Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍.എം.ആര്. റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഎം. ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലമായ ഇവിടെ റസാഖിലൂടെ വിജയസാധ്യത വർധിപ്പിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്.
സലീം മടവൂര്‍ കൊടുവള്ളിയില്‍ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാണ് സലീം മടവൂർ. പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സലീം സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞു.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.
മൂന്നാം ഊഴത്തിന് നിയോഗിക്കപ്പെട്ട കെ. ആന്‍സലന്‍ റോഡ് ഷോയോടെയാണ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. പഴയകടയില്നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം. നെയ്യാറ്റിന്‍കരയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും എല്‍ഡിഎഫാണ്. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ചുമരെഴുത്തും സജീവമായി പുരോഗമിക്കുന്നു.
ആന്‍സലന്‍ ഇന്നലെ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന ചെങ്കല്‍ പഞ്ചായത്തിലെ പ്രധാന പോയിന്റുകളില്‍ സമ്മതിദായകരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫിന്റെ മേഖലാ കണ്‍വന്‍ഷനുകള്‍ നാളെ ആരംഭിക്കുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍ അറിയിച്ചു. 24 മേഖലാ കണ്‍വന്‍ഷനുകള്‍ 19 മുതല്‍ 21 വരെ നടക്കും. 23 നാണ് നിയോജക മണ്ഡലം കണ്വന്ഷന്. എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം `ദീപിക`യോട് പറഞ്ഞു.
District News
ആര്യങ്കാവ് : പുനലൂര്‍ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി സി. അജയപ്രസാദിന്റെ റോഡ് ഷോ ആര്യങ്കാവില്‍ നിന്ന് ആരംഭിച്ചു.
ആര്യങ്കാവിൽ നിന്ന്ആരംഭിച്ച റോഡ് ഷോ പുനലൂർ മുനിസിപ്പാലിറ്റി, തെന്മല, കരവാളൂർ, ഇടമുളക്കൽ, അഞ്ചൽ, ഏരൂർ പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങി കുളത്തൂപ്പുഴയിൽ സമാപിച്ചു.
നൂറുകണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലായി തുറന്ന ജീപ്പിലെത്തിയ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.വിവിധ ജംഗ്ഷനുകളില്‍ പ്രവർത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
റോഡ് ഷോയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ലിജു ജമാൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, സിപിഎം ഏരിയാ സെക്രട്ടറി പി.സജി, സിപിഐ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറി എസ്. സന്തോഷ്, സജി, ഡി.വിശ്വസേനൻ, പുനലൂർ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ.കെ. ജ്യോതി, സിപിഐ ജില്ലാ കൗൺസിൽ അംഗം എൽ. ഗോപിനാഥപിള്ള, ലെനു ജമാൽ, കെ. അനിമോൻ, ഷൈൻ ബാബു എന്നിവർ പങ്കെടുത്തു.
District News
നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജി ആർ അനിലിന്റെ റോഡ് ഷോ നടന്നു. കൈവീശിയും പൂച്ചെണ്ടുകളെറിഞ്ഞും അഭിവാദ്യങ്ങളർപ്പിച്ചും വലിയൊരുവിഭാഗം വോട്ടർമാർ റോഡ് ഷോ കാണാൻ പാതയോരങ്ങളിൽ അണിനിരക്കുകയും അനുഗമിക്കുകയും ചെയ്തു.
കരകുളം പഞ്ചായത്തിലെ ഏണിക്കരയിൽനിന്നും ഇന്നലെ ഉച്ചകഴിഞ്ഞു 3.30നാണ് റോഡ്ഷോ ആരംഭിച്ചത്.നൂറുകണക്കിനു വോട്ടർമാരാണു സ്ഥാനാർഥിയെ കാണാൻ ഏണിക്കരയിൽ തടിച്ചുകൂടിയത്. വീറുറ്റ മുദ്രാവാക്യങ്ങളോടെ തുറന്ന ജീപ്പിൽ ഏണിക്കര നിവാസികൾ സ്ഥാനാർഥിയെ യാത്രയാക്കി. ഇരുചക്രവാഹനങ്ങളിൽ എൽഡിഎഫ് പ്രവർത്തകരും കെ.പി. പ്രമോഷ്, പാട്ടത്തിൽ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളും അനുഗമിച്ചു. വൈകുന്നേരം നാലിനു റോഡ് ഷോ നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ലിൽ എത്തിച്ചേർന്നു.
നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ. ജയദേവന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന പൊതുജന സാന്നിധ്യം സ്ഥാനാർഥിയെ നഗരത്തിലേക്കു വരവേറ്റു. വാളിക്കോട് ചുറ്റി നെടുമങ്ങാട് നഗരമധ്യത്തിലൂടെ പഴകുറ്റി വഴി റോഡ്ഷോ വെമ്പായം പിരപ്പൻകോട്, കോലിയക്കോട്, വാവറയമ്പലം, കണിയാപുരം, അണ്ടൂർക്കോ ണം, പോത്തൻകോട്, നന്നാട്ടുകാവ്, കന്യാകുളങ്ങര വഴി വട്ടപ്പാറയിൽ സമാപിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ബി. സത്യൻ, എസ്.എസ്. രാജലാൽ, കെ.പി. പ്രമോഷ്, ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, വി. അമ്പിളി, എം.എസ്. രാജു, കെ. സജീവ്, കെ.എസ. ഷാജു, ആർ.എസ്. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മത്സരിക്കുന്നത് അംഗീകാരമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ. സ്ഥാനാർഥിത്വത്തിൽ അഭിമാനമുണ്ടെന്നും ടൈസൺ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് കൊണ്ടുവന്ന ധാരാളം വികസന പ്രവർത്തനങ്ങളുണ്ട്. അത് എല്ലാ മേഖലയിലും ഉണ്ട്. അതുകൊണ്ട് തന്നെ ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇ.ടി. ടൈസൺ കൂട്ടിച്ചേർത്തു.
ഈ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്. അത് തന്നെയാണ് മത്സരിക്കാൻ ആത്മവിശ്വാസം നൽകുന്നത്. അത് എല്ലാം മാനവികതയിൽ ഊന്നിയ വികസനങ്ങളാണ് എന്നതാണ് പ്രധാനം. അത് തിരിച്ചറിയാൻ ഏത് മണ്ഡലത്തിലുള്ളവർക്കും കഴിയുമെന്നാണ് വിശ്വാസം.
എല്ലാ ജനവിഭാഗങ്ങൾക്കും ക്ഷേമകരമായ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിന്ന് കഴിഞ്ഞു. അതുകൊണ്ട് തന്നെ വലിയ ആത്മവിശ്വാസമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്നും ടൈസൺ പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ നിർണയിക്കുന്നത് പാർട്ടിയാണ്. അത്തരത്തിലുള്ള ആലോചനയുടെ ഭാഗമായാണ് എന്നെ സ്ഥാനാർഥിയാക്കിയത്. ഓരോ സ്ഥാനാർഥികളെയും തീരുമാനിക്കുന്നത് സാധ്യതകളുടെ അടിസ്ഥാനത്തിലാണ്.'-ടൈസൺ പ്രതികരിച്ചു.
കേരളത്തിലെ ഏറ്റവും ഗൗരവമായ മത്സരത്തിന് തയാറാകണം എന്ന് പാർട്ടി പറയുമ്പോൾ അത് എനിക്ക് അംഗീകാരമാണെന്നും ഇ.ടി. ടൈസൺ പറഞ്ഞു.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ നീലംപേരൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കു നേരെയുണ്ടായ ആക്രമണത്തിൽ ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്. കൈനടി പോലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാംജിത്ത് ആശുപത്രിയിലാണ്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
നീലംപേരൂർ പഞ്ചായത്ത് എൽഡിഎഫിൽനിന്നു ബിജെപി പിടിച്ചെടുത്തിരുന്നു.
District News
വണ്ണപ്പുറം: എൽഡിഎഫ് സ്ഥാനാർഥി അങ്കണവാടി ഹെൽപ്പറെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. വണ്ണപ്പുറം പഞ്ചായത്ത് 13-ാം വാർഡ് മുള്ളൻകുത്തിയിലെ സ്ഥാനാർഥി ലിജോ ജോസഫിനെതിരേയാണ് ആരോപണം. ഇദ്ദേഹം മുള്ളൻകുത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.
മുള്ളൻകുത്തി അങ്കണവാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇതേ വാർഡിൽ താമസിക്കുന്ന അങ്കണവാടിയിലെ ആയ കാളിയാർ കൈനിക്കൽ നബീസയുമായാണ് പ്രശ്നം ഉണ്ടായത്. ഇവർ ഇവിടെയുള്ള സ്ഥലം വിറ്റ് പെരുന്പിള്ളിചിറയിലേക്ക് താമസം മാറിയതിനാൽ വോട്ട് നീക്കം ചെയ്യാൻ പരാതി നൽകിയതു സംബന്ധിച്ച ആക്ഷേപം സ്ഥാനാർഥിക്കെതിരേയുണ്ട്.
എന്നാൽ സ്ഥലം വിറ്റെങ്കിലും ആധാരം നടത്തുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ല. വോട്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തർക്കമാണ് പ്രകോപനത്തിലേക്ക് നയിച്ചതും സ്ഥാനാർഥിയുടെ മോശം പെരുമാറ്റത്തിന് ഇടയാക്കിയതും. പിഞ്ചുകുട്ടികളുടെ മുൻപിൽ ഉണ്ടായ പ്രശ്നത്തെത്തുടർന്ന് കുട്ടികൾ ഭയന്നുപോയെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. നബീസ കാളിയാർ പോലീസിൽ പരാതി നൽകി.
വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർഥിയോട് ഇയാൾ എന്റെ വോട്ട് വെട്ടിയില്ലേ എന്നും ഇയാൾ വെറുതേ നടക്കുന്നതാണ് വിജയിക്കുകയില്ല എന്നും നബീസ പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കമെന്നും ഇതിൽ പ്രകോപിതനായാണ് സ്ഥാനാർഥി പ്രതികരിച്ചതെന്നും സിപിഎം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി പറഞ്ഞു. അസഭ്യം പറഞ്ഞു എന്നത് വാസ്തവ വിരുദ്ധമാണെന്നും സിപിഎം പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാളിയാർ പോലീസ് പറഞ്ഞു.
Kerala
ഇടുക്കി: അങ്കണവാടിയിൽ ജീവനക്കാരിക്ക് നേരെ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി. ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ സ്ഥാനാർഥി ലിജോ ജോസഫാണ് ജീവനക്കാരി നബീസയെ അസഭ്യം പറഞ്ഞത്.
കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് സംഭവം. ലിജോക്കെതിരെ നസീബ പോലീസിൽ പരാതി നൽകി.
Kerala
കൂത്താട്ടുകുളം: യുഡിഎഫ് പാനലിൽനിന്നു ജയിച്ച സിഡിഎസ് ചെയർപേഴ്സൺ ദീപ ഷാജി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.
കുടുംബശ്രീ അംഗങ്ങളുടെ ലക്ഷങ്ങൾ തട്ടിയ കലാ രാജുവിനെ നഗരസഭാ ചെയർപേഴ്സണാക്കിയ യുഡിഎഫ് നിലപാടിലും തട്ടിയെടുത്ത പണം മടക്കിനൽകാത്തതിലും പ്രതിഷേധിച്ചാണ് കോൺഗ്രസിൽനിന്നു രാജിവച്ചതെന്ന് ദീപ ഷാജി പറഞ്ഞു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. ഇത്തവണ ഇരുപതാം ഡിവിഷനിലാണ് ദീപ മത്സരിക്കുക. ചെയർപേഴ്സണായി അധികാരമേറ്റശേഷം നഗരസഭയിൽ കലാ രാജു പങ്കെടുത്ത എല്ലാ പരിപാടികളും കുടുംബശ്രീ ചെയർപേഴ്സണും അംഗങ്ങളും ബഹിഷ്കരിച്ചിരുന്നു.
2020ൽ പതിനഞ്ചാം ഡിവിഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട കലാ രാജു ഓണംകുന്ന് കുടുംബശ്രീ അംഗങ്ങളുടെ പേരിൽ വിവിധ ബാങ്കുകളിൽനിന്ന് ലിങ്കേജ്, ജെഎൽജി, മുറ്റത്തെ മുല്ല തുടങ്ങി വിവിധ സ്കീമുകളിൽ ആകെ 13.85 ലക്ഷം വായ്പയെടുത്തു. ഇതിപ്പോൾ കുടിശിക ഉൾപ്പെടെ 20 ലക്ഷം കടന്നു.