞ്ഞിന്റെ പ്രാര്‍ഥനയില്‍ മനം നിറഞ്ഞ ശ്രീകൃഷ്ണന് കണ്ണന്റെ രൂപത്തില്‍ ബാലനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് എന്താണു വേണ്ടതെന്നു ചോദിച്ചു.
നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നു പറഞ്ഞ കുട്ടിക്ക് ശ്രീകൃഷ്ണന് തന്റെ അരഞ്ഞാണം സമ്മാനമായി നല്കി. ബാലന് തനിക്ക് കണ്ണനില്‍ നിന്നു കിട്ടിയ സമ്മാനം എന്ന പേരില്‍ പലരെയും ആ അരപ്പട്ട കാണിച്ചുകൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല.
അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോഴാണ് കണ്ണന്റെ അരപ്പട്ട കാണാതായത് ശ്രദ്ധിച്ചത്. പലരും ആ ബാലന് കള്ളനാണെന്ന് മുദ്രകുത്തി വീട്ടിലെത്തി അപമാനിക്കാന്‍ തുടങ്ങി.
എന്നാല്‍ ആളുകള്‍ തന്റെ മകനെ കള്ളനെന്നു വിളിക്കുന്നതു സഹിക്കാനാവാതെ കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിനെ അടിക്കുകയും ആ അരഞ്ഞാണം ഒരു തോട്ടത്തിലേക്കു വലിച്ചെറിയുകയും ചെയ്തു.
അരഞ്ഞാണം ഒരു മരത്തില്‍ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കള്‍ കൊണ്ട് വിരിഞ്ഞു. ഈ മരമാണ് പിന്നീട് കണിക്കൊന്ന എന്നറിയപ്പെടാന്‍ തുടങ്ങിയെന്നാണ് ഐതീഹ്യം.
വിഷു സംക്രാന്തി
ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്കു സൂര്യന് പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായതാണു മഹാവിഷു. വിഷുവിനു തലേന്നു വൈകുന്നേരം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചു കളയും. വീടു ശുദ്ധിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങും. ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പു തുടങ്ങി നിറപ്പകിട്ടാര്‍ന്ന വിഷുപ്പടക്കങ്ങള്‍ പൊട്ടിക്കുന്നതു കേരളത്തില്‍ പതിവാണ്. ഇതു വിഷുനാളിലും പുലര്‍ച്ചെ കണികണ്ടശേഷവും വൈകിട്ടും തുടരും.
കണിയൊരുക്കല്
വിഷുപ്പുലരിയില്‍ ഭഗവാനെ കാണുന്ന ചടങ്ങാണു വിഷുക്കണി. വിഷുവിന്റെ പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെയാണ്. മംഗളകരമായ ഒരു വര്‍ഷത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്.
വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണു വിഷുക്കണിയൊരുക്കാനും അതു കാണിക്കാനുമുള്ള ചുമതല. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ആദ്യം കാണുന്ന വിഷുക്കണിക്കു കഴിയുമെന്നാണു വിശ്വാസം.
പൂജാമുറിയിലോ അതുപോലെ ശുദ്ധമായ മറ്റെതെങ്കിലും മുറിയിലോ ആണു കണിയൊരുക്കുന്നത്. ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിലൊരുക്കിയ ഓട്ടുരുളിയിലാണു കണിയൊരുക്കുന്നത്. മഞ്ഞപ്പട്ടണിഞ്ഞ ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്നില് ആവണിപ്പലകയില് ഓട്ടുരുളി വയ്ക്കും.
വരും വര്‍ഷത്തില്‍ ആഹാരത്തിനും വസ്ത്രത്തിനും മുട്ടില്ലാതിരിക്കാന്‍ അരിയും മഞ്ഞളും ചേര്‍ത്ത മിശ്രിതവും കോടിമുണ്ടുമാണ് ഉരുളിയില്‍ ആദ്യം വയ്ക്കുന്നത്. തുടര്‍ന്ന് ഓട്ടു കിണ്ടി വച്ച് അതിന്റെ വാലില്‍ ഒരു വാല്‍ക്കണ്ണാടി ഉറപ്പിക്കണം.
പൊന്നും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, നാളികേരപ്പാതി, ചക്ക, മാങ്ങ, വെള്ളിപ്പണം ഇവയൊക്കെ വച്ചാണു കണിയൊരുക്കുന്നത്.
കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണമെന്നാണു പഴമക്കാര്‍ പറയുന്നത്. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. കണിയൊരുക്കുന്ന മുറി നിറയെ കണിക്കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിക്കും.
ചില സ്ഥലങ്ങളില്‍ കറിക്കൂട്ടും ഗ്രന്ഥവും കണിക്കു വയ്ക്കാറുണ്ട്. രാമായണമോ മഹാഭാരതമോ ആണ് ഗ്രന്ഥങ്ങളായി വയ്ക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
കണികാണും നേരം
പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയുള്ള ബ്രഹ്മമുഹൂര്‍ത്തത്തിലാണു കണികാണുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീക്കുതന്നെയാണ് ഇതിനുള്ള അവകാശവും. പുലര്‍ച്ചെ കുളിച്ചു പുതുവസ്ത്രമണിഞ്ഞു നിലവിളക്കുകൊളുത്തിയാണു വീട്ടമ്മമാര്‍ കണികാണുക.
അതിനുശേഷം മുതിര്‍ന്ന കുടുംബാംഗത്തില്‍ തുടങ്ങി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ വരെ എന്ന ക്രമത്തിലാണു കണികാണിക്കുന്നത്. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി പുറകില്‍ നിന്നു കണ്ണുപൊത്തി കൊണ്ടുപോയാണു കണിക്കാണിക്കുക.
കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്തു കണികൊണ്ടുചെന്നു പ്രകൃതിയെ കണികാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം
കണികണ്ടശേഷം ഗൃഹനാഥന് കുടുംബാംഗങ്ങള്‍ക്കു നല്കുന്ന സമ്മാനമാണു വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നല്‍കിയിരുന്നത്.
വര്‍ഷം മുഴുവനും സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചുകൊണ്ടാണു കൈനീട്ടം നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ ഇളയവര്‍ക്കാണു സാധാരണ കൈനീട്ടം നല്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.
വിഷുവിഭവങ്ങള്‍
പണ്ടൊക്കെ വിഷു ആഘോഷം ആരംഭിക്കുന്നതുതന്നെ ഗൃഹനാഥന് ചക്ക വെട്ടിയിടുന്നതോടെയാണ്. വിഷുവിനു നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണു വരിക്കച്ചക്ക. വിഷു വിഭവങ്ങളില്‍ ചക്ക എരിശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും.
എരിശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, ചക്ക മട, ചക്കയുടെ ഏറ്റവും മുകളിലുള്ള മുള്ള് എന്നിവ എരിശേരിയില്‍ ചേര്‍ക്കും.
വള്ളുവനാടു പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ചു പഴുത്ത പ്ലാവിലകൊണ്ടാണു തേങ്ങ ചിരകിയിട്ടു കഞ്ഞി കുടിക്കുന്നത്.
ഇതിനൊപ്പം കഴിക്കാന്‍ ചക്ക എരിശേരിയും ചക്ക വറുത്തതും ഉണ്ടാകും. തെക്കന്‍ പ്രദേശങ്ങളില്‍ ഓണസദ്യയുടെ പോലുള്ള വിഭവസമൃദ്ധമായ സദ്യ വിഷുവിനും ഉണ്ടാകും.
തൃശൂര്‍ക്കാര്‍ക്കു വിഷുദിവസം രാവിലെ പ്രാതലിനു വിഷുക്കട്ട എന്ന വിഭവം നിര്‍ബന്ധമാണ്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ചു ജീരകം ചേര്‍ത്തു വറ്റിച്ചാണു വിഷുക്കട്ട ഉണ്ടാക്കുന്നത്.
വിഷുക്കട്ടയ്ക്കു മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കര പാനിയോ മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇതു കഴിക്കുക. ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ.
സദ്യയില്‍ മാമ്പഴ പുളിശേരി നിര്‍ബന്ധം. ചക്ക എരിശേരിയോ ചക്കപ്രഥമനോ കാണും. ഓണസദ്യയില്‍ നിന്നു വിഷുസദ്യയ്ക്കുളള വ്യത്യാസവും ഇതുതന്നെയാണ്.
Tags : Vishu Festival Todays Story