District News
ഉളിക്കൽ: ഉളിക്കൽ കതുവാപ്പറമ്പിൽ കശുവണ്ടി, കൊപ്ര ഫാക്ടറികൾക്ക് സമീപം തീപിടിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ച് കാറ്റിനൊപ്പം അതിവേഗം പടരുകയായിരുന്നു. തീ ഫാക്ടറികളിലേക്ക് പടരുന്നതിന് മുന്‍പ് അണയ്ക്കാനായതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തം ശ്രദ്ധയിൽ പെട്ടതോടെ ഫാക്ടറികളിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.
ഇതിനിടെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും സ്ഥലത്തത്തി തീയണക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, വൈസ് പ്രസിഡന്റ് ടോമി മൂക്കനോലി, പഞ്ചായത്തംഗം ലിസി സജി, ജനപ്രതിനിധികൾ, ഉളിക്കൽ പോലീസ് എന്നിവരും തീയണക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
തൃപ്രയാർ: പോളി ജംഗ്ഷന് തെക്കുവശം ടൂവീലർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ നിരവധി സാധനങ്ങൾ കത്തിനശിച്ചു. ടീം വർക് ഷോപ്പിന്റെ ഒന്നാംനിലയിലായിരുന്നു തീപിടിച്ചത്.
വൈകീട്ട് ആറേമുക്കാലോടെയാണ് സംഭവം. ഷോപ്പിന് മുകളിൽ വെൽഡിംഗ് വർക്ക് നടക്കുന്നുണ്ടായിരുന്നു അതിനിടെയാണ് തീപടർന്നതെന്ന് പറയുന്നു.
ഒന്നാംനിലയിൽ സൂക്ഷിച്ചിരുന്ന സ്പെയർ പാർട്സുകളും മറ്റു സാധനസാമഗ്രികളും സൂക്ഷിച്ചിരുന്നു. ഇവ പൂർണമായി കത്തിനശിച്ചു. നാട്ടികയിൽനിന്നു ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന് താഴേയ്ക്ക് തീപടരുന്നുത് ഒഴിവാക്കാൻ സാധിച്ചു.
കെട്ടിടത്തിനു താഴെയുണ്ടായിരുന്ന നിരവധി ടൂവിലറുകളിലേക്ക് തീ പടരുന്നതും ഒഴിവാക്കാനായി. മേപ്പറമ്പത്ത് സജീഷ്, ചുള്ളിപ്പറമ്പിൽ രാജേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വർക് ഷോപ്പ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.
District News
കഞ്ചിക്കോട്: വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. പാറപ്പിരിവിലെ സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക്, റബര്‍ ഉത്പന്ന മാലിന്യങ്ങള്‍ ശേഖരിച്ച പറമ്പിലായിരുന്നു തീപിടുത്തം. തീ ആളിക്കത്താന്‍ തുടങ്ങിയതോടെ സമീപത്തെ കമ്പനികളിലും തീ പടരുമെന്ന ആശങ്കയുമുയര്‍ന്നു.
എന്നാല്‍ പാലക്കാട്, കഞ്ചിക്കോട് മേഖലകളില്‍ നിന്നെത്തിയ അഗ്നിശമനസേന നാലു മണിക്കൂറോളം പരിശ്രമിച്ചു തീ നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ വര്‍ഷവും പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയില്‍ തീപിടുത്തമുണ്ടായിരുന്നു.
ഈ പ്ലാസ്റ്റിക് സംഭരണശാലയില്‍ ചെരുപ്പ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് സൂക്ഷിക്കുന്നത്. തീപിടുത്തം പതിവാകുമ്പോഴും യാതൊരു സുരക്ഷ നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് സംഭരണശാലക്കു സമീപം നിരവധി വ്യവസായശാലകളാണ് സ്ഥിതി ചെയ്യുന്നത്.
തീ ആളിപ്പടര്ന്നാല് വന്ദുരന്തത്തിനിടയാക്കും. പലപ്പോഴും തീപിടുത്തം വന്‍ അപകടസാധ്യതക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.
District News
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ കുടിവെള്ള ടാങ്കിനു സമീപം കൂട്ടിയിട്ടിരുന്ന ഫൈബര്‍ പൈപ്പിന് തീപിടിച്ചു. മണിക്കൂറുകളുടെ ശ്രമത്തിനുശേഷം അഗ്നിശമനസേന തീ അണച്ചു. ഇന്നലെ നാലിന് തീ ആളിക്കത്തുന്നത് നാട്ടുകാരാണ് കണ്ടത്. ഉടന്‍ ഹരിപ്പാട് ഫയര്‍സ്റ്റേഷനില്‍നിന്നും രണ്ടു യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് കായംകുളം, മാവേലിക്കര ഭാഗത്തുനിന്നും രണ്ട് യൂണിറ്റ് കുടി എത്തിയാണ് തീ അണച്ചത്.
പ്ളാസ്റ്റിക്കും-ഫൈബറും അടങ്ങിയ മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച പൈപ്പായതിനാല്‍ തീയുടെ പുകയും ശക്തിയും സമീപത്ത് വ്യാപിച്ചു. കുടിവെള്ള പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ഗെയ്റ്റ് പൂട്ടി ഇട്ടിരുന്നതിനാല്‍ ഫയര്‍ഫോഴ്സിന് പെട്ടെന്ന് അകത്തുകടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. പിന്നീട് പൂട്ട് തല്ലിത്തുറന്നാണ് പദ്ധതി പ്രദേശത്ത് കടന്നത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതി ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി 200 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.