തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തതുകൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്‍റെയും യോഗത്തിൽ ഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്‍റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ചില ഘട്ടങ്ങളിൽ അനിവാര്യമാണ്. യുദ്ധത്തിന്‍റെ സാഹചര്യത്തിൽ കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Tags : Cooking gas crisis gas lpg suresh gopi