കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നപ്പോൾ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നുവീണു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.
ഒരു തീവണ്ടി ഈ പ്ലാറ്റ്ഫോമിൽ നിര്‍ത്തിയിട്ടിരുന്നു. അതിൽ ആളുകള്‍ ഉണ്ടായിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകള്ക്കിടയിലാണ് ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്തിരുന്നത്. മുകളിലെ മേൽക്കൂര ഉള്‍പ്പെടെയാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് തകര്‍ന്നുവീണിരിക്കുന്നത്.
അപകടത്തെത്തുടർന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ഷെഡ്ഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു മുകളിലേക്കും വീണിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് റെയിൽവേ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. രാവിലെയും ശക്തമായ മഴയായിരുന്നു. കെട്ടിടത്തിന് വിള്ളലുണ്ടെന്നും കാലപ്പഴക്കം മൂലം തകര്‍ച്ചയിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.
രാവിലെ റെയിൽവേ ജീവനക്കാര്‍ ഇവിടെ പരിശോധിക്കാനെത്തിയിരുന്നു. അപകടം നടക്കുന്ന സമയത്ത് പ്ലാറ്റ്ഫോമുകളിലൊന്നും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്.
Tags : kozhikode railwaystation clocktower collapses platform