NRI
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ചർച്ച.
ഗൾഫ് മേഖലയിലെ ഭക്ഷ്യ സുരക്ഷയും ഇന്ത്യൻ ഉത്പന്നങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ യൂസഫലി പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ആഗോളതലത്തിൽ ചരക്ക് ഗതാഗതം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം തടയാനും ഉൽപ്പന്നങ്ങളുടെ സുഗമമായ ഒഴുക്ക് നിലനിർത്താനും ലുലു ഗ്രൂപ്പ് നടത്തുന്ന ഇടപെടലുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രതിസന്ധി തുടങ്ങിയ ശേഷം ഇതുവരെ 15,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു കയറ്റി അയച്ചു.
34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ചാർട്ടേഡ് വിമാനങ്ങളും ചരക്കു കപ്പലുകളും വഴി വിതരണം തുടരും.
ജിസിസി രാജ്യങ്ങളിലുടനീളമുള്ള 280-ലധികം ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തും. ഇന്ത്യൻ കർഷകർക്കും ഭക്ഷ്യസംസ്കരണ മേഖലയ്ക്കും ഈ നീക്കം വലിയ സഹായമാകുന്നുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ സംഭരണ-കയറ്റുമതി കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും യൂസഫലി അറിയിച്ചു.
ഇന്ത്യൻ ഉൽപന്നങ്ങൾ ഗൾഫിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയറ്റുമതി സുഗമമാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി.
International
റിയാദ്: ഇറാന്റെ ആക്രമണങ്ങൾക്കെതിരേ നിലപാട് കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. മേഖലയിൽ വർധിച്ചുവരുന്ന ഇറാന്റെ സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് റിയാദിൽ നടന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.
സൗദി അറേബ്യക്കു പുറമെ കുവൈറ്റ്, ലബനൻ, പാക്കിസ്ഥാൻ, ഖത്തർ, സിറിയ, തുർക്കി, യുഎഇ, അസർബൈജാൻ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ആദ്യപടിയായി ഇറാൻ ആക്രമണങ്ങൾ നിർത്തലാക്കണം. അന്താരാഷ്ട്ര നിയമങ്ങൾ, അന്താരാഷ്ട്ര മാനുഷികനിയമം, നല്ല അയൽപക്ക ബന്ധങ്ങൾ എന്നിവ ഇറാൻ ബഹുമാനിക്കണമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ നയതന്ത്ര മാർഗങ്ങൾ സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും യോഗം വ്യക്തമാക്കി.
ഇറാനുമായുള്ള ഭാവിബന്ധം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തരകാര്യങ്ങളിലെ ഇടപെടാതിരിക്കൽ, സൈനികശേഷി ഉപയോഗിച്ച് അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താതിരിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. സ്വന്തം താത്പര്യത്തിനായി അറബ് രാജ്യങ്ങളിലെ സായുധ സംഘങ്ങൾക്ക് സാമ്പത്തിക സഹായവും ആയുധവും നൽകുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നതോ ബാബ് അൽമന്ദബ് കടലിടുക്കിലെ സമുദ്രസുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ ആയ നീക്കങ്ങളിൽനിന്നും ഭീഷണികളിൽനിന്നും ഇറാൻ വിട്ടുനിൽക്കണമെന്നും ലബനന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള അധികാരം ലബനൻ സർക്കാരിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന തീരുമാനത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ജിസിസി രാജ്യങ്ങൾ, ജോർദാൻ, അസർബൈജാൻ എന്നിവയ്ക്കെതിരേ ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
International
ദുബായ്: ഇറാനിൽനിന്ന് രാജ്യത്തിനുനേരേ അയച്ച ആറു ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,627 ഡ്രോണുകളും പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അബുദാബിയിലെ അൽ ബാഹിയ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മിസൈൽ വീണ് പലസ്തീൻ പൗരൻ മരിച്ചു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. 145 പേർക്കു പരിക്കേൽക്കുകയും ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്നലെ മാത്രം ഒന്പത് മണിക്കൂറിനിടെ എത്തിയ 64 ഡ്രോണുകൾ സൗദി വ്യോമസേന വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
രാജ്യത്തെ തന്ത്രപ്രധാനമായ ഊർജനിലയങ്ങളെ ലക്ഷ്യംവച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം. പ്രത്യേകിച്ച് ഷൈബ എണ്ണപ്പാടത്തിനുനേരേ 70ലധികം ഡ്രോണുകൾ അയച്ചെങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്പുതന്നെ റുബ് അൽ ഖാലി മണലാരണ്യത്തിന് മുകളിൽ വച്ച് സൈന്യം വെടിവച്ചിട്ടു.
കൂടാതെ റിയാദിന് കിഴക്ക് ഖർജിലുള്ള അമീർ സുൽത്താൻ എയർബേസ്, കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറ റിഫൈനറി, റിയാദിലെ നയതന്ത്രപ്രതിനിധികളുടെ ക്വാർട്ടേഴ്സ്, യുഎസ് എംബസി എന്നിവിടങ്ങൾ ലക്ഷ്യമിട്ടു നടന്ന വിവിധ ആക്രമണശ്രമങ്ങളും പ്രതിരോധസേനയുടെ കരുത്തിൽ പരാജയപ്പെട്ടു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ സിവിലിയൻ പ്രദേശങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ഖത്തർ ശൂറ കൗൺസിൽ ആരോപിച്ചു.
ആക്രമണങ്ങളിൽ 65 ശതമാനവും രാജ്യത്തെ ഊർജനിലയങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ശൂറ കൗൺസിൽ, ഇത് ഖത്തറിന്റെ പരമാധികാരത്തിനുനേരേയുള്ള ലംഘനവും ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത, ദേശീയ താത്പര്യങ്ങൾ എന്നിവയ്ക്കെതിരായ കടന്നുകയറ്റവുമാണെന്നും വ്യക്തമാക്കി.
ഇറാന്റെ ന്യായീകരണങ്ങളെ കൗൺസിൽ പൂർണമായും തള്ളിക്കളഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈയെടുത്ത രാജ്യമാണ് ഖത്തർ. ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണങ്ങൾ സുഗമമാക്കുന്നതിന് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നിരിക്കേ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വഞ്ചനാപരമാണെന്നും കൗൺസിൽ വ്യക്തമാക്കി.
Kerala
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വിമാന സർവീസുകൾ വീണ്ടും വെട്ടിച്ചുരുക്കി. ഗൾഫ് രാജ്യങ്ങളിലേക്ക് 20 സർവീസുകൾ മാത്രമാണ് ഇന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു നടക്കുന്നത്. 61 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്.
ഷാർജ, ദുബായ്, അബുദാബി, മസ്കറ്റ്, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽനിന്നു സർവീസ് നടത്തും. ഈ രാ ജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല. കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങൾ റദ്ദാക്കിയെങ്കിലും കൊച്ചിയിൽനിന്നു കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരേ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടയ്ക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗൺസിൽ അപലപിച്ചു.
International
ദുബായി: പ്രവാസികൾക്കായി കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 10-ന് യുഎഇയിലേയ്ക്ക് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു.
സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേയ്ക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും. ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാര്ച്ച് 10ന് ക്രമീകരിച്ചിരിക്കുന്നത്.
ദുബായിയിലേയ്ക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സര്വീസ് നടത്തുക. എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ഡൽഹിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ദുബായിയിലേയ്ക്ക് മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും.
എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഷാർജ (മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേയ്ക്ക് ആകെ 18 സർവീസുകൾ നടത്തും.
ജിദ്ദയിലേക്ക് ആകെ 14 സർവീസുകൾ ഉണ്ടാകും. ഡൽഹി. മുംബൈ, ഹൈദരാബാദ്, ബംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ സർവീസ് നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേയ്ക്ക് 14 സർവീസുകൾ നടത്തും. ഡൽഹി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും
International
ടെഹ്റാൻ: ഇറാന്റെ ശത്രുക്കളെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തുടരുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്സെനി ഇജേയ്. ഇറാന്റെ സായുധ സേനയിൽനിന്നുള്ള തെളിവുകൾ വ്യക്തമാക്കുന്നത്, ഈ മേഖലയിലെ ചില രാജ്യങ്ങളുടെ ഭൂമിശാസ്ത്രം ശത്രുക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭ്യമാണെന്നാണെന്ന് ഇജേയ് പറഞ്ഞു.
ഇറാന്റെ ഇടക്കാല നേതൃകൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം. ഇത്തരം ലക്ഷ്യങ്ങളെ ഉന്നമിട്ടുള്ള കനത്ത ആക്രമണം തുടരുമെന്നും ഇജേയ് കൂട്ടിച്ചേർത്തു.
അതേസമയം, ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകാത്തപക്ഷം ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച പറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് നേർക്ക് നടത്തിയ ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇജേയിയുടെ പ്രസ്താവന.
Kerala
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. ഗൾഫ് മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.
ഈ മാസം 18-ന് നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും 19-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളുമാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 19-ാം തീയതിക്ക് ശേഷം നടക്കേണ്ട പരീക്ഷകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും.
നേരത്തെ മാർച്ച് 9-ലേക്ക് നിശ്ചയിച്ചിരുന്ന എസ്എസ്എൽസി പരീക്ഷ 18-ലേക്കും, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 19-ലേക്കും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പരീക്ഷകൾ നീട്ടിവെച്ചിരിക്കുന്നത്. മാർച്ച് 5, 6, 7 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളും നേരത്തെ പുനഃക്രമീകരിച്ചിരുന്നു.
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് പരീക്ഷകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഗൾഫിലെ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പരീക്ഷാ തീയതികളിലെ മാറ്റം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
International
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. യുഎൻ സുരക്ഷാ സമിതി യോഗത്തിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളും അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചില്ല.
പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങൾ പാഴാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ആദ്യം ഫ്രാൻസും പിന്നീട് ബഹ്റിനും തുടർന്ന് റഷ്യയുമാണ് സംസാരിച്ചത്.
ആദ്യം സംസാരിച്ച ഫ്രാൻസ് സംഘർഷമല്ല പരിഹാരമെന്ന നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന് വ്യക്തമാക്കിയ ഫ്രാൻസ്, ആണവ-ബാലിസ്റ്റിക് മിസൈൽ വിഷയങ്ങളിൽ സദുദ്ദേശത്തോടെ ഇറാൻ ചർച്ചകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇറാന്റെ ആക്രമണം നേരിട്ട ബഹ്റിൻ യോഗത്തിൽ നിലപാട് കടുപ്പിച്ചു. ഇറാൻ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നും ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയത് ഭീരുത്വമെന്നും കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇറാന്റെ സൈനിക നടപടി ഭീഷണിയാണെന്നും ബഹ്റിൻ വാദിച്ചു.
Movies
രൺവീർ സിംഗ് നായകനായ ധുരന്ദർ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്കേർപ്പെടുത്തി. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക്.
സ്പൈ–ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ദറിലെ പാക്കിസ്ഥാൻ വിരുദ്ധ പരാമർശത്തെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായും വലിയ ആഘാതമാകും സിനിമയുടെ നിർമാതാക്കൾ നേരിടേണ്ടി വരിക.
ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്ക്കും പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു.
ഹൃത്വിക് റോഷൻ – ദീപിക ചിത്രമായ ഫൈറ്റർ യുഎഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ചിത്രത്തിന് പിന്നീട് പ്രദർശനാനുമതി നൽകിയില്ല.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ വളർച്ചയുടെ പടവുകളിൽ നിർണായക നാഴികക്കല്ലായി ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അറിയിപ്പു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേല്ലിവഴി ലഭിച്ചു ഗൾഫുനാടുകളിൽ സീറോമലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.
അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്.
ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. ജോളി വടക്കൻ, ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷചെയയ്തശേഷം റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട രൂപതാ മീഡിയാ ഡയറക്ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്. 2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.