തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
തിരുവനന്തപുരത്ത് ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്ന മറുപടി. നിലവില്‍ പല ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എല്‍പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്‍സികളിലും ബുക്കിംഗിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പരുകൾ പ്രവര്‍ത്തന രഹിതമായി.
തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് ‘ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.
ഒറ്റപ്പാത്രത്തില്‍ തയാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കടയുടമകള്‍ ശ്രമിക്കുന്നത്. പലയിടത്തും ലൈവ് കൗണ്ടറുകളും പ്രവര്‍ത്തനം നിര്‍ത്തി. ബേക്കറികളും പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാത്രികാല തട്ടുകടകളും വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും.
► വിറകുശേഖരണം തുടങ്ങി ◄
നഗരങ്ങളില്‍ പോലും ചെറുകിട ഹോട്ടലുകള്‍ ലോഡ് കണക്കിനു വിറകുശേഖരിക്കുന്നതും കാണാം. ഇതുവരെ വിറകടുപ്പില്‍ പാചകം ചെയ്യാതിരിക്കുന്ന ഹോട്ടലുകള്‍ പോലും ലോഡ് കണക്കിനു വിറകു ശേഖരിക്കുന്നുണ്ട്. മിക്ക ഹോട്ടലുകളിലും സ്റ്റോക്ക് ഉണ്ടായിരുന്ന സിലിണ്ടറുകള്‍ കാലിയായിട്ട് ദിവസങ്ങളായി. പുതിയ സിലിണ്ടര്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, എന്നു കിട്ടുമെന്ന് അറിയാത്ത സാഹചര്യവുമുണ്ട്. സിലിണ്ടര്‍ വിതരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും അത്യാവശ്യത്തിനു മാത്രമായി നല്‍കുമെന്നുമാണ് ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍, റസ്റ്ററന്റ്, കേറ്ററിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകിടം മറിഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. പഴം, പച്ചക്കറി, പലചരക്ക്, ഇറച്ചി, മത്സ്യം തുടങ്ങിയ വ്യാപാരമേഖലകളെ ഇത് നേരിട്ടു ബാധിക്കുന്നു. ഫുഡ് ഡെലിവറി വഴി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാകും.
► ടൂറിസം മേഖലയിലും തിരിച്ചടി ◄
വാണിജ്യമേഖലാ സ്തംഭിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഒട്ടേറെ വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തങ്ങുന്നത്.
വിവാഹങ്ങള്‍ പോലുള്ള ചടുങ്ങുകള്‍ക്ക് ഹാളുകളും ഹോട്ടലുകളും ബുക്ക് ചെയ്തവരും ആശങ്കയിലാണ്. മിക്ക കേറ്ററിംഗ് യൂണിറ്റുകളും ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാകുക.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിലിണ്ടറുകള്‍ അധികമായി സ്റ്റോക്ക് ചെയ്തു സൂക്ഷിക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
അതേസമയം ആശുപത്രി കാന്റീനുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യുമെന്നാണ് ഗ്യാസ് ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന വിവരം.
Tags : LPG shortage cooking Gas Gas cylinder