National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ രണ്ടായി പിളർത്തിയ വിമത നീക്കങ്ങൾക്കുശേഷം അവകാശവാദവുമായി ഇരുപക്ഷവും. തൃണമൂൽ കോൺഗ്രസിനെ ഉപേക്ഷിച്ചിട്ടില്ലെന്നും തിരുത്തൽശക്തിയായി തുടരുമെന്നും വിമത എംപി അരുപ് ചക്രവർത്തി പറഞ്ഞു. പാർട്ടി ചിഹ്നത്തിനായി പോരാടും.
പുതിയൊരു നീക്കം തുടങ്ങിക്കഴിഞ്ഞു. പശ്ചിമബംഗാളിൽ വികസനവും തൊഴിലും ഇതുവഴി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയെയും അരൂപ് ചക്രവർത്തി രൂക്ഷമായി വിമർശിച്ചു. മമത ഭയപ്പെട്ടിരിക്കുകയാണ്. പാർട്ടിയിൽ ഒരു യോഗം വിളിക്കാൻപോലും അവർക്കു കഴിയുന്നില്ല. കക്കോലി ഘോഷ് ദസ്തിദാറും സുദീപ് ബന്ദോപധ്യായയും വിമതസംഘത്തെ നയിക്കുമെന്നും ചക്രവർത്തി പറഞ്ഞു.
അതേസമയം, വിമതർക്കെതിരേ കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുമെന്നാണ് മമത ബാനർജിയും സംഘവും വാദിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കു മറ്റൊരു പാർട്ടിയിൽ ലയിക്കാം. പാർലമെന്റ് അംഗങ്ങൾ മാത്രമായി ലയിക്കുക അസാധ്യമാണ്.
കൂറുമാറ്റ നിരോധന നിയമം ഇക്കാര്യത്തിൽ വ്യക്തത നൽകുന്നുണ്ടെന്നും തൃണമൂലിന്റെ രാജ്യസഭാ പ്രതിനിധി സാഗരിക ഘോഷ് പറഞ്ഞു. മൂന്നിൽ രണ്ടു ഭൂരിപക്ഷം, കൂറുമാറ്റ നിരോധന നിയമം എന്നിവയിൽ ഒട്ടേറെ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുകയാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂളും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
തൃണമൂൽ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചശേഷം മറ്റൊരു പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചത് വോട്ടർമാരെ ചതിക്കുന്ന നടപടിയാണെന്ന് മറ്റൊരു മുതിർന്ന നേതാവ് സുഗത റോഡി പറഞ്ഞു. മമത ബാനർജി ചെയർമാനായ തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്.
എന്നാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അനധികൃതമായി വിമതസംഘം പിന്തുണ നൽകുകയാണ്-അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ചയാണ് തൃണമൂൽ കോൺഗ്രസിലെ 20 എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട്, ത്രിപുര കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കുന്നതായി അറിയിച്ചത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി. ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി പറഞ്ഞു.
ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.
ദേശീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.
National
മുംബൈ: രാഹുൽഗാന്ധിയെ കേൾക്കാതിരുന്നതും കോൺഗ്രസുമായി സഖ്യചർച്ചയ്ക്കു ശ്രമിക്കാത്തതുമാണു പശ്ചിമബംഗാളിൽ മമത ബാനർജിക്കു സംഭവിച്ച വലിയ പിഴവുകളെന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമായേനെ എന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ ബിജെപിയുടെ വിജയം ജനാധിപത്യത്തിന്റെ നേട്ടമല്ല. തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ലക്ഷക്കണക്കിനു വോട്ടുകളാണ് ബിജെപി ഇല്ലാതാക്കിയത്.
മമത ബാനർജിയും എം.കെ. സ്റ്റാലിനും പരാജയപ്പെട്ടുവെങ്കിലും ഇന്ത്യാ മുന്നണിയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചു. കോൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്കു സമീപം ജയ് ശ്രീറാം വിളികളുമായി ഒരു കൂട്ടം ആളുകൾ എത്തിയതോടെയാണ് സുരക്ഷ വർധിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് നടപടി. സംസ്ഥാന സെക്രട്ടേറിയറ്റിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചു.
National
കോൽക്കത്ത: ബംഗാളിൽ 226 സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി.
എക്സിറ്റ് പോൾ പ്രവചനങ്ങളെ മമത തള്ളി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം കെടുത്താൻ ബിജെപിയുടെ നിർദേശപ്രകാരമാണ് എക്സിറ്റ്പോൾ സംപ്രേഷണം ചെയ്തതെന്ന് മമത ആരോപിച്ചു.
ഞങ്ങൾ 226 സീറ്റിലേറെ നേടും. 230 കടക്കാനും സാധ്യതയുണ്ട്. ജനവിധിയിൽ പൂർണ ആത്മവിശ്വാസമുണ്ട്-മമത പറഞ്ഞു. അമിത് ഷായുടെ നിർദേശപ്രകാരം കേന്ദ്രസേന ബിജെപിയുടെ ഏജന്റുമാരായാണ് പ്രവർത്തിച്ചതെന്നു മമത കുറ്റപ്പെടുത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ചൂടുപിടിക്കുമ്പോൾ 'ത്സാൽമുരി'യെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ വാക്പോര്. ത്സാൽ മുരി കഴിച്ചതിനെ പരിഹസിച്ച തൃണമൂൽ കോൺഗ്രസിന് മോദി മറുപടി നൽകിയപ്പോൾ, മോദിയുടെ ഭക്ഷണരീതിയെ ചോദ്യം ചെയ്ത് മമതയും രംഗത്തെത്തി.
നാല് ദിവസം മുൻപ് ഝാർഗ്രാമിലെ ഒരു കടയിൽ നിന്ന് മോദി ത്സാൽ മുരി കഴിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. "ഞാൻ ത്സാൽ മുരി കഴിച്ചു, പക്ഷേ അതിന്റെ എരിവ് (ത്സാൽ) തൃണമൂലിനാണ് കൊണ്ടത്" എന്ന് കൃഷ്ണനഗറിലെ റാലിയിൽ മോദി പരിഹസിച്ചു. തന്റെ ലഘുഭക്ഷണം പലരെയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൽക്കത്തയിലെ ബോബസാറിൽ നടന്ന യോഗത്തിൽ മമത ഇതിന് ശക്തമായ മറുപടി നൽകി. "ത്സാൽ മുരിയുടെ എരിവ് ഞങ്ങൾക്ക് ശീലമാണ്. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും മീൻ കഴിച്ചിട്ടുണ്ടോ?" എന്ന് മമത ചോദിച്ചു. ബിജെപി സസ്യഭുക്കുകളുടെ പാർട്ടിയാണെന്ന തൃണമൂലിന്റെ പ്രചാരണം ശക്തിപ്പെടുത്താനായിരുന്നു മമതയുടെ ഈ ചോദ്യം. താൻ എല്ലാത്തരം ഭക്ഷണത്തെയും ബഹുമാനിക്കുന്നയാളാണെന്നും ആഹാരത്തിന്റെ പേരിൽ ആരോടും വിവേചനം കാണിക്കാറില്ലെന്നും മമത പറഞ്ഞു. ബംഗാളിന്റെ തനത് ഭക്ഷണമായ ത്സാൽ മുരിയെ മുൻനിർത്തിയുള്ള ഈ തർക്കം തിരഞ്ഞെടുപ്പ് ഗോദയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Leader Page
ബംഗാളിലെ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് ബാങ്കുറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പാർലമെന്റിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനെ എതിർത്ത മമതയുടെ തൃണമൂൽ കോൺഗ്രസ് ബംഗാളിലെ ‘സഹോദരിമാരെ’വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
“ബംഗാളിലെ സ്ത്രീകൾ 33 ശതമാനം സംവരണം ആഗ്രഹിച്ചു. മോദി ഇത് ഉറപ്പാക്കി. 2029 മുതൽ ഇത് നടപ്പിലാക്കണമെന്ന് ബംഗാളിലെ സ്ത്രീകൾ ആഗ്രഹിച്ചു. അതിനായി മോദിയും പരിശ്രമിച്ചു. എന്നാൽ, ബംഗാളിലെ കൂടുതൽ പെൺമക്കൾ എംഎൽഎമാരും എംപിമാരും ആകാൻ തൃണമൂൽ ആഗ്രഹിച്ചില്ല. കാരണം, അവരുടെ ‘മഹാ ജംഗിൾ രാജിനെ’ (കാട്ടുഭരണം) പെൺമക്കൾ വെല്ലുവിളിക്കുകയായിരുന്നു.” -പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ഉയർന്ന പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് എപ്പോഴും മുൻപന്തിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി മമത ബാനർജി ഇതിനെ നേരിട്ടത്.
“പാർലമെന്റിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ സ്ത്രീ പ്രതിനിധികളുള്ളത് ഞങ്ങളുടെ പാർട്ടിക്കാണ്. ലോക്സഭയിൽ ഞങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ 37.9 ശതമാനം പേരും സ്ത്രീകളാണ്. രാജ്യസഭയിൽ ഞങ്ങൾ 46 ശതമാനം വനിതാ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.’’ -ഓൺലൈൻ പോസ്റ്റിലൂടെ അവർ വ്യക്തമാക്കി.
ഈ മാസം 23ന് ആദ്യഘട്ട വോട്ടെടുപ്പിലേക്കു പോകുന്ന പശ്ചിമബംഗാളിൽ പോര് കത്തിപ്പടരുകയാണ്. പാർലമെന്റിലെ പരാജയത്തെ പ്രതിപക്ഷത്തിനെതിരായ ആയുധമാക്കി പരമാവധി നേട്ടം കൊയ്യാനാണ് ബിജെപിയുടെയും മോദിയുടെയും ശ്രമം. എന്നാൽ, ബംഗാളിന്റെ തീപ്പൊരിയായ മമത പതറാതെ അതിനെ നേരിടുന്നു. ഓരോ മണ്ഡലത്തിലും പരസ്പരം കടിച്ചുകീറുന്ന പോരാട്ടമാണവിടെ.
ബിജെപിയോടു തെല്ലും മമതയില്ലാത്ത ദീദി
“ആമായ് പംഗാ ദിലേ ആമി ചാംഗാ ഹോബെ” (എന്നെ ചൊറിയാൻ വന്നാൽ എനിക്ക് വാശി കൂടും) എന്നത് പശ്ചിമബംഗാളിൽ തീപാറുന്ന എല്ലാ തെരഞ്ഞെടുപ്പു യോഗങ്ങളിലും തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ പതിവ് വാക്യമാണ്. ബംഗാൾ ഭരണം പിടിച്ചെടുക്കാൻ ഡൽഹിയിൽനിന്നു വരുന്ന നരേന്ദ്ര മോദിയെയും അമിത് ഷായെയും ഉന്നമിട്ടാണ് ബിജെപിയോടു തെല്ലും മമതയില്ലാത്ത ദീദിയുടെ പോര്. തീപാറുന്ന പോരാട്ടമാണ് മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും കൊന്പുകോർക്കുന്ന മധ്യ കോൽക്കത്തയിലെ മണ്ഡലമായ ഭവാനിപുരിലേത്.
തൃണമൂലിന്റെ നാലാം തുടർഭരണത്തിനു തടയിടാൻ മോദിയും അമിത് ഷായും ഉൾപ്പെടെ ബിജെപിയുടെ ദേശീയ നേതൃത്വം ഒന്നാകെ ഭവാനിപ്പൂരിലും മറ്റിടങ്ങളിലും വട്ടമിടുന്നു. മമതയെ തോൽപ്പിക്കാൻ അവരുടെ പഴയ രാഷ്ട്രീയ ശിഷ്യൻകൂടിയായ സുവേന്ദു വളർന്നിട്ടില്ലെന്ന് ശരാശരി ബംഗാളി വോട്ടർമാർ പറയുന്നു. കാരണം, ഭവാനിപുരിന്റെ വേരോട്ടം ഏറെക്കാലമായി തൃണമൂലിനൊപ്പമാണ്. ആകെ 294 നിയസഭാ മണ്ഡലങ്ങളിൽ 152 മണ്ഡലങ്ങളിലെ 3.6 കോടി വോട്ടർമാർ വ്യാഴാഴ്ച ഒന്നാംഘട്ടത്തിൽ വിധിയെഴുതുകയാണ്. ആകെ സ്ഥാനാർഥികൾ 1,478. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ 29നാണ് തെരഞ്ഞെടുപ്പ്.
സ്ഥാനാർഥികൾ 1,448. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണമെന്നിരിക്കെ ഇത്തവണ പോരാട്ടം അതിശക്തമാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുത്ത് 215 സീറ്റുകളോടെയാണ് തൃണമൂൽ കോണ്‍ഗ്രസ് മൂന്നാം ഭരണം പിടിച്ചത്. പ്രതിപക്ഷത്തിരിക്കാൻ ബിജെപിക്ക് 77 സീറ്റുകൾ ലഭിച്ചു.
2021ൽ കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യമായി മത്സരിച്ചിട്ടും ഫലം വട്ടപ്പൂജ്യമായിരുന്നു. നാലാമൂഴത്തിന് മമത വീറോടെ പൊരുതുന്പോൾ വംഗനാട്ടിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസും വിജയപട്ടികയിൽ ഇടം പിടിക്കാനുള്ള സാധ്യത വിദൂരത്താണ്. നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് 284 സീറ്റുകളിൽ ഇത്തവണ മത്സരിക്കുന്നു.
തെരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കാൻ രണ്ട് ലക്ഷം കേന്ദ്രസേനാംഗങ്ങളാണ് ബംഗാളിൽ തന്പടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകുന്ന സംസ്ഥാനമാണിത്. 2021ൽ എട്ടു ഘട്ടമായാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. രണ്ടു ഘട്ടമായി വോട്ടിംഗ് നടക്കുന്ന ഇത്തവണ ബൂത്തുകളുടെ മാത്രമല്ല, സംസ്ഥാനത്തിന്റെയൊട്ടാകെ ക്രമസമാധാനപാലനം കേന്ദ്രസേനയ്ക്കാണ്. കേന്ദ്രത്തോടും ബിജെപിയോടും രമ്യതയില്ലാതെ കലഹിക്കുന്ന മമത, രണ്ടായിരത്തിലേറെ കന്പനി കേന്ദ്രസേനയെ ബംഗാളിൽ ഇറക്കിയതിൽ കടുത്ത പ്രതിഷേധത്തിലാണ്.
1977 മുതൽ 2011 വരെ 34 വർഷം തുടർച്ചയായി ബംഗാൾ ഭരണം കൈയാളിയ സിപിഎം മുന്നണിക്ക് സാധ്യതയും സാഹചര്യവും കൈയെത്താദൂരത്താണ്. തോറ്റാലും തോൽവി അംഗീകരിക്കാത്ത സിപിഎമ്മും ഇടതുപക്ഷവും 252 സീറ്റുകളിലാണ് മത്സരിക്കുന്നത്. 30 സീറ്റിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനും എട്ടിടത്ത് സിപിഐ എംഎലിനും (ലിബറേഷൻ) നാലിടത്ത് സ്വതന്ത്രർക്കും പിന്തുണ നൽകുന്നു. സ്ഥാനാർഥികളിൽ 195 പേർ സിപിഎമ്മിന്റേതാണ്. ഫോർവേഡ് ബ്ലോക്ക് 23, സിപിഐ 16, ആർഎസ്പി 16, മാർക്സിസ്റ്റ് ഫോർവേഡ് ബ്ലോക്ക്-ഒന്ന്, ആർസിപിഐ-ഒന്ന്, പശ്ചിമ ബംഗാൾ സോഷ്യലിസ്റ്റ് പാർട്ടി-ഒന്ന് എന്നിങ്ങനെയാണ് ഘടകകക്ഷികളുടെ സീറ്റുകൾ.
മമതയും സുവേന്ദുവും നേർക്കുനേർ
മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപുരിൽ 29ന് രണ്ടാം ഘട്ടത്തിലാണ് വിധിയെഴുത്ത്. 2021ൽ നന്ദിഗ്രാം മണ്ഡലത്തിലാണ് ഇരുവരും പോരാടിയത്. തെരഞ്ഞെടുപ്പിന് നാലുമാസം മുൻപ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദുവിനെ നിലംപരിശാക്കാൻ ഭവാനിപുർ ഷുവർ സീറ്റ് ഒഴിവാക്കി മമത നന്ദിഗ്രാമിൽ പോരടിച്ചെങ്കിലും സുവേന്ദു 1,956 വോട്ടുകളുടെ മേൽക്കൈയിൽ അട്ടിമറിവിജയം നേടി രാജ്യത്തെ ഞെട്ടിച്ചു.
പവർകട്ടിനിടെ ഇരുളിന്റെ മറവിൽ ഇവിഎമ്മിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി മമത നിയമപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്ന് ഭവാനിപുരിൽനിന്ന് ജയിച്ച ശോഭൻദേബ് ചതോപാധ്യായ മമതയ്ക്കായി രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് മമത മുഖ്യമന്ത്രിപദത്തിൽ തുടർന്നത്.
സുവേന്ദു ഇക്കുറി ഭവാനിപുരിനൊപ്പം നിലവിലെ മണ്ഡലമായ നന്ദിഗ്രാമിലും മത്സരിക്കുന്നു. മമത ഭവാനിപുരിൽ മാത്രമേയുള്ളൂ. രണ്ടു ഘട്ടങ്ങളിലും ജനവിധി തേടുന്ന ഏക സ്ഥാനാർഥിയും സുവേന്ദുവാണ്. സ്വന്തം വീട് ഉൾപ്പെടുന്ന ഭവാനിപുരിനെ തറവാട് എന്നാണ് മമത വിശേഷിപ്പിക്കാറുള്ളത്.
എന്നാൽ, നിലവിൽ ഭവാനിപുരിലെ പകുതിയോളം വോട്ടർമാർ ബംഗാളികളല്ലെന്നതും കുടിയേറി വന്നവരുടെ വികാരം അപ്പാടെ ദീദിക്ക് അനുകൂലമാകില്ലെന്നും പറയുന്നവരുണ്ട്. മുസ്ലിം വോട്ടർമാരുടെ ഉറച്ച പിന്തുണ മമതയ്ക്കാണെങ്കിലും 40 ശതമാനം വോട്ടർപട്ടികയിൽനിന്നു പുറത്തായത് ആശങ്കയുളവാക്കുന്നു. കോൽക്കത്ത കോർപറേഷനിലെ എട്ടു വാർഡുകൾ ചേർന്ന ഭവാനിപുർ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും തൃണമൂൽ കൗണ്‍സിലർമാരാണ്. 2021ൽ ഇവിടെ ശോഭൻദേബ് ജയിച്ചത് 28,719 വോട്ടിനും ഉപതെരഞ്ഞെടുപ്പിൽ മമതയുടെ വിജയം 58,835 വോട്ടിനുമായിരുന്നു. എന്നാൽ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മാലാ റോയിക്ക് മണ്ഡലത്തിൽ നേടാനായത് 8,297 വോട്ടുകളുടെ ഭൂരിപക്ഷം.
തൃണമൂലിന് വെല്ലുവിളി ഡാർജിലിംഗ് മേഖല
ഡാർജിലിംഗ് മേഖലയിൽ തൃണമൂലിന് വെല്ലുവിളി ഉയർത്തുന്നത് ഗൂർഖാലാൻഡിനായി മുറവിളി കൂട്ടുന്ന ഗൂർഖ സംഘടനകളാണ്. ഈ സാഹചര്യത്തിൽ 294 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്ത് തൃണമൂൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നില്ല. ഡാർജിലിംഗ്, കർസ്യോങ്, കലിംപോങ് മണ്ഡലങ്ങളിൽ തൃണമൂൽ പിന്തുണ അനിത് ഥാപ്പയുടെ ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ച പാർട്ടിക്കാണ്.
ബംഗാളിൽ 90 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ എസ്ഐആർ നടപടികളിൽ മമത ബിജെപിയെ കുറ്റപ്പെടുത്തുന്നു. വെട്ടിനിരത്തലിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ ചേംബറിൽ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ശ്രദ്ധ നേടിയിരുന്നു. വോട്ടർപട്ടികയിലെ ‘ലോജിക്കൽ വൈകല്യങ്ങൾ’ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വോട്ടർമാരെ ഒഴിവാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
തൃണമൂലിനെ അപ്പാടെ തൂത്തെറിഞ്ഞ് ബംഗാൾ പിടിക്കാനുള്ള അടിത്തറയും ആൾബലവും ബിജെപിക്കില്ല. മമതയുടെ ഭരണത്തെ സ്വീകാര്യമാക്കുന്ന പ്രധാന ഘടകം ക്ഷേമപ്രവർത്തനങ്ങളാണ്. ബംഗാളിലെ 83 ശതമാനം ജനങ്ങളും സർക്കാരിന്റെ ഏതെങ്കിലുമൊരു ക്ഷേമപ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ്. സ്വകാര്യ ആശുപത്രികളിലും ചികിത്സാ ഇൻഷുറൻസ് കൊണ്ടുവന്നത് പിന്തുണ കൂടുതൽ ഉറപ്പിക്കുന്നു. കേരളത്തിലുള്ള ബംഗാളി ഭായിമാർ കൂട്ടത്തോടെ ഈ ദിവസങ്ങളിൽ വണ്ടികയറുന്നത് ദീദിക്ക് വോട്ട് ചെയ്യാനാണ്. ബംഗാളിലെ രാഷ്ട്രീയസാധ്യത ചോദിച്ചാൽ ഭൂരിപക്ഷം ഭായിമാരും പറയുക ദീദി തുടരണമെന്നും അവർ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണെന്നുമാണ്.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് വിട്ടതു മുതൽ മമത ബംഗാളിൽ സിഎമ്മിനും ഇടതു സർക്കാരിനുമെതിരേ കൊടുങ്കാറ്റായി മാറുകയായിരുന്നു. അവിടെ അവശേഷിച്ച കോണ്‍ഗ്രസുകാർ അപ്പാടെ തൃണമൂൽ കോണ്‍ഗ്രസിലേക്കു ചേക്കേറി.
മമതയെ ഉന്മൂലനം ചെയ്യാനുള്ള സിപിഎം സർക്കാരിന്റെ ആക്രമണങ്ങൾ സഹിച്ചും അനുഭവിച്ചും തൃണമൂൽ കരുത്തരായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തകർച്ച പ്രകടമായിരുന്നു. തുടർന്ന്, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നിലംപൊത്തി. മമത ഭരണം പിടിച്ചു. സിപിഎം ബംഗാളിൽനിന്നു മാഞ്ഞ് മണ്ണടിഞ്ഞു പോകാൻ ഏറെക്കാലം വേണ്ടിവന്നില്ല.
പിന്നീട് ബിജെപി വംഗനാട്ടിൽ പോരിന് ഇറങ്ങിയെങ്കിലും തോക്കിനേക്കാൾ കരുത്തുള്ള മമതയുടെ നാക്കിനു മുന്നിൽ ചെറുത്തുനിൽക്കാനായില്ല. എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റു മാത്രം നേടിയിരുന്ന ബിജെപിക്ക് 2021ൽ 77 സീറ്റുകൾ നേടാനായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസ് 29 സീറ്റിൽ വിജയിച്ചപ്പോൾ ബിജെപി 12 സീറ്റുകൾ നേടി. എൽഡിഎഫ് പൂജ്യത്തിൽ നിലയുറപ്പിച്ചപ്പോൾ കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടി.
National
ഹൗറ: മണ്ഡലപുനർനിർണയം ഉൾപ്പെടുന്ന വനിതാസംവരണ ബിൽ പാസാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതോടെ ബിജെപിയുടെ പതനം ആരംഭിച്ചെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ഹൗറയിലെ ഉലുബേരിയയിലും ബരൂയിപുരിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കവേയാണ് ബിജെപിയെ മമത രൂക്ഷമായി വിമർശിച്ചത്.
National
കോൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ ബുൾഡോർ പൊളിറ്റിക്സിലല്ല വിശ്വസിക്കുന്നത് സ്നേഹത്തിലാണെന്ന് മമത പറഞ്ഞു.
ബീര്‍ഭൂം ജില്ലയിലെ സുരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
ആദിത്യനാഥിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ഉത്തർപ്രദേശിലെപ്പോലെ ഇവിടെയും ബുൾഡോസർ ഉപയോഗിക്കണമെന്ന് ചിലർ പറയുന്നു. ഞാൻ ബുൾഡോസർ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. സ്നേഹത്തിന്റെ മഹത്വത്തിലാണ് വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ഗുണ്ടാപ്രവര്ത്തനങ്ങളാണെന്നും മാഫിയ രാജാണെന്നും മാറ്റംകൊണ്ടുവരാന് യുപി മോഡല്‍ അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പ്രസംഗിച്ചതിന് മറുപടിയായാണ് മമതയുടെ പ്രതികരണമുണ്ടായത്.
National
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി കുറ്റപത്രം പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിക്കെതിരേ കുറ്റപത്രമൊരുക്കി മമത ബാനര്‍ജിയുടെ തിരിച്ചടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീസുരക്ഷ, ക്രമസമാധാനത്തകർച്ച എന്നിവ എടുത്തുപറഞ്ഞാണ് മമതയുടെ പ്രതിരോധം.
ഇന്നലെ രാവിലെ കോല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തൃണമൂല്‍ സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രം അമിത് ഷാ അവതരിപ്പിച്ചത്. ഭയത്തിന്റെയും അഴിമതിയുടെയും സംഘര്‍ഷത്തിന്റെ യും പതിനഞ്ചു വര്‍ഷങ്ങളാണു ബംഗാളിൽ കടന്നുപോയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കുറ്റവാളികളുടെ നാടായി മാറിയ പശ്ചിമബംഗാള്‍ ഇന്നു വ്യവസായങ്ങളുടെ ശവക്കുഴിയാണ്.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. സാമ്പത്തിക തകര്‍ച്ച, ഭരണപരാജയങ്ങള്‍ തുടങ്ങിയ ജനങ്ങളുടെ മുന്നിലെത്തിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അമിത് ഷാ പ്രകീര്‍ത്തിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി അടുത്തമാസം 23 നും 29നുമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും ഒരു 'നന്ദിഗ്രാം മോഡൽ' പോരാട്ടത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ തട്ടകമായ ഭവാനിപൂരിൽ അവരെ പരാജയപ്പെടുത്താൻ ബിജെപി കരുത്തുറ്റ ചക്രവ്യൂഹം തീർക്കുന്നതായി റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയെ വീഴ്ത്താനുള്ള തന്ത്രങ്ങൾക്ക് പിന്നിലെ പ്രധാനി.
മമത ബാനർജി പരാജയപ്പെട്ട നന്ദിഗ്രാമിലെ പോരാട്ടത്തിന് സമാനമായ സാഹചര്യമാണ് ഭവാനിപൂരിലും ഒരുക്കാൻ ബിജെപി ലക്ഷ്യമിടുന്നത്. മമതയെ അവരുടെ സ്വന്തം മണ്ഡലത്തിൽ തന്നെ തളച്ചിടുക എന്നതാണ് സുവേന്ദു അധികാരിയുടെ ലക്ഷ്യം. നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സുവേന്ദു അധികാരി. ഇത്തവണ ഭവാനിപൂരിലും തൃണമൂൽ കോൺഗ്രസ് അപ്രമാദിത്വം അവസാനിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
മണ്ഡലത്തിലെ വോട്ടർമാരുടെ വികാരം തങ്ങൾക്കൊപ്പമാണെന്ന് ബിജെപി നേതൃത്വം കരുതുന്നു.ബിജെപിയുടെ നീക്കങ്ങളെ തള്ളിക്കളഞ്ഞ തൃണമൂൽ കോൺഗ്രസ്, ഭവാനിപൂരിലെ ജനങ്ങൾ മമതയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ നേതാവിനെ തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നാണ് ടിഎംസിയുടെ നിലപാട്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മമതയുടെ വിജയം തടയാൻ കഴിഞ്ഞാൽ അത് ദേശീയതലത്തിൽ തന്നെ ബിജെപിക്ക് വലിയ നേട്ടമാകും. അതിനാൽ തന്നെ അതീവ ജാഗ്രതയോടെയാണ് ഇരുപാർട്ടികളും കരുനീക്കങ്ങൾ നടത്തുന്നത്. ബംഗാൾ രാഷ്ട്രീയത്തിലെ തീപാറുന്ന പോരാട്ടങ്ങളിൽ ഒന്നായി ഭവാനിപൂർ മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സുവേന്ദു അധികാരിയുടെ 'ചക്രവ്യൂഹം' വിജയിക്കുമോ അതോ മമത തന്റെ കോട്ട കാക്കുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
National
കൊൽക്കത്ത: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ പോരാട്ടം തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ എൺപതു ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് മമത ആരോപിച്ചു.
രേഖകൾ കൃത്യമല്ലെന്ന നിഗമനത്തിൽ ആദ്യഘട്ടത്തിൽ 58 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കുന്നതിനു ഗൂഢാലോചന നടന്നു. പ്രത്യേക പുനരവലോകന പ്രക്രിയയുടെ മറവിൽ മറ്റൊരു 20 ലക്ഷം പേരെയും ഒഴിവാക്കിയെന്നു മുഖ്യമന്ത്രി ആരോപിക്കുന്നു. അന്തിമപട്ടികയിൽ നിന്ന് 80 ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയാണ് ലക്ഷ്യം-ഭവാനിപൂരിൽ പൊതുയോഗത്തിൽ അവർ പറഞ്ഞു.
ഹിന്ദുക്കളോ മുസ്ലിം വിഭാഗക്കാരോ ആരുമാകട്ടെ ഒരാളുടെയും പേര് നീക്കംചെയ്യാനാവില്ല. അവർക്കൊപ്പം നിന്ന് പോരാടാനാണു തീരുമാനം. പാർട്ടിയോ അവരുടെ മതമോ ഒന്നും പ്രശ്നമാക്കില്ലെന്നും മമത വ്യക്തമാക്കി.
National
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) മൂലം ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്കൊപ്പം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കണ്ടു. പ്രതിഷേധസൂചകമായി കറുപ്പ് ഷാൾ അണിഞ്ഞായിരുന്ന് മമത എത്തിയത്.
തെരഞ്ഞെടുപ്പു കണക്കിലെടുത്ത് എസ്ഐആർ നടപ്പാക്കുന്നതു നിർത്തണമെന്ന് മമത നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കൂടിക്കാഴ്ച നടത്താമെന്ന് ഗ്യാനേഷ് കുമാർ നിർദേശിച്ചിരുന്നു.
ഡൽഹിയിലെത്തിയ മമതയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസ് എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ഉണ്ടായിരുന്നു.
National
കോൽക്കത്ത: പശ്ചിമബംഹാളിൽ നടപ്പാക്കിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. മതിയായ രേഖകളുള്ള 54 ലക്ഷം വോട്ടർമാരെയാണ് കരടുപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോപിച്ച മമത പരാതിപറയാൻ വോട്ടർമാർക്ക് അവസരം നൽകിയില്ലെന്നും കുറ്റപ്പെടുത്തി.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരം ദുരുപയോഗം ചെയ്ത് ഏകപക്ഷീയമായാണു തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. പേര് നീക്കുന്ന കാര്യംപോലും അറിയാത്തതിനാൽ പലർക്കും പരാതി നൽകാനായിട്ടില്ല.
ഡൽഹിയിലിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർമിത ബുദ്ധി ഉപയോഗിച്ചാണ് പേരുമാറ്റുന്നത്. വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തവരെ വരെ നീക്കംചെയ്തുവെന്നും അവർ പറഞ്ഞു.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പാര്ഥിക് ജയിനിന്റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ സ്ഥാപകന്‍.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ വികസനം തടയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിയിലൂടെ മമത സർക്കാർ ജനങ്ങൾക്കു ഭാരമായെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താഹെര്പുരിൽ റാലിയെ സംബോധന ചെയ്യുകയായിരുന്നു മോദി.
അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണ്. അതുകൊണ്ടാണ് സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തെ (എസ്ഐആര്‍) അവര്‍ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പശ്ചിമബംഗാളിലെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി ആസാമിലെത്തി. നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപി പ്രവർത്തകരുമായി ആശയവിനിമയവും പരിപാടികളിലുണ്ട്.
സന്ദർശനത്തിന്റെ ആദ്യദിനമായ ഇന്നലെ ആസാമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദൊളോയിയുടെ 80 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ശിൽപി റം സുതർ രൂപകൽപന ചെയ്ത ശിൽപമാണിത്. കൂടാതെ, 4000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ലോകപ്രിയ ഗോപിനാഥ് ബർദോളോയ് വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും മോദി ഉദ്ഘാടനം ചെയ്തു.