വണ്ണപ്പുറം: എൽഡിഎഫ് സ്ഥാനാർഥി അങ്കണവാടി ഹെൽപ്പറെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. വണ്ണപ്പുറം പഞ്ചായത്ത് 13-ാം വാർഡ് മുള്ളൻകുത്തിയിലെ സ്ഥാനാർഥി ലിജോ ജോസഫിനെതിരേയാണ് ആരോപണം. ഇദ്ദേഹം മുള്ളൻകുത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.
മുള്ളൻകുത്തി അങ്കണവാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇതേ വാർഡിൽ താമസിക്കുന്ന അങ്കണവാടിയിലെ ആയ കാളിയാർ കൈനിക്കൽ നബീസയുമായാണ് പ്രശ്നം ഉണ്ടായത്. ഇവർ ഇവിടെയുള്ള സ്ഥലം വിറ്റ് പെരുന്പിള്ളിചിറയിലേക്ക് താമസം മാറിയതിനാൽ വോട്ട് നീക്കം ചെയ്യാൻ പരാതി നൽകിയതു സംബന്ധിച്ച ആക്ഷേപം സ്ഥാനാർഥിക്കെതിരേയുണ്ട്.
എന്നാൽ സ്ഥലം വിറ്റെങ്കിലും ആധാരം നടത്തുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ല. വോട്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തർക്കമാണ് പ്രകോപനത്തിലേക്ക് നയിച്ചതും സ്ഥാനാർഥിയുടെ മോശം പെരുമാറ്റത്തിന് ഇടയാക്കിയതും. പിഞ്ചുകുട്ടികളുടെ മുൻപിൽ ഉണ്ടായ പ്രശ്നത്തെത്തുടർന്ന് കുട്ടികൾ ഭയന്നുപോയെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. നബീസ കാളിയാർ പോലീസിൽ പരാതി നൽകി.
വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർഥിയോട് ഇയാൾ എന്റെ വോട്ട് വെട്ടിയില്ലേ എന്നും ഇയാൾ വെറുതേ നടക്കുന്നതാണ് വിജയിക്കുകയില്ല എന്നും നബീസ പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കമെന്നും ഇതിൽ പ്രകോപിതനായാണ് സ്ഥാനാർഥി പ്രതികരിച്ചതെന്നും സിപിഎം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി പറഞ്ഞു. അസഭ്യം പറഞ്ഞു എന്നത് വാസ്തവ വിരുദ്ധമാണെന്നും സിപിഎം പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാളിയാർ പോലീസ് പറഞ്ഞു.