Health
നിങ്ങൾ, ബാക്കി വന്ന ഭക്ഷണം
വീണ്ടും ചൂടാക്കാറുണ്ടോ?
ഈ വിവരങ്ങൾ ശ്രദ്ധിക്കൂ...
ബാക്കി വന്ന ഭക്ഷണം വീണ്ടും ചൂടാക്കാറുണ്ടോ? തലേ ദിവസത്തെ ബിരിയാണിയോ, ചോറും കറിയോ ഫ്രിഡ്ജിലുണ്ടെങ്കിൽ പിറ്റേന്ന് അടുക്കളയിൽ അധികം ജോലി ചെയ്യേണ്ടതില്ലല്ലോ! പണി എളുപ്പമാക്കാനും ആഹാരം പാഴാക്കാതിരിക്കാനും നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന കാര്യമാണിത്. എന്നാൽ, ഇങ്ങനെ ബാക്കിവരുന്ന ഭക്ഷണം വീണ്ടും എടുത്തുപയോഗിക്കുമ്പോൾ നമ്മൾ വരുത്തുന്ന ചില ചെറിയ അശ്രദ്ധകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ബാക്കിവന്ന ആഹാരം,
ചൂടാക്കുന്നതിന് മുൻപ്
ഈ വിവരങ്ങൾ ശ്രദ്ധിക്കുക:
1. നേരത്തെ തയാറാക്കി വച്ച ആഹാരം ചൂടാക്കുമ്പോൾ, അത് പുതിയതായി ഉണ്ടാക്കിയ വിഭവങ്ങളുമായി മിക്സ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
2. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ഇടയ്ക്കിടെ പുറത്തെടുത്ത് വീണ്ടും വീണ്ടും ചൂടാക്കുന്ന ശീലം പൂർണമായും ഒഴിവാക്കുക
3. കഴിക്കാൻ എത്രമാത്രം വേണമോ, അത്രയും ഭാഗം മാത്രം പാത്രത്തിലേക്കു മാറ്റി ചൂടാക്കിയെടുക്കുക.
4. ആഹാരത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ ചൂട് പിടിക്കാൻ വേണ്ടി ചൂടാക്കുന്ന സമയത്ത് നന്നായി ഇളക്കിക്കൊടുക്കണം.
5. ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുത്ത ഭക്ഷണമാണെങ്കിൽ, അത് ചൂടാക്കുന്നതിനു മുൻപ് ഐസ് പൂർണമായും ഉരുകി സാധാരണ താപനിലയിലായി എന്ന് ഉറപ്പുവരുത്തുക.
രുചി മാത്രമല്ല, സുരക്ഷിതത്വവും പ്രധാനം.
വിവരങ്ങൾക്കു കടപ്പാട്: കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി കേരളം
Health
പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും -2
നിർജലീകണവും പാനീയചികിത്സയും
പ്രളയാനന്തരം സാധാരണയായി കാണപ്പെടുന്നതാണു വയറിളക്കരോഗങ്ങൾ. വയറിളക്കരോഗങ്ങളും ഛർദിയും ഉള്ളപ്പോൾ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതദാഹം, വരണ്ട ചുണ്ടും നാവും, കുഴിഞ്ഞുതാഴ്ന്ന കണ്ണുകൾ, മൂത്രക്കുറവ്, കടുത്ത മഞ്ഞനിറത്തിലുള്ള മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം എന്നിവയാ ണു നിർജ്ജലീകരണ ലക്ഷണങ്ങൾ.നിർജ്ജലീകണം തടയാൻ പാനീയചികിത്സ പ്രധാനം
ഗൃഹപാനീയങ്ങൾ
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിൻവെള്ളം, പഞ്ചസാര, ഉപ്പ് ലായനി
ഓആർഎസ് തയാറാക്കുന്ന വിധം
1.കൈകൾ ശുചിയാക്കുക
2.ശുചിയായ പാത്രത്തിൽ ഒരു ലിറ്റർ ശുദ്ധജലം
എടുക്കുക
3. ഓആർഎസ് പായ്ക്കറ്റിന്റെ അരികുവശം മുറിച്ച് പൗഡർ മുഴുവനായും വെള്ളത്തിലിട്ട് വൃത്തിയുള്ള ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി പൗഡർ മുഴുവൻ ലയിച്ചു എന്ന് ഉറപ്പുവരുത്തുക.
4.ലായനി അല്പമായിട്ട് ചെറിയ ഇടവേളകളിൽ നല്‍കുക.
ഛർദിയുണ്ടെങ്കിൽ 5-10 മിനിട്ട് കഴിഞ്ഞു വീണ്ടും ലായനി നല്‍കുക
5.ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം
6. ലായനി എപ്പോഴും മൂടിവയ്ക്കണം
ഓആർഎസ് ലായനി കൊടുക്കുന്നതിനൊപ്പം മറ്റു പാനീയങ്ങളും കുഞ്ഞുങ്ങൾക്കു മുലപ്പാലും നല്‍കുക
ഉപ്പ് പഞ്ചസാരി ലായനി തയാറാക്കുന്ന വിധം
ആറു ടീ സ്പൂണ്‍ പഞ്ചസാരയും അര ടീ സ്പൂണ്‍ ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതിനുശേഷം ഇടവേളകളിൽ നല്‍കാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Health
തേയ്മാന ലക്ഷണങ്ങൾ അവഗണിക്കരുത്
അധികം കട്ടിയുള്ള തലയിണകൾ ഉപയോഗിക്കാതിരിക്കുക. തലയിണ ഇല്ലാതെയും ഉറങ്ങാതിരിക്കുക. അധികം കട്ടിയില്ലാത്ത ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. കഴുത്തുവേദനയുള്ളവർക്കു സെർവൈക്കൽ പില്ലോ വളരെ ഫലപ്രദമാണ്. ഇതിന്റെ ഉപയോഗം മൂലം ഒരുപരിധി വരെ കഴുത്തുവേദന കുറയുന്നു. ഇത് ഓൺലൈൻ വഴി വാങ്ങാവുന്നതാണ്.
ഒരിക്കലും ഇരുന്ന് ഉറങ്ങരുത് . ചലിക്കുന്ന വാഹനത്തിൽ ഉറങ്ങരുത്.
കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ
പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. കഴുത്തു മുന്നിലേക്കും പിന്നിലേക്കും ഇരു വശങ്ങളിലേക്കും മെല്ലെ ചലിപ്പിക്കുന്നതുവഴി കഴുത്തിന് അനുഭവിക്കുന്ന പിടിത്തം ശമിക്കുന്നു. ഇത് ദിവസേന 10-15 തവണ ചെയ്യുന്നതു നല്ലതാണ്.
വിശ്രമം, ഓയിൻമെന്റുകൾ
അസഹ്യമായ കഴുത്തുവേദനയുടെയും നടുവേദനയുടെ യും കാരണ ഘടകങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമവും വേദനസംഹാരി ഓയിൻമെന്റുകളും മിക്ക കേസുകളിലും സഹായകമാകും.
വേദനയുടെ തുടക്കത്തിൽ...
നടുവുവേദന, കഴുത്തുവേദന എന്നിവയുടെ തുടക്കത്തിൽ തന്നെ ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും കഴിക്കുന്നത് ഫലപ്രദമാണ്.കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം.
ഫിസിയോതെറാപ്പി
ഫിസിയോതെറാപ്പി, ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, അൾട്രാസൗണ്ട് അല്ലെങ്കിൽ ഇലക്്ട്രിക് സ്റ്റിമുലേഷൻ എന്നിവ സഹായിക്കും. വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രച്ച് ചെയ്യാ നും ശക്തിപ്പെടുത്താനും സഹായിക്കും. ഒട്ടുമുക്കാൽ വ്യക്തികളിലും കഴുത്തു നടുവ് അനുബന്ധ വേദനകൾ ഫിസിയോതെറാപ്പി മൂലം കുറയുന്നതായി കാണപ്പെടുന്നു. എന്നാൽ, ഡിസ്ക് പ്രൊലാപ്സ് മൂലമുള്ള വേദനകൾക്ക് ഫിസിയോതെറാപ്പി കൊണ്ട് ഫലം കണ്ടെന്നു വരില്ല.
തേയ്മാന ലക്ഷണങ്ങൾ
എന്നാൽ നിരന്തരമായ വേദനയോടനുബന്ധിച്ചു കൈകാലുകളിലേക്കു തരിപ്പ് അനുഭവപ്പെടുക, തളർച്ച അനുഭവപ്പെടുക എന്നത് കഠിനമായ തേയ്മാനത്തിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും വേഗം അടുത്തുള്ള ന്യൂറോ സ്പെഷലിസ്റ് ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം.
ചികിത്സയ്ക്കു മുന്‍പ്
ഇപ്പോൾ Xray, MRI സ്കാൻ, CT സ്കാൻ, NCS, EMG മുതലായ അത്യാധുനിക അന്വേഷണ രീതികളുണ്ട്. എപ്പോഴും ഓർക്കുക... ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തേണ്ടത് വളരെ പ്രധാനമാണ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ മുതൽ മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങളിലേക്ക്....
ഉദാസീനമായ ജീവിതശൈലി
മോശം പോസ്ച്ചറിംഗും(അംഗവിന്യാസം) ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതി൯െറ പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്ട്രെയിൻ താങ്ങാൻപറ്റാതെ വരുന്നു.
തുടർച്ചയായി ഒരേ ഇരുപ്പിൽ...
ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തു തന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകൾ തുടർച്ചയായി ഒരേ ഇരുപ്പിൽ തന്നെ ഇരിക്കുമ്പോൾ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പം തന്നെ ശരീരത്തിൽ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
‘എസ്’( 'S') ആകൃതിയിൽ നട്ടെല്ല്
മൂന്ന് പ്രധാന വളവുകൾ ഒരു 'S' ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവർന്നിരിക്കാൻ വേണ്ടിയാണ്. എന്നാൽ തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികൾക്കു പിരിമുറുക്കം സംഭവിക്കുന്നു. അതോടെ നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ഒരേ പൊസിഷനിൽ ജോലി തുടരുമ്പോൾ, ഈ പേശികൾ ക്ഷീണിക്കുകയും കൂടുതൽ വേദനാജനകമാവുകയും ചെയ്യുന്നു.
ടെക്സ്റ്റ് നെക്ക് സിൻഡ്രോം
മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്്ട്രോണിക് ഉപകരണങ്ങളുടെ മുന്പിൽ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നതുമൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്കുകളിലും വളരെയധികം സ്ട്രെയിൻ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ടെക്സ്റ്റ് നെക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.(Text neck syndrome)
അധികനേരം കഴുത്തു മുന്നിലേക്ക് നീട്ടിപ്പിടിച്ചു ജോലിചെയ്യുന്ന വ്യക്തികൾ - കമ്പ്യൂട്ടർ പ്രൊഫഷണലുകൾ, ദീർഘ ദൂര റൂട്ടുകളിലെ ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്ഷൻ വർക്കർമാർ, ഹെഡ് ലോഡിംഗ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പോലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
കംപ്യൂട്ടറിനു മുന്നിൽ അധികനേരം ചെലവഴിക്കുന്ന വ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:
* നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക.
* കമ്പ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതെ തലത്തിൽ വയ്ക്കുക.
* കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
* അധികസമയം ഒരേരീതിയിൽ തന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും അല്പം ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ
കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്.
ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിന് അവസരമില്ല. അതുമൂലം പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകും.
കട്ടിയുള്ള തലയിണ ഉപയോഗിക്കുമ്പോൾ
നിങ്ങളുടെ സ്ലീപ്പിംഗ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിൽ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും.
ഇരുന്നുറങ്ങിയാൽ
ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു. അതുപോലെ കാലുയർത്തി മേശയുടെ അതുപോലെ തന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.
ഈ വേദനകൾ കുറയ്ക്കാൻ
എന്തൊക്കെ ചെയ്യാം
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന തരത്തിൽ അംഗവിന്യാസം(posture) നിലനിർത്തുന്നതിനാണ്. അതിനാൽ
* എല്ലായ്പ്പോഴും ശരിയായ അംഗവിന്യാസം (posture) നിലനിർത്തുക.
* ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക.
* കഴിയുന്നത്ര ഹെഡ്ലോഡിംഗ് ഒഴിവാക്കുക.
ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
ശരിയായ മെത്ത തിരഞ്ഞെടുത്ത് അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ വാങ്ങാൻ ശ്രമിക്കുക.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Kerala
മലപ്പുറം: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നത് കടുത്ത നിയമലംഘനമാണെന്നും ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അറിയിച്ചു.
പിസിപിഎൻഡിടി നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കാനിംഗ് സെന്ററുകൾക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
സ്കാനിംഗ് സെന്ററുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനായി ഉടമകൾക്കും ജീവനക്കാർക്കും നിയമവശങ്ങളെക്കുറിച്ച് പ്രത്യേക പരിശീലനം നൽകും.
യോഗ്യതയുള്ള ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധനകൾ പാടുള്ളൂ എന്ന് ഉറപ്പുവരുത്താൻ സ്ഥാപനമേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എട്ട് പുതിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ യോഗത്തിൽ, രജിസ്ട്രേഷൻ നടപടികൾ കൃത്യമായി പാലിക്കണമെന്ന് ഡിഎംഒ ഓർമിപ്പിച്ചു.
കൂടാതെ, ലിംഗനിർണയ പരിശോധനയ്ക്കെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, സാമൂഹ്യപ്രവർത്തക ബീന സണ്ണി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ സ്കാനിംഗ് സെന്ററുകളുടെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി.
Health
ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്.
മെഷീന്റെ സഹായമില്ലാതെ ചെയ്യുന്ന CAPD
സര്‍വ്വസാധാരണമായി ചെയ്യുന്ന CAPD രീതിയാണിത്. ഉദരത്തിനുള്ളിലേക്ക് ദ്രാവകം നിറയ്ക്കുന്നത് രോഗിയോ അടുത്ത ശുശ്രൂഷകനോ ആയിരിക്കും.
വയറിനുള്ളില്‍ ദ്രാവകം നിറയ്ക്കുന്ന സമയത്ത് രോഗി കസേരയില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യണം. ഡയാലിസേറ്റ് നിറച്ച് ബാഗ് രോഗിയേക്കാള് ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു കമ്പിയിലെ കൊളുത്തില്‍ തൂക്കിയിടുന്നു. ഈ ബാഗ് ട്യൂബിംഗ് വഴി കത്തീറ്ററുമായി ബന്ധിച്ചിരിക്കും.
ബാഗ് തുറക്കുമ്പോള്‍ രോഗിയുടെ ഉദരത്തിനുള്ളില്‍ ദ്രാവകം നിറയും. നിറഞ്ഞു കഴിയുമ്പോള്‍ കത്തീറ്ററും ബാഗുമായുള്ള ബന്ധം വേര്‍പെടുത്താം. 2-6 മണിക്കൂര്‍ ഈ ദ്രാവകം ഉദരത്തിനുള്ളില്‍ നിലനില്ക്കും.
ഈ ഇടവേളയെ ഡില് സമയം എന്നു പറയുന്നു. ഈ സമയം രോഗിക്ക് സാധാരണ പ്രവര്‍ത്തികളിലും ജോലിക്കും യാത്രയിലും ഏര്‍പ്പെടാം.
നിശ്ചിത ഇടവേള കഴിഞ്ഞാല്‍ ഈ ദ്രാവകം ഒരു ഒഴിഞ്ഞ ബാഗിലേക്ക് തുറന്നുവിടുന്നു. അത് ടോയ്ലറ്റില് ഒഴിച്ചുകളയുന്നു. ഡയാലിസിസ് ദ്രാവകം ശരീരത്തിലേക്ക് കടത്തിവിടാന്‍ പത്ത് മിനിറ്റും പുറത്തേക്ക് കളയാനുള്ള സമയം 30 മിനിറ്റുമാണ്.
മെഷീന്റെ സഹായത്തോടെ APD (ഓട്ടോമോഡ് പെരിട്ടോണിയല്‍ ഡയാലിസിസ്)
CAPD യുടെ മറ്റൊരു വകഭേദമാണ്എപിഡി. ഇത് രാത്രിയില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. ഡയാലിസിസ് ട്യൂബും ദ്രാവകവും സൈക്സര് എന്നറിയപ്പെടുന്ന, കൊണ്ടു നടക്കാന്‍ കഴിയുന്ന ഒരു ചെറിയ മെഷീനുമായി ഘടിപ്പിക്കുന്നു.
ഈ മെഷീന് രോഗി ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ എക്സ്ചേഞ്ച് നടത്തുന്നു (അതായത് ദ്രാവകം അകത്തേക്ക് നിറയ്ക്കുകയും പുറത്തേക്ക് എടുക്കുകയും ചെയ്യുന്ന പ്രക്രിയ).
ഇതിനായി മെഷീനും ദ്രാവകവും കിടക്കയുടെ സമീപത്തായി വയ്ക്കാം. പകല്‍ മുഴുവന്‍ രോഗി സ്വതന്ത്രമായിരിക്കും. മിക്ക രോഗികള്‍ക്കും രാവിലെ മെഷീനില്‍ നിന്ന് ബന്ധം വേര്പെടുത്തുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ദ്രാവകം ഉദരത്തിനുള്ളില്‍ നിറയ്ക്കുന്നു.
അടുത്ത എക്സ്ചേഞ്ച് വരെ ഈ ദ്രാവകം വയറിനുള്ളില്‍ത്തന്നെ നില്ക്കും.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്.
മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
- പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു.
ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ
നായകടി ഒഴിവാക്കാൻ
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
കറിക്ക് എണ്ണ ചേർക്കുമ്പോൾ...
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം.
അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ഇങ്ങനെ ചെയ്യരുത്..!
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന രീതിയും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും.
എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. ആവർത്തിച്ചു ചൂടാക്കിയ എണ്ണ ആരോഗ്യത്തിന് ഹാനികരം.
എന്താണു പോംവഴി?
ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്.
Health
വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസു നിറയെ.
കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും കുഞ്ഞു മനസിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്.
അവരുടെ ഹൗസിങ് കോളനിയുടെ അടുത്തുതന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു! ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇത് തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു.
അങ്ങനെ രണ്ട് മാസം കൊണ്ട് നല്ലരീതിയിൽ തന്നെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യാൻ അവനു സാധിക്കുകയും ചെയ്തു.
രസിച്ചു വളരാം
കുട്ടികൾക്ക് വേനൽ അവധിയാണ് ഏറ്റവും നല്ല വിശ്രമസമയം. ഇത് സാധാരണയായി അവർക്ക് പഠനത്തിൽ നിന്നുള്ള ഒരു നീണ്ട അവധിക്കാലമാണ്. അതിനാൽ വിദ്യാർഥിയുടെ ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിൽ ഒന്നാണ്, അവിടെ അവർക്ക് പഠിക്കാൻ ഒന്നുമില്ല.
എന്നാൽ നീണ്ട വേനൽ അവധി പല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. ദൈനംദിന ഷെഡ്യൂളിൽ നിന്ന് ചില പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. വേനൽ അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കാൻ ആഗ്രഹിക്കുന്നില്ല. നീണ്ട വേനൽഅവധിക്കാലം ആസ്വദിക്കാൻ അവർ ആഗ്രഹിക്കുന്നു.
എന്നാൽ അതുല്യമായ കഴിവുകളുടെ സഹായത്തോടെ പഠിക്കാനും സ്വയം ഉയർത്താനുമുള്ള ഒരു പ്രധാന സമയമാണിത്. പുതിയ കഴിവുകൾ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയമാണിത്.
മാനസിക-ശാരീരിക ആരോഗ്യം
അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പണ്ടത്തെ കുട്ടികാലം എന്നത് ഒരു സ്വപ്നം മാത്രമായി തീർന്നിരിക്കുകയാണ്. നമ്മുടെ കുട്ടികളുടെ വേനലവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ അവർക്കു നൽകുന്ന തരത്തിലുള്ളതാവട്ടെ.
Health
കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടെ ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്.
റോബോട്ടുകള്‍ ഓപ്പറേഷനില്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന് തിയറ്ററിന്റെ ഉള്ളിലേക്കു പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന് സര്‍ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു.
രോഗിയുടെ കാല്‍മുട്ടിന്റെ പൊസിഷന്‍ മനസിലാക്കാന്‍ വേണ്ടിയുള്ള കാമറകള്‍, സര്‍ജനോ അല്ലെങ്കില്‍ സഹായിക്കോ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മോണിറ്റര്‍, എല്ലുകള്‍ ആവശ്യാനുസരണം മുറിക്കാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്രക്കൈ എന്നിവയാണ് റോബോട്ടിന്റെ
പ്രധാന ഭാഗങ്ങള്‍.
എല്ലുകളുടെ അഗ്രഭാഗങ്ങള്‍ ഏതളവില്‍ കട്ട് ചെയ്യണം എന്നുള്ളത് നിജപ്പെടുത്തുന്നതു സര്‍ജനാണ്. റോബോട്ടിക് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ നാവിഗേഷന്‍ സോഫ്റ്റ് വെയര്‍ ഇതില്‍ സര്‍ജനെ സഹായിക്കുന്നു.
സര്‍ജറിയുടെ ആദ്യഘട്ടത്തില്‍ സര്‍ജനും സഹായികളും ചേര്‍ന്ന് മുട്ട്, ശസ്ത്രക്രിയയിലൂടെ തുറന്ന് ഉള്‍ഭാഗം പരിശോധിച്ച് എല്ലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്സിംഗിനുവേണ്ടി സെന്‍സര്‍ പെന്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും വേണം.
തുടര്‍ന്ന് റോബോട്ടിന്റെ യന്ത്ര ക്കൈ കാല്‍മുട്ടിലേക്ക് അടുപ്പിച്ചുകൊടുക്കുമ്പോള്, നേരത്തെ നിജപ്പെടുത്തിയ അളവില്‍ എല്ലുകളുടെ അഗ്രഭാഗം റോബോട്ട് മുറിക്കുന്നു. ഈ പ്രക്രിയ സര്ജന് ആവശ്യാനുസരണം നിയന്ത്രിക്കാം.
ഇംപ്ലാന്റുകള്‍ താല്‍ക്കാലികമായി വച്ചു നോക്കി ആവശ്യമെങ്കില്‍ എല്ലുകള്‍ മുറിച്ചതിന്റെ അളവ്, ആംഗിള്‍ എന്നിവ സൂക്ഷ്മമായ തോതില്‍ വീണ്ടും മാറ്റാവുന്നതാണ്.
കാല്‍മുട്ട് ശസ്ത്രക്രിയ വിജയിക്കാന്‍ ഈ അളവുകളില്‍ കൃത്യത വളരെ സുപ്രധാനമാണ് എന്നതിനാല്‍ സര്‍ജന്റെ പരിചയസമ്പത്തും റോബോട്ടിന്റെ കൃത്യതയും സഹായകമാകുന്നു.
റോബോട്ടിന്റെ ചലനങ്ങള്‍ കംപ്യൂട്ടര്‍ നിയന്ത്രിക്കുന്നതിനാലും അതോടൊപ്പം സര്‍ജന്റെ മേല്‍നോട്ടം ഉള്ളതിനാലും എല്ലുകള്‍ക്കു ചുറ്റുമുള്ള ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ലിഗമെന്റുകള്‍ മുതലായവയ്ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കുറയുന്നു.
കാല്‍മുട്ട് ശസ്ത്രക്രിയയില്‍ റോബോട്ടുകളുടെ ഉപയോഗത്തിന് പ്രചാരം കൂടുന്നുണ്ട് എന്നിരുന്നാലും രോഗികള്‍ക്ക് അതുമൂലം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനമുണ്ടോ എന്ന വിഷയത്തില്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്.
മെഷീന് ലേണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിദ്യകള്‍ കൂടി ചേരുമ്പോള്‍ ഭാവിയില്‍ റോബോട്ടിക് സര്‍ജറിയുടെ സാധ്യത വിപുലമാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.