Kerala
കോഴിക്കോട്: കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഹാഷിദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുൻപാണ് നാട്ടിൽ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടന്നു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി. കൊളത്തൂരിലാണ് സ്റ്റാലിന്റെ തോല്‍വി. ടിവികെ സ്ഥാനാര്‍ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിന് പരാജയം ഏറ്റുവാങ്ങിയത്.
ശക്തമായ ത്രികോണ മത്സരത്തിനാണ് കൊളത്തൂര്‍ വേദിയായയത്. എഐഎഡിഎംകെയ്ക്കായി പി. ശാന്തന കൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
അതേസമയം സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്നാട്ടില്‍ തകര്‍ന്നടിഞ്ഞു. 234 സീറ്റുകള്‍ ഉള്ള തമിഴ്നാട്ടില്‍ 108 സീറ്റുകള്‍ വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള്‍ എഐഎഡിഎംകെ നേടിയപ്പോള്‍ 61 സീറ്റുകള്‍ മാത്രമാണ് സ്റ്റാലിനു നേടാനായത്.
District News
മുക്കൂട്ടുതറ: കാലപ്പഴക്കംമൂലം അപകടസ്ഥിതിയിലായ മുക്കൂട്ടുതറയിലെ എരുമേലി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ.
ഇടകടത്തി റോഡിന്റെ പ്രവേശന ഭാഗത്തുള്ള കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പഞ്ചായത്ത് നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നു.
ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ ഓരോരോ ഭാഗങ്ങൾ പൊളിഞ്ഞുവീഴുന്നത് സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിൽ തീരെ ദുർബലമായ നിലയിലാണ് കെട്ടിടം.
കെട്ടിടത്തിന് സുരക്ഷയില്ലെന്നും പൊളിച്ചുനീക്കണമെന്നും 2024ൽ അസിസ്റ്റന്റ് എൻജിനിയർ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ കെട്ടിടം പൊളിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. കടമുറികൾ ഒഴിപ്പിക്കാൻ തടസം നേരിട്ടതു മൂലമാണ് പൊളിക്കൽ നടപടികൾ വൈകിയത്.
കടകൾ ഒഴിയാൻ തയാറാവാതെ ചിലർ കോടതിയെ സമീപിച്ച് പഞ്ചായത്ത് നോട്ടീസിന് സ്റ്റേ വാങ്ങി. പിന്നീട് നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് പഞ്ചായത്ത് കച്ചവടക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചത്. തെരഞ്ഞെടപ്പുകൾ വന്നതോടെ കെട്ടിടം പൊളിക്കുന്നത് വീണ്ടും നീണ്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടനെ മാറുമെന്നതിനാൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
National
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് എറണാകുളം രാമമംഗലം സ്വദേശികളായ രണ്ടുപേരുൾപ്പെടെ ഏഴുപേർക്കു ദാരുണാന്ത്യം.
അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം.
കുടുംബശ്രീ അമൃതം പൊടി നിര്‍മാണ കമ്പനിയില്‍നിന്നു വിനോദയാത്ര പോയ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില്‍ രഘുവിന്റെ ഭാര്യ സ്മിത (49), രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയില്‍ ലത (50) എന്നിവരാണു മരിച്ച മലയാളികൾ.
വിനോദയാത്രാസംഘത്തിലെ രാമമംഗലം സ്വദേശിനികളായ മായ മണികണ്ഠന്, പ്രീതി, സിജി എന്നിവര്‍ക്കാണു പരിക്കേറ്റത്. ആകെ 56 പേരാണ് വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ നെടുമ്പാശേരിയില്‍നിന്നു വിമാനമാര്‍ഗമാണു സംഘം ബംഗളൂരുവില്‍ വിനോദയാത്രയ്ക്കു പോയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ഷോപ്പിംഗിനായി സംഘം വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചുപേര്‍ ഒരു ഗ്രൂപ്പായാണ് സാധനങ്ങള്‍ വാങ്ങാൻ പോയത്. ഇവർ വൈകുന്നേരം ഷോപ്പിംഗിനിറങ്ങിയ സമയത്തു കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഇതോടെ രക്ഷതേടി ആശുപത്രിയുടെ മതിലിനോടുചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി. ഇതിനിടെയാണ് 12 അടി ഉയരമുള്ള മതിൽ ഇടിഞ്ഞുവീണത്.
ശിവാജി നഗർ ബസ്സ്റ്റാൻഡിനും മാർക്കറ്റിനും ഇടയിലുള്ള ആശുപത്രിയുടെ മതിലിനോടു ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമായ നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് മരിച്ച മറ്റുള്ളവർ. അപകടമുണ്ടായതിനു പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലം എംഎൽഎ റിസ്വാൻ അർഷാദും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. അപകടകാരണത്തെക്കുറിച്ച് അന്വേഷണത്തിനും അദ്ദേഹം നിർദേശം നൽകി.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിക്കെട്ടിടത്തിനു സമീപത്തുനിന്നു നീക്കംചെയ്ത മണ്ണ് മതിലിനുസമീപം കൂട്ടിയിട്ടിരുന്നു. മഴയിൽ മണ്ണ് കുതിർന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരു മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എംജി റോഡിലും റസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു.
National
ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികൾ ഉൾപ്പടെ ഏഴു പേർ മരിച്ചു. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലാണ് സംഭവം.
പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ ഏഴു പേർ മതിലിന് സമീപത്ത് വന്നുനിന്നു. പെട്ടന്ന് മതിൽ ഇവരുടെമേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. മരിച്ചവരെല്ലാവരും തെരുവ് കച്ചവടക്കാരാണ്.
National
മംഗളൂരു: ദക്ഷിണ കന്നഡയിൽ തോടിന് കുറുകെ കെട്ടിയ നടപ്പാലം തകർന്ന് എട്ടു പേർക്ക് പരിക്ക്. പുച്ചമൊഗരുവിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽനിന്ന് ദിവ്യ ഭണ്ഡാര ഘോഷയാത്ര മറ്റൊരിടത്തേക്ക് പോകുവെയായിരുന്നു അപകടം.
തോടിന് കുറുകെ കെട്ടിയ പാലം ആളുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നതാണ്. ഘോഷയാത്ര പോകുമ്പോൾ കൂടുതൽ ആളുകൾ ഒന്നിച്ച് കയറിയപ്പോൾ തകർന്നു വീണതാകാമെന്നാണ് കരുതുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കോഴിക്കോട്: ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലാഴി വാഴയില്‍ എം.എന്‍. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്.
ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
District News
തിരുവനന്തപുരം: ചെങ്കൽചൂളയ് ക്കു സമീപമുള്ള ഹൗസിംഗ് ബോർഡ് കെട്ടിടത്തിലെ ആറാം നിലയിലുള്ള കോണ്‍ക്രീറ്റു പാളി പൊളിഞ്ഞുവീണു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഓഫീസുകളിലെ ജീവനക്കാർ മടങ്ങിയശേഷമാണു സംഭവമുണ്ടായത്.
അതിനാൽ വലിയ അപകടമാണ് ഒഴിവായത്. എന്നാൽ കെട്ടിടത്തിനു താഴെ നിലയിൽ പത്തോളം കടകൾ പ്രവർത്തിച്ചിരുന്നു. സംഭവം നടക്കുന്പോൾ കടകളെല്ലാം തുറന്നു പ്രവർത്തിച്ചിരുന്നു. കടകളിൽ സാധനം വാങ്ങാൻ വന്നവരും അവിടെയുണ്ടായിരുന്നു.
എന്നാൽ അപകടമൊന്നും ഉണ്ടായില്ല. കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ നിരവധി തവണ അധികാരികൾക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. നല്ല പഴക്കമുള്ള കെട്ടിടത്തിന്റെ തൂണുകളും അപകടാവസ്ഥയിലാണ്.
District News
ചെങ്ങന്നൂർ: ഭരണാധികാരികളുടെ അവഗണനയ്ക്കും ഉദാസീനതയ്ക്കും സാക്ഷ്യപത്രമായി ചെറിയനാട് പടനിലം ജംഗ്ഷന് സമീപത്തെ മത്സ്യവിപണന കേന്ദ്രം. നിർമാണം പൂർത്തിയാക്കി ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങൾക്കായി തുറന്നുകൊടുക്കാതിരുന്ന കേന്ദ്രം ഒടുവിൽ പൂർണമായും തകർന്നടിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതൽ നശിച്ചതിനൊപ്പം, പ്രദേശം ഇപ്പോൾ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
പദ്ധതി പാളിയത് ഇങ്ങനെ
2005-2010 കാലഘട്ടത്തിലെ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളിലാണ് ഫിഷറീസ് വകുപ്പിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ച് മുടവൻകുളത്ത് വിപണന കേന്ദ്രം സ്ഥാപിച്ചത്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായപ്പോഴേക്കും തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന ഒരു ഭരണസമിതിയും ഈ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ തയാറായില്ല.
പതിനഞ്ചു വർഷം പരിഗണന ലഭിക്കാതെ കിടന്നതോടെ പദ്ധതി പ്രദേശം കാടുമൂടി. വിപണനത്തിനായി നിർമിച്ച ഷെഡ് തുരുമ്പെടുത്ത് നശിക്കുകയും ഒടുവിൽ തകർന്നു വീഴുകയുമായിരുന്നു.
പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള 30 സെന്റ് സ്ഥലം ഇപ്പോൾ പരിസരവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ദുരിതത്തിനും കാരണമാകുന്നതായും കാടുപിടിച്ചു കിടക്കുന്നതിനാൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് നിരന്തരമായി പരാതി ഉയരുന്നുണ്ട്.
കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ നാട്ടുകാർക്ക് ഉപകാരപ്പെടുമായിരുന്ന 10 ലക്ഷം രൂപയാണ് അധികൃതർ പാഴാക്കിയത്.
ചെറിയനാട് പഞ്ചായത്തിൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഹൃദയഭാഗത്തുള്ള ഈ 30 സെന്റ് സ്ഥലം പാഴാകുന്നത്. പ്രദേശം ശുചീകരിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷോപ്പിംഗ് കോംപ്ലക്സ്, കുട്ടികളുടെ പാർക്ക് ഓപ്പൺ ജിംനേഷ്യം എന്നിവ സ്ഥാപിക്കാൻ സ്ഥലം അനുയോജ്യമാണെന്നും അധികൃതർ ഉണർന്നു പ്രവർത്തിച്ചാൽ നശിച്ചുകൊണ്ടിരിക്കുന്ന പൊതുഭൂമി നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് നിവാസികൾ ഒന്നടങ്കം പറയുന്നു.
National
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഖണ്ഡഗിരിയിൽ അനധികൃതമായി സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡ് തകർന്നുണ്ടായ അപകടത്തിൽ മരണം രണ്ടായി.
ചികിത്സയിലായിരുന്ന ദുംദുമ സ്വദേശിയായ കോളേജ് വിദ്യാർഥി സച്ചിദാനന്ദ പ്രധാനാണ് ഇന്നലെ മരിച്ചത്. ഗഞ്ചം സ്വദേശി സുരേന്ദ്ര ഗൗഡ സംഭവസ്ഥലത്തുവച്ച് മരിച്ചിരുന്നു.
ഇവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഒരു സ്ത്രീയടക്കം പരിക്കേറ്റ മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്.
തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. പരിക്കേറ്റ നാല് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ പാലം തകർന്നുവീണു. ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. പാലം രണ്ടായി തകര്‍ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന്‍ രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്കി വിട്ടയച്ചു.മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള്‍ പ്രതികരിച്ചു.
പാലം തകര്‍ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്‍ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്സിലൂടെ വിമർശിച്ചു.
Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി അടർന്നു വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. നിർമാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.
ഒഡീഷാ സ്വദേശിക്കാണ് പരിക്കേറ്റത്. പാരപ്പറ്റിന് മുകളിൽ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. ഇയാൾക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണ്.
നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് തകർന്നുവീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.
Kerala
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.
പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടറും കമ്മീഷണറും മറ്റ് ഉദ്യഗസ്ഥരും ചേർന്നാണ് മന്ത്രിയെ താങ്ങിയെടുത്തത്.
അല്പസമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ മന്ത്രി, നടന്നാണ് ആംബുലൻസിൽ കയറിയത്.
District News
ആലപ്പുഴ: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് വീണ്ടും ഇടിഞ്ഞു താണു. യാത്രാ ദുരിതത്തിൽ നാട്ടുകാരും വാഹനയാത്രികരും. ചമ്പക്കുളം പാലത്തിന്റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡാണ് അപകടകരമായ രീതിയിൽ ഇടിഞ്ഞു താണത്. അപ്രോച്ചിൽനിന്നു പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് അപകട സാഹചര്യമുണ്ടാക്കുന്നു. ലോഡുമായ വരുന്ന മുച്ചക്ര വാഹനങ്ങൾ പാലത്തിലേക്കു കയറ്റുമ്പോൾ മുൻവശത്തെ ടയർ ഉയർന്നു പൊങ്ങി മുൻപു പല പ്രാവശ്യം അപകടം ഉണ്ടായിരുന്നു. പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് ഇരുചക വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു.
ഭിന്നശേഷിക്കാർ സഞ്ചരിക്കുന്ന മുച്ചക്രവാഹനം ഏറെ പ്രയാസപ്പെട്ടാണു പാലത്തിലേക്കു കയറ്റുന്നതും ഇറക്കുന്നതും. പാലം നിർമിച്ചശേഷം ഒട്ടനവധി തവണ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണിട്ടുണ്ട്. ഇവിടെ മണ്ണിട്ട് ഉയർത്തി അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും അധികം വൈകാതെ വീണ്ടും താഴുന്നതാണ് പതിവ്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കും ദേശീയ പാതയിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ ഒട്ടനവധി വാഹനങ്ങളാണു പാലത്തെ ആശ്രയിക്കുന്നത്. അപ്രോച്ച് റോഡ് താഴ്ന്നതോടെ ഭാരവാഹനങ്ങളുമായി പാലത്തിൽ കയറാൻ ഭയമായതിനാൽ പലരും ഏറെ ദൂരം ചുറ്റി കറങ്ങിയാണു സഞ്ചരിക്കുന്നത്.പ്രശ്നത്തിനു ശ്വാശ്വത പരിഹാരം കാണാൻ പാലത്തിന്റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡ് പൊളിച്ചു നീക്കി സ്പാൻ ഇറക്കി സീറോ പോയിന്റിൽ അപ്രോച്ച് റോഡ് നിർമിക്കുമെന്നു പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നാളിതുവരെയായിട്ടും നടപ്പിലായിട്ടില്ല.
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണമെന്നും, അറ്റകുറ്റപ്പണി നടത്തണമെന്നും ശ്വാശ്വത പരിഹാരത്തിനായി സ്പാൻ ഇറക്കി അപ്രോച്ച് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
District News
കടുത്തുരുത്തി: കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ വീണ്ടും പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി നശിക്കുന്നു. ഇതു അഞ്ചാമത്തെ തവണയാണ് ഇതേ സ്ഥലത്തുതന്നെ പൈപ്പ് പൊട്ടുന്നത്. വലിയ ശക്തിയിലാണ് വെള്ളം കുത്തിയൊഴുകുന്നത്.
റോഡില്‍ മീറ്ററുകളോളം ഒഴുകുന്ന വെള്ളം വലിയതോട്ടിലേക്കാണ് എത്തുന്നത്. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റോഡിലെ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു.
തകര്‍ന്നുകിടക്കുന്ന തീരദേശ റോഡിനെ കൂടുതല്‍ തകര്ച്ചയിലാക്കുകയാണ് വാട്ടര്‍ അഥോറിറ്റിയുടെ പതിവ് പൈപ്പ് പൊട്ടല്‍. പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസം പിന്നിടുകയാണ്. റെയില്‍വേ മേല്‍പാലത്തിന് സമീപത്തായിട്ടാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.
വെള്ളമൊഴുകുന്ന ഭാഗത്തുകൂടി വണ്ടികള്‍ കടന്നുപോയാല്‍ അപകടസാധ്യതയുമുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ അനാസ്ഥയെത്തുടര്‍ന്ന് കുടിവെള്ളം അളവില്ലാതെ ഒഴുകി നശിക്കുകയാണ്. തീരദേശ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനില്‍ പല സ്ഥലത്തായി ഇതിനോടകം ജോയിന്റില്‍ ലീക്ക് വന്ന് വെള്ളം പൊട്ടിയൊഴുകി റോഡിന് നാശമുണ്ടാക്കിയിട്ടുണ്ട്.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് തകര്‍ന്നുകിടന്ന തീരദേശ റോഡിന്റെ നാശം പൂര്ണാവസ്ഥയിലായത്.
Kerala
കൊട്ടിയം: കൊല്ലം മൈലക്കാടും ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണു. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.
റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. സ്കൂൾ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി കുട്ടികളെ ഞൊടിയിടയിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടം. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
District News
മരട്: ജീർണാവസ്ഥയിലായിരുന്ന വീട് പൊളിക്കുന്നതിനിടെ, ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി മൂസയുടെ മകൻ നിയാസ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മരട് ടി.വി ജംഗ്ഷനിലായിരുന്നു അപകടം.അപകടം നടന്നയുടൻ നിയാസിനെ മരട് പി.എസ്.മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അവിവാഹിതനാണ്.
കട്ടേമട്ടേൽ വേലുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. അപകടാവസ്ഥയിലായിരുന്നതിനാൽ വീട്ടുകാർ സമീപത്ത് തന്നെയുള്ള മറ്റൊരു വീട്ടിലായിരുന്നു താമസം.
അപകട സാധ്യതയുള്ളതിനാൽ പൊളിച്ചു കളയാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
പെരുവെമ്പ്: കല്ലഞ്ചിറ റോഡുതകർന്ന് മെറ്റലിളകി കിടക്കുന്നത് വാഹനയാത്രികർക്കു ദുരിതമായി. ചെറിയ, വലിയ വാഹനങ്ങളെല്ലാം നിരങ്ങിയാണ് ഇതിലൂടെ കടന്നുപോകുന്നത്.
പെരുവെമ്പിൽ നിന്നും തത്തമംഗലം, വണ്ടിത്താവളം, മേട്ടുപ്പാളയം, പട്ടഞ്ചേരി ഭാഗത്തേക്കുള്ള യാത്രക്കാർ ദൂരക്കുറവ് പരിഗണിച്ച് ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് നവീകരിച്ച് പത്തുവർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്താതാണ് നിലവിലെ ശോചനീയാവസ്ഥക്കു കാരണം . ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ് നിരവധി അപകടങ്ങൾ നടന്നിട്ടും പൊതുമരാമത്ത് വകുപ്പ് നവീകരണത്തിനു മുതിരാത്തതിനാൽ ജനകീയ പ്രതിഷേധം വ്യാപകമാണ്. ചെറുമഴ പെയ്താൽപ്പോലും റോഡിലെന്പാടും വെള്ളക്കെട്ടുണ്ടാവും. പ്രതിദിനം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിനാണ് ഈ ദുരവസ്ഥ.
District News
ചെറുതോണി: തടിയമ്പാട് - മരിയാപുരം റോഡ് കാൽനടയാത്ര പോലും അസാധ്യമായ വിധം തകർന്നു. തടിയമ്പാട് ചപ്പാത്തിന് സമീപത്തുനിന്ന് 300 മീറ്ററോളം ദൂരമാണ് യാത്ര ദുഷ്കരമായിരിക്കുന്നത്. നിരവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് തകർന്നിരിക്കുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ ഇളകിക്കിടക്കുന്ന കല്ലുകൾ തെറിച്ച് കൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും ഇടയാവുന്നുണ്ട്. മഴക്കാലത്തു നിരവധി ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.
തടിയമ്പാടുനിന്നു മരിയാപുരം വരെയുള്ള റോഡിന്റെ റീ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ അടിയന്തരമായി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് റീടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടി പ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം
District News
മീനച്ചില്‍: "ഈ പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞിരിക്കുന്നു.' പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലൊരു ഫ്ലക്സുണ്ട്. പക്ഷേ അതാരും ശ്രദ്ധിക്കാറില്ലെന്നുമാത്രം. രാത്രിയിൽ ഭാരവാഹനങ്ങൾ തടസമില്ലാതെ ഈ പാലത്തിലൂടെ കടന്നുപോകുന്നു.
കൊച്ചുകൊട്ടാരം- കൊങ്ങോലക്കടവ് പാലം അപകടാവസ്ഥയിലാണ്. 40 വർഷത്തെ പഴക്കമുണ്ട് മീനച്ചിൽ തോടിനു കുറുകെയുള്ള ഈ പാലത്തിന്. മീനച്ചിൽ, കൊഴുവനാൽ, അകലക്കുന്നം പഞ്ചായത്തുകളെ ഇണക്കുന്ന പാലമാണിത്.
പാലത്തിന്റെ അടിയിലെ കമ്പി മുഴുവന്‍ തെളിഞ്ഞിട്ടുണ്ട്. കോണ്‍ക്രീറ്റ് മുഴുവന്‍ അടര്‍ന്നുവീണു. ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന്റെ കുലുക്കം സമീപത്തു നിൽക്കുന്നവർക്കും അനുഭവപ്പെടും. ഈ പാലമെങ്ങാനും തകർന്നാലുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയാവില്ല. അറ്റകുറ്റപ്പണിയോ പുതുക്കിപ്പണിയലോ അത്യാവശ്യമാണ്.
പാമ്പാടി, പള്ളിക്കത്തോട്, ചെങ്ങളം ഭാഗങ്ങളിലേക്ക് പാലാ ഭാഗത്തുനിന്നുള്ള എളുപ്പംമാര്ഗമാണിത്. വലിയ മഴയില്‍ റോഡിന് മുകളില്‍ വെള്ളമെത്തും. തോട്ടിലൂടെ ഒഴുകിയെത്തുന്ന തടികള്‍ ഇടിച്ചാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നതെന്ന് പരിസരവാസികൾ പറയുന്നു. മൂന്ന് സ്പാനുകളിലായാണ് പാലം നില്‍ക്കുന്നത്. സംരക്ഷണഭിത്തികളും തകര്‍ച്ചയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിപ്പണിയൽ ലിസ്റ്റില്‍ ഈ പാലം ഇല്ലെന്ന സൂചന ആശങ്ക കൂട്ടുന്നു.