ലോക ക്രിക്കറ്റില്‍ ഏറ്റവും പവര്‍ഫുള്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ബ്ലൂസ് ഗ്യാംഗ്. സ്കൈ, ചേട്ടന്, കുംഗ്ഫു പാണ്ഡ്യ, ബാപ്പു, ബൂം ബൂം, ബേബി ഹിറ്റ്മാന്, ടിവി എന്നിങ്ങനെ ചെല്ലപ്പേരുള്ളവര് അണിനിരക്കുന്ന ഡെഡ്ലി കോമ്പിനേറ്റഡ്, കോള്‍ഡ് ഹാര്‍ട്ടഡ് ഗ്യാംഗ്; ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ടീം. പൈറേറ്റ്സ് ഓഫ് കരീബിയന്‍സ് ആയ വെസ്റ്റ് ഇന്‍ഡീസിന്റെ കപ്പല്‍പ്പടയെ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ മുക്കി സെമിയിലേക്ക്. 196 എന്ന ലക്ഷ്യത്തിനായി ബാറ്റ് ആയുധമാക്കിയ സഞ്ജു ചേട്ടന്റെ പ്രഹരത്തില്‍ ഈഡന് ഗാര്‍ഡന്‍സില്‍ കലിപ്സോ സംഗീതം നിലച്ചു.
ഹാരിയും ജോസേട്ടനും ജാക്ക് ആന്‍ഡ് ജേക്കബുമെല്ലാം നയിക്കുന്ന, ബിര്മിംഗ്ഹാമില്നിന്നുള്ള പീക്കിബ്ലൈന്ഡേഴ്സ് ഗ്യാംഗായിരുന്നു സെമിയിലെ എതിരാളികള്‍; ലോക രണ്ടാം നമ്പര്‍ ട്വന്റി-20 ടീം. സി (ചേട്ടായീസ്) കമ്പനിയുടെ തറവാട്ടുമുറ്റമായ മുംബൈ വാങ്കഡെയില്‍ സൂപ്പര്‍ ത്രില്ലര്‍ സെമി. മുടി പിന്നി, അഗ്രങ്ങളില്‍ വൈറ്റ് കളര്‍ ചാലിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിനെ, തങ്ങളുടെ ആരാച്ചാരാകാന്‍ അനുവദിക്കാതെ കടന്നാക്രമിച്ച് സഞ്ജു സാംസണ് ചേട്ടായീസ് ഗ്യാംഗിന്റെ പണി ആദ്യംതന്നെ തുടങ്ങി. 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുച്ചേട്ടനൊപ്പം ഇഷാന് കിഷനും (18 പന്തില്‍ 39), ശിവം ദുബെയും (25 പന്തില്‍ 43), ഗ്യാംഗ് ലീഡര്‍ സ്കൈ എന്ന സൂര്യകുമാര്‍ യാദവും (6 പന്തില്‍ 11), കുംഗ്ഫു ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 27) ടിവി എന്നറിയപ്പെടുന്ന തിലക് വര്‍മയും (7 പന്തില്‍ 21) പണി ഭംഗിയാക്കിയപ്പോള് സ്കോര്‍ ഷീറ്റില്‍ 253/7.
തുടര്‍ന്ന് പീക്കിബ്ലൈന്ഡേഴ്സിന്റെ മറുപണി, കൂടെയുള്ളവര്‍ വീണപ്പോഴും ജേക്കബ് ബെഥേല്‍ ഫൈനല്‍ എന്ന സ്വര്‍ഗരാജ്യത്തേക്കുള്ള രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. വരുണ്‍ ചക്രവര്‍ത്തിയെയും അര്‍ഷദീപ് സിംഗിനെയുമെല്ലാം നിലംതൊടാതെ ഗാലറിയിലേക്ക് എടുത്തെറിഞ്ഞ ബെഥേല്‍ എന്ന ഇളമുറക്കാരന് 48 പന്തില്‍ 105 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റാതെയുള്ള ത്രോയില്‍ സഞ്ജു ബെഥേലിനെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, റണ്ണൗട്ട്. ഇതിനിടെ ബാപ്പു എന്ന അക്സര്‍ പട്ടേലിന്റെ സ്പൈഡര്മാന് സ്റ്റൈല്‍ ക്യാച്ചുകള്‍. ബൂം ബൂം ബുംറയുടെ ഡെഡ്ലി ഡെത്ത് ഓവര്‍. മാലയില്‍നിന്നു വേര്‍പെട്ടുപോയ രണ്ടുമൂന്നു ഓലപ്പടക്കം കണക്കെ അവസാന ഓവറില്‍ ആര്‍ച്ചറിന്റെ മൂന്ന് സിക്സ്. ഏഴു റണ്‍സ് അകലെ ഗ്യാംഗ് ഓഫ് ലണ്ടന്‍ നിര്‍ജീവം.
► പകവീട്ടാന്‍ സഞ്ജു
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ (97 നോട്ടൗട്ട്, 89), രണ്ടു പ്ലെയര്‍ ഓഫ് ദ മാച്ച്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മുന്നിലുള്ളത് ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടോടെ ഓപ്പണിംഗ് സ്ഥാനം തിരികെപ്പിടിച്ച സഞ്ജുവിന് ഒരു കടം വീട്ടാനുണ്ട്, ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചില്‍ സഞ്ജുവിനെ ഇരുത്തിയ കിവീസിന് എതിരായ കടം.
ലോകകപ്പിനു മുന്നോടിയായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ശോഭിക്കാന്‍ സാധിക്കാതിരുന്നതോടെ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായി. തുടര്‍ന്ന് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വീണുകിട്ടിയ അവസരം മുതലാക്കിയുള്ള തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. തന്റെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുത്തിയ, ന്യൂസിലന്‍ഡ് ടീമിനോടുള്ള പക ഫൈനലില്‍ സഞ്ജു വീട്ടുമോ എന്നതാണ് ചോദ്യം. നാളെ അഹമ്മദാബാദിലാണ് ഇന്ത്യ x ന്യൂസിലന്‍ഡ് ഫൈനല്‍. ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏകവേദിയാണ് (സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ) അഹമ്മദാബാദ്. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവീസ് ഫൈനലില്‍ എത്തിയത്.
► ബൂം ബൂം ബുംറ
“പ്ലെയര്‍ ഓഫ് ദ മാച്ചിന് ഏറ്റവും അര്‍ഹന്‍ ജസ്പ്രീത് ബുംറയാണ്. വണ്‍സ് ഇന്‍ എ ജെനറേഷന് ബൗളര്‍. ബുംറയുടെ ഡെത്ത് ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പുരസ്കാരം എനിക്ക് ലഭിക്കില്ലായിരുന്നു’’- മത്സരശേഷം സഞ്ജുവിന്റെ വാക്കുകള്‍. 40 ഓവറില്‍ 499 റണ്‍സാണ് ഇന്ത്യയും ഇംഗ്ലണ്ടും ചേര്‍ന്ന് അടിച്ചെടുത്തത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 18-ാം ഓവറില്‍ ക്ലാസിക്ക് ബൗളിംഗിലൂടെ ആറ് റണ്‍സ് മാത്രം വഴങ്ങി ബുംറ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലേക്കെത്തിച്ചു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ബുംറ നേടി. സ്കോറിംഗ് റേറ്റ് ഓവറില്‍ 13ന് അടുത്തായിരുന്ന മത്സരത്തില്‍, ബുംറയുടെ ഇക്കോണമി 8.25 മാത്രമായിരുന്നു. അഞ്ച്, 11, 16, 18 ഓവറുകളായിരുന്നു ബുറ എറിഞ്ഞത്.
► പറക്കും ബാപ്പു
ബാപ്പു എന്നറിയപ്പെടുന്ന അക്സര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായി തിളങ്ങിയില്ല. എന്നാല്‍, ഫീല്‍ഡിംഗില്‍ അക്സര്‍ പട്ടേലിന്റെ പ്രകടനം വഴിത്തിരിവായി. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിലൂടെ ഹാരി ബ്രൂക്കിനെ അക്സര്‍ പുറത്താക്കി. എക്സ്ട്രാ കവറില്‍ 20 വാരയോളം പിന്നോട്ട് ഓടി ഡൈവ് ചെയ്തായിരുന്നു അക്സറിന്റെ ക്യാച്ച്.
ജേക്കബ് ബെഥേലും വില്‍ ജാക്സും 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു തലവേദന സൃഷ്ടിക്കുമ്പോഴായിരുന്നു അക്സറിന്റെ രണ്ടാമത്തെ ഉജ്വല ഫീല്‍ഡിംഗ്. വില്‍ ജാക്സിനെ പുറത്താക്കാനായി ഡീപ്പ് മിഡ് വിക്കറ്റില്‍ സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കിയ അക്സര്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്നുറപ്പായി, അതോടെ പന്ത് തൊട്ടടുത്തായുള്ള ദുബെയ്ക്കു നല്കി.
തിടുക്കപ്പെട്ടുള്ള/അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 13.1 ഓവറില്‍ 160/3. അതോടെ ഇന്ത്യയുടെ താളം നഷ്ടപ്പെട്ടു. എന്നാല്‍, 25 പന്തില്‍ 43 റണ്‍സ് നേടിയ ദുബെയും 12 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ഏഴ് പന്തില്‍ 21 നേടിയ തിലക് വര്‍മയും നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു.
► സഞ്ജു Vs ആര്‍ച്ചര്‍
ജോഫ്ര ആര്‍ച്ചറിനെതിരായ സഞ്ജുവിന്റെ ടാക്റ്റിക്കല്‍ വിജയമായിരുന്നു മത്സരം ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു ഘടകം. സഞ്ജു 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും അടക്കം 89 റണ്‍സ് നേടി. 211.90 സ്ട്രൈക്ക് റേറ്റ്. പേസ് ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമണം, അതും ജോഫ്ര ആര്‍ച്ചറിനെതിരേ. ഇന്നിംഗ്സിനിടെ പേസര്‍മാരുടെ 27 പന്ത് സഞ്ജു നേരിട്ടു. 69 റണ്‍സ് നേടി. ആര്‍ച്ചറിന്റെ 14 പന്തില്‍ 38ഉം സാം കറന്റെ ഒമ്പത് പന്തില്‍ 22ഉം റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയില്‍ മൂന്നു തവണ സഞ്ജു ആര്‍ച്ചറിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ആ പരമ്പരയില്‍ ആര്‍ച്ചറിന്റെ 23 പന്തില്‍ 25 റണ്‍സ് മാത്രമായിരുന്നു നേടിയത്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടുള്ള ഇന്നിംഗ്സായിരുന്നു വാങ്കഡെയില്‍ സഞ്ജു കാഴ്ചവച്ചതെന്നതാണ് ശ്രദ്ധേയം.
Tags : Ahmedabad India New Zealand final ICC Mens Twenty20 Cricket Worldcup