Kerala
കണ്ണൂർ: ജയന്തി രാജന്റെ തോല്‍വിയ്ക്ക് പിന്നാലെ കൂത്തുപറമ്പിലെ മുസ്ലിം ലീഗില്‍ അച്ചടക്ക നടപടി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി.
ഷാഹുല്‍ ഹമീദിനെതിരെ ലീഗില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ജയന്തി രാജന്റെ തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം.
ഷാഹുല്‍ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
അതേസമം, താൻ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയതെന്ന് ഷാഹുൽ ഹമീദ് പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് നടപടി. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. കൃത്യം കണക്ക് പരിശോധിച്ചാൽ തനിക്കെതിരെ പറയുന്നവർ പ്രതികളാകും എന്ന് ഉറപ്പാണ്. തന്റെ ഭാര്യ, സ്ഥാനാർഥിക്കെതിരെ പോസ്റ്റിട്ടത് വൈകാരികമായാണ്. അത് അപ്പോൾ തന്നെ തിരുത്തിച്ചിരുന്നു. പാർട്ടിയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും ഷാഹുൽ ഹമീദ് കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: വിജയസാധ്യത ഏറെ ഉണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ പരാജയപ്പെടാൻ കാരണമായതു വോട്ട് ഡീലാണെന്ന് യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) നേതാവുമായ പി.കെ. ശശി ആരോപിച്ചു. മണ്ഡലത്തിൽ യുഡിഎഫിനു ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകൾ ചോർന്നതായി അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒറ്റപ്പാലത്തു ബിജെപിക്ക് ഏകദേശം 17,000 വോട്ടിന്റെ വർധന ഉണ്ടായതായി ചൂണ്ടിക്കാട്ടിയ ശശി ഇതിനുപിന്നിൽ ആരാണുള്ളതെന്ന് യുഡിഎഫും മുസ്ലിം ലീഗ് നേതൃത്വവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ സിപിഎമ്മിനു കനത്ത തിരിച്ചടിയാണുണ്ടായത്. ഡിഎംഎഫ് യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി തൃത്താല, കോങ്ങാട്, ചിറ്റൂർ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനു സീറ്റ് നഷ്ടമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ആലത്തൂർ, മലന്പുഴ, തരൂർ മണ്ഡലങ്ങളിലടക്കം ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ജില്ലയിലെ 12 മണ്ഡലങ്ങളിലായി ഇടതുപക്ഷത്തിന് 78,499 വോട്ടിന്റെ കുറവുണ്ടായി. ഇതിൽ ഡിഎംഎഫിന്റെ സ്വാധീനത്തെ തള്ളിക്കളയാനാവില്ല.
സിപിഎം ജില്ലാ സെക്രട്ടറി നിരന്തരം തന്നെ വിമർശിക്കുന്നുവെന്നു പറഞ്ഞ പി.കെ. ശശി, താൻ ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് ദിവസവും തന്നെക്കുറിച്ചു പറയുന്നതെന്നു ചോദിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം വേണമെന്നു പി.കെ. ശശി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം : തെരഞ്ഞെടുപ്പു തോൽവിയിൽ പ്രാഥമിക പരിശോധന മാത്രം നടത്തി ഇടതുമുന്നണി. ഇത്തരത്തിലൊരു കനത്തതോൽവി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്ന പൊതുവികാരമാണ് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ പങ്കുവച്ചത്.
ഇടതുസർക്കാരിനെതിരേ ഇങ്ങനെയൊരു വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നു മനസിലാക്കാൻ സാധിച്ചില്ല. വികസന പ്രവർത്തനങ്ങൾ ഒരുപാടു നടത്തിയെങ്കിലും ജനങ്ങൾക്കിടയിൽ ഇതിന്റെ പ്രചാരണം ഫലവത്തായില്ലെന്നതിന്റെ സൂചനയാണു തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെ സംബന്ധിച്ചു സമഗ്രമായ ഒരു വിലയിരുത്തൽ ഇടതുമുന്നണിയിൽ ഉണ്ടായിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ടുള്ള നയപരമായ കാര്യങ്ങളിൽ പോലും ഗൗരവമായ ചർച്ചയോ തീരുമാനങ്ങളോ ഉണ്ടായില്ല.
ഇതിന്റെ ഉത്തരവാദിത്വം എന്തുകൊണ്ടോ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ മറന്നുപോയെന്നും തോൽവിയെ സംബന്ധിച്ചു ഗൗരവമായ പരിശോധന നടത്തി മുന്നോട്ടു പോയാൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നും ഇടതുമുന്നണി യോഗത്തിൽ നേതാക്കൾ പറഞ്ഞു.
മുന്നണിയിലെ ഓരോ പാർട്ടിയും തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധന നടത്തി അടുത്ത മുന്നണി യോഗത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ടു നൽകാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ടതു വലിയ തിരിച്ചടിയാണെന്നു കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധിക്കും.
ഇക്കാര്യത്തിൽ സമഗ്രമായ പരിശോധനയും എല്ലാ ഭാഗത്തു നിന്നും ഉണ്ടാകും. ജനങ്ങളുടെ പ്രതികരണം കേൾക്കുമെന്നും തിരുത്തേണ്ടതു തിരുത്തുമെന്നുംടി.പി. രാമകൃഷ്ണൻപറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കോട്ടകളിലെ പരാജയത്തിലും വോട്ട് ചോർച്ചയിലും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പ്രതിക്കൂട്ടിലേക്ക്.
കെ.കെ. രാഗേഷിനെതിരേ ജില്ലയിൽ പോസ്റ്റർ പ്രചാരണവും സൈബർ ആക്രമണവും വ്യാപകമായി. രാഗേഷിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി പി. ജയരാജനെ തിരിച്ചു കൊണ്ടുവരണമെന്നാണു സൈബർ സഖാക്കളുടെ ആവശ്യം.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷിനു കഴിയാത്തതാണു സിപിഎം പാർട്ടി കോട്ടയായ പയ്യന്നൂരിൽ എൽഡിഎഫിനു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തിയപ്പോൾത്തന്നെ ശരിയായ കണക്ക് വിശദീകരിക്കാൻ പയ്യന്നൂരിലെ ഏരിയാ-ബ്രാഞ്ച്-ലോക്കൽ കമ്മിറ്റികളിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനു സാധിക്കാത്തതും പരാജയകാരണമായി ചൂണ്ടിക്കാണിക്കുന്നു.
തളിപ്പറന്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയ്ക്കെതിരേ ലോക്കൽ-ബ്രാഞ്ച് കമ്മിറ്റികളിൽ എതിർപ്പ് അറിയിച്ചപ്പോഴും നടപടി സ്വീകരിക്കാതെ ശ്യാമളയെത്തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതോടെ, തളിപ്പറന്പ് എന്ന പാർട്ടിക്കോട്ടയിലും പരാജയം സിപിഎം രുചിച്ചറിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ വിജയം നേടാത്തത് സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെ.കെ. രാഗേഷിന്റെ പരാജയമായി ചൂണ്ടിക്കാട്ടുന്നു.
Kerala
കൽപ്പറ്റ: സിറ്റിംഗ് എംഎൽഎയും പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രിയുമായിരുന്ന ഒ.ആർ. കേളുവിന്റെ പരാജയം സിപിഎമ്മിന് ക്ഷീണമായി.
യുഡിഎഫിന്റെ മണ്ഡലമായിരുന്ന മാനന്തവാടി 2011ലാണ് ഒ.ആർ. കേളുവിനെയിറക്കി സിപിഎം പിടിച്ചെടുത്തത്. എന്നാൽ, മൂന്നാം തവണ മണ്ഡലം നിലനിർത്താൻ സിപിഎമ്മിനും എൽഡിഎഫിനും ആയില്ല.
2016ൽ 1,307 വോട്ടായിരുന്നു കേളുവിന്റെ ഭൂരിപക്ഷം. പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ പ്രചാരണത്തിന് എത്തിയതും യുഡിഎഫ് വിജയം ഗംഭീരമാക്കി.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് -എം ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ സംപൂജ്യരായി. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ഉള്‍പ്പെടെ ഉള്‍പ്പെടെ 12 സീറ്റിലും പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ 12 മണ്ഡലങ്ങളില്‍ മത്സരിച്ച് അഞ്ചു സീറ്റുകളില്‍ വിജയിച്ച മാണി ഗ്രൂപ്പിനാണ് ഇത്തവണ ദയനീയ പരാജയം ഏല്‍ക്കേണ്ടി വന്നത്.
ഏക മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കിയില്‍ യുഡിഎഫിലെ റോയി കെ. പൗലോസിനോട് 23,822 വോട്ടിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി.അവസാന ലാപ്പിലെങ്കിലും പാലായില്‍ ജോസ് കെ.മാണി ചെറിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മാണി സി കാപ്പനോട് 2991 വോട്ടിനു പരാജയപ്പെട്ടു.
കാഞ്ഞിരപ്പള്ളിയില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉറപ്പായും വിജയിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. പൂഞ്ഞാറിലും ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ് സിറ്റിംഗ് എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജോബ് മൈക്കിളും നേരിട്ടത്.
റാന്നി മണ്ഡലത്തില്‍ പ്രമോദ് നാരായണനും തോല്‍വി ഏറ്റുവാങ്ങി. കേരള കോണ്‍ഗ്രസ് -എം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു സിപിഎം സെക്രട്ടേറിയറ്റ്.
എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണു കണക്കാക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്. ഉയർന്നുവരുന്ന വിമർശനങ്ങളേയും പോരായ്മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്ക്കരിക്കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
National
ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ലോക്സഭയിൽ പരാജയപ്പെടുത്തിയത് ജനാധിപത്യത്തിന്റെ വിജയമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ബിജെപി സർക്കാരിന്റെ ഗൂഢാലോചന പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു.
വനിതാസംവരണത്തെ പ്രതിപക്ഷം എതിർക്കുന്നു എന്നാരോപിച്ച് ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് മുതിരുന്പോഴാണ് പ്രിയങ്കയെ മുൻനിർത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കം.ഏതുവിധേനയും അധികാരം നിലനിർത്താനുള്ള ബിജെപി സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിക്കെതിരെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെയും നടത്തിയ പ്രസ്താവനകൾ പരാജയഭീതി മറച്ചുവയ്ക്കാനുള്ള തന്ത്രമാണെന്നു കോണ്‍ഗ്രസ് പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല ആരോപിച്ചു.
കോണ്‍ഗ്രസ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ എത്തും എന്ന് തിരിച്ചറിവാണ് പിണറായിയെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്.
മുഖ്യമന്ത്രി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലും ശബ്ദത്തിലുമാണ്. ബിജെപിക്കു സംസ്ഥാനത്ത് എംഎൽഎമാരെ ഉണ്ടാക്കാനുള്ള ക്വട്ടേഷനും പിണറായി ഏറ്റെടുത്തിട്ടുണ്ട്. മോദി പിണറായി ഡീലുകളാണ് ഇതിനു പിന്നിൽ.
ശബരിമല സ്വർണക്കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനും സ്വർണക്കൊള്ള മറയ്ക്കാനുള്ള സർക്കാർ ശ്രമം പാഴായയതു പിണറായി സർക്കാരിന്റെ മുഖത്തിനേറ്റ അടിയാണെന്നും ചെന്നിത്തല പറഞ്ഞു.
Sports
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ശക്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം. ആസാമിലെ സിലാപത്തർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.
കളിയുടെ ആദ്യ പകുതിയിൽ മറുപടിയില്ലാതെ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം മുഹമ്മദ് അജ്സൽ ഇരട്ടഗോൾ മികവിലാണ് കേരളത്തിന്റെ വിജയക്കുതിപ്പ്.
ആദ്യ പകുതിയുടെ 27-ാം മിനിറ്റിൽ പഞ്ചാബ് താരം ജതീന്ദർ സിംഗാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55-ാം മിനിറ്റിൽ എം. മനോജിന്റെ ഗോളിൽ കേരളം സമനില പിടിച്ചു.
പിന്നാലെ കനത്ത പോരാട്ടത്തിനൊടുവിൽ 58, 62 മിനിറ്റുകളിൽ മുഹമ്മദ് അജ്സൽ തുടർച്ചയായി വലകുലുക്കിയതോടെ മത്സരം 3–1ന് അവസാനിച്ചു.
ഗ്രൂപ്പ് ബിയിൽ 24ന് റെയിൽവേസുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്.
Kerala
തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനമാണു ഗവർണർ നടത്തിയതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയായിരുന്നു ഈ നയ പ്രഖ്യാപനത്തിലൂടെ.
സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് അമ്പേ തകർന്നു. എല്ലാ മേഖലകളിലും സർക്കാർ പരിപൂർണ പരാജയമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ് ആണ് ഈ നയപ്രഖ്യാപനം.
ജനങ്ങളെ അഭിമുഖീ കരിക്കാൻ സർക്കാരിനു ധൈര്യം ഇല്ല. അതുകൊണ്ടാണ് നിരന്തരം വർഗീയത മാത്രം പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Leader Page
1996. മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകുന്നത് വി.എസ്. അച്യുതാനന്ദന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പാളയത്തിനുള്ളില്‍ വിഎസിനെതിരേ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ അറിഞ്ഞിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേരളം കരുതിയെങ്കിലും മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്.
തോല്ക്കാന് മാത്രമായി പലതവണ മത്സരിച്ച കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടുകള്‍ക്ക് വിഎസ് തോറ്റു. വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഫ്രാന്‍സിസിന്റെ മിന്നും ജയം യുഡിഎഫ് ഏഴയലത്തുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം അച്യുതാനന്ദന് നാലായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ ഒരു നിര നേതാക്കള്‍ ഗണിച്ചിരുന്നു. അങ്ങനെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.
തോല്‍വിയെക്കുറിച്ച് താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിന്റെ കൈപ്പത്തിയില്‍ കുത്തിയെന്നുമുള്ള റിപ്പോര്‍ട്ട് സിപിഎം ഫയലില്‍ ചുവപ്പുനാട കെട്ടിമുറുക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രാദേശിക അന്തര്‍ധാര രൂപംകൊണ്ടിരുന്നുവെന്നതും പാര്‍ട്ടിക്കു പുറത്ത് വോട്ട് ധ്രുവീകരണമുണ്ടായെന്നതുമൊക്കെ വേറെയും കാരണങ്ങള്‍. അത്തവണ ചേര്‍ത്തലയില്‍ എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു മറ്റൊരു നിഗമനം. ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളം ചുവപ്പുകോട്ടയില്‍ അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ മാരാരിക്കുളത്ത് ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സാമട്ടിലായിരുന്നുവെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം സൂക്ഷ്മദര്‍ശനി കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പല നേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന് കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടാക്കിയെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്കരനെതിരേയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിനു കാരണം ഒരിക്കലും വിഭാഗീയതയല്ലെന്ന് മരിക്കുംവരെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. 1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.
മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. വിഎസ് തോറ്റു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. വോട്ടണ്ണലിനുശേഷം തോല്‍വിയുടെ മ്ലാനതയില്ലാതെ കൂളായി വിഎസ് വീട്ടിലേക്ക് വന്നു. രണ്ട് ദിവസങ്ങളിലായി ഉറക്കം നടക്കാത്തതിന്റെ ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര് വന്നപ്പോള്‍ അവരോട് സംസാരിച്ചു. പിന്നീട് കുളി കഴിഞ്ഞ് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി കമ്മിറ്റിക്കായി കാറില്‍ തിരുവനന്തപുരത്തേക്കു പോയി.