National
ഗാന്ധിനഗർ: അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിന് സമീപം നടന്ന എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ പൗരന്മാരും അപകടത്തിൽപ്പെട്ടതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനകൾ അന്വേഷണ റിപ്പോർട്ടിന്മേൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. "ഏതൊരു രാജ്യത്തിനും സംഘടനയ്ക്കും ഈ റിപ്പോർട്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാം. അതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെയും സുതാര്യവുമായാണ് അന്വേഷണം പുരോഗമിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
2025 ജൂൺ 12-നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർ ഇന്ത്യ 171 ബോയിംഗ് 787-8 വിമാനം തകർന്നു വീണത്. വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കൽ കോളേജ് സമുച്ചയത്തിലേക്കാണ് വിമാനം തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 241 പേരും നിലത്തുണ്ടായിരുന്ന 19 പേരും ഉൾപെടെ 260 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണയുടനെ തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. വിമാനാപകടത്തിന്റെ കൃത്യമായ കാരണം റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകുമെന്നാണ് കരുതുന്നത്
Sports
അഹമ്മദാബാദ്: 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായ അഹമ്മദാബാദില്‍ ഡെലഗേഷന് സംഘത്തിന്റെ നിരീക്ഷണം ഇന്നലെ ആരംഭിച്ചു.
നാലു ദിവസം നീളുന്ന സന്ദര്‍ശനമാണ് കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് പ്രസിഡന്റ് ഡൊണാള്‍ഡോ റുകാരെ അടക്കമുള്ള അഞ്ച് അംഗ സംഘം നടത്തുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രതിനിധികളും സംഘത്തിനൊപ്പമുണ്ട്.
കഴിഞ്ഞ നവംബറിലാണ് 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായി അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മള്‍ട്ടി സ്പോര്‍ട്സ് ഇവന്റിനാണ് അഹമ്മദാബാദ് വേദിയാകുക.
Sports
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചില്‍ പഞ്ഞിവച്ചാല്‍ കത്തും. കാരണം, ഒന്നു മാത്രം. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യ ഫൈനലില്‍ കളിക്കുന്നതല്ല, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ എന്നതാണ് ആരാധകരുടെ നെഞ്ചില്‍ പെരുമ്പറ മുഴക്കമുണ്ടാക്കുന്നത്.
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിനു പരാജയപ്പെട്ടതിന്റെ വേദന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്നുമുണ്ട്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരിനും 839 ദിനങ്ങള്‍ക്കുശേഷം ടീം ഇന്ത്യ അഹമ്മദാബാദില്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കാനിറങ്ങുന്നു. 2026 ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 17 റണ്‍സിന് നെതര്‍ലന്‍ഡ്സിനെ അഹമ്മദാബാദില്‍വച്ച് കീഴടക്കി. എന്നാല്‍, സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ തോല്‍വി വഴങ്ങി. ദക്ഷിണാഫ്രിക്കയെ സെമിയില്‍ കീഴടക്കിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇത്തവണ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ആതിഥേയ ടീം, തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം തുടങ്ങിയ റിക്കാര്‍ഡുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. മറുവശത്ത് കന്നിക്കിരീടം തേടിയാണ് മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ഇറങ്ങുക.
സഞ്ജു Vs മാറ്റ് ഹെന്റി
സെമി മുതല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ന്യൂസിലന്‍ഡിന്റെ പേസര്‍ മാറ്റ് ഹെന്റിയും തമ്മിലുള്ള പവര്‍ പ്ലേ ഏറ്റുമുട്ടലാണ് ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് (97 നോട്ടൗട്ട്) എതിരായ മത്സരം മുതല്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായി മാറിയിരിക്കുകയാണ് സഞ്ജു. സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ഇന്ത്യയെ സഹായിച്ചതും 89 റണ്‍സ് നേടിയ സഞ്ജുതന്നെ.
ലോകകപ്പിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടു തവണ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു പുറത്തായി. ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ ജോഫ്ര ആര്‍ച്ചറിനെ മെരുക്കിയതുപോലെ ഇന്നു മാറ്റ് ഹെന്റിയെയും സഞ്ജു അടിച്ചൊതുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
ബുംറ Vs അലന്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയില്‍ 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന് അലനും ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള ഏറ്റുമുട്ടലും ശ്രദ്ധേയമാകും. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 10 ഫോറും എട്ട് സിക്സും അലന്റെ ബാറ്റില്‍നിന്നു പിറന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ജയത്തില്‍ ബുംറയുടെ ഡെത്ത് ഓവര്‍ ബൗളിംഗ് നിര്‍ണായകമായിരുന്നു.
ഓഫ് സ്പിന്‍ Vs ഇന്ത്യ
ന്യൂസിലന്‍ഡിന്റെ ഓഫ് സ്പിന്നര്‍മാരായ കോള്‍ മക്കോഞ്ചി, ഫിന് അലന് എന്നിവര്‍ ഇന്ത്യയുടെ ഇടംകൈ ബാറ്റര്‍മാരെ എങ്ങനെ നേരിടുമെന്നതും ഫൈനലില്‍ നിര്‍ണായകമാകും. ഇന്ത്യയുടെ ടോപ് എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരും ഇടംകൈയന്മാരാണ്. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നിനു മുന്നില്‍ തുടര്‍ച്ചയായി പുറത്തായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ ഈ ലോകകപ്പില്‍ 27 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ടു. 29 റണ്‍സ് നേടി. മൂന്നു തവണ പുറത്തായി. ഇഷാന് കിഷന് 48 പന്ത് നേരിട്ടു. 65 റണ്‍സ് നേടി. അഞ്ച് തവണ പുറത്തായി. മറ്റൊരു ഇടംകൈ ബാറ്ററായ തിലക് വര്‍മ 44 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ട് നേടിയത് 43 റണ്‍സ് മാത്രം. രണ്ട് തവണ പുറത്താകുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യ രണ്ടു തവണയും സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ തവണയും ഓഫ് സ്പിന്നിനു മുന്നില്‍ പുറത്തായി.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, രചിന് രവീന്ദ്ര എന്നീ സ്പിന്നര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിക്കാനെത്തും.
Sports
ലോക ക്രിക്കറ്റില്‍ ഏറ്റവും പവര്‍ഫുള്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ബ്ലൂസ് ഗ്യാംഗ്. സ്കൈ, ചേട്ടന്, കുംഗ്ഫു പാണ്ഡ്യ, ബാപ്പു, ബൂം ബൂം, ബേബി ഹിറ്റ്മാന്, ടിവി എന്നിങ്ങനെ ചെല്ലപ്പേരുള്ളവര് അണിനിരക്കുന്ന ഡെഡ്ലി കോമ്പിനേറ്റഡ്, കോള്‍ഡ് ഹാര്‍ട്ടഡ് ഗ്യാംഗ്; ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ടീം. പൈറേറ്റ്സ് ഓഫ് കരീബിയന്‍സ് ആയ വെസ്റ്റ് ഇന്‍ഡീസിന്റെ കപ്പല്‍പ്പടയെ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ മുക്കി സെമിയിലേക്ക്. 196 എന്ന ലക്ഷ്യത്തിനായി ബാറ്റ് ആയുധമാക്കിയ സഞ്ജു ചേട്ടന്റെ പ്രഹരത്തില്‍ ഈഡന് ഗാര്‍ഡന്‍സില്‍ കലിപ്സോ സംഗീതം നിലച്ചു.
ഹാരിയും ജോസേട്ടനും ജാക്ക് ആന്‍ഡ് ജേക്കബുമെല്ലാം നയിക്കുന്ന, ബിര്മിംഗ്ഹാമില്നിന്നുള്ള പീക്കിബ്ലൈന്ഡേഴ്സ് ഗ്യാംഗായിരുന്നു സെമിയിലെ എതിരാളികള്‍; ലോക രണ്ടാം നമ്പര്‍ ട്വന്റി-20 ടീം. സി (ചേട്ടായീസ്) കമ്പനിയുടെ തറവാട്ടുമുറ്റമായ മുംബൈ വാങ്കഡെയില്‍ സൂപ്പര്‍ ത്രില്ലര്‍ സെമി. മുടി പിന്നി, അഗ്രങ്ങളില്‍ വൈറ്റ് കളര്‍ ചാലിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിനെ, തങ്ങളുടെ ആരാച്ചാരാകാന്‍ അനുവദിക്കാതെ കടന്നാക്രമിച്ച് സഞ്ജു സാംസണ് ചേട്ടായീസ് ഗ്യാംഗിന്റെ പണി ആദ്യംതന്നെ തുടങ്ങി. 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുച്ചേട്ടനൊപ്പം ഇഷാന് കിഷനും (18 പന്തില്‍ 39), ശിവം ദുബെയും (25 പന്തില്‍ 43), ഗ്യാംഗ് ലീഡര്‍ സ്കൈ എന്ന സൂര്യകുമാര്‍ യാദവും (6 പന്തില്‍ 11), കുംഗ്ഫു ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 27) ടിവി എന്നറിയപ്പെടുന്ന തിലക് വര്‍മയും (7 പന്തില്‍ 21) പണി ഭംഗിയാക്കിയപ്പോള് സ്കോര്‍ ഷീറ്റില്‍ 253/7.
തുടര്‍ന്ന് പീക്കിബ്ലൈന്ഡേഴ്സിന്റെ മറുപണി, കൂടെയുള്ളവര്‍ വീണപ്പോഴും ജേക്കബ് ബെഥേല്‍ ഫൈനല്‍ എന്ന സ്വര്‍ഗരാജ്യത്തേക്കുള്ള രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. വരുണ്‍ ചക്രവര്‍ത്തിയെയും അര്‍ഷദീപ് സിംഗിനെയുമെല്ലാം നിലംതൊടാതെ ഗാലറിയിലേക്ക് എടുത്തെറിഞ്ഞ ബെഥേല്‍ എന്ന ഇളമുറക്കാരന് 48 പന്തില്‍ 105 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റാതെയുള്ള ത്രോയില്‍ സഞ്ജു ബെഥേലിനെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, റണ്ണൗട്ട്. ഇതിനിടെ ബാപ്പു എന്ന അക്സര്‍ പട്ടേലിന്റെ സ്പൈഡര്മാന് സ്റ്റൈല്‍ ക്യാച്ചുകള്‍. ബൂം ബൂം ബുംറയുടെ ഡെഡ്ലി ഡെത്ത് ഓവര്‍. മാലയില്‍നിന്നു വേര്‍പെട്ടുപോയ രണ്ടുമൂന്നു ഓലപ്പടക്കം കണക്കെ അവസാന ഓവറില്‍ ആര്‍ച്ചറിന്റെ മൂന്ന് സിക്സ്. ഏഴു റണ്‍സ് അകലെ ഗ്യാംഗ് ഓഫ് ലണ്ടന്‍ നിര്‍ജീവം.
► പകവീട്ടാന്‍ സഞ്ജു
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ (97 നോട്ടൗട്ട്, 89), രണ്ടു പ്ലെയര്‍ ഓഫ് ദ മാച്ച്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മുന്നിലുള്ളത് ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടോടെ ഓപ്പണിംഗ് സ്ഥാനം തിരികെപ്പിടിച്ച സഞ്ജുവിന് ഒരു കടം വീട്ടാനുണ്ട്, ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചില്‍ സഞ്ജുവിനെ ഇരുത്തിയ കിവീസിന് എതിരായ കടം.
ലോകകപ്പിനു മുന്നോടിയായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ശോഭിക്കാന്‍ സാധിക്കാതിരുന്നതോടെ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായി. തുടര്‍ന്ന് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വീണുകിട്ടിയ അവസരം മുതലാക്കിയുള്ള തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. തന്റെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുത്തിയ, ന്യൂസിലന്‍ഡ് ടീമിനോടുള്ള പക ഫൈനലില്‍ സഞ്ജു വീട്ടുമോ എന്നതാണ് ചോദ്യം. നാളെ അഹമ്മദാബാദിലാണ് ഇന്ത്യ x ന്യൂസിലന്‍ഡ് ഫൈനല്‍. ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏകവേദിയാണ് (സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ) അഹമ്മദാബാദ്. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവീസ് ഫൈനലില്‍ എത്തിയത്.
► ബൂം ബൂം ബുംറ
“പ്ലെയര്‍ ഓഫ് ദ മാച്ചിന് ഏറ്റവും അര്‍ഹന്‍ ജസ്പ്രീത് ബുംറയാണ്. വണ്‍സ് ഇന്‍ എ ജെനറേഷന് ബൗളര്‍. ബുംറയുടെ ഡെത്ത് ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പുരസ്കാരം എനിക്ക് ലഭിക്കില്ലായിരുന്നു’’- മത്സരശേഷം സഞ്ജുവിന്റെ വാക്കുകള്‍. 40 ഓവറില്‍ 499 റണ്‍സാണ് ഇന്ത്യയും ഇംഗ്ലണ്ടും ചേര്‍ന്ന് അടിച്ചെടുത്തത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 18-ാം ഓവറില്‍ ക്ലാസിക്ക് ബൗളിംഗിലൂടെ ആറ് റണ്‍സ് മാത്രം വഴങ്ങി ബുംറ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലേക്കെത്തിച്ചു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ബുംറ നേടി. സ്കോറിംഗ് റേറ്റ് ഓവറില്‍ 13ന് അടുത്തായിരുന്ന മത്സരത്തില്‍, ബുംറയുടെ ഇക്കോണമി 8.25 മാത്രമായിരുന്നു. അഞ്ച്, 11, 16, 18 ഓവറുകളായിരുന്നു ബുറ എറിഞ്ഞത്.
► പറക്കും ബാപ്പു
ബാപ്പു എന്നറിയപ്പെടുന്ന അക്സര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായി തിളങ്ങിയില്ല. എന്നാല്‍, ഫീല്‍ഡിംഗില്‍ അക്സര്‍ പട്ടേലിന്റെ പ്രകടനം വഴിത്തിരിവായി. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിലൂടെ ഹാരി ബ്രൂക്കിനെ അക്സര്‍ പുറത്താക്കി. എക്സ്ട്രാ കവറില്‍ 20 വാരയോളം പിന്നോട്ട് ഓടി ഡൈവ് ചെയ്തായിരുന്നു അക്സറിന്റെ ക്യാച്ച്.
ജേക്കബ് ബെഥേലും വില്‍ ജാക്സും 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു തലവേദന സൃഷ്ടിക്കുമ്പോഴായിരുന്നു അക്സറിന്റെ രണ്ടാമത്തെ ഉജ്വല ഫീല്‍ഡിംഗ്. വില്‍ ജാക്സിനെ പുറത്താക്കാനായി ഡീപ്പ് മിഡ് വിക്കറ്റില്‍ സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കിയ അക്സര്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്നുറപ്പായി, അതോടെ പന്ത് തൊട്ടടുത്തായുള്ള ദുബെയ്ക്കു നല്കി.
തിടുക്കപ്പെട്ടുള്ള/അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 13.1 ഓവറില്‍ 160/3. അതോടെ ഇന്ത്യയുടെ താളം നഷ്ടപ്പെട്ടു. എന്നാല്‍, 25 പന്തില്‍ 43 റണ്‍സ് നേടിയ ദുബെയും 12 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ഏഴ് പന്തില്‍ 21 നേടിയ തിലക് വര്‍മയും നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു.
► സഞ്ജു Vs ആര്‍ച്ചര്‍
ജോഫ്ര ആര്‍ച്ചറിനെതിരായ സഞ്ജുവിന്റെ ടാക്റ്റിക്കല്‍ വിജയമായിരുന്നു മത്സരം ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു ഘടകം. സഞ്ജു 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും അടക്കം 89 റണ്‍സ് നേടി. 211.90 സ്ട്രൈക്ക് റേറ്റ്. പേസ് ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമണം, അതും ജോഫ്ര ആര്‍ച്ചറിനെതിരേ. ഇന്നിംഗ്സിനിടെ പേസര്‍മാരുടെ 27 പന്ത് സഞ്ജു നേരിട്ടു. 69 റണ്‍സ് നേടി. ആര്‍ച്ചറിന്റെ 14 പന്തില്‍ 38ഉം സാം കറന്റെ ഒമ്പത് പന്തില്‍ 22ഉം റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയില്‍ മൂന്നു തവണ സഞ്ജു ആര്‍ച്ചറിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ആ പരമ്പരയില്‍ ആര്‍ച്ചറിന്റെ 23 പന്തില്‍ 25 റണ്‍സ് മാത്രമായിരുന്നു നേടിയത്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടുള്ള ഇന്നിംഗ്സായിരുന്നു വാങ്കഡെയില്‍ സഞ്ജു കാഴ്ചവച്ചതെന്നതാണ് ശ്രദ്ധേയം.
National
ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 മേയ് ആറിന് ചാന്‍സലറായി സ്ഥാനമേറ്റ മെര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യ-ജര്‍മനി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ഈ സന്ദര്‍ശനം. ഇന്നും നാളെയുമായി നടക്കുന്ന സന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സ്കില്‍ ഡെവലപ്മെന്റ്, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയാക്കും.
രാവിലെ പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ മെര്‍സും ചേര്‍ന്ന് ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് പുഷ്പാര്‍ച്ചന നടത്തി വിസിറ്റേഴ്സ് ബുക്കില്‍ ഒപ്പിട്ടു. ആശ്രമ സന്ദര്‍ശനത്തിനു ശേഷം ഇരുവരും സബര്‍മതി റിവര്‍ഫ്രണ്ടില്‍ നടന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11:15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ജര്‍മനിയിലെ ബിസിനസ് പ്രതിനിധി സംഘത്തിനൊപ്പമാണ് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇന്ത്യ സന്ദര്‍ശനം നടത്തുന്നത്.
ഇരുവരും തമ്മിലുള്ള ഈ സന്ദര്‍ശനം ഇന്ത്യ-ജര്‍മനി ബന്ധങ്ങളുടെ പുതിയ അധ്യായമായി മാറുമെന്നാണ് പ്രതീക്ഷ. ചുമതലയേറ്റതിന് ശേഷമുള്ള മെര്‍സിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനം ഇന്ത്യയിലായത് വലിയ പ്രാധാന്യമുള്ളതാണ്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എസ്ജി ഹൈവേയിലെ താൽതേജി സമീപമുള്ള അലാഡിയം മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ്ചെയ്തു.
ഭഗ്വ സേന എന്ന പേരിലുള്ള ഹൈന്ദവസംഘടനയുടെ പ്രവർത്തകരാണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. മാളിലെ ക്രിസ്മസ് ട്രീ ഉൾപ്പെടെ സംഘം തകർക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മറ്റു മതങ്ങളുടെ ആഘോഷപരിപാടികൾ എതിർക്കുന്നത് സംഘടനയുടെ നിലപാടല്ലെന്നു ഭഗ്വ സേന അധ്യക്ഷൻ കമൽ രാവൽ പറഞ്ഞു.
Sports
അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
ഇന്ത്യൻ നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, ഹർഷിത് റാണ എന്നിവർക്ക് പകരം മലയാളി താരം സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ എന്നിവർ പ്ലേയിംഗ് ഇലവണിലെത്തി.
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.
ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.
Sports
അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻി20 പരന്പര ആർക്കെന്നുറപ്പിക്കുന്ന അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ത്യ ഇതുവരെ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടമാക്കിയിട്ടില്ല. ഈ ചരിത്രം ഉറപ്പിക്കാന്‍ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിനു കീഴില്‍ പ്രോട്ടീസ് പരമ്പരയില്‍ ഒപ്പമെത്താനാണിറങ്ങുന്നത്.
ലക്നോവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടാൻ സാധ്യതയില്ല.
2-1ന് മുന്നിൽ
അഞ്ച് മത്സര പരന്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ പരന്പര 2-2 സമനിലയാകും. പ്രതീക്ഷയോടെ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ കരുത്തുകാട്ടിയ പ്രോട്ടീസ് ഒപ്പമെത്താന്‍ ശക്തമായ പോരാട്ടം പുറത്തെടുക്കും.
സഞ്ജു ഓപ്പണര്‍!
നാലാം ട്വന്റി20 മത്സരത്തിന് തൊട്ടു മുന്‍പ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കാൽവിരലിന് പരിക്കേറ്റതിനാൽ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാൻ അവസരം ലഭിച്ചേക്കും.
കാത്തിരിപ്പുകൾക്കൊടുവിൽ അഭിഷേക് ശർമ- സഞ്ജു ഓപ്പണിംഗ് സഖ്യം ഒരിക്കൽകൂടി ആരാധകർക്ക് മുന്നിലെത്തും. ട്വന്റി20 ലോകകപ്പിന് ഇനി അധിക മത്സര ദൂരമില്ലെന്നതിനാല് സഞ്ജുവിന് മികവ് ആവര്‍ത്തിക്കുകയെന്നത് അനിവാര്യമാണ്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവർ മധ്യനിരയിൽ ബാറ്റിംഗ് കരുത്താകും. ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയും ടീമിൽ തുടരാനാണ് സാധ്യത.
അക്സർ പട്ടേലിന്റെ അഭാവത്തിൽ കുൽദീപ് യാദവിനും മാറ്റമുണ്ടാകില്ല.വരുണ്‍ ചക്രവർത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നർ. ജസ്പ്രീത് ബുംറ തിരിച്ചെത്തുന്പോൾ ഹർഷിത് റാണ പുറത്താകും. അർഷ്ദീപ് സിംഗ് ബുംറയ്ക്കൊപ്പം പേസ് ആക്രമണം നയിക്കും.
National
ന്യൂഡല്‍ഹി: 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. അഹമ്മദാബാദിലാണ് ഗെയിംസ് നടക്കുക. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകുന്നത്. 2010ല്‍ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായത്.
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. 2036ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
National
അഹമ്മദാബാദ്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി ഹിതേഷ് അസോദിയ ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ സ്നേഹബെൻ അസോദിയ ആണ് കൊല്ലപ്പെട്ടത്.
ഹിതേഷ് അസോദിയ പാനി പൂരി കഴിക്കാൻ പോയ ഭാര്യ മടങ്ങിവന്നില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ സ്നേഹബെന്നിന്റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി ഗുജറാത് പോലീസ് പറയുന്നു. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ഹിതേഷ് ജോലിസ്ഥലത്തായിരിക്കുന്പോഴും സ്നേഹ പല തവണ വിളിക്കുകയും പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.
സംഭവ ദിവസം ജോലിസ്ഥലത്തായിരുന്ന ഹിതേഷിനെ പുറത്തുപോകാമെന്ന് പറഞ്ഞത് സ്നേഹ വിളിച്ച് ഓർമ്മിപ്പിച്ചു. ഇത് വഴക്കിലേക്ക് നയിച്ചു. അതിനുശേഷം ഹിതേഷ് ഒരു ഇരുമ്പു ദണ്ഡുമായി വീട്ടിലേക്ക് മടങ്ങി.
തുടർന്ന് ഭാര്യയെ അത്താഴം കഴിക്കാനെന്ന വ്യാജേന പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിനെ കബളിപ്പിക്കാൻ സ്റ്റേഷനിലെത്തി പരാതിയും നൽകുകയായിരുന്നു. എന്നാൽ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കും. ഇന്റർനാഷണൽ സിവിൽ ഏവിയേഷന്റെ പ്രോട്ടോകോൾ പ്രകാരമുള്ള സമയപരിധിയാണിത്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ലഭിച്ച അടിസ്ഥാന വിവരങ്ങൾ മാത്രമായിരിക്കും റിപ്പോർട്ടിൽ ഉൾപ്പെടുത്തുക.
വിമാനത്തിന്റെ മോഡൽ, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങൾ, എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണു വിമാനം പറന്നുയർന്നത് തുടങ്ങിയ വിവരങ്ങൾ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടാക്കും. അപകട കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വർഷത്തിനുമുകളിൽ ഇനിയും കാലതാമസമെടുത്തേക്കും. നിലവിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും മറ്റു വിവരങ്ങളും എഎഐബി അന്വേഷിച്ചുവരികയാണ്.
ഇന്നലെ നടന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ അഹമ്മദാബാദ് വിമാനാപകടവും വ്യോമയാനമേഖലയിലെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു.
വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതു സംബന്ധിച്ച വിഷയവും യോഗം ചർച്ച ചെയ്തു. വ്യോമയാന മന്ത്രാലയം സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രതിനിധികൾ എന്നിവരെ യോഗത്തിൽ വിളിച്ചുവരുത്തിയിരുന്നു.