തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. ഗൾഫ് മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.
ഈ മാസം 18-ന് നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും 19-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളുമാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 19-ാം തീയതിക്ക് ശേഷം നടക്കേണ്ട പരീക്ഷകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും.
നേരത്തെ മാർച്ച് 9-ലേക്ക് നിശ്ചയിച്ചിരുന്ന എസ്എസ്എൽസി പരീക്ഷ 18-ലേക്കും, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 19-ലേക്കും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പരീക്ഷകൾ നീട്ടിവെച്ചിരിക്കുന്നത്. മാർച്ച് 5, 6, 7 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളും നേരത്തെ പുനഃക്രമീകരിച്ചിരുന്നു.
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് പരീക്ഷകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഗൾഫിലെ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പരീക്ഷാ തീയതികളിലെ മാറ്റം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
Tags : exams SSLC Higher Secondary Gulf countries