ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഇന്ത്യയിലെ വാണിജ്യ പാചകവാതക വിതരണത്തെ ബാധിച്ചതായി റിപ്പോർട്ട്. ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടൽ ഉടമകളുടെ സംഘടനകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
യുദ്ധസാഹചര്യം കാരണം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ തടസങ്ങൾ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചുവെന്ന് ഹോട്ടൽ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു. ഓർഡർ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ എത്തുന്നില്ലെന്നാണ് പരാതി.ബംഗളൂരുവിലെയും മുംബൈയിലെയും പ്രമുഖ റെസ്റ്റോറന്റുകൾ പാചകവാതകമില്ലാത്തതിനാൽ പ്രവർത്തനങ്ങൾ തടസപ്പെടുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ കരുതൽ ശേഖരം ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പ്രാദേശികമായ വിതരണ പ്രശ്നങ്ങൾ മാത്രമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സിലിണ്ടറുകളുടെ ക്ഷാമം തുടർന്നാൽ വരും ദിവസങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല.
Tags : LPG Price Hike