പ്രതീകാത്മകചിത്രം
വായുവിലൂടെയും ശ്വാസകോശ സ്രവങ്ങളിലൂടെയും, കുമിളകളിലെ ദ്രവവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരുന്ന അത്യന്തം പകർച്ചശേഷിയുള്ള വൈറസ് രോഗമാണ് ചിക്കൻപോക്സ് .
രോഗിയുടെ ചുമ/തുമ്മൽ എന്നിവയിൽ നിന്നുള്ള സ്രവങ്ങളിലൂടെയും കുമിളകളിലെ ദ്രവവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 2-3 ദിവസം മുമ്പ് മുതൽ എല്ലാ കുമിളകളും ഉണങ്ങുന്നത് വരെ രോഗിയിൽ നിന്നും അസുഖം പകരാൻ കഴിയും.
രോഗലക്ഷണങ്ങൾ
പനി, ശരീരത്തിൽ ചൊറിച്ചിലോടുകൂടിയ കുമിളകൾ, പാടുകൾ, തലവേദന, ശരീരവേദന, ക്ഷീണം. സമ്പർക്കത്തിനുശേഷം സാധാരണയായി 10–21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ
* കുട്ടികളെയും മുതിർന്നവരെയും സ്കൂൾ, ജോലി, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് അയക്കരുത്. മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
* രോഗിയെ സാധ്യമെങ്കിൽ നല്ല വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ പാർപ്പിക്കുക. മറ്റുള്ളവരുമായി ഇടപഴകേണ്ട സാഹചര്യമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക.
* കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
* രോഗിയുടെ വസ്ത്രങ്ങൾ, തൂവാല, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടരുത്; സാധാരണ ഡിറ്റർജന്റ് ഉപയോഗിച്ച് നന്നായി കഴുകുക.
* ആവശ്യത്തിന് പോഷകാഹാരവും ധാരാളം വെള്ളവും നൽകുക. എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ സ്കൂൾ/ജോലി/പൊതുസ്ഥലങ്ങൾ ഒഴിവാക്കുക.
ചികിത്സ
ചിക്കൻപോക്സ് സ്ഥിരീകരിച്ചാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക (സ്വയം ചികിത്സ ഒഴിവാക്കുക).
പകരുന്നത് തടയാം
ചിക്കൻപോക്സ് പകരുന്നത് തടയാനുള്ള ഏറ്റവും പ്രധാന മാർഗം രോഗിയെ നേരത്തെ തിരിച്ചറിഞ്ഞ്, എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ മറ്റുള്ളവരിൽ നിന്ന് അകറ്റിനിർത്തുന്നതാണ്. മാസ്ക് ഉപയോഗിക്കുന്നത് പ്രായോഗിക തലത്തിൽ വളരെ ഗുണകരമായ ചെലവ് കുറഞ്ഞ പ്രതിരോധമാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ടത്
* രോഗിയുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
* രോഗം റിപ്പോർട്ട് ചെയ്ത വീടുകളിൽ നിന്ന് ബന്ധുവീടുകളിലേക്കും അയൽവീടുകളിലേക്കും അനാവശ്യ സന്ദർശനം ഒഴിവാക്കുക. രോഗിയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
* രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ/ഡോക്ടറെ ബന്ധപ്പെടുക. ഗർഭിണികൾ, ചെറിയ ശിശുക്കൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ ഉടൻതന്നെ വൈദ്യോപദേശം തേടുക.
വിദ്യാലയങ്ങളിൽ ശ്രദ്ധിക്കേണ്ടത്...
കുട്ടികൾ അടുത്തിടപഴകുന്നതിനുള്ള സാഹചര്യം കൂടുതലായതിനാൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.
* പനി/കുമിളകൾ/ചൊറിച്ചിൽ തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിൽ അയക്കരുത്. രോഗബാധിത കുട്ടിയെ എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ വീട്ടിൽ തന്നെ പാർപ്പിക്കുക.
* കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം പ്രോത്സാഹിപ്പിക്കുക. വ്യക്തിഗത വസ്തുക്കൾ പരസ്പരം പങ്കിടുന്നത് ഒഴിവാക്കുക.
* രോഗലക്ഷണങ്ങൾ സംശയിക്കുന്ന കുട്ടിക്ക് സ്വയം മരുന്ന് നൽകരുത്; ഡോക്ടറുടെ നിർദ്ദേശം പാലിക്കുക. സ്കൂളുകളിൽ രോഗലക്ഷണങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി ആരോഗ്യപ്രവർത്തകരെ അറിയിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Tags : Chickenpox PreventChickenpox ChickenpoxAwareness HealthNews FamilyHealth