Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ എൽപിജി ക്ഷാമത്തിൽ ആശ്വസിക്കാറായിട്ടില്ല. കേരളത്തിൽ നിരവധി ഹോട്ടലുകളാണ് ഇപ്പോഴും പൂട്ടിക്കിടക്കുന്നത്.
വലിയ ഹോട്ടലുകൾ പ്രവര്‍ത്തനസമയം കുറച്ചിട്ടുമുണ്ട്. വീടുകളെയും എൽപിജി പ്രതിസന്ധി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കുത്തനെ ഉയർന്നു.
ഗാർഹിക ഉപയോക്താക്കളാണ് ഇന്‍ഡക്ഷന്‍ കുക്കറിനെ ആശ്രയിക്കുന്നത്. വീടുകളിലേക്കു മാത്രമല്ല ചെറുകിട ഹോട്ടലുകളും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നതായിട്ടാണ് ഹോം അപ്ലയൻസസ് ഷോപ്പുകളിൽനിന്നു ലഭ്യമാകുന്ന വിവരം.
സ്റ്റോക്ക് അപര്യാപ്തം
ഇന്‍ഡക്ഷന്‍ കുക്കറിന് ജനുവരി -ഫെബ്രുവരി മാസങ്ങളിൽ വിലിയ ചെലവില്ലാതിരുന്നതുകൊണ്ട് മിക്ക ഷോപ്പുകളിലും നാമമാത്ര സ്റ്റോക്കുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, വളരെ പെട്ടെന്നാണു കാര്യങ്ങൾ മാറി മറിഞ്ഞത്.
ദിവസങ്ങളുടെ വ്യത്യാസത്തിൽ ഡിമാൻഡ് 65 മുതൽ 70 ശതമാനം വരെ ഉയർന്നു. അതോടെ പലയിടത്തും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ ഉയർന്ന ഡിമാൻഡ് എത്രനാൾ നിലനിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ കൂടുതൽ സ്റ്റോക്കെടുക്കാനും വ്യാപാരികൾ മടിക്കുന്നു.
ഏകദേശം 1,200 രൂപ മുതല്‍ ഇന്‍ഡക്ഷന്‍ കുക്കറുകൾ ലഭ്യമാണ്. നാല് കുക്ക് ടോപ്പുള്ളവയ്ക്ക് 25000 മുതൽ 29000 രൂപവരെയാണു വില. 2500 രൂപവരെ വിലയുള്ള കുക്കറുകളാണ് കേരളത്തില്‍ കൂടുതലായി വിറ്റുപോകുന്നത്. ഗ്രാമീണ മേഖലകളേക്കാള്‍ നഗരങ്ങളിലാണ് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് വില്പന കൂടുതല്‍.
ഓൺലൈനിലും ഇൻഡക്ഷൻ കുക്കറുകളുടെ വില്പന വർധിച്ചിട്ടുണ്ട്. സാധാരണയുള്ളതിനെക്കാൾ മൂന്നിരട്ടിയോളം വിലപന ഉയർന്നതായി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിന്റെ പ്രതിനിധി പറഞ്ഞു. ആമസോണ്‍ പ്ലാറ്റ്ഫോമിൽ മാത്രം 20 മുതൽ 25 ശതമാനംവരെ വില്പന വർധിച്ചു. കേരളത്തിൽ എല്‍പിജിയുടെ 90 ശതമാനത്തിലധികവും ഗാര്‍ഹിക ഉപയോക്താക്കളാണ്.
National
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന പാചകവാതക വിതരണ നിയമങ്ങളിൽ മേയ് ഒന്ന് മുതൽ പ്രധാന മാറ്റങ്ങൾ വരുന്നു. സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വർധിപ്പിച്ചു. നഗരപ്രദേശങ്ങളിൽ രണ്ട് ബുക്കിംഗുകൾക്കിടയിൽ ഇനി 25 ദിവസത്തെ ഇടവേള നിർബന്ധമാണ് (നേരത്തെ ഇത് 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തി. നിശ്ചിത കാലാവധിക്ക് മുൻപ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സിസ്റ്റം അത് തനിയെ ബ്ലോക്ക് ചെയ്യും.
സിലിണ്ടർ വിതരണത്തിന് ഇനി മുതൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് അഥവാ ഒടിപി സംവിധാനം നിർബന്ധമാണ്. സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ കോഡ് നൽകാതെ വിതരണം പൂർത്തിയാകില്ല. റസീപ്റ്റോ ബ്ലൂ ബുക്കോ മാത്രം കാണിച്ച് ഇനി സിലിണ്ടർ വാങ്ങാനാകില്ല.
ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള എണ്ണവിപണിയെ ബാധിച്ച സാഹചര്യത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകും. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് ഇതിനോടകം 60 രൂപയോളം വർധിച്ചിട്ടുണ്ട്. മേയ് ഒന്നിന് പുതിയ വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കി. ഇത് പൂർത്തിയാക്കാത്തവർക്ക് സബ്സിഡി തടസപ്പെടാൻ സാധ്യതയുണ്ട്.
ആഭ്യന്തര ഉത്പാദനത്തേക്കാൾ കൂടുതൽ ആവശ്യകത നിലനിൽക്കുന്നതിനാൽ അമേരിക്കയിൽ നിന്ന് ഇന്ത്യ അധികമായി പാചകവാതകം ഇറക്കുമതി ചെയ്യും. ജൂൺ-ജൂലൈ മാസത്തോടെ ഈ ശേഖരം എത്തും. ഉപഭോക്താക്കൾ തങ്ങളുടെ ശരിയായ മൊബൈൽ നമ്പർ എൽപിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബുക്കിംഗ് വിവരങ്ങൾക്കായി 'മൈഎൽപിജി' പോർട്ടൽ പരിശോധിക്കാവുന്നതാണ്. ഗ്യാസ് സിലിണ്ടർ അനധികൃതമായി വിൽക്കുന്നതും മറ്റും തടയാൻ ഈ പുതിയ പരിഷ്കാരങ്ങൾ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.
Business
ന്യൂഡൽഹി: ഇന്ത്യയുടെ പാചകവാതക എൽപിജി ഉപഭോഗം മാർച്ചിൽ കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണത്തിലുണ്ടായ തടസം വീടുകളിലെയും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള പാചകവാതക ലഭ്യതയെ ബാധിച്ചതാണ് മാർച്ചിലെ ഉപഭോഗം കുത്തനെ താഴാൻ കാരണമായത്. ഉപഭോഗത്തിൽ 13 ശതമാനത്തിന്റെ ഇടിവാണുണ്ടായതെന്ന് ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയവളിലെ എൽപിജി ഉപയോഗം 2.729 മില്യണായിരുന്നു. ഇതിൽനിന്ന് 12.8 ശതമാനം കുറഞ്ഞ് ഈ മാർച്ചിൽ 2.379 മില്യണിലെത്തി.
ഇന്ത്യ തങ്ങളുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിൽ വലിയൊരു പങ്കും ഹോർമുസ് കടലിടുക്ക് വഴിയാണെത്തുന്നത്. എന്നാൽ, ഇറാനെതിരേയുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടർന്നും ഇറാന്റെ തിരിച്ചടിയെത്തുടർന്നും നിലവിൽ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്.
സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള വിതരണത്തിൽ തടസം നേരിട്ടിരിക്കുന്നതിനാൽ വീടുകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ ഹോട്ടലുകൾ, വ്യവസായ കേന്ദ്രങ്ങൾ പോലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എൽപിജി വിതരണം വെട്ടിക്കുറച്ചു.
ഓയിൽ മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുകൾ പ്രകാരം മാർച്ചിൽ ഗാർഹിക ആവശ്യങ്ങൾക്കു വിതരണം ചെയ്ത എൽപിജി സിലിണ്ടറുകളുടെ അളവ് മാർച്ചിൽ 8.1 ശതമാനം കുറഞ്ഞ് 2,219 മില്യണ്‍ ടണ്ണായി. ഗാർഹികേതര ഉപയോക്താക്കൾക്കായുള്ള വിതരണത്തിൽ ഏകദേശം 48 ശതമാനത്തിന്റെ കുറവുണ്ടായി. ബൾക്ക് എൽപിജി വിൽപ്പനയിൽ 75.5 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
എൽപിജി വിതരണം സാധാരണ നിലയിലാണെന്നും ഗാർഹിക ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുണ്ടെന്നുമുള്ള സർക്കാരിന്റെ അവകാശവാദങ്ങൾക്കു വിരുദ്ധമായാണ് കുറഞ്ഞ ഉപയോഗം കാണിക്കുന്ന പിപിഎസി കണക്കുകൾ.
ആഭ്യന്തര ഉത്പാദനം ഉയർന്നു
എൽപിജി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാൻ എൽപിജി ഉത്പാദനം വർധിപ്പിക്കാനായി പെട്രോകെമിക്കൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ സർക്കാർ റിഫൈനറികൾക്കു നിർദേശം നൽകി. പിപിഎസിയിൽനിന്നുള്ള വിവരങ്ങൾ പ്രകാരം ഇത് ആഭ്യന്തര എൽപിജി ഉത്പാദനം കഴിഞ്ഞ വർഷത്തെ 1.1 മില്യണ്‍ ടണ്ണിൽനിന്ന് ഈ മാർച്ചിൽ 1.4 മില്യണ്‍ ടണ്ണായി ഉയർന്നു.
ഈ മുന്നേറ്റം കാരണം 2025-26 സാന്പത്തികവർഷത്തിൽ (2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ) ആകെ എൽപിജി ഉത്പാദനം 13.1 മില്യണ്‍ ടണ്ണായി ഉയർന്നു. മുൻപത്തെ രണ്ടു സാന്പത്തികവർഷങ്ങളിൽ ഇത് 12.8 മില്യണ്‍ ടണ്ണായിരുന്നു.
മാർച്ചിലെ കണക്ക് മാറ്റനിർത്തിയാൽ മാർച്ചിൽ അവസാനിച്ച സാന്പത്തികവർഷത്തിൽ എൽപിജി ഉപഭോഗം ആറു ശതമാനത്തം വർധിച്ച് 33.212 മില്യണ്‍ ടണ്ണിലെത്തി.
ഇന്ധന ഉപഭോഗത്തിൽ സമ്മിശ്ര പ്രതികരണം
ഗൾഫ് രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങൾ കാരണം മാർച്ചിൽ വിമാനം ഇന്ധന ഉപഭോഗം 8,07,000 ടണ്ണിലെത്തി. മുൻ വർഷം ഇതേകാലയളവിൽ 80,1000 ടണ്‍ ആയിരുന്നു വില്പന.
പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യകതയിൽ വലിയ വർധനയുണ്ടായി. പെട്രോൾ വില്പന 7.6 ശതമാനം ഉയർന്ന് 3.78 മില്യണ്‍ ടണ്ണിലെത്തി. ഡീസൽ ഉപഭോഗം 8.1 ശതമാനം വർധിച്ച് 8.727 മില്യൺ ടണ്ണായി ഉയർന്നു.
വ്യവസായ ആവശ്യങ്ങൾക്കുള്ള ഇന്ധനങ്ങളിൽ നാഫ്ത്തയുടെ ഉപയോഗം 9.9 ശതമാനമായും ഫ്യുവൽ ഓയിൽ 1.4 ശതമാനമായും കുറഞ്ഞു. എന്നാൽ, റോഡ് നിർമാണത്തിനാവശ്യമായി ബിറ്റുമിന്റെ ഉപഭോഗത്തിൽ 2025-26 സാന്പത്തികവർഷത്തിൽ മൂന്നു ശതമാനം വർധനയോടെ 8.84 മില്യണ്‍ ടണ്ണിലെത്തി.
National
പരവൂര്‍: രാജ്യത്തെ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വില്പന ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ന്യൂഡല്‍ഹിയില്‍ നടന്ന അന്തര്‍ മന്ത്രാലയ സമ്മേളനത്തിലാണ് പെട്രോളിയം മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യങ്ങള്‍ക്കിടയിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വിതരണം തടസമില്ലാതെ തുടരുമെന്ന് വ്യക്തമാക്കി. സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഏറെ ആശ്വാസകരമായ അഞ്ച് കിലോ സിലിണ്ടറുകളുടെ വിതരണത്തില്‍ വലിയ വര്‍ധനയുണ്ടായി.
ഫെബ്രുവരിയില്‍ പ്രതിദിനം 77,000 സിലിണ്ടറുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലക്ഷമായി ഉയര്‍ന്നു. മാര്‍ച്ച് 23 മുതല്‍ ഇതുവരെ 7.8 ലക്ഷം സിലിണ്ടറുകള്‍ വിറ്റഴിച്ചു. ഇവയുടെ ലഭ്യത ഇനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ, രാജ്യത്തെ ഓണ്‍ലൈന്‍ ഗ്യാസ് ബുക്കിംഗ് 96 ശതമാനമായി ഉയര്‍ന്നതായും പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
അന്താരാഷ്്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും ആഭ്യന്തര വിമാനനിരക്കുകള്‍ ഉയരാതെ സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. വിമാന ഇന്ധനത്തിന്റെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ നിരക്ക് വര്‍ധന തടയാന്‍ സഹായിച്ചു.
ക്രൂ ക്ഷാമം പരിഹരിക്കുന്നതിനായി പൈലറ്റുമാരുടെ ജോലി സമയത്തില്‍ താത്കാലിക ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരിടത്തും പെട്രോള്‍ പമ്പുകളില്‍ നിലവില്‍ ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിതരണശൃംഖല സാധാരണ നിലയിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Business
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഉൗർജ ഉപഭോക്താക്കളായ ഇന്ത്യയുടെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) ഉപഭോഗം മാർച്ചിൽ ഇടിഞ്ഞു. മാർച്ചിൽ ഏകദേശം 16 ശതമാനം പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവും രേഖപ്പെടുത്തി 2.38 മില്യണ്‍ ടണ്ണിലെത്തി. ഇത് കഴിഞ്ഞ് 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവാണ്.
എന്നാൽ, ഇതിനു വിപരീതമായി ഡീസൽ, പെട്രോൾ ഉപഭോഗം യഥാക്രമം 8.73 മില്യണ്‍ ടണ്ണും 3.78 മില്യണ്‍ ടണ്ണുമായി റിക്കാർഡ് തലത്തിൽ ഉയരുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇവയുടെ വിതരണം തടസപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഒൗട്ട്ലെറ്റുകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഡീസൽ, പെട്രോൾ വാങ്ങൽ ഉയരാൻ കാരണം.
പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി)യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞമാസത്തെ എൽപിജി ഉപഭോഗത്തിലുണ്ടായ 15.7 ശതമാനം പ്രതിമാസ റിക്കാർഡ് കുറവാണ്. ഇതിനു മുന്‍പുള്ള കുറഞ്ഞ ഉപഭോഗം 2024 ജൂണിലായിരുന്നു.
മൊത്തത്തിൽ ഉയർന്നു
മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യണ്‍ ടണ്ണിലെത്തി. 2019 സാന്പത്തികവർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണ്.
എൽപിജി വിതരണമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണെത്തുന്നത്. ഇത് ഇറക്കുമതിയെ സാരമായി ബാധിച്ചു. ഫെബ്രുവരിയിലെ 2 മില്യണ്‍ ടണ്ണിൽനിന്ന് മാർച്ചിൽ 1.1 മില്യണ്‍ ടണ്ണായി കുറഞ്ഞു. ഇറക്കുമതിയിലുണ്ടായ ഏറ്റവും വലിയ പ്രതിമാസ ഇടിവുകളിലൊന്നാണിത്- ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
വാർഷിക എൽപിജി ഉപഭോഗത്തിന്റെ 90-92 ശതമാനവും വീടുകളിലാണ്. അതിനാൽ എൽപിജി വിതരണത്തിൽ വീടുകൾക്കാണ് പ്രധാന്യം നല്‍കുന്നത്. ഇതുകൂടാതെ പെട്രോളിയം മന്ത്രാലയം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്് (പിഎൻജി) പദ്ധതിക്ക് ഉൗന്നൽ നൽകിയിട്ടുണ്ട്. ഈ പദ്ധതിയിൽ മാർച്ചിൽ മൂന്നു ലക്ഷത്തിലധികം പേർ ചേർന്നു. ഏപ്രിൽ അവസാനത്തോടെ ഏകദേശം ആറു മുതൽ ഏഴു ലക്ഷം പുതിയ ഉപഭോക്താക്കൾ പിഎൻജിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡീസലും പെട്രോളും ഉയർന്നു
മാർച്ചിലെ ഡീസൽ ഉപഭോഗം 14 ശതമാനം പ്രതിമാസ വർധനയും എട്ടു ശതമാനം വാർഷിക ഉയർച്ചയുമായി 8.73 മില്യണ്‍ ടണ്ണെന്ന റിക്കാർഡ് ഉയരത്തിലെത്തി. ഇതിനു മുന്‍പുള്ള ഉയർന്ന നിരക്ക് 2025 മേയിലെ 8.57 മില്യണ്‍ ടണ്ണിന്റെതാണ്.
ഇതുപോലെ പെട്രോളിന്റെ ഉപഭോഗം 12 ശതമാനം പ്രതിമാസ ഉയർച്ചയും ഏകദേശം എട്ടു ശതമാനം വാർഷിക വർധനയുമായി 3.78 മില്യണ്‍ ടണ്ണിലെത്തി. ഇതിനു മുന്‍പുള്ള ഉയർന്ന നിരക്ക് കഴിഞ്ഞ വർഷം മേയിലെ 3.78 മില്യണ്‍ ടണ്ണാണ്.
ലോകത്തെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 60 ശതമാനവും കണ്ടെത്തുന്നത് മിഡിൽ ഈസ്റ്റ് ഗൾഫ് മേഖലകളിൽനിന്നാണ്. ഇവിടുന്നുള്ള കൂടുതൽ ചരക്കും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.
ഫെബ്രുവരി 28 മുതൽ ഉൗർജ വിതരണത്തിലെ ഈ സുപ്രധാനപാത അടഞ്ഞത് ഇന്ത്യയുടെ ഇറക്കുമതിയെ കാര്യമായി ബാധിച്ചു. സാധാരണ നിലയിൽ പ്രതിദിനം ഏകദേശം 54,000 ടണ്‍ ഇറക്കുമതിയിൽനിന്ന് നിലവിൽ 30,000 ടണ്ണായി കുറഞ്ഞിരിക്കുകയാണ്.
National
ന്യൂഡൽഹി: ഇന്ത്യൻ എൽപിജി ടാങ്കർ ‘ഗ്രീൻ സാൻവി’ ഹോർമുസ് കടലിടുക്ക് കടന്നു. യുദ്ധം ആരംഭിച്ച ശേഷം ഇത് എട്ടാമത്തെ ഇന്ത്യൻ കപ്പലാണ് ഹോർമുസ് വിജയകരമായി കടന്നത്.
46,655 മെട്രിക് ടൺ എൽപിജിയുമായാണ് ഗ്രീൻ സാൻവി ഇന്ത്യയിലേക്ക് എത്തുന്നതെന്ന് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നാളെയോടെ കപ്പൽ ഇന്ത്യൻ തീരത്ത് എത്തും. ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇനി 17 ഇന്ത്യൻ കപ്പലുകൾ കൂടിയാണുള്ളത്. ഇതിൽ എൽപിജി ടാങ്കറുകളായ ഗ്രീൻ ആശയും ജഗ് വിക്രമും ഉൾപ്പെടുന്നു. ഇവ രണ്ടും ഉടൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ നാവികസേനയുടെ അന്തിമഅനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം.
ഈ രണ്ട് എൽപിജി ടാങ്കറുകളും പെർഷ്യൻ ഗൾഫിലെ അബു മൂസ ദ്വീപിന് സമീപം വടക്കുകിഴക്കൻ മേഖലയിലാണുള്ളത്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്കായി എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.
National
ന്യൂഡൽഹി: വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്.
വില വർധന പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയായിരുന്നു.
അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. മാർച്ച് ഏഴിന് 14.2 കിലോ ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ പാചകവാതക വിതരണ ശൃംഖലയ്ക്ക് ആശ്വാസമായി കൂടുതൽ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന ബിഡബ്ല്യു ടൈർ, ബിഡബ്ല്യു ഇഎൽഎം എന്നീ രണ്ട് എൽപിജി കപ്പലുകൾ കൂടി സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആകെ 94,000 ടൺ എൽപിജി വഹിക്കുന്ന ഈ രണ്ട് കപ്പലുകളും വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്തെത്തും. 'ബിഡബ്ല്യു ടൈർ' മാർച്ച് 31-ന് മുംബൈയിലും, 'ബിഡബ്ല്യു ഇഎൽഎം' ഏപ്രിൽ ഒന്നിന് മംഗലാപുരം തുറമുഖത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണമായും തടസപ്പെട്ടിരുന്നു. എന്നാൽ ശത്രുതാപരമായ നിലപാടില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന ഇറാന്റെ തീരുമാനമാണ് ഇന്ത്യൻ കപ്പലുകൾക്ക് തുണയായത്. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി തീരത്തെത്തിയിരുന്നു. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലായാണ് ഇവ എത്തിയത്. കൂടാതെ യുഎഇയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന 'ജഗ് ലാഡ്കി' എന്ന കപ്പലും കഴിഞ്ഞ ദിവസം മുന്ദ്രയിലെത്തി.
Kerala
തൃശൂര്‍: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം വിളിച്ചു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം മാത്രമാണ്.അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്.വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ആവശ്യത്തിന് സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ നൽകുന്ന മുന്നറിയിപ്പ്.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയിൽ കുടുങ്ങിയ ജഗ് വസന്ത് എന്ന കപ്പൽ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി. കപ്പലിൽ 47,600 മെട്രിക് ടൺ എൽപിജിയുണ്ടെന്നും ഇതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു.
ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് എൽപിജി മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികൾ ഇന്ന് ആരംഭിക്കും. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന കപ്പൽ നാവികസേനയുടെ സഹായത്തോടെയാണ് ഗുജറാത്തിലെത്തിയത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പൽ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈറ്റിൽ നിന്ന് ചരക്ക് കയറ്റിയത്. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്.
ജഗ് വസന്തിനൊപ്പം പുറപ്പെട്ട പൈൻ ഗ്യാസ് എന്ന മറ്റൊരു കപ്പൽ ഇന്ന് മംഗളൂരു തുറമുഖത്ത് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഗൾഫിൽ 22 ഇന്ത്യൻ കപ്പലുകളാണ് കുടുങ്ങിയത്.
Business
മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇറാൻനിന്ന് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് വാങ്ങിയതായി റിപ്പോർട്ടുകൾ. 2018 ജൂണിനുശേഷം ഏതാണ് എട്ടു വർഷത്തിനുശേഷമാണ് ഇന്ത്യൻ ഓയിൽ ഇറാനിൽ നിന്ന് നേരിട്ട് എൽപിജി വാങ്ങുന്നത്.
ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പാചകവാതക ക്ഷാമം പരിഹരിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഓയിലിന്റെ ഈ ഇടപാട്.
ഏകദേശം 43000 ടണ്‍ ബ്യൂട്ടേനും പ്രൊപ്പേനുമാണ് ഈ ചരക്കിലുള്ളത്. ഇറക്കുമതി ചെയ്ത ഈ പാചകവാതകവിഹിതം മറ്റ് പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവയുമായി ഇന്ത്യൻ ഓയിൽ പങ്കുവയ്ക്കുമെന്നാണ് വിവരം.
ഇറാനിൽനിന്നുള്ള അസംസ്കൃത എണ്ണയോ മറ്റ് പെട്രോളിയം ഉത്പന്നങ്ങളോ വാങ്ങാൻ ഇന്ത്യക്ക് അനുമതി നല്‍കിക്കൊണ്ട് ഈ മാസം ആദ്യ യുഎസ്എ താത്കാലിക ഇളവ് നല്‍കിയിരുന്നു. ഇതിനുശേഷം ഇറാനിൽനിന്ന് ഇന്ത്യ നടത്തുന്ന ആദ്യ ഇടപാടാണ്.
National
ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. രാഷ്ട്രീയപാർട്ടികള്‍ക്കായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അസംസ്കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സർക്കാർ വ്യക്തമാക്കിയത്.
ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നാലു കപ്പലുകൾ എത്തിയിട്ടുണ്ടെന്നും കൂടുതൽ എത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്തെ എൽപിജി ആവശ്യകതയുടെ 60 ശതമാനം പൂർത്തീകരിക്കുന്നത് ആഭ്യന്തര ഉത്പാദനത്തിലൂടെയാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുത്തില്ല.
Editorial
പാചകവാതകക്ഷാമം രാജ്യത്ത്, പ്രത്യേകിച്ചു കേരളത്തിൽ പുതിയ തലത്തിലേക്കു കടന്നിരിക്കുകയാണ്. ആയിരക്കണക്കിനു ഹോട്ടലുകൾ പൂട്ടിയതോടെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ വീടുകൾ പട്ടിണിയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഹോട്ടലുടമകളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലായി. പല ഹോട്ടലുകളും ഭക്ഷണത്തിനു വില വർധിപ്പിക്കാൻ നിർബന്ധിതരായി.
ഒരു പ്രതിസന്ധിയുമില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടയിലും സ്ഥിതി രൂക്ഷമായിക്കഴിഞ്ഞു. ഇതിനിടെ, തൃശൂരിൽ അറ്റകുറ്റപ്പണിക്കിടെ കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈൻ തൊഴിലാളികൾ അശ്രദ്ധമായി പൊട്ടിച്ചത് 63,380 സിലിണ്ടറിലേതിനു തുല്യമായ വാതകം നഷ്ടമാക്കിയെന്ന വാർത്ത സൂചിപ്പിക്കുന്നതു കെടുകാര്യസ്ഥതയുടെ അങ്ങേയറ്റമാണ്. വാതകനഷ്ടം മാത്രമല്ല, എന്തു സുരക്ഷയാണ് ഇത്തരം ഇന്ധനപൈപ്പുകൾക്ക് ഉള്ളതെന്ന ചോദ്യവും ഭയപ്പെടുത്തുന്നതാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തിലെടുക്കാത്ത പ്രതിസന്ധികൾ പാചകവാതകക്ഷാമത്തെ ചുറ്റിപ്പറ്റി രൂപംകൊള്ളുകയാണ്. യുദ്ധത്തെത്തുടർന്ന് അന്തർദേശീയ തലത്തിൽ രൂക്ഷമായ ഇന്ധന പ്രതിസന്ധി, പാചകം മുടക്കിൽനിന്നു തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും കടന്ന് ഇരട്ടിപ്രഹരമാകുകയാണ്. ബംഗാളിലും ആസാമിലുമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പണിയില്ലാതാകുകയും ചെയ്തതോടെ ഹോട്ടലുകളിലെ ഇതരസംസ്ഥാന തൊഴിലാളികളിലേറെയും നാടുവിട്ടു.
നാട്ടുകാർ ഉൾപ്പെടെ ബാക്കിയുള്ളവർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നു. ഓരോ ദിവസവും കൂടുതൽ ഹോട്ടലുകൾ അടഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ തുക മുടക്കിയും വായ്പയെടുത്തും ഹോട്ടലുകൾ നടത്തുന്നവരും വലിയ സാന്പത്തിക പ്രതിസന്ധിയിലായി.
തെരഞ്ഞെടുപ്പിന്റെ കസേരകളിയിൽ വ്യാപൃതരായിരിക്കുന്ന സർക്കാരുകളോ പ്രതിപക്ഷമോ പുത്തൻ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ്. പാചകവാതകത്തിന്റെ പേരിൽ യാതൊരാശങ്കയും വേണ്ടെന്നും ബുക്ക് ചെയ്താൽ രണ്ടര ദിവസത്തിനകം സിലിണ്ടർ വീട്ടിലെത്തുമെന്നും കഴിഞ്ഞ ദിവസംവരെ ആവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്രം ഇപ്പോൾ പറയുന്നത്, ആശങ്കയുണ്ട്, പരിഭ്രാന്തി വേണ്ട എന്നാണ്.
എൽപിജി വിവേകപൂർവം ഉപയോഗിക്കണമെന്നും പാചകത്തിന് ബദൽ സംവിധാനങ്ങൾ തേടണമെന്നുമാണ് പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഒരാശങ്കയുമില്ലെന്നു പറഞ്ഞ് സർക്കാർ പാചകവാതകത്തിനു വില കൂട്ടിയപ്പോൾത്തന്നെ വിറക്-മണ്ണെണ്ണ-വൈദ്യുതി അടുപ്പുകൾ ഉൾപ്പെടെ ബദൽ മാർഗങ്ങൾ ജനം ഉപയോഗിച്ചുതുടങ്ങിയിരുന്നു.
പക്ഷേ, വിറക് ക്ഷാമവും രൂക്ഷമായി. മണ്ണെണ്ണ കിട്ടാനില്ല. കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. ഇറാന് പ്രത്യേക അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഹോർമുസ് കടലിടുക്ക് കടന്ന് 45,000 മെട്രിക് ടൺ വീതം ഗ്യാസുമായി രണ്ടു കപ്പലുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത് നയതന്ത്രവിജയം തന്നെയാണ്. പക്ഷേ, പ്രശ്നപരിഹാരത്തിനു കൂടുതൽ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
17 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1,500 രൂപയായിരുന്നത് സ്വകാര്യ കമ്പനികൾ 3,500-4000 രൂപ വരെയാക്കി കൊള്ളയടിക്കുകയാണ്. 4,000 രൂപ കൊടുത്താൽ, സിലിണ്ടറിനു ക്ഷാമമില്ലാതാകുന്നത് എങ്ങനെയെന്നു ചോദിക്കേണ്ടതു സർക്കാരാണ്. വ്യക്തികളുടെ കരിഞ്ചന്തയിൽ ചുറ്റിത്തിരിയുന്ന സർക്കാർ, മുകളിലേക്കു പോകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സാന്പത്തിക പ്രതിസന്ധിയും വായ്പ തിരിച്ചടവുമുള്ളവർ നഷ്ടം സഹിച്ചും ഹോട്ടൽ തുറന്നിരിക്കുകയാണ്.
ഇങ്ങനെപോയാൽ വരുംദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളും വീട്ടടുക്കളകളും അടയും. ഇതിനിടെ, തൃശൂരിൽ ബിപിസിയുടെ പെട്രോൾ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നവർ അബദ്ധത്തിൽ പൊട്ടിച്ച, കെഎസ്പിപിഎൽ (കൊച്ചി-സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്) എൽപിജി ലൈനിലിലെ ചോർച്ച അടയ്ക്കാനായിട്ടില്ല.
ഇതിൽ 63,380 സിലിണ്ടറിലേതിനു തുല്യമായ 900 ടണ്‍ പാചകവാതകം ഉണ്ടായിരുന്നെന്നാണ് അറിയുന്നത്. ബിപിസിഎലിന്റെയും കെഎസ്പിപിഎലിന്റെയും എട്ടു മീറ്ററോളം വ്യത്യാസത്തിലുള്ള ഇത്ര ആപത്സാധ്യതയുള്ള പൈപ്പ്ലൈനുകൾ തിരിച്ചറിയാതെ പോയതിന്റെ ഉത്തരവാദികളെ കണ്ടെത്തേണ്ടതാണ്.
യുദ്ധം അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും ഇതുവരെയില്ല. അതേസമയം, മറ്റു പല രാജ്യങ്ങൾക്കും സാധിക്കാത്ത വിധത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ അനുമതിയോടെ ഇന്ധനം കടത്തിക്കൊണ്ടുവരുന്നതിൽ ഇന്ത്യ മികവു കാട്ടി. എന്നിട്ടും സ്ഥിതി ഇതാണെന്ന് സർക്കാർ അംഗീകരിക്കണം.
സംസ്ഥാനത്തെ ഒരു ലക്ഷത്തിൽപ്പരം ഹോട്ടലുകളും തട്ടുകടകളും അവയിലെ ലക്ഷക്കണക്കിനു ജീവനക്കാരും പകച്ചുനിൽക്കുകയാണ്. രാജ്യമൊട്ടാകെയുള്ള സ്ഥിതിയെടുത്താൽ കോടിക്കണക്കിനു മനുഷ്യരെ ബാധിക്കുന്നതാണിത്. ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്ന ചോദ്യത്തിനുത്തരമില്ലെങ്കിൽ സർക്കാരെവിടെയെന്ന ചോദ്യമാകും അടുത്തത്.
Business
കൊച്ചി: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം മുതലെടുത്ത് ഗ്യാസ് സിലിണ്ടര്‍ വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് വ്യാപകം. ഇത്തരം സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി.
ഗ്യാസ് സിലിണ്ടറുകളുടെ കുറവ് കാരണം പലരും എല്‍പിജി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ അടിയന്തരമായി അന്വേഷിക്കുന്ന സാഹചര്യമാണു നിലവിലുളളത്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്സാപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി വേഗത്തില്‍ എല്‍പിജി ലഭ്യമാക്കാമെന്നു പറഞ്ഞ് വ്യാജ ലിങ്കുകള്‍ അയയ്ക്കും.
ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടര്‍ ഡെലിവറി, എമര്‍ജന്‍സി എക്സ്ട്രാ സിലിണ്ടര്‍ സപ്ലൈ എന്നീ തലക്കെട്ടുകളോടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. ബുക്ക് ചെയ്ത് മുന്‍കൂര്‍ പണമടച്ചാല്‍ ഉടന്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്സ്ട്രാ സിലിണ്ടര്‍ നല്‍കാമെന്ന വാഗ്ദാനവുമുണ്ട്.
താത്പര്യമുണ്ടെന്ന് വാട്സാപ്പില്‍ മറുപടി നല്കിയാല് പിന്നെ പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാരന്റെ എപികെ ഫയല്‍ ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആകും. ഇതിലൂടെ ഉപയോക്താവിന്റെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാകും. എസ്എംഎസ് വഴിയും ഇത്തരം അജ്ഞാത ലിങ്കുകള്‍ നല്‍കിയാണു തട്ടിപ്പ്. പണം കൈക്കലാക്കിയാല്‍ ഉടന്‍ തട്ടിപ്പുകാര്‍ മുങ്ങും.
ഇത്തരത്തിലുള്ള സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം. അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടാം. ഉപയോക്താവിന്റെ വാട്സാപ് അക്കൗണ്ട് തട്ടിപ്പുസംഘം കൈക്കലാക്കുകയും ചെയ്യും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹോട്ടൽ സംഘടന. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചതായി സംഘടന അറിയിച്ചു.
പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്കിറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ അറിയിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമവും എൽപിജി പൂഴ്ത്തിവയ്പും തടയാൻ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.
പശ്ചിമേഷ്യൻ സംഘർഷം ഉടലെടുത്തപ്പോൾത്തന്നെ സർക്കാർ ഇന്ത്യൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാൽത്തന്നെ സംഘർഷം ഇന്ധനവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാരിന് അറിവുണ്ടായിരുന്നതായും രാജ്യസഭയുടെ ശൂന്യവേളയിൽ സംസാരിക്കവേ ഖാർഗെ ചൂണ്ടിക്കാട്ടി.
എൽപിജി ഇറക്കുമതികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാരിനു ബോധ്യമുണ്ടായിരുന്നെങ്കിൽ പിന്നീട് എന്തുകൊണ്ട് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന സർക്കാർ വാദം ശരിയല്ല. എൽപിജി പ്രതിസന്ധി ദരിദ്രരെയും സാധാരണക്കാരെയും മധ്യവർഗത്തെയും ഹോട്ടലുകളെയും വാണിജ്യ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെയ്ക്കുപിന്നാലെ സഭയിൽ സംസാരിച്ച സഭാനേതാവ് ജെ.പി. നഡ്ഡ പ്രതിസന്ധിഘട്ടത്തിലും വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.
പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തിനോടൊപ്പം നിലകൊള്ളുന്നതിനു പകരം അവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിസന്ധി ഇന്ത്യ മൂലമുണ്ടായതല്ലെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ രൂക്ഷമായ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസമായി 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കെത്തുന്നു.
ശിവാലിക് എന്ന കപ്പലാണ് ഇന്ന് മുന്ദ്ര തീരത്തെത്തുന്നത്. നന്ദാദേവി ചൊവ്വാഴ്ചയോടെ ഇന്ത്യൻ തീരത്തെത്തും. രണ്ട് കപ്പലുകളിലുമായി കൂടി ഏകദേശം 93,000 മെട്രിക് ടൺ എൽപിജിയുണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
പ്രതിമാസം ശരാശരി രണ്ടര ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85 ശതമാനം ഗാർഹിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്.
National
ന്യൂഡൽഹി: ഇന്ത്യൻ ടാങ്കറുകൾ എൽപിജിയുമായി ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ശിവാലിക്, നന്ദദേവി എന്നീ ടാങ്കറുകളാണ് 93000 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യയിലേക്ക് എത്തുന്നത്.
കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം അറിയിച്ചു.
ശിവാലിക്, നന്ദദേവി എന്നീ ടാങ്കറുകൾ ഇന്നലെ അർധ രാത്രിക്ക് ശേഷം ഹോർമുസ് കടന്നുവെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവ 16നും 17നും ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കടൽ മൈനുകൾ അടക്കം നീക്കാൻ ഇറാൻ സഹകരിച്ചെന്നാണ് സൂചന.
ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറുണ്ട്. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ നടക്കുകയാണ്. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുതെന്ന നിർദേശം കേന്ദ്രം വീണ്ടും നൽകി.
Kerala
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തതുകൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ചില ഘട്ടങ്ങളിൽ അനിവാര്യമാണ്. യുദ്ധത്തിന്റെ സാഹചര്യത്തിൽ കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
കൊച്ചി: എറണാകുളത്ത് ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടര്‍ ജി. പ്രിയങ്ക. പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓയില്‍ കമ്പനി, ഗ്യാസ് ഏജന്‍സി പ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സിംഗിള്‍ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഉപഭോക്താക്കള്‍ പരിഭ്രന്തരായി ഗോഡൗണിലേക്ക് പോകണ്ട സാഹചര്യമില്ല. നിത്യേന ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഒരു ദിവസം 7000 സിലിണ്ടറുകളാണ് ബുക്ക് ചെയ്തു പോകാറുള്ളത്. എന്നാല്‍ സിലിണ്ടര്‍ പ്രതിസന്ധിയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് അത് 12,000 ആയി കൂടി. ഗ്യാസ് ഏജന്‍സികള്‍ 25 ശതമാനത്തോളം വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, വാണിജ്യ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടി. സമൃദ്ധി അടക്കം ചില ഹോട്ടലുകളില്‍ വിറകടുപ്പില്‍ പാചകം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും മെനു ചെറുതാക്കി അധികം വിഭവങ്ങള്‍ ഇല്ലാതെയാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ യുദ്ധം രൂക്ഷമായതും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും പാചകവാതക ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ ജനങ്ങൾ സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രതിദിനം ശരാശരി 55.7 ലക്ഷം സിലിണ്ടറുകളായിരുന്നു ബുക്ക് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 75.7 ലക്ഷമായി ഉയർന്നു. ഇത് വെറും ഭീതി മൂലമുള്ള ബുക്കിംഗാണെന്നും രാജ്യത്ത് നിലവിൽ പാചകവാതകത്തിന് ക്ഷാമമില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
എൽപിജി സിലിണ്ടറുകളുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കാൻ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യത്ത് 1.5 കോടി പിഎൻജി ഉപഭോക്താക്കളുണ്ട്. പൈപ്പ് ലൈൻ സൗകര്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ കണക്ഷൻ എടുക്കണമെന്നും സർക്കാർ നിർദേശിച്ചു.
Kerala
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ റെസ്റ്റോറന്റ് മേഖലയ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ ഊർജിതമാക്കുകയാണ് കേന്ദ്രം.
സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.
Kerala
തൃശൂർ: ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവുകാരണം ഏറ്റെടുത്ത കല്യാണസദ്യകൾപോലും മുടങ്ങുമെന്ന അവസ്ഥയാണെന്ന് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എകെസിഎ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുമൂലം സാമ്പത്തികനഷ്ടവും നിയമനടപടികളും നേരിടേണ്ട ഗതികേടിലാണ്. മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു തൊഴിലാളികളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ പുതിയ സദ്യകൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ല. ഗ്യാസ് ലഭിക്കാത്ത അവസ്ഥ തുടരുകയാണെങ്കിൽ സ്ഥാപനങ്ങൾക്കു പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവരും.
സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം അടിയന്തരമായി ഉറപ്പാക്കി കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട എണ്ണക്കമ്പനികളും ഉടൻ ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കു നിവേദനം കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബാലൻ കല്യാണീസ്, പ്രസിഡന്റ് പി.എം. ഷമീർ, ട്രഷറർ അബ്ദുൾ അസീസ്, പി.എ. പോൾസൺ, യു. സുരേഷ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
തിരുവനന്തപുരത്ത് ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്ന മറുപടി. നിലവില്‍ പല ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എല്‍പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്‍സികളിലും ബുക്കിംഗിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പരുകൾ പ്രവര്‍ത്തന രഹിതമായി.
തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് ‘ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.
ഒറ്റപ്പാത്രത്തില്‍ തയാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കടയുടമകള്‍ ശ്രമിക്കുന്നത്. പലയിടത്തും ലൈവ് കൗണ്ടറുകളും പ്രവര്‍ത്തനം നിര്‍ത്തി. ബേക്കറികളും പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാത്രികാല തട്ടുകടകളും വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും.
► വിറകുശേഖരണം തുടങ്ങി ◄
നഗരങ്ങളില്‍ പോലും ചെറുകിട ഹോട്ടലുകള്‍ ലോഡ് കണക്കിനു വിറകുശേഖരിക്കുന്നതും കാണാം. ഇതുവരെ വിറകടുപ്പില്‍ പാചകം ചെയ്യാതിരിക്കുന്ന ഹോട്ടലുകള്‍ പോലും ലോഡ് കണക്കിനു വിറകു ശേഖരിക്കുന്നുണ്ട്. മിക്ക ഹോട്ടലുകളിലും സ്റ്റോക്ക് ഉണ്ടായിരുന്ന സിലിണ്ടറുകള്‍ കാലിയായിട്ട് ദിവസങ്ങളായി. പുതിയ സിലിണ്ടര്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, എന്നു കിട്ടുമെന്ന് അറിയാത്ത സാഹചര്യവുമുണ്ട്. സിലിണ്ടര്‍ വിതരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും അത്യാവശ്യത്തിനു മാത്രമായി നല്‍കുമെന്നുമാണ് ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍, റസ്റ്ററന്റ്, കേറ്ററിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകിടം മറിഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. പഴം, പച്ചക്കറി, പലചരക്ക്, ഇറച്ചി, മത്സ്യം തുടങ്ങിയ വ്യാപാരമേഖലകളെ ഇത് നേരിട്ടു ബാധിക്കുന്നു. ഫുഡ് ഡെലിവറി വഴി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാകും.
► ടൂറിസം മേഖലയിലും തിരിച്ചടി ◄
വാണിജ്യമേഖലാ സ്തംഭിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഒട്ടേറെ വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തങ്ങുന്നത്.
വിവാഹങ്ങള്‍ പോലുള്ള ചടുങ്ങുകള്‍ക്ക് ഹാളുകളും ഹോട്ടലുകളും ബുക്ക് ചെയ്തവരും ആശങ്കയിലാണ്. മിക്ക കേറ്ററിംഗ് യൂണിറ്റുകളും ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാകുക.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിലിണ്ടറുകള്‍ അധികമായി സ്റ്റോക്ക് ചെയ്തു സൂക്ഷിക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
അതേസമയം ആശുപത്രി കാന്റീനുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യുമെന്നാണ് ഗ്യാസ് ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന വിവരം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായിരിക്കുന്ന കുറവ് കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി.
കുറച്ചു ദിവസങ്ങളായി സിലിണ്ടറുകളുടെ വിതരണം മുടങ്ങിയതോടെ കല്യാണ സദ്യകൾ പോലും മുടങ്ങുന്ന സ്ഥിതിയാണെന്നും കാറ്ററിംഗ് സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും പ്രസിഡന്റ് വി. സുനുകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുമൂലം സ്ഥാപനങ്ങൾക്ക് സാന്പത്തികനഷ്ടമുണ്ടാകുന്നു. തൊഴിലാളികൾക്ക് തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിയാണ്.
അതിനാൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തരമായ ഇടപടെൽ ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഇന്ത്യയിലെ വാണിജ്യ പാചകവാതക വിതരണത്തെ ബാധിച്ചതായി റിപ്പോർട്ട്. ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടൽ ഉടമകളുടെ സംഘടനകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
യുദ്ധസാഹചര്യം കാരണം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ തടസങ്ങൾ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചുവെന്ന് ഹോട്ടൽ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു. ഓർഡർ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ എത്തുന്നില്ലെന്നാണ് പരാതി.ബംഗളൂരുവിലെയും മുംബൈയിലെയും പ്രമുഖ റെസ്റ്റോറന്റുകൾ പാചകവാതകമില്ലാത്തതിനാൽ പ്രവർത്തനങ്ങൾ തടസപ്പെടുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ കരുതൽ ശേഖരം ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പ്രാദേശികമായ വിതരണ പ്രശ്നങ്ങൾ മാത്രമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സിലിണ്ടറുകളുടെ ക്ഷാമം തുടർന്നാൽ വരും ദിവസങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറനന്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ പൊതുസേവനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഉണ്ടാക്കാതിരിക്കാൻ ഗാർഹിക എൽപിജി ഉത്പാദനം വർധിപ്പിപ്പിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന ബഹുനില പാർപ്പിടസമുച്ചയത്തിലായിരുന്നു സംഭവം.
എല്ലാവരും റംസാനിലെ ആദ്യദിനം നോന്പാരംഭത്തിനു മുന്‍പായുള്ള ഭക്ഷണം തയാറാക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു. അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നു.
കഴിഞ്ഞ മാസം കറാച്ചിയിലെ മാളിലുണ്ടായ വൻ തീപിടിത്തത്തിൽ 70 പേർ മരിച്ചിരുന്നു.
National
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല. സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി വിലയിൽ കാലാകാലങ്ങളിൽ പരിഷ്കരണം നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനയും കുറവും ഉണ്ടായിട്ടുണ്ട്.
വില വർധന തുടർന്നാൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇളവ് തുടർന്നാൽ സാധാരണ കുടുംബങ്ങൾക്ക് ഇത് ആശ്വാസകരമായ സാഹചര്യമാകും.
Kerala
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തിയാണ് ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.