ഗാന്ധിനഗർ: അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിന് സമീപം നടന്ന എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ പൗരന്മാരും അപകടത്തിൽപ്പെട്ടതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനകൾ അന്വേഷണ റിപ്പോർട്ടിന്മേൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. "ഏതൊരു രാജ്യത്തിനും സംഘടനയ്ക്കും ഈ റിപ്പോർട്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാം. അതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെയും സുതാര്യവുമായാണ് അന്വേഷണം പുരോഗമിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
2025 ജൂൺ 12-നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർ ഇന്ത്യ 171 ബോയിംഗ് 787-8 വിമാനം തകർന്നു വീണത്. വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കൽ കോളേജ് സമുച്ചയത്തിലേക്കാണ് വിമാനം തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 241 പേരും നിലത്തുണ്ടായിരുന്ന 19 പേരും ഉൾപെടെ 260 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണയുടനെ തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. വിമാനാപകടത്തിന്റെ കൃത്യമായ കാരണം റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകുമെന്നാണ് കരുതുന്നത്
Tags : Ahmedabad Investigation Report Latest News