NRI
മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർഥിയെ വെടിവച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിനെതിരേ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ ജനുവരി 14ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാർഥികൾ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവച്ചതാണെന്നായിരുന്നു കാസ്ട്രോയുടെ വാദം.
എന്നാൽ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ചതിൽ ഏജന്റിന്റെ വാദം പൂർണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരേ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala
അമ്പതുകളുടെ തണുത്ത കാറ്റുള്ള ഞാനിടത്തേയ്ക്ക് ഓടിയെത്താവുന്ന ദൂരം മാത്രം, വായിച്ചു തീർത്ത പുസ്തകം കമഴ്ത്തിവച്ച് ഒരു ദൂർഘനിശ്വാസം. എന്നോ നഷ്ടപ്പെട്ട വായന എന്ന ശീലം തിരിച്ചുകിട്ടാൻ ഒരു കൊച്ചു വലിയ കാരണം കിട്ടി. ചെവിയെ നിശബ്ദം നാമാവശേഷമാക്കുംവിധം തിന്നു തീർക്കുന്ന ഒരു വില്ലൻ വലതു ചെവിക്കുള്ളിൽ കടന്നുകയറി വിരിയിട്ടിരുന്നു.
തോളത്തിരുന്നു ചെവി കടിച്ചവൻ
ഏകദേശം നാലു വർഷങ്ങൾക്ക് മുമ്പ്, ഞാനോ പുറംലോകമോ അറിയാതെ അവൻ തെളിവുകൾ കാര്യമായൊന്നും അവശേഷിപ്പിക്കാതെ വലതുചെവിക്കുള്ളിൽ ഒരു പണിതുടങ്ങി. കൊളസ്റ്റിറ്റോമ എന്നായിരുന്നു അതിന്റെ പേര്. ഒന്നുറക്കെ കരയാൻപോലും അറിയാത്ത ടെമ്പോറിയൽ എല്ലിനെയും ഓഡിറ്ററി ഓസിക്കിൾസിനെയും അവൻ പാതിയോളം തിന്നുതീർത്തു.
കാര്യമായ വേദനയോ ബഹളമോ ദുർഗന്ധമോ പഴുപ്പോ ഒന്നും സംഭവിക്കാത്ത ഈ കശ്മലൻ പണിതുടർന്നു. അബുദാബിയിലെ സായംകാല ചായസത്കാരങ്ങളിൽ അരുൺ സാറും നിതിനും വലതുവശത്തിരുന്നു പറയുന്നത് കേൾക്കാൻ ശ്ശി കഷ്ടപ്പെടുന്നോ എന്നു സംശയം ഉണ്ടായി. പിന്നീട് അവർപോലും അറിയാതെ ഞാൻ അവരുടെ ഇടതുവശത്തിരുന്നു പ്രശ്നം താത്കാലികമായി പരിഹരിച്ചു.
നാട്ടിലേക്കുള്ള യാത്രയ്ക്ക് ആറുമാസങ്ങൾക്കു മുമ്പേ മൂത്ത മകളുടെ പേരുകാരി ഒരു ഇഎൻടി ഡോക്ടറെ കാണാൻ ഇടയായി. സിടി, ഓഡിയോമെട്രി, ടിംപാനോമെട്രി ടെസ്റ്റുകൾക്കു ശേഷം റിസൾട്ടുകളിൽ നോക്കി ഡോക്ടർ വർഷ ആശങ്കാകുലയാകുന്നതു ഞാൻ ശ്രദ്ധിച്ചു. കുഴപ്പങ്ങളുണ്ട്, ഒരു സർജറി അനിവാര്യം എന്ന് അവർ ചുരുക്കി പറഞ്ഞു.
മരുന്നുകൾ തന്നു. പിന്നെ ചെന്നപ്പോൾ ആ ഡോക്ടർ അവിടെയില്ല. വലിയമ്മയുടെ പിണ്ഡഅടിയന്തിര ചടങ്ങുകൾക്കു പോയത്രേ. പകരം ഇരുന്ന ഡോക്ടർക്ക് എന്നെ അത്ര ബോധിച്ചില്ലാത്തപോലെ തോന്നി. കൂടാതെ അദേഹം ഭാര്യയോട് അടിവച്ച് ജോലിക്കു വന്നതുപോലെ എനിക്കു തോന്നി. ചുമ്മാ, തോന്നലാവാം, ഞാനതുവിട്ടു, അവരും.
കത്തിവയ്ക്കൽ അനിവാര്യം
അടുത്ത വെക്കേഷൻ കാലമെത്തി, പറക്കാൻ വെമ്പുന്ന ഒരുപാട് ദേശാടനപക്ഷികളും. ഒരിക്കൽകൂടി ഒരു ഇരുത്തം വന്ന ഭിഷഗ്വരനെ കണ്ടുപിടിച്ചു. അദേഹം റിസൾട്ടുകൾ വ്യക്തമായി പരിശോധിച്ച് കൃത്യമായ നിരീക്ഷണങ്ങൾ അറിയിച്ചു. ഒരു കത്തിവയ്ക്കൽ എന്റെ ശരീരത്തിന് ആവശ്യമാണെന്ന സത്യം ഏതാണ്ട് ഉറപ്പായി. നാട്ടിലെത്തി മണ്ണിന്റെ സുഗന്ധവും കാറ്റിന്റെ തലോടലും കുടുംബത്തിന്റെ സ്നേഹവായ്പകളും മനസ്നിറച്ച് അനുഭവിച്ചു.
അമ്മയുടെയും ഭാര്യയുടെയും അനുപമമായ ഭക്ഷണകൂടുകൾ അത്ഭുതത്തോടും ആനന്ദത്തോടും മടുക്കാതെ കഴിച്ചു. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തുതീർത്തു. ഒഴിച്ചുകൂടാനാവാത്ത എല്ലാ യാത്രകളും തീർത്ത് പ്രശ്തനായ ഇഎൻടി സർജൻ ജോമി ജോർജിന് കോട്ടയം തെള്ളകത്തെ കാരിത്താസ് ഹോസ്പിറ്റൽ, എന്റെ ചെവികൾ സമർപ്പിച്ചു.
ഞെട്ടിയ നിമിഷങ്ങൾ
Think of the worst, then realise you are not there, breathe, ragan holiday എന്ന പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരനെ ഓർമിപ്പിക്കംവിധം, ഡോക്ടർ ജോമി എനിക്ക് ക്ലാസുകൾ തന്നു.
ചെവി തുറക്കുമ്പോൾ മാത്രമാണ് താങ്കളുടെ യഥാർഥ പ്രശ്നം വെളിപ്പെടുക, സിടി, എംആർഐ, ചൂണ്ടുപലകകൾ മാത്രമാണ്.
കൊളസ്റ്റിയറ്റോമാ സർജറി ചെയ്യേണ്ടി വരുമ്പോൾ രോഗബാധിതമായ മിഡിൽ ഇയർ ഭാഗങ്ങളെല്ലാം നീക്കേണ്ടി വന്നേക്കാം, കേൾവി പൂർണമായും നഷ്ടപ്പെട്ടേക്കാം. അലങ്കാരത്തിനു മാത്രമായി തീരാം ചെവി, തലച്ചോറിൽ നിന്നു വരുന്ന സൂക്ഷ്മങ്ങളായ ഞരമ്പുകൾ ഇതിന്റെ ഭാഗമായി പ്രവർത്തനരഹിതമാവാം അപ്പോൾ ബാൾസ് പാഴ്സി ബാധിച്ചപോലെ മുഖത്തെ പേശികൾ പ്രവർത്തനഭംഗം നേരിടാം... ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ കിളിപോയ എന്റെ തോളിൽ തട്ടിയിട്ട് അദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, വരുമെന്നു പറഞ്ഞില്ല, വരാതെയിരിക്കട്ടെ, പക്ഷേ അറിയണം.
ഏപ്രിൽ 21ന് അഡ്മിറ്റ്. 22ന് ഓപ്പറേഷൻ. മനസിൽ ഒരു പ്രാർഥന മാത്രം, കേൾവി ശക്തി തിരികെ വേണം. ഡോക്ടറെയും അസിസ്റ്റന്റിനെയും സമർപ്പിച്ചു പ്രാർഥിച്ച്, തിയറ്ററിൽ കയറി. ദൈവത്തിന്റെ കരം- ഡോക്ടർ ജോമിയുടെ കരം എനിക്ക് രണ്ടും ഒന്നായി തോന്നി. ബോധം തെളിഞ്ഞു വന്നപ്പോൾ വിജയകരമായി പ്രൊസീജിയർ പൂർത്തിയായിയെന്ന വിവരം ഡോക്ടർ നല്കി. ദിവസം നിരവധി ഓപ്പറേഷനുകൾ പുഷ്പംപോലെ നടത്തുന്ന ഡോക്ടർ എന്നെ അദ്ഭുതപ്പെടുത്തി. സത്യമായും ദൈവത്തിന്റെ കൈ അദേഹത്തിലുണ്ടാകാം.
തുണയായ പത്രകട്ടിംഗ്
അടിയന്തര ശുശ്രൂഷാദിനരാത്രങ്ങൾ... നാലാം നാൾ കാരിത്താസ് ആശുപത്രിയിൽ ഒരു ലക്ഷത്തിപത്തൊൻപതായിരം ചെലവായ ബിൽ സമർപ്പിച്ചു. ഞാനും ബിനുവും കണ്ണിൽക്കണ്ണിൽ നോക്കി. ചില സമയങ്ങളിൽ എങ്കിലും ഭാര്യമാർ പുലികളാണെന്നു സമ്മതിക്കണം. എന്നോ കണ്ട് കണ്ണിൽ സ്പാർക്കടിച്ച പത്രകട്ടിംഗ് ഭാര്യ ബിനു എനിക്ക് അയച്ച് തന്നിട്ട് ആറു മാസം.
സാധാരണ വലിയ ശ്രദ്ധകൊടുക്കാറില്ലായിരുന്ന ഞാൻ ആ തവണ നോർക്ക ഇൻഷ്വറൻസ് അവളുടെ നിർബന്ധപ്രകാരം എടുത്തിരുന്നു, എനിക്കും കുടുംബത്തിനും. പ്രവാസിക്ക് സകുടുംബം ഇത് എടുക്കാം. ആപത്തിൽ സഹായം എത്തും- ചെറിയ പ്രീമിയം മാത്രം- എനിക്കും കിട്ടി, ഒരു ലക്ഷത്തി അയ്യായിരം. ഭാര്യയുടെ സന്തോഷം...എന്റെ സന്തോഷമായി, അത് എന്റെ കുടുംബത്തിന്റെയും.
ബിനുവിന്റെ നിരീക്ഷണ ബുദ്ധി, ഡോക്ടറുടെ കൈപ്പുണ്യം, ബോസ് ടിന്റു വർഗീസിന്റെ ലീവ് അപ്രൂവൽ, അമ്മയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പ്രാർഥന- കേരള സർക്കാരിന്റെ നോർക്ക പ്രവാസി ഇൻഷ്വറൻസ് നന്ദിയോടെ സ്മരിക്കുന്നു.
പല പ്രവാസികളും ഇനിയും ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. എന്റെ അനുഭവം ശുഭകരമായിരുന്നു. നിങ്ങൾക്കും കൈതാങ്ങാവാം. പരിചമില്ലാത്ത വഴികളിൽ കണ്ട വഴിവിളക്കുകൾ ചിലർക്കെങ്കിലും മിന്നാമിന്നിവെട്ടമാകട്ടെ, എന്റെ ഒരു അവധികാല എപ്പിസോഡ് ദീപികയിലൂടെ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇനി പശ്ചിമേഷ്യൻ വെട്ടിക്കെട്ടിനിടയ്ക്ക് കേൾക്കാത്ത ശബ്ദങ്ങൾ തേടി- ഒരു യാത്ര- കൂട്ടിനു നോർക്കയും.
NRI
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് ഹബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും.
വിദേശ കോൾ സെന്ററുകൾ വഴി സേവനം ലഭിക്കുന്നതിൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയും, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത റോബോകാൾ തട്ടിപ്പുകളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് എഫ്സിസി ചെയർമാൻ ബ്രണ്ടൻ കാർ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലെ കോൾ സെന്ററുകൾ വഴി വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാധ്യതയും സാമ്പത്തിക തട്ടിപ്പുകളും തടയുക എന്നതാണ് ലക്ഷ്യം.
നിലവിൽ 70 ശതമാനത്തോളം യുഎസ് കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ ഐടി അധിഷ്ഠിത സേവന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
NRI
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ് ഐകകണ്ഠേന പാസാക്കി. നിലവിൽ പ്രായപൂർത്തിയാകാത്തവർക്ക് വിവാഹം കഴിക്കാൻ നൽകിയിരുന്ന എല്ലാ ഇളവുകളും പുതിയ നിയമത്തിലൂടെ നീക്കം ചെയ്യും.
വിവാഹിതരാകാൻ കുറഞ്ഞത് 18 വയസ് പൂർത്തിയാകണം. മാതാപിതാക്കളുടെ സമ്മതത്തോടെയോ കോടതി ഉത്തരവിലൂടെയോ 18 വയസിന് താഴെയുള്ളവർക്ക് വിവാഹം കഴിക്കാമെന്ന നിലവിലെ നിയമത്തിലെ പഴുതുകൾ ഇതോടെ അടയും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും ഇരയാകുന്നത് തടയാനാണ് ഈ നീക്കമെന്ന് ബിൽ അവതരിപ്പിച്ച സെനറ്റർ വാരൻ ഹാമിൽട്ടൺ പറഞ്ഞു.
ഒക്ലഹോമയിൽ നിലവിലുള്ള നിയമപ്രകാരം, രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ 16-17 വയസുകാർക്കും പ്രത്യേക സാഹചര്യങ്ങളിൽ കോടതി അനുമതിയോടെ 16 വയസിന് താഴെയുള്ളവർക്കും വിവാഹം കഴിക്കാമായിരുന്നു. പുതിയ ബിൽ നിയമമാകുന്നതോടെ ഇത്തരം വിവാഹങ്ങൾ പൂർണമായും നിരോധിക്കപ്പെടും. ബിൽ ഇനി ഒക്ലഹോമ ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് അയക്കും. അവിടെ കൂടി പാസായാൽ ഒക്ലഹോമയിൽ ബാലവിവാഹം പൂർണമായും നിരോധിക്കപ്പെടും.
Viral
പഞ്ചാബിലെ ജലന്ധറിലുള്ള കിഷൻപുര എന്ന പ്രദേശം ഇന്ന് വാർത്തകളിൽ നിറയുന്നത് അവിടെയുള്ള ഒരു വീടിന്റെ ടെറസിലെ സവിശേഷമായ കാഴ്ച കാരണമാണ്.
ലോകപ്രശസ്തമായ അമേരിക്കയിലെ 'സ്റ്റാച്യു ഓഫ് ലിബർട്ടി'യുടെ ഒരു ചെറുപതിപ്പ് സ്വന്തം വീടിന് മുകളിൽ സ്ഥാപിച്ച് നാടിനെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഗുർജീത് സിംഗ് മതാരു എന്ന പ്രവാസി.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ന്യൂയോർക്ക് നഗരത്തിൽ സ്ഥിരതാമസമാക്കിയ ഗുർജീത്, താൻ ജീവിക്കുന്ന നാടിനോടുള്ള വൈകാരികമായ അടുപ്പമാണ് ഇത്തരമൊരു വേറിട്ട നിർമ്മിതിയിലൂടെ പ്രകടിപ്പിച്ചത്.
സ്വന്തം വീടിന്റെ നാലാം നിലയിൽ സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിമ, വലിപ്പത്തിൽ ചെറുതാണെങ്കിലും രൂപകൽപ്പനയിൽ യഥാർഥ സ്മാരകത്തോട് പൂർണമായും നീതി പുലർത്തുന്നുണ്ട്.
കേവലം ഒരു അലങ്കാരത്തിനപ്പുറം, കടൽ കടന്നുള്ള തന്റെ ജീവിതയാത്രയുടെയും അധ്വാനത്തിന്റെയും അടയാളമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. വീടിന് മുകളിൽ തലയുയർത്തി നിൽക്കുന്ന ഈ പ്രതിമ കണ്ടുതുടങ്ങിയതോടെ പ്രദേശവാസികൾക്കും ഇതൊരു കൗതുകക്കാഴ്ചയായി മാറി.
അയൽപക്കത്തുള്ളവർ മാത്രമല്ല, ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇപ്പോൾ ഈ "മിനി ന്യൂയോർക്ക്" കാണാനായി കിഷൻപുരയിലേക്ക് എത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഈ വീടിന്റെ ചിത്രങ്ങളും വീഡിയോകളും അതിവേഗം പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ള പഞ്ചാബികൾ ഇതിനെ ഏറ്റെടുത്തു കഴിഞ്ഞു.
പ്രവാസികൾ തങ്ങളുടെ പ്രിയപ്പെട്ട നഗരങ്ങളെയും ഓർമ്മകളെയും എങ്ങനെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു.
ജലന്ധറിലെ ഈ വീട് ഇപ്പോൾ ഒരു കെട്ടിടം എന്നതിലുപരി, വിദേശ രാജ്യങ്ങളിൽ പോയി സ്വപ്നങ്ങൾ കീഴടക്കിയ ഒരു സാധാരണക്കാരന്റെ അഭിമാനത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്.
NRI
ന്യൂജേഴ്സി: ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൊക്കാനയുമായി സഹകരിച്ചു "ആഘോഷം" സിനിമയുടെ പ്രത്യേക പ്രദർശനം സഘടപ്പിക്കുന്നു . ഈ അവസരത്തിൽ ഇന്ത്യൻ കോൺസുലേറ്റിലെ പ്രമുഖരും, ഫൊക്കാനായുടെ ഭാരവാഹികളും, അമേരിക്കയുടെ സാമുഖ്യ സംസ്കരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഇന്ത്യക്കാരോടൊപ്പം അമേരിക്കയിലെ വിവിധ സാമുഖ്യ പ്രവർത്തകരുടെ ഇടയിലേക്കും നമ്മുടെ വിവിധ ഭാഷാമൂവികൾ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യൻ കോൺസുലേറ്റ് ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് "ആഘോഷം" സിനിമയുടെ പ്രത്യേക പ്രദർശനം നടത്തുന്നത്.
അമൽ കെ ബോബി സംവിധാനം ചെയ്ത ആഘോഷം എന്ന മലയാള ചലച്ചിത്രം മാർച്ച് 14 ശനി ഉച്ചക്ക് 2 മണിക്ക് ന്യൂജേഴ്സിയിൽ ( AMC Auditorium#7, 67 Willowbrook Blvd, Wayne , NJ 07470) നടത്തുന്നു
പ്രദർശനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എന്നാൽ സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുളവർ ന്യൂജേഴ്സി റീജണൽ വൈസ് പ്രസിഡന്റ് കോശി കുരുവിളയുമായി 201-450-1757 ബന്ധപെട്ടു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടുന്നതാണ് ."Life is all about celebration" എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ഈ ചിത്രം അമേരിക്കൻ മലയാളീ സമൂഹത്തിന് ഒരു നവ്യസിനിമാ അനുഭവം ആയിരിക്കും സമ്മാനിക്കുക.
പ്രവാസി സംരംഭകരായ ഡോ. ലിസി കെ ഫെർണാണ്ടസ് , പ്രിൻസ് പ്രോസി ഓസ്ട്രേലിയ എന്നിവരുടെ നേതൃത്വത്തിൽ സിഎൻ ഗ്ലോബൽ മൂവീസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടയാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഗൗരവകരമായ ചർച്ചകൾക്കു ഈ ചിത്രം വഴിവച്ചിരിക്കുന്നു.
പ്രസിദ്ധ സിനിമാതാരങ്ങൾ ആയ വിജയ രാഘവൻ, നരേൻ, റോസ്മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്സ് ജോസ് ജോണി ആന്റണി, രൺജി പണിക്കർ അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മുഖ്ബൂൽ സൽമാൻ, കോട്ടയം രമേശ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഈ ചിത്രം ആദ്യ അവസാനം കാണികളെ വിസ്മയം കൊള്ളിക്കുന്ന അവതരണ ശൈലിയിലൂടെയാണ് മുന്നോട്ട് പോകുന്നത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് എയർ പോർട്ടിനു നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. ആളപായമില്ല.
അതിനിടെ മംഗഫിൽ ഒരു അപാർട്മെന്റിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് നിസാര പരിക്കുകൾ പറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Kerala
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നു റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിക്കുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. 14 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് എട്ടു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ആറു സര്‍വീസുകളുമാണ് ഇന്ന് നടക്കുക.
മസ്കറ്റില്‍ നിന്നുള്ള നാലു വിമാനങ്ങളും ഫുജൈറ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഓരോ സര്‍വീസുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടിനാണ് ഫുജൈറയില്‍ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. 7.20ന് ആണ് മസ്കറ്റില്‍ നിന്നുള്ള വിമാനം എത്തിയത്. രാവിലെ പത്തിനാണ് ജിദ്ദയില്‍ നിന്നുള്ള വിമാനം എത്തിയത്.
ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും 6.50നും മസ്കറ്റില്‍ നിന്നുള്ള സര്‍വീസുകളുണ്ട്. കൊച്ചിയില്‍ നിന്നും രാവിലെ 8.10ന് ആണ് മസ്കറ്റിലേക്ക് ആദ്യ സര്‍വീസ് നടന്നത്. 8.55ന് ആയിരുന്നു അടുത്ത സര്‍വീസ്. 11.30ന് ജിദ്ദയിലേക്കുള്ള സര്‍വീസ് നടന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിനും 11.25നും മസ്കറ്റിലേക്ക് സര്‍വീസുണ്ട്. 11.30ന് ദുബായിലേക്കും സര്‍വീസ് നടക്കും.
എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
NRI
ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ധനശേഖരണാർത്ഥം 2026 ഏപ്രിൽ 17-ന് സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ നടത്തുന്ന വിപുലമായ സ്റ്റേജ് ഷോ 'കിലുക്കം 25'-ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും അണിനിരക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. റവ. ഫാ. ജെക്കു സക്കറിയയുടെ പ്രാർഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
കത്തീഡ്രൽ വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. പുഞ്ചക്കോണം സ്വാഗതം ആശംസിച്ചു. പൂർണ തോമസ് പ്രാർത്ഥനാ ഗാനം ആലപിച്ചു.
പ്രോഗ്രാം കൺവീനർ ഡോ. സക്കറിയ തോമസ് ഷോയുടെ വിവിധ വശങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിശദരൂപം ചടങ്ങിൽ അവതരിപ്പിച്ചു. ഹൂസ്റ്റണിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഫോമ, ഫൊക്കാന, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, വേൾഡ് മലയാളി കൗൺസിൽ, പെയർലാൻഡ് മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു.
കിലുക്കം 25ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ ഒനീൽ കുറുപ്പ്, ഡയമണ്ട് സ്പോൺസർ സിബു വർഗീസ് എന്നിവർക്കു പ്രത്യേക നന്ദി സംഘാടകർ അറിയിച്ചു. വിൻസർ എന്റർടൈൻമെന്റിന്റഎ ബാനറിൽ രെഞ്ജു രാജാണ് കിലുക്കത്തിന്റെ നാഷണൽ സ്പോൺസർ.
റവ.ഫാ. ടെജി എബ്രഹാം, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ് , ഡിസ്ട്രിക്ററ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിത്സൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, ഡോ.രാംദാസ് കണ്ടത്ത് (പ്രസിഡണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം) ജിൻസ് മാത്യു (മാഗ് സീനിയർ ഫോറം കൺവീനർ ) അനിൽ ആറന്മുള (ഐപിസിഎൻഎ നാഷണൽ ജനറൽ സെക്രട്ടറി) ജീമോൻ റാന്നി (ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി) ലിഡാ തോമസ് (ആഷാ റേഡിയോ) ഷിബി റോയ് (മല്ലു കഫേ റേഡിയോ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
മാധ്യമ പ്രവർത്തകരുടെ വലിയ നിര തന്നെ പങ്കെടുത്ത ചടങ്ങിൽ ജോർജ് തെക്കേമല(ഏഷ്യാനെറ്റ്), മോട്ടി മാത്യു ( കൈരളി ടിവി ) ജോർജ് പോൾ (ഫ്ലവേർസ് ടിവി) എന്നിവരുടെ സാന്നിധ്യം കിക്ക് ഓഫിന് മികവ് നൽകി.
ഷിജോ ചാണ്ടപ്പിള്ള, റോണിസി മാലേത്ത് എന്നിവർ അവതാരകരായി മികച്ച രീതിയിൽ പരിപാടികൾ ഏകോപിപ്പിച്ചു. സജുമോൻ ജോസഫ് ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പങ്കെടുക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റികളും പ്രവർത്തനങ്ങളുമാണ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളും കിലുക്കം ഷോയുടെ ടീമംഗങ്ങളും ചേർന്നാണ് ഷോയുടെ വൻ വിജയത്തിനായ് പ്രവർത്തിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്.
NRI
ന്യൂജേഴ്സി: പ്രമുഖ അമേരിക്കൻ ഭക്ഷണ ഉൽപ്പന്ന കമ്പനിയായ കാംബെൽസ് തങ്ങളുടെ സ്നാക്സ് വിഭാഗം പ്രസിഡന്റായി ഇന്ത്യൻ വംശജനായ മോഹിത് ആനന്ദിനെ നിയമിച്ചു. 2026 ഫെബ്രുവരി 23 മുതൽ അദ്ദേഹം ചുമതലയേറ്റു
ഗോൾഡ് ഫിഷ്, പെപ്പറിഡ്ജ് ഫാം, സ്നൈഡേഴ്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ ഉൾപ്പെടുന്ന സ്നാക്സ് പോർട്ട്ഫോളിയോയുടെ നേതൃത്വം മോഹിത് ആനന്ദിനായിരിക്കും.
കൺസ്യൂമർ ഗുഡ്സ് മേഖലയിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം, കെല്ലനോവ , യൂണിലിവർ, പി&ജി എന്നീ ആഗോള കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
സ്നാക്സ് വിഭാഗത്തിൽ മികച്ച വളർച്ചയും പ്രവർത്തനക്ഷമതയും കൈവരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യമെന്ന് കാംബെൽസ് സിഇഒ മിക് ബീഖൂയിസൺ പറഞ്ഞു.
പഞ്ചാബ് എൻജിനീയറിംഗ് കോളേജ്, മുംബൈയിലെ ജമ്നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
NRI
യുട്ടാ: 12 വയസുകാരൻ മരിച്ച സംഭവത്തിൽ 23 വയസുകാരനായ ടൈലർ പീറ്റേഴ്സണ് തടവുശിക്ഷ വിധിച്ച് കോടതി. ചൈൽഡ് അബ്യൂസ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ടൈലറിന് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.
ടൈലറിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ഈ കേസിൽ ശിക്ഷ ലഭിച്ചിരുന്നു. 2024 ജൂലൈയിലാണ് ഗാവിൻ പീറ്റേഴ്സൺ (12) മരിച്ചത്.
തറയിൽ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഗാവിൻ. ഭക്ഷണവും വെള്ളവും നൽകാതെ മാസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. സെപ്സിസ് ബാധിച്ചാണ് കുട്ടി മരിച്ചത്.
കുട്ടിയെ നിരീക്ഷിക്കാൻ മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഫോണുകളിൽ നിന്ന് കുട്ടിയെ ഉപദ്രവിക്കുന്നതിനെ കുറിച്ച് സന്ദേശങ്ങൾ പോലീസ് വീണ്ടെടുക്കുകയായിരുന്നു.
ടൈലറിന് മാനസിക വെല്ലുവിളികൾ ഉണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, 2020 മുതൽ കൊലപാതകത്തിൽ ഇയാൾ സജീവ പങ്കാളിയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.
തന്റെ 31 വർഷത്തെ കരിയറിലെ ഏറ്റവും പ്രയാസകരമായ കേസുകളിൽ ഒന്നാണിതെന്ന് വിധി പ്രസ്താവിച്ച ജഡ്ജി അഭിപ്രായപ്പെട്ടു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഡൽഹി മലയാളികൾക്ക് അഭിമാനമായി മജന്ത ലൈനിലെ മുനീർക മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2-നു സമീപം ഡൽഹി മലയാളി അസോസിയേഷന്റെ പേരെഴുതിയ രണ്ടു ബോർഡുകൾ ആർകെ പുരം എംഎൽഎ അനിൽ ശർമ്മ സ്ഥാപിച്ചു.
ഡിഎംഎയുടെ നിരന്തരമായ അഭ്യർഥന മാനിച്ച്, ആർകെ പുരം സെക്ടർ 4-ൽ മെയിൻ റോഡിൽ നിന്നും ഡിഎംഎ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശന വഴിയിൽ ഡിഎംഎ ദിശാഫലകം സ്ഥാപിച്ച എംഎൽഎ അനിൽ ശർമ്മയ്ക്ക് നന്ദി സൂചകമായി പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ട കൃതജ്ഞതാ സന്ദേശം കൈമാറി.
NRI
ഗാർലൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വാർഷിക നികുതി സെമിനാർ ഇന്ന് ഗാർലൻഡിലെ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിജയകരമായി നടന്നു. പുതിയ നികുതി നിയമങ്ങളെക്കുറിച്ചും ഫയലിംഗ് രീതികളെക്കുറിച്ചും കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4ന് ആരംഭിച്ച സെമിനാറിന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും മുൻ ഐആർഎസ് ഓഡിറ്ററുമായ ഹരി പിള്ള നേതൃത്വം നൽകി .
നിരവധി ആളുകൾ പങ്കെടുത്ത സെമിനാറിൽ, പങ്കെടുക്കുന്നവർക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. പുതിയ നികുതി സീസണിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത്തരം സെമിനാറുകൾ ഏറെ സഹായിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
തങ്ങളുടെ അംഗങ്ങൾക്കും ഡാളസിലെ പ്രവാസി സമൂഹത്തിനും പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം സ്വാഗതവും സെക്രട്ടറി മഞ്ജിത് കൈനിക്കര നന്ദിയും പറഞ്ഞു.
NRI
ഡാളസ് : പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡാളസിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സംഗീത പ്രേമികളും പങ്കെടുത്തു.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി എത്തിയ എസ്.കെ. മഠത്തിൽ വാലന്റൈൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. ആർട്സ് ഡയറക്ടർ ജിജി സ്കറിയ പരിപാടികൾ വിശദീകരിക്കുകയും, വാലന്റൈൻ ദിനത്തിൽ ഇത്തരമൊരു സംഗീത വിരുന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
സംഗീതജ്ഞർക്കും കലാപ്രേമികൾക്കും പുറമെ,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റ് പ്രസിഡന്റ് മാത്യു നൈനാൻ, കേരള ലിറ്റററി സൊസൈറ്റി പ്രസിഡൻ്റ് അനശ്വർ മാമ്പിള്ളി, ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സസ് പ്രതിനിധി സിജു വി ജോർജ് തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.
തത്സമയ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ നടന്ന ഗാനമേളയിൽ പഴയതും പുതിയതുമായ നിരവധി പ്രണയഗാനങ്ങൾ ആലപിക്കപ്പെട്ടു.
നബ, അലക്സാണ്ടർ പാപ്പച്ചൻ, ചാർലി വരാനാഥ്, സുബിൻ ചാർലി തുടങ്ങി 27-ഓളം ഗായകർ വേദിയിൽ അണിനിരന്നു.
ബാലപ്രതിഭകൾ: അതുൽ ശ്രീജിത്ത്, ദിയ നായർ, എഡ്വിൻ മനയാത്ത്, അലസ്റ്റർ മാമ്പിള്ളി, അമേയ വിമൽ എന്നീ കുട്ടികളുടെ പ്രകടനം സദസ്സിന്റെ പ്രത്യേക കൈയടി നേടി.വാദ്യസംഗീതം: സന നായരുടെ സാക്സോഫോൺ പ്രകടനവും, അഭിജിത്ത് രാജീവ് വയലിനിൽ തീർത്ത സംഗീതവും വേറിട്ട അനുഭവമായി.
റുമാന സംജാദ്, സന ഷാനോബ് എന്നിവർ പരിപാടിയുടെ അവതാരകരായി തിളങ്ങി. സിനു & ഗിരീഷ് പാലക്കാട്, ലീനസ് വർഗീസ് എന്നിവർ അവതരിപ്പിച്ച ഡ്യുയറ്റുകളും ബിനൂപിന്റെയും അനൂപിന്റെയും നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് സോങ്ങുകളും പരിപാടിയെ കൂടുതൽ വർണാഭമാക്കി. വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ നീണ്ടുനിന്ന ഈ സംഗീത സായാഹ്നം ഡാളസിലെ മലയാളി സമൂഹത്തിന് ഒരു മികച്ച വാലന്റൈൻ ദിന സമ്മാനമായി മാറി.
NRI
ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിലെ ഒരു സ്മോക്ക് ഷോപ്പിനുള്ളിൽ ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്ലിൻ റോഡിലെ 'ഡേസ് എലവേറ്റഡ്' എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ അർദ്ധരാത്രിയോടെയാണ് വെടിവയ്പ് നടന്നതെന്ന് കരുതപ്പെടുന്നു. ഉച്ചയ്ക്ക് കടയുടെ മുന്നിൽ ഉടമയുടെ കാർ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ച ജീവനക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്.
ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ച കാറുമായി പോകുന്നതിനിടെയാണ് പിടിയിലായത്. മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
NRI
ഫ്രാങ്ക്ഫര്‍ട്ട് : കനത്ത മഞ്ഞുവീഴ്ച കാരണം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ വിമാന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെങ്കിലും വീണ്ടും വിമാനഗതാഗതം പുനരാംരംഭിച്ചു.
റണ്‍വേകളില്‍ മഞ്ഞുമൂടിയതിനാല്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ടേക്ക് ഓഫുകളോ ലാന്ഡിംഗുകളോ ഉണ്ടായില്ല. വൈകുന്നേരം 4.15 ഓടെ, ആദ്യത്തെ റണ്‍വേയായ വെസ്റ്റ് റണ്‍വേ വീണ്ടും തുറന്നു, എങ്കിലും കൂടുതല്‍ കാലതാമസം പ്രതീക്ഷിക്കാമെന്നും, 67 വിമാനങ്ങള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ടന്നും ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ ഓപ്പറേറ്ററായ ഫ്രാപോര്‍ട്ട് എജി അറിയിച്ചു.
കാലാവസ്ഥ വ്യതിയാനം കാരണം, നിരവധി വിമാനങ്ങള്‍ സ്ററുട്ട്ഗാര്ട്ടിലേക്ക് തിരിച്ചുവിട്ടു. പത്ത് വിമാനങ്ങള്‍ സ്ററുട്ട്ഗാര്‍ട്ട് വിമാനത്താവളത്തില്‍ ഇറങ്ങിയതായി വക്താവ് പറഞ്ഞു. ഇനിയും എത്ര വഴിതിരിച്ചുവിടലുകള്‍ ആവശ്യമുണ്ടോ എന്നും എത്ര വഴിതിരിച്ചുവിടലുകള്‍ ആവശ്യമാണെന്നും നിലവില്‍ വ്യക്തമല്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിമാനക്കമ്പനികള്‍ കാര്യങ്ങള്‍ തീരുമാനിക്കും എന്നും വക്താവ് അറിയിച്ചു.
ഹെസ്സെ, റൈന്‍ലാന്‍ഡ്, പാലറ്റിനേറ്റ്, സാര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയെക്കുറിച്ച് ജര്‍മൻ കാലാവസ്ഥാ സേവനം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്ക പ്രദേശങ്ങളിലും 3 മുതല്‍ 8 സെന്റീമീറ്റര്‍ വരെ പുതിയ മഞ്ഞുവീഴ്ച ഉണ്ടായി. മഞ്ഞുവീഴ്ച കുറഞ്ഞുവെങ്കിലും കടുത്ത ശൈത്യം ജര്‍മനിയില്‍ തുടരുകയാണ്.
NRI
വാഷിംഗ്ടൺ: എയർബാഗിലെ തകരാറും ഇലക്ട്രിക്കൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 6 ലക്ഷത്തിലധികം കാറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി പ്രമുഖ വാഹന നിർമാതാക്കളായ ഹുണ്ടായ് അറിയിച്ചു. അമേരിക്കൻ വിപണിയിലെ കാറുകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്.
ഏകദേശം 5.6 ലക്ഷം ഹുണ്ടായ് പാലിസേഡ് (Palisade) മോഡലുകളിലാണ് എയർബാഗ് തകരാർ കണ്ടെത്തിയിരിക്കുന്നത്. അപകടസമയത്ത് മൂന്നാം നിരയിലെ യാത്രക്കാർക്കുള്ള എയർബാഗുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ് കണ്ടെത്തൽ. 2020 മുതൽ 2025 വരെയുള്ള മോഡലുകളെയാണ് ഇത് ബാധിക്കുന്നത്.
സോഫ്റ്റ്വെയർ പ്രശ്നം കാരണം ഡാഷ്ബോർഡിലെ സ്പീഡോമീറ്റർ അടക്കമുള്ള വിവരങ്ങൾ കാണിക്കുന്ന ഡിസ്പ്ലേ പാനൽ (Instrument Panel) പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഏകദേശം 41,000ത്തോളം വാഹനങ്ങളിൽ ഈ പ്രശ്നമുണ്ട്.
പാലിസേഡിന് പുറമെ ട്യൂസോൺ (Tucson), സാന്താ (Santa Cruz), സാന്താ ഫേ(Santa Fe), അയോണിക് 5 (Ioniq 5), കൊന (Kona), സൊനാറ്റ (Sonata) എന്നീ മോഡലുകളിലെ 202526 വർഷത്തെ വാഹനങ്ങളെയും ഈ തകരാർ ബാധിച്ചിട്ടുണ്ട്.
തകരാറുകൾ സൗജന്യമായി പരിഹരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി ഉടമകൾക്ക് മാർച്ച് മാസം മുതൽ അറിയിപ്പ് ലഭിച്ചു തുടങ്ങും. സോഫ്റ്റ്വെയർ പ്രശ്നങ്ങൾ ഓൺലൈൻ (OTA) വഴിയോ ഡീലർഷിപ്പുകൾ വഴിയോ പരിഹരിക്കാം.
ഹുണ്ടായ് ഉടമകൾക്ക് കമ്പനിയുടെ വെബ്സൈറ്റിൽ വാഹനത്തിന്റെ VIN (Vehicle Identification Number) നൽകി തങ്ങളുടെ കാർ ഈ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
NRI
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള ഡില്ലി (Dilley) ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ അഞ്ചാംപനി (Measles) സ്ഥിരീകരിച്ചു. രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കേന്ദ്രം ക്വാറന്റൈൻ ചെയ്തു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിറ്റൻഷൻ സെനറ്റിനുള്ളിലെ എല്ലാവിധ നീക്കങ്ങളും അധികൃതർ താൽക്കാലികമായി നിർത്തിവച്ചു.
രോഗികളുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിനായി ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. സാൻ ആന്റണിയോയ്ക്ക് സമീപമുള്ള ഈ കേന്ദ്രത്തിലാണ് കുട്ടികളടക്കമുള്ള അഭയാർഥി കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ 1,100ൽ അധികം ആളുകൾ ഇവിടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അഞ്ചാംപനി അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ രോഗബാധ വലിയൊരു പാൻഡെമിക്കിലേക്ക് നയിക്കുമോ എന്ന ആശങ്ക ആരോഗ്യവിദഗ്ധർ പങ്കുവെക്കുന്നു. മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം പടിഞ്ഞാറൻ ടെക്സസിലുണ്ടായ അഞ്ചാംപനി ബാധയിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു.ഇതിനുപിന്നാലെയാണ് അതീവ സുരക്ഷാ കേന്ദ്രത്തിലും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ മെഡിക്കൽ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും രോഗബാധിതർക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
NRI
ഫയെറ്റെവിൽ (നോർത്ത് കരോന): നോർത്ത് കരോളിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസിൽ 60കാരിയായ സിന്തിയ ഡെനീസ് മെൽവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 80 പേരെ വ്യാജ വിദ്യാർഥിളായി ഉപയോഗിച്ച് 5 മിലിയൻ ഡോളറിലധികം (ഏകദേശം 42 കോടി രൂപ) തട്ടിയെടുത്തു എന്നതാണ് കേസ്.
വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് വെയ്ക്ക് ടെക്, കേപ്പ് ഫിയർ കമ്മ്യൂണിറ്റി കോളേജ് തുടങ്ങി വിവിധ കോളേജുകളിൽ ഫെഡറൽ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു.
പണം ലഭിക്കുന്നതിനായി വിദ്യാർഥികൾക്ക് പകരം ഇവർ ഓൺലൈനായി ക്ലാസുകളിൽ ഹാജരാവുകയും കോഴ്സുകൾ പൂർത്തിയാക്കുകയും ചെയ്തു.ആകെ 5 മിലിയൻ ഡോളർ അനുവദിച്ചതിൽ 3.5 മിലിയൻ ഡോളറിലധികം ഇവർ കൈപ്പറ്റി. സിന്തിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിദ്യാർഥികളുടെ ബാങ്ക് വിവരങ്ങളും പാസ്വേഡുകളും ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
60 മാസത്തെ തടവ് ശിക്ഷയ്ക്ക് പുറമെ, തട്ടിയെടുത്ത 3,641,473 ഡോളർ (ഏകദേശം 30 കോടിയിലധികം രൂപ) പിഴയായി തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. പേരക്കുട്ടികൾക്ക് മാതൃകയാകേണ്ട പ്രായത്തിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ കോടതി രൂക്ഷമായി വിമർശിച്ചു. 2025 ഫെബ്രുവരിയിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്.
NRI
ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാർഗരറ്റ് മക്ഡെർമോട്ട് പാലത്തിൽ നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത കേസിലെ പ്രതി പിടിയിൽ. ഗ്രാൻഡ് പ്രേരി സ്വദേശിയായ 18കാരൻ ജോസ് അലാർക്കൺ സാഞ്ചസാണ് പിടിയിലായത്. ഇയാൾക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി.
2025 മേയിൽ താൽക്കാലിക വീസയിൽ അമേരിക്കയിലെത്തിയ ഇയാൾ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയുധം കൈവശം വയ്ക്കുന്നത് കടുത്ത ഫെഡറൽ കുറ്റമാണ്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ47 മാതൃകയിലുള്ള റൈഫിൾ, മൂന്ന് എആർ15 പിസ്റ്റളുകൾ, മറ്റ് തോക്കുകൾ എന്നിവ കണ്ടെടുത്തു. പാലത്തിൽ നിന്ന് ലഭിച്ച 100ഓളം വെടിയുണ്ടകൾ ഇയാളുടെ തോക്കുകളിൽ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയിൽ തെളിഞ്ഞു.
പാലത്തിൽ ഗതാഗതം തടസപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിർക്കുന്നതിന്റെയും ഇത് മൊബൈലിൽ പകർത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. മുൻപ് സാധാരണ കുറ്റങ്ങൾ ചുമത്തിയിരുന്ന ഇയാൾക്കെതിരെ ഇപ്പോൾ യുഎസ് അറ്റോർണി ഓഫിസ് ശക്തമായ ഫെഡറൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണി ഉയർത്തിയ ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡാലസ് പൊലീസ് ചീഫ് വ്യക്തമാക്കി.
NRI
ഡാളസ്: 2026 മാർച്ച് 3ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ് മെട്രോപ്ലെക്സിന്റെ ഹൃദയഭാഗത്തുള്ള ഭാരതീയ നിവാസ് ഗ്രാൻഡ് ബാർ റൂമിൽ വിപുലമായ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു.
അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ഈ ഒത്തുചേരലിനു ഡോ. എ കെ മംഗോ നേതൃത്വം നൽകി.
യുഎസിൽ നിയമപരമായി താമസിക്കുന്ന ഓരോ പൗരനും അർഹമായ എല്ലാ സംരക്ഷണവും സുരക്ഷയും നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അമേരിക്കയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെനറ്റർ ജോൺ കോൺയൺ ഓർമിപ്പിച്ചു. ഇമിഗ്രേഷൻ വകുപ്പിന്റെ നിലവിലെ കെടുകാര്യസ്ഥതകൾ തിരുത്തേണ്ടത് അത്യാവശ്യമാണ്.
സാമ്പത്തിക ലാഭത്തിനായി വാർത്തകൾ വളച്ചൊടിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ഭീതി പടർത്തി വ്യൂവർഷിപ്പ് കൂട്ടുന്നതുമായ പ്രവണതകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വരുന്ന കുറവിനെക്കുറിച്ച് നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റി ഡയറക്ടർ സംസാരിച്ചു. ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ യുഎസ് സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനാൽ, വരുംകാലങ്ങളിൽ ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള വീസ അപേക്ഷകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ഇൻഷുറൻസ് നിരക്കുകളും യോഗത്തിൽ ചർച്ചാവിഷയമായി.
ഇന്ത്യയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സെനറ്റർ വാചാലനായി. ടെക്സസിൽ നടന്ന ചരിത്രപരമായ ഹൗഡി മോദി’ പരിപാടിയെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ഭാര്യ സാൻഡി കോൺയണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ജന്മദിനാശംസകൾ താൻ ഇന്നും സ്നേഹത്തോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഷൈജു എബ്രഹാം, ബിജോയ് ബാബു, മാത്യു നൈനാൻ, തോമസ് വടക്കേമുറി, ചെറിയാൻ ചുരനാട്, ജോർജ് ജോസഫ് വിലങ്ങോലിൽ, അലക്സ് അലക്സാണ്ടർ, മാത്യു ഈറ്റൂപ്പ്, ഗോപാല പിള്ള, ഷാജി രാമപുരം, ജോജി ജോർജ്, സണ്ണി മാളിയേക്കൽ, പി. പി ചെറിയാൻ, സിജു വി ജോർജ്, അനശ്വരം മാമ്പിള്ളി തുടങ്ങിയ പ്രമുഖർ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ലയൺസ് ക്ലബ് ഓഫ് ഡാളസ്, കേരള ലിറ്റററി സൊസൈറ്റി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്. വേൾഡ് മലയാളി കൗൺസിൽ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളെ പ്രതിനിധികരിച്ചു ചടങ്ങിൽ പങ്കെടുത്തു.
NRI
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലുള്ള സ്മിത്സോണിയൻ നാഷനൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, ദക്ഷിണേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
ചോള കാലഘട്ടത്തിലെ നടരാജ വിഗ്രഹം (990 AD), 12ാം നൂറ്റാണ്ടിലെ സോമസ്കന്ദ, 16ാം നൂറ്റാണ്ടിലെ വിജയനഗര കാലഘട്ടത്തിലെ ’സെന്റ് സുന്ദരർ വിത്ത് പരവൈ എന്നിവയാണ് ഇവ. ഇതിൽ നടരാജ വിഗ്രഹം ഇന്ത്യയുടെ ഉടമസ്ഥതയിലാണെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം ദീർഘകാല വായ്പയടിസ്ഥാനത്തിൽ മ്യൂസിയത്തിൽ തന്നെ പ്രദർശനത്തിനുവയ്ക്കും.
2002ൽ ന്യൂയോർക്കിലെ ഒരു ഗാലറിയിൽ നിന്നാണ് മ്യൂസിയം നടരാജ വിഗ്രഹം വാങ്ങിയത്. എന്നാൽ ഇതിനായി വ്യാജ രേഖകളാണ് നൽകിയിരുന്നതെന്ന് മ്യൂസിയം അധികൃതർ കണ്ടെത്തി.
NRI
കൊളംബിയ:കൊളംബിയ യൂണിവേഴ്സിറ്റി പ്രതിഷേധക്കാരിയുടെ മോചനം തേടി ടെക്സസ് നിയമസഭാംഗങ്ങൾ ഐസിഇ കസ്റ്റഡിയിലുള്ള ലഖാ കോർഡിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസിലെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ രംഗത്തെത്തി.
2025 മാർച്ചിൽ ന്യൂജേഴ്സിയിൽ വച്ചാണ് ലഖാ കോർഡിയ അറസ്റ്റിലായത്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഇവരെ ലക്ഷ്യം വയ്ക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.
300 ദിവസത്തിലധികമായി ഇവർ തടവിലാണ്. രണ്ട് തവണ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഇവരെ വിട്ടയക്കാൻ തയ്യാറായിട്ടില്ല.
കോർഡിയയ്ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും വിസ കാലാവധി കഴിഞ്ഞാണ് അവർ രാജ്യത്ത് തുടരുന്നതെന്നും സർക്കാർ വക്താക്കൾ ആരോപിക്കുന്നു.
NRI
ന്യൂയോർക്ക് : ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 131ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാനദിക്കരയിലെ വിശാലമായ മണൽപ്പുറത്ത് നടക്കും. ഫെബ്രുവരി 8ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വിൽസൺ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവർ വിവിധ ദിവസങ്ങളിൽ വചനപ്രഘോഷണം നടത്തും.
കുടുംബവേദി, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള യോഗം, യുവവേദി, മിഷനറി സമ്മേളനം എന്നിവ പന്തലിൽ ക്രമീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ നടക്കും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ സന്ദേശം നൽകും.
12 വയസിന് താഴെയുള്ള കുട്ടികൾക്കായി ഫെബ്രുവരി 13നും, 12 വയസിന് മുകളിലുള്ളവർക്കായി 14നും കോഴഞ്ചേരി പള്ളിയിൽ നടക്കും.
പന്തൽ നിർമ്മാണം: ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ ഓലമേയൽ ജനുവരി 29ന് ആരംഭിക്കും. ഹരിത നിയമാവലി പാലിച്ചായിരിക്കും കൺവെൻഷൻ നടക്കുക.മണൽപ്പുറത്തേക്ക് മൂന്ന് താൽക്കാലിക പാലങ്ങൾ നിർമ്മിച്ചു വരുന്നു. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും.
ജനുവരി 31ന് കല്ലിശ്ശേരിയിൽ നിന്നും ചെറുകോൽപ്പുഴയിൽ നിന്നും പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം സംഘടിപ്പിക്കും.
നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ഓൺലൈൻ പെയ്മെന്റ് ഗേറ്റ്വേ വഴി സ്തോത്രകാഴ്ച സമർപ്പിക്കാൻ സൗകര്യമുണ്ടാകും.
മാർത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തോടെ ഫെബ്രുവരി 15ന് കൺവൻഷൻ അവസാനിക്കും.
Kerala
മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അലമാര കുത്തിപ്പൊളിച്ചു
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
NRI
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളുടെ സഹായം തേടി. അലക്സിസ് ഗാർസ റോച്ച് എന്ന യുവതിയെ കണ്ടെത്താനാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
പോലീസിന്റെ പ്രതിവാര കുറ്റവാളി തിരച്ചിൽ പരിപാടിയായ ’വാണ്ടഡ് വെനസ്ഡേ’യുടെ (Wanted Wednesday) ഭാഗമായാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്. കെട്ടിടം കൊള്ളയടിക്കൽ കുറ്റത്തിന് പ്രതിക്കെതിരെ നിലവിൽ കോടതി അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് അത് രഹസ്യമായി കൈമാറാവുന്നതാണ്. കാപ്പിറ്റൽ ഏരിയ ക്രൈം സ്റ്റോപ്പേഴ്സ് വഴി അജ്ഞാതമായി വിവരങ്ങൾ നൽകാൻ സൗകര്യമുണ്ടെന്ന് പോലീസ് അറിയിച്ചു.
വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ (512) 4728477 എന്ന നമ്പറിൽ ബന്ധപ്പെടുക.
NRI
വാൽസാൽ: യുക്മ ജനറൽ കൗൺസിൽ വാർഷിക പൊതുയോഗം ഫെബ്രുവരി 21ന് വാൽസാളിലെ റോയൽ ഹോട്ടലിൽ ചേരും. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതും, ട്രഷറർ ഷീജോ വർഗ്ഗീസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്.
യുക്മ ദേശീയ സമിതി കഴിഞ്ഞ വർഷം നടത്തിയ പരിപാടികളുടെ ചുമതല ഉണ്ടായിരുന്നവർ പോയ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും തുടർന്ന് ഈ വർഷത്തെ പരിപാടികളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്യും.
ഓരോ റീജണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് റീജണൽ പ്രസിഡന്റോ സെക്രട്ടറിയോ എന്നിവർക്ക് അവസരം ലഭിക്കുന്നതാണ്. തുടർന്ന് ചോദ്യോത്തര വേളയും അധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.
NRI
ന്യൂയോർക്ക്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സീറോമലബാർ കൺവൻഷൻ രജിസ്ട്രേഷനു വിശ്വാസികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രൂപത അധ്യക്ഷൻമാർ ജോയ് ആലപ്പാട്ട്, വികാരി ജനറാൾമാരായ റവ. ഫാ. ജോൺ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. തോമസ് കടുകപ്പിള്ളിൽ , ചാൻസിലർ റവ. ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, പ്രൊക്യൂറേറ്റർ റവ. ഫാ. റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ ഭാരവാഹികൾ നടത്തിയ ഇടവക സന്ദർശനങ്ങളും കിക്കോഫുകളും വിശ്വാസികളുടെ ഇടയിൽ ആവേശകരമായ പ്രതികരണമാണ് സൃഷ്ട്ടിച്ചത്.
ഓരോ സീറോമലബാർ വിശ്വാസിയും ഈ കൺവൻഷനിൽ പങ്കെടുക്കെണ്ടതിന്റെ ആവശ്യകത വ്യക്തമാക്കികൊടുക്കാൻ ഈ ഇടവക സന്ദർശനങ്ങൾ കൊണ്ട് സാധിച്ചു. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യകം സെമിനാറുകളും വർക്ക്ഷോപ്പുകളുമാണ് കൺവൻഷനിൽ ഒരുക്കിയിരിക്കുന്നത്.
കൺവൻഷന്റെ ഭാഗമായി നടത്തുന്ന, മെഗാ മാർഗംകളി, താളവിസ്മയം, വിവിധ ഡാൻസ് പ്രോഗ്രാമുകൾ എന്നിവയിൽ താത്പര്യമുള്ള ഇടവകാംഗങ്ങൾക്കു പങ്കെടുക്കാൻ അവസരം ഉണ്ട്.
പ്രശസ്ത സിനിമ താരം ജയറാം ആണ് നേതൃത്വം നൽകുന്നത്. കൂടാതെ പാരിഷ് ഫെസ്റ്റ് പ്രോഗ്രാമിൽ ഇടവക തലത്തിലുള്ള പരിപാടികളും അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും വിവിധങ്ങളായ സ്പോർട്സ്, ഡാൻസ് പരിപാടികളിലും പങ്കെടുക്കാം.
കൺവൻഷനോടനുബന്ധിച്ച് രൂപതയിലെ പയനിയേർസ്, ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള കൈക്കാരൻമാർ, അൾത്താര ശുശ്രുഷികൾ, സൺഡേ സ്കൂൾ, മലയാളം സ്കൂൾ, കൾച്ചറൽ അക്കാദമി അദ്ധ്യാപകർ, എസ്എംസിസി, വിൻസെന്റ് ഡി പോൾ സൊസൈറ്റി, വിമൻസ് ഫോറം, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ നേതാക്കൾ, ക്വയർ അംഗങ്ങൾതുടങ്ങി രൂപതയുടെ ആരംഭ കാലം മുതൽ ഇടവകളിൽ വിവിധ തലങ്ങളിൽ നേതൃത്വം നൽകിയിട്ടുള്ള എല്ലാവരേയും ആദരിക്കുന്നതാണ്.
NRI
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വിപിഎസ് ഹെൽത്തും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടി തറക്കല്ലിടൽ ചടങ്ങ് പെരുമാതുറയിൽ നടന്നു.
യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ മുപ്പത് വർഷത്തിലേറെ ജോലി ചെയ്തിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വന്തമായി വീട് നിർമിക്കാൻ കഴിയാതിരുന്ന പെരുമാതുറ മാടൻവിള സ്വദേശി മെഹ്ബൂബ് ഷംസുദീനാണ് ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താവ്.
പെരുമാതുറ മാടൻവിളയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മീഡിയ പ്രസിഡന്റ സമീർ കല്ലറ, സെക്രട്ടറി റാശിദ് പൂമാടം എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽഹാദി വീടിന് തറക്കല്ലിട്ടു.
ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹതീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയ പള്ളി പ്രസിഡന്റ് നസീർ, സെക്രട്ടറി സുനിൽ, അബുദാബിയിലെ സാംസ്കാരിക പ്രവർത്തകരായ നാസർ വിളഭാഗം, അഹദ് വെട്ടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NRI
കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് ( ഫിറ) കുവൈറ്റിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4.30ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ലോകകേരള സഭ 2026 ചർച്ച സമ്മേളനം സംഘടിപ്പിക്കുന്നു.
ഫിറയിൽ നിന്ന് ലോക കേരളസഭ 2026ൽ പങ്കെടുക്കുന്ന അംഗങ്ങൾ ചർച്ച സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാസികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ, നിർദേശങ്ങൾ, നിവേദനങ്ങൾ കേരള സർക്കാരിന് നൽകാൻ ഉണ്ടെങ്കിൽ പ്രസ്തുത മീറ്റിംഗിൽ സമർപ്പിക്കാവുന്നതും അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.
ചർച്ചയിൽ ഉന്നയിക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക കേരളസഭയിൽ സമർപ്പിക്കുന്നതായിരിക്കും. കുവൈറ്റിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും സംഘടന ഭാരവാഹികളെയും ക്ഷണിക്കുന്നതായി ഫിറ ഭാരവാഹികൾ അറിയിച്ചു.
NRI
നോർത്ത് കരോലിന: ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മർദിച്ച പിതാവും കൂട്ടുനിന്ന പങ്കാളി യുവതിയും അറസ്റ്റിലായി. 37 വയസുകാരനായ ജോഷ്വ സ്റ്റോക്ക്ടൺ ആണ് പിടിയിലായത്. ഇയാളുടെ പങ്കാളി ആമി ഗോട്ടിയറും (40) അറസ്റ്റിലായിട്ടുണ്ട്.
കുട്ടിയുടെ ഡയപ്പർ മാറ്റുന്നതിനിടെ കരഞ്ഞതിന് ജോഷ്വ കുട്ടിയെ കട്ടിലിലേക്ക് ബലമായി തള്ളിയിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ നിർത്താൻ വായയും മൂക്കും കൈകൊണ്ട് അമർത്തിപ്പിടിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന മൂത്ത കുട്ടി വീഡിയോയിൽ പകർത്തിയിരുന്നു.
മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പോലീസ് എത്തിയപ്പോഴാണ് മൂത്ത മകൻ പീഡന ദൃശ്യങ്ങൾ ഉദ്യോഗസ്ഥരെ കാണിച്ചത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നതായും ശരീരത്തിൽ മർദമേറ്റ പാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ദമ്പതികളുടെ സംരക്ഷണയിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
പ്രതികളായ ജോഷ്വയെ 10 ലക്ഷം ഡോളർ ബോണ്ടിലും ആമിയെ ഒരു ലക്ഷം ഡോളർ ബോണ്ടിലും ജയിലിലടച്ചു. വധശ്രമം, ബാലപീഡനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭാര്യ ഉഷ വാൻസും തങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ദമ്പതികൾ ഈ സന്തോഷവാർത്ത പങ്കുവച്ചത്.
അമേരിക്കൻ ചരിത്രത്തിൽ തന്റെ ഭർത്താവ് പദവിയിലിരിക്കെ ഗർഭിണിയാകുന്ന ആദ്യത്തെ "സെക്കൻഡ് ലേഡി' (വൈസ് പ്രസിഡന്റിന്റെ പത്നി) കൂടിയാണ് 40കാരിയായ ഉഷ വാൻസ്. ജൂലൈ അവസാന വാരത്തോടെ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തങ്ങൾക്ക് ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെന്നും ഉഷയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവർ അറിയിച്ചു. യേൽ ലോ സ്കൂളിലെ പഠനകാലത്ത് പരിചയപ്പെട്ട ഇവർ 2014ലാണ് വിവാഹിതരായത്.
ഇവർക്ക് നിലവിൽ ഇവാൻ (8), വിവേക് (5), മിറാബെൽ (4) എന്നീ മൂന്ന് മക്കളുണ്ട്. തങ്ങളുടെ കുടുംബത്തെ പരിചരിക്കുന്ന സൈനിക ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ദമ്പതികൾ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ വംശജയായ ഉഷ വാൻസ് നേരത്തെ പ്രശസ്തമായ നിയമ സ്ഥാപനങ്ങളിൽ അഭിഭാഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിനൊപ്പവും ജോലി ചെയ്തിട്ടുള്ള മികച്ച കരിയറുള്ള വ്യക്തിത്വമാണ്.
NRI
ഷിക്കാഗോ: ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനു പിന്നാലെ മേഖലയിൽ അതിശൈത്യം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച രാവിലെ എട്ട് വരെ കുക്ക്, ഡ്യുപേജ്, ലേക്ക് തുടങ്ങിയ കൗണ്ടികളിൽ വിന്റർ വെതർ അഡ്വൈസറി പുറപ്പെടുവിച്ചു. വടക്കൻ സബർബുകളിൽ നാല് ഇഞ്ചിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്റർസ്റ്റേറ്റ് 88, 290 പാതകൾക്ക് വടക്ക് ഭാഗത്തായിരിക്കും കൂടുതൽ മഞ്ഞ് വീഴുക. തെക്കൻ മേഖലകളിൽ രണ്ട് ഇഞ്ചിൽ താഴെയാകാനാണ് സാധ്യത.
ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നവരെ മഞ്ഞുവീഴ്ച സാരമായി ബാധിച്ചേക്കാം. കാഴ്ചപരിധി കുറയുന്നതിനും റോഡുകളിൽ വഴുക്കലുണ്ടാകാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. ബുധനാഴ്ച വൈകുന്നേരത്തോടെ ആർട്ടിക് ശീതകാറ്റ് എത്തുന്നതോടെ താപനില കുത്തനെ താഴാൻ തുടങ്ങും.
വ്യാഴാഴ്ച താപനില 20 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴും. ഇക്കുറി ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്ചയായിരിക്കും അനുഭവപ്പെടുക. കാറ്റിന്റെ വേഗത കൂടി കണക്കിലെടുക്കുമ്പോൾ തണുപ്പ് മൈനസ് 35 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കാം.
തണുപ്പിനെ പ്രതിരോധിക്കാൻ ഷിക്കാഗോ നഗരത്തിലും പരിസര പ്രദേശങ്ങളിലും വാമിംഗ് സെന്ററുകൾ തുറന്നിട്ടുണ്ട്. ഈ മാസാവസാനം വരെ ശരാശരിയിലും താഴെയുള്ള കുറഞ്ഞ താപനില തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ലാറി മൗറി അറിയിച്ചു.
NRI
തിരുവല്ല: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ. കുറ്റപ്പുഴ സ്വദേശി മനോജിനും കുടുംബത്തിനുമായി ഏകദേശം 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറി.
ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് സുജ കോശി, മുൻ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് എന്നിവർ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഉദാരമായ സംഭാവനകളുടെയും ഫലമായാണ് ഈ സ്വപ്ന പദ്ധതി യാഥാർഥ്യമായത്.
പദ്ധതിയുടെ ഏകോപനത്തിലും പൂർത്തീകരണത്തിലും നിർണായക പങ്കുവഹിച്ച റവ. ഡോ. തോമസ് കുര്യൻ അഞ്ചേരി വീട് ആശീർവദിച്ചു. റവ. അനി അലക്സ് കുര്യൻ, റവ. പി.ടി. കോശി, റവ. ഫിലോമൻ കോശി എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും കുടുംബത്തിന് ആശംസകൾ നേരുകയും ചെയ്തു.
ഐക്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും അടയാളമാണ് ഈ ഭവനപദ്ധതിയെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും സംഘടന നന്ദി അറിയിച്ചു.
NRI
ഡാളസ്: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രക്കാരനെ കൊലപ്പെടുത്തിയ യുവാവിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് ഡാളസ് കോടതി. നെസ്റ്റർ ലുജാൻ ഫ്ലോറസിനെ (31) ആണ് കോടതി ശിക്ഷിച്ചത്.
2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഡാളസിൽ വച്ച് ടെറി ഐവറിയെ (45) ലുജാൻ ഫ്ലോറസ് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടെറി കാറിന്റെ വിൻഡ്ഷീൽഡ് തകർത്ത് അകത്തേക്ക് വീണു.
അപകടത്തിനുശേഷം വണ്ടി നിർത്താതെ, യാത്രക്കാരന്റെ സീറ്റിൽ ടെറി ഐവറിയുടെ മൃതദേഹം ഇരിക്കെത്തന്നെ ഫ്ലോറസ് 40 മൈലോളം ദൂരം വണ്ടിയോടിച്ചു. വൈറ്റ് സെറ്റിൽമെന്റിലെ ഒരു റസ്റ്ററന്റ് പാർക്കിംഗിൽ അബോധാവസ്ഥയിൽ കണ്ടെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടുന്നത്.
2020ലും ഇയാൾ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടിരുന്നു. ശിക്ഷാ കാലാവധിയുടെ പകുതിയെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ ഫ്ലോറസിന് പരോളിന് അർഹതയുണ്ടാവൂ എന്ന് കോടതി വ്യക്തമാക്കി.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 15 വയസുകാരനെ ക്രൂരമായി ആക്രമിച്ച് സംഗീത ഉപകരണമായ ‘ചെല്ലോ’ (Cello) കവർന്ന കേസിൽ 23 വയസുകാരൻ പിടിയിൽ.
അമിയൽ ക്ലാർക്ക് എന്ന യുവാവാണ് അറസ്റ്റിലായത്. കുട്ടിയെ സഹായിക്കാൻ എത്തിയ വ്യക്തിയെയും ഇയാൾ മർദ്ദിച്ചു.
കുട്ടിയുടെ മുഖത്തെ അസ്ഥികൾക്ക് ഒടിവുണ്ട്. പ്ലാസ്റ്റിക് സർജന്റെയും നേത്രരോഗ വിദഗ്ധന്റെയും നേതൃത്വത്തിൽ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി.
പ്രതി ഇതിനുമുമ്പും നിരവധി അക്രമക്കേസുകളിലും മോഷണക്കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ്. മറ്റൊരു കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്. ജനുവരി 15ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള വിസ (Immigrant Visa) നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. 2026 ജനുവരി 21 മുതൽ ഈ നിയന്ത്രണം നിലവിൽ വരും.
അമേരിക്കയിലെ പൊതു ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും (Public Charge) ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളവരെ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടും മാർക്കോ റൂബിയോയും വ്യക്തമാക്കി.
റഷ്യ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ, തായ്ലൻഡ്, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങിയ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയന്ത്രണം ബാധകമാവുക.
ഈ നടപടി ടൂറിസ്റ്റ് വിസകളെയോ ബിസിനസ് വിസകളെയോ (Visitor Visas) ബാധിക്കില്ല. 2026ൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പിനായി എത്തുന്നവർക്ക് ഇത് തടസമാകില്ലെന്ന് അധികൃതർ അറിയിച്ചു.
ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും അവർ രാജ്യത്തിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണെന്നും ഭരണകൂടം ആരോപിക്കുന്നു.
ട്രംപ് വീണ്ടും അധികാരമേറ്റശേഷം നടപ്പിലാക്കുന്ന ഏറ്റവും വലിയ വിസ നിയന്ത്രണങ്ങളിൽ ഒന്നാണിത്. നിയമപരമായ കുടിയേറ്റത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ വിമർശിക്കുന്നുണ്ട്.
NRI
ഹൂസ്റ്റൺ: അമേരിക്കയിൽ സ്വന്തമായി ആസ്ഥാനമുള്ള പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന് ഹൂസ്റ്റണിന് (മാഗ്) വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച "സ്നേഹപൂർവം 2026' പുതുവത്സര സംഗമത്തിൽ പ്രത്യേക ആദരം അർപ്പിച്ചു.
മലയാളി സമൂഹത്തിനായി സംഘടന നടത്തുന്ന സാമൂഹികസാംസ്കാരിക സേവനങ്ങളെ അംഗീകരിച്ചാണ് ഈ ആദരം. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പുതുവത്സര സന്ദേശം അവതരിപ്പിച്ചു. ഐക്യവും സേവനവും സാമൂഹിക പ്രതിബദ്ധതയും മലയാളി സംഘടനകളുടെ ശക്തിയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബൽ അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഹ്യൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, പ്രൊവിൻസ് ചെയർമാൻ അഡ്വ. ലാൽ അബ്രഹാം, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസ്സൂരി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറ, ഐനാഗ് പ്രസിഡന്റ് ബിജു ഇട്ടൻ, മാഗ് പ്രസിഡന്റ് റോയ് മാത്യു, ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ഡോ. ഷിബു സാമുവൽ, പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, വുമൺസ് ഫോറം ചെയർപഴസ്ൻ ലക്ഷ്മി പീറ്റർ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളും നഴ്സിംഗ് സംഘടനാ നേതാക്കളും ആരോഗ്യ പ്രവർത്തകരും സാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികൾക്ക് പൗരത്വം റദ്ദാക്കാനുള്ള കടുത്ത നീക്കങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട്. ഇത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് കുടിയേറ്റക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച കേസുകൾ പരിശോധിക്കാൻ പ്രതിമാസം 100 മുതൽ 200 വരെ കേസുകൾ വീതം കണ്ടെത്താൻ ഫീൽഡ് ഓഫിസുകൾക്ക് ട്രംപ് ഭരണകൂടം നിർദേശം നൽകി. മുൻപ് പ്രതിവർഷം ശരാശരി 11 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
മിനസോടയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെടുത്തി സൊമാലി സമൂഹത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. വഞ്ചന കാണിച്ചവരുടെ പൗരത്വം നിമിഷനേരം കൊണ്ട് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വം നൽകുന്ന സമയത്ത് കള്ളം പറയുകയോ വിവരങ്ങൾ മറച്ചുവയ്ക്കുകയോ ചെയ്തവർക്കെതിരെ മാത്രമേ പൗരത്വം റദ്ദാക്കാൻ നിയമപരമായി സാധിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെറും ക്വാട്ട നിശ്ചയിച്ച് പൗരത്വം എടുത്തുകളയുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. പൗരത്വം റദ്ദാക്കപ്പെടുന്നവർ ഗ്രീൻ കാർഡ് ഹോൾഡർമാരായി മാറുകയും തുടർന്ന് അവരെ നാടുകടത്താൻ എളുപ്പമാകുകയും ചെയ്യുമെന്നതാണ് ഈ നീക്കത്തിലെ പ്രധാന അപകടം.
NRI
റോം: ഇറ്റലിയിൽ പുതിയ മലയാളി സംഘടന രൂപീകരിച്ച് ഉദ്ഘാടനം ചെയ്തു. റോമാ Via Populonia - 44 -ൽ നടന്ന ITMA ക്രിസ്മസ് ആഘോഷത്തിലാണ് സംഘടന നിലവിൽ വന്നത്. ഇറ്റലിയിലെ മലയാളി സമൂഹത്തിന് ആവേശവും ആത്മവിശ്വാസവും പുതുക്കിക്കൊടുക്കുന്നതിനായി രൂപംകൊണ്ട പുതിയ മലയാളി സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രഫ. ജോസ് ഫിലിപ്പ് നിർവഹിച്ചു.
ഇറ്റലിയിലെ മലയാളികളുടെ സമൂഹബന്ധം ശക്തിപ്പെടുത്തുകയും സംയുക്ത മുന്നേറ്റം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. തോമസ് കുര്യൻ പ്രഖ്യാപിച്ചു.
മനുഷ്യന്റെ യഥാർത്ഥ വളർച്ച സംഘടിത ശക്തിയും സമൂഹ കെട്ടുറപ്പുമാണ് നിർണ്ണയിക്കുന്നത്. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ചേർന്നാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് മലയാളികൾ പുറപ്പെട്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച പ്രഫ. ജോസ് ഫിലിപ്പ് പറഞ്ഞു.
എന്നാൽ ഭാഷാപ്രശ്നങ്ങൾ, പഠിച്ച ജോലി ചെയ്യാൻ കഴിയാതെ വരുക തൊഴിൽസ്ഥിരത, രേഖാപ്രശ്നങ്ങൾ, കുടുംബസമ്മർദ്ദങ്ങൾ തുടങ്ങിയ വിദേശജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ പലപ്പോഴും അവരെ പരീക്ഷിക്കാറുണ്ട്. അതേസമയം, ഈ വെല്ലുവിളികൾക്കിടയിലും മലയാളികൾ സ്ഥിരതയും പരിശ്രമവുംകൊണ്ട് മുന്നേറി ശക്തി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ തൊഴിലവസരങ്ങളിലേക്ക് പ്രവേശിച്ച മലയാളികൾ, ഹോട്ടൽ മേഖല, ഫാക്ടറി, കെയർസർവീസ്, കാർഷികം, ക്ലീനിംഗ് തുടങ്ങിയ വ്യവസായ മേഖലകളിൽ ആദ്യം പ്രവർത്തനം ആരംഭിച്ചെങ്കിലും, പിന്നീട് മാന്യത, സത്യസന്ധത, യോഗ്യത, കഠിനപ്രയത്നം എന്നിവയുടെ ബലംകൊണ്ട് സമൂഹത്തിന്റെ മുൻനിരയിൽ എത്തിനിൽക്കുന്നവരായി അവർ മാറിയതായി അദ്ദേഹം പറഞ്ഞു.
വിദേശജീവിതത്തിൽ സ്ഥിരതയും വികസനവും കൂടുതൽ ഉറപ്പാക്കുന്നതിനായി പ്രഫ. ജോസ് ഫിലിപ്പ് നിർദേശിച്ച പ്രധാന ഘടകങ്ങൾ ചുവടെപ്പറയുന്നവയാണ്: ഇറ്റാലിയൻ ഭാഷ നന്നായി പഠിക്കുക, താമസിക്കുന്ന രാജ്യത്തിലെ നിയമങ്ങളും ഭരണനടപടികളും വ്യക്തമായി മനസിലാക്കുക, ഏതു ജോലിയെയും മാന്യമായ തൊഴിൽ എന്ന ബോധ്യത്തോടെ ചെയ്യുക, ശാരീരികാരോഗ്യവും മാനസികശക്തിയും നിലനിർത്തുക. ഈ മൂല്യങ്ങൾ പ്രായോഗികമാക്കുമ്പോഴാണ് കുടിയേറ്റജീവിതത്തിൽ സ്ഥിരതയും സുരക്ഷിതമായ മുന്നേറ്റവും ഉറപ്പുവരുത്താൻ കഴിയുന്നത്.
NRI
സിൻസിനാറ്റി, ഒഹായോ: അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റിക്കാർഡ് തുക സമാഹരിച്ചു.
2025ന്റെ രണ്ടാം പകുതിയിൽ മാത്രം 9.88 ദശലക്ഷം ഡോളർ (ഏകദേശം 82 കോടിയിലധികം രൂപ) ആണ് അദ്ദേഹം സമാഹരിച്ചത്. 2025ൽ ആകെ 19.57 ദശലക്ഷം ഡോളർ വിവേക് സമാഹരിച്ചു.
ഇത് ഒഹായോ ഗവർണർ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. 2017ൽ മൈക്ക് ഡിവിൻ സ്ഥാപിച്ച 8.4 ദശലക്ഷം ഡോളറിന്റെ റെക്കോർഡാണ് വിവേക് മറികടന്നത്.
സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ള പണമല്ല ഇതെന്നും, 40,000ത്തിലധികം വ്യക്തിഗത ദാതാക്കളിൽ നിന്നാണ് ഈ തുക ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം അറിയിച്ചു.
പ്രചാരണത്തിന്റെ ആദ്യ ദിനം തന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവേക് രാമസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇത്രയും വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.
ഈ വൻ തുക സമാഹരണത്തിലൂടെ വിവേക് രാമസ്വാമിയുടെ പ്രചാരണം വലിയ തരംഗമാണ് ഒഹായോയിൽ സൃഷ്ടിച്ചിരിക്കുന്നത്. 2026ലാണ് ഒഹായോ ഗവർണർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ഡിട്രോയിറ്റ്: 25 വർഷം കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ശേഷം മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട ഡിട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൻ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നൽകാൻ കോടതി ഉത്തരവ്. സംഭവം അമേരിക്കയിലെ മിഷിഗനിലാണ്.
ഡെസ്മണ്ട് റിക്സിനെ ജയിലിലടയ്ക്കാൻ കാരണം പോലീസുകാർ തോക്കിന്റെ ബുള്ളറ്റുകളിൽ കൃത്രിമം കാണിച്ചതാണെന്ന് കോടതി മുൻപ് കണ്ടെത്തിയിരുന്നു. ശിക്ഷ റദ്ദാക്കിയത് സാങ്കേതികമായ കാരണങ്ങളാലാണെന്നും പൂർണമായും കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് തെളിയിക്കാൻ മതിയായ നിയമപരമായ രേഖകൾ ഇനിയും വേണമെന്നുമാണ് കോടതിയുടെ പുതിയ നിരീക്ഷണം.
അന്യായമായി തടവുശിക്ഷ അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന മിഷിഗനിലെ നിയമം അനുസരിച്ച്, ജയിലിൽ കഴിഞ്ഞ ഓരോ വർഷത്തിനും 50,000 ഡോളർ വീതം കണക്കാക്കി ഡെസ്മണ്ട് റിക്സിന് ഒരു മില്യൻ ഡോളറിലധികം സർക്കാർ നൽകിയിരുന്നു.
എന്നാൽ, പുതിയ കോടതി വിധിയെത്തുടർന്ന് ഈ തുക തിരികെ നൽകാൻ ഡെസ്മണ്ട് റിക്സിനോട് ഉത്തരവിട്ടിരിക്കുന്നത്. നിയമപരമായ സാങ്കേതിക കാരണങ്ങളാലാണ് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ജീവിതത്തിലെ വിലപ്പെട്ട 25 വർഷങ്ങൾ നഷ്ടപ്പെട്ട ഒരാളോട് പണം തിരികെ ആവശ്യപ്പെട്ട നടപടി വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ താൻ ഇംപീച്ച് ചെയ്യപ്പെട്ടേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിൽ നടന്ന റിപ്പബ്ലിക്കൻ അംഗങ്ങളുടെ യോഗത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവച്ചത്
നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. പ്രതിപക്ഷം ഭൂരിപക്ഷം നേടിയാൽ തന്നെ പുറത്താക്കാൻ അവർ കാരണങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 4245 ശതമാനം ജനപിന്തുണയുണ്ടെങ്കിലും, നവംബറിൽ റിപ്പബ്ലിക്കൻ പാർട്ടി ചരിത്രവിജയം നേടുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തന്റെ ആദ്യ ഭരണകാലത്ത് രണ്ടുതവണ ട്രംപ് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടിരുന്നു. എന്നാൽ അന്ന് സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ഇറാനെതിരായ സൈനിക നീക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡെമോക്രാറ്റുകൾ ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുണ്ട്. വെനസ്വേലയിലെ സൈനിക ഇടപെടലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ കോൺഗ്രസിലെ 435 സീറ്റുകളിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കുമാണ് നവംബറിൽ വോട്ടെടുപ്പ് നടക്കുന്നത്.
NRI
ഓക്ലഹോമ: ആഞ്ചല ഉമ്മന്റെ നേതൃത്വത്തിലുള്ള പാനലിന്റെ കീഴിൽ ഓക്ലഹോമ മലയാളി അസോസിയേഷൻ (ഒഎംഎ) ഒരു പുതുക്കിയ ദർശനവും നേതൃത്വ ദിശയും പ്രഖ്യാപിക്കുന്നു.
’യുണൈറ്റഡ് ഫ്യുച്ചർ’ എന്ന മുദ്രാവാക്യത്താൽ നയിക്കപ്പെടുന്ന പുതിയ നേതൃത്വ പാനൽ, എല്ലാ പ്രായത്തിലുമുള്ള, പശ്ചാത്തലങ്ങളിലെയും താത്പര്യങ്ങളിലെയും അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഊർജസ്വലവും ഭാവിയെക്കുറിച്ചുള്ളതുമായ ഒരു സംഘടന കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമാണ്. എല്ലാ അംഗങ്ങളുടെയും പൂർണ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെ ആഘോഷിക്കുന്ന സാംസ്കാരിക പരിപാടികൾ ശക്തിപ്പെടുത്താനും വ്യക്തിഗത വളർച്ച, നേതൃത്വം, സമൂഹ ഇടപെടൽ എന്നിവയെ പിന്തുണയ്ക്കുന്ന അർഥവത്തായ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനും അസോസിയേഷൻ പദ്ധതിയിടുന്നു.
പുതിയ ദർശനത്തിന്റെ പ്രധാന ലക്ഷ്യം യുവാക്കളെ മുഖ്യധാരയിലേക്ക് ക്ഷണിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, സംഘടനയുടെ ഭാവിയെ നയിക്കാനും നവീകരിക്കാനും രൂപപ്പെടുത്താനുമുള്ള വേദികൾ അവർക്ക് നൽകുക എന്നതാണ്.
പരിചയസമ്പന്നരായ നേതാക്കൾക്കൊപ്പം യുവശബ്ദങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട്, വരും തലമുറകൾക്കായി സന്തുലിതവും സുസ്ഥിരവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ഒഎംഎ ലക്ഷ്യമിടുന്നു.
മുതിർന്നവരെ ഉൾപ്പെടുത്തുന്നതിലും കുടുംബ കേന്ദ്രീകൃത പരിപാടികൾ വികസിപ്പിക്കുന്നതിലും അസോസിയേഷന്റെ സമർപ്പണവും ഒരുപോലെ പ്രധാനമാണ്. ’യുണൈറ്റഡ് ഫ്യുച്ചർ ഒരു മുദ്രാവാക്യത്തേക്കാൾ കൂടുതലാണ് അത് ഒരു വാഗ്ദാനമാണ്’, പാനൽ ലീഡ് ആഞ്ചല ഉമ്മൻ പറഞ്ഞു.
NRI
മനാമ: ബഹറനിലെ വ്യത്യസ്ത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സാമൂഹിക പ്രവർത്തകരെ ഒരുമിച്ചു ചേർത്തുകൊണ്ട് പ്രവാസി ഒന്നിപ്പ് എന്ന പേരിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സാഹോദര്യ സംഗമം പ്രവാസി നേതാക്കളുടെ സാന്നിധ്യം കൊണ്ടും സാമൂഹിക വിഷയത്തിലുള്ള ഒന്നിപ്പ് കൊണ്ടും ശ്രദ്ധേയമായി.
പ്രവാസി സമൂഹത്തിൽ സാഹോദര്യത്തിയും സൗഹൃദത്തിന്റെയും സഹകരണവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവാസി വെൽഫെയർ പ്രവാസി ഒന്നിപ്പ് സംഘടിപ്പിച്ചത്. വ്യത്യസ്ത സാമൂഹിക സാംസ്കാരിക ജനസേവന മേഖലകകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരിപാടി സൗഹൃദവും സാഹോദര്യവും പങ്കിട്ട വേദിയായി മാറി.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങൾ പോലും ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഭിന്നിപ്പുകളുടെ കാലഘട്ടത്തിൽ ഇത്തരം ഒന്നിപ്പുകൾ ഏറെ പ്രശംസനീയവും ആവേശകരവുമാണെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാക്ക് പാലേരി പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളും പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ചർച്ച ചെയ്ത സംഗമം, ഐക്യത്തിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ശക്തമായി ഓർമിപ്പിച്ചു.
ജാതിമതസംഘടന വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും അടിസ്ഥാനമാക്കി ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പ്രവാസി ഒന്നിപ്പിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. “ പ്രവാസി ഒന്നിപ്പ്” എന്ന പേര് തന്നെ പരിപാടിയുടെ ആത്മാവായി മാറിയതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
NRI
ടെക്സസ്: ഡാളസിലെ പ്രമുഖ മലയാളി ഫുട്ബോൾ ക്ലബായ എഫ്സിസി ഡാളസ്, കരോൾട്ടനിൽ (FCC Dallas) സംഘടിപ്പിച്ച വാർഷിക ഇന്റേണൽ ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു.
ക്ലബ് അംഗങ്ങൾക്കിടയിൽ സൗഹൃദവും കായികക്ഷമതയും ഒപ്പം പുതിയ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചത്.
ക്ലബ് അംഗങ്ങളെ വിവിധ ടീമുകളായി തിരിച്ചുള്ള മത്സരത്തിൽ ആബേൽ ബിജു ജേക്കബ്, നെവിൻ പുത്തൻപുരക്കൽ, ഡിംപു ജോൺ, അരുൺ ബേസിൽ വർഗീസ്, മനു ഗോവിന്ദ് മോഹൻ, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവർ ടീം ക്യാപ്റ്റന്മാരായി നേതൃത്വം നൽകി.
പരുക്കിനെപ്പോലും അവഗണിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ക്യാപ്റ്റന്മാരുടെ സാന്നിധ്യം ടൂർണമെന്റിലുടനീളം വലിയ ആവേശം പകർന്നു. അഗസ്റ്റിൻ മാണി, സബിൻ സെബാസ്റ്റ്യൻ, പോൾ സാബു എന്നിവരായിരുന്നു കോർഡിനേറ്റർമാരായി പ്രവർത്തിച്ച് ടൂർണമെന്റ് വിജയകരമാക്കിയത്.
NRI
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവച്ച കേസിൽ 26കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57കാരിയായ ഗ്വാഡലൂപ്പ് ഗോൺസാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് വെടിവച്ചതെന്നുമാണ് പ്രതിയുടെ വാദം.
സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.നിലവിൽ നോഹ ട്രൂബ ഡാലസ് കൗണ്ടി ജയിലിലാണ്.
ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
NRI
ഡാളസ്: 52 വർഷങ്ങൾക്ക് മുൻപ് കാണാതായ 16 വയസുകാരന്റെ തിരോധാനത്തിൽ നിർണായക കണ്ടെത്തലുമായി ഡാളസ് പോലീസ്. 1973 ജനുവരി 14ന് കിഴക്കൻ ഡാളസിൽ സുഹൃത്തുക്കളോടൊപ്പം നടന്നുപോകുന്നതിനിടെ നോർമൻ പ്രാറ്ററിനെ കാണാതായെന്നും കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒരു വിവരവുമില്ലായിരുന്നു എന്നും പറയപ്പെടുന്നു.
പഴയ ചിത്രത്തിന്റെ സഹായത്തോടെ ഇപ്പോൾ നോർമൻ മരിച്ചതായി തിരിച്ചറിഞ്ഞു. നോർമനെ കാണാതായി ആറു മാസത്തിനുശേഷം, സൗത്ത് ടെക്സസിലെ റോക്ക് പോർട്ടിൽ വെച്ച് ഒരു വാഹനാപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു.
ഇത് നോർമൻ ആണെന്ന സംശയത്തെ തുടർന്ന് 2023 അവസാനത്തോടെ അരാൻസാസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസിൽ പോലീസ് ചിത്രം നോർമന്റെ സഹോദരനെ കാണിക്കുകയായിരുന്നു.
നോർമന്റെ മൂത്ത സഹോദരൻ ചിത്രത്തിലെ അടയാളങ്ങൾ കണ്ട് അത് തന്റെ അനിയൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കുട്ടിക്കാലത്ത് നായ കടിച്ചപ്പോഴുണ്ടായ ചുണ്ടിലെ പാടും, വഴക്കിനിടയിൽ പുരികത്തിന് മുകളിലുണ്ടായ മുറിപ്പാടും നോർമനെ തിരിച്ചറിയാൻ സഹായിച്ചു.
അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിഞ്ഞെങ്കിലും, നോർമൻ എങ്ങനെ ഡാളസിൽ നിന്ന് 400 മൈൽ അകലെയുള്ള സൗത്ത് ടെക്സസിൽ എത്തിയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. നോർമനെ ഇടിച്ചുതെറിപ്പിച്ച വാഹനം കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
NRI
മിസോറി: വിദ്യാർഥികൾക്ക് പണവും മദ്യവും ലഹരിയും നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ് ശിക്ഷ. മിസോറിയിലെ ഡിക്സൺ ആർവൺ സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന 30 വയസുകാരി കാരിസ്സ ജെയ്ൻ സ്മിത്തിനെയാണ് കോടതി ശിക്ഷ വിധിച്ചത്
മിഡിൽ സ്കൂൾ വിദ്യാർഥികളെയാണ് കാരിസ്സ ലൈംഗികമായി ചൂഷണം ചെയ്തത്. ലൈംഗിക ബന്ധത്തിനായി വിദ്യാർഥികൾക്ക് 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്.
ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാർഥികൾക്ക് മദ്യമോ കഞ്ചാവോ നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.കുട്ടികളെ പീഡിപ്പിച്ച് ഉൾപ്പെടെ പ്രതിക്കെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
NRI
ഗാൽവെസ്റ്റൺ(ടെക്സസ്): സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുള്ള ഏണസ്റ്റ് ലിയാലിനെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ അനിത ലിയാലിനെ (89) വെടിവച്ച് കൊലപ്പെടുത്തിയതിനാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
തിങ്കളാഴ്ച പുലർച്ചെ 4.20ന് ഗാൽവെസ്റ്റണിലെ വീട്ടിൽ വച്ചാണ് പ്രതി കൃത്യം നടത്തിയത്. അനിത ലിയാലിന്റെ ഹൃദയ നിരീക്ഷണ സംവിധാനത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ച് വീട്ടിലെത്തിയ പാരാമെഡിക്കൽ ജീവനക്കാരോട്, താനാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഏണസ്റ്റ് ലിയാൽ പറയുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ നിലയിൽ കട്ടിലിൽ കിടക്കുന്ന അനിതയുടെ മൃതദേഹമാണ് പാരാമെഡിക്കൽ ജീവനക്കാർ കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കിടപ്പുമുറിയിൽ തറയിൽ ഉണ്ടായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഏണസ്റ്റിന്റെ ജാമ്യത്തുകയിലും കോടതി ഇളവ് നൽകി. പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം ഏണസ്റ്റിന് മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കൊലപാതകത്തിന്റെ കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
NRI
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജണിന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ നടത്തിയ ഫാമിലി നൈറ്റ് പങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും വൻവിജയമായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചശേഷവും വാക് ഇൻ രജിസ്ട്രേഷനായി വന്നവർക്ക് ഇരിപ്പിടമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. നൂറ് രജിഷ്ട്രേഷനിൽ നിന്നും ഇരട്ടിയിലധികമായ ഇരുനൂറിലേക്ക് എത്തിയപ്പോഴേക്കും ഹാൾ നിറഞ്ഞുകവിഞ്ഞു.
റീജണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സക്കറിയായുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റീജണിനിൽ നിന്നുള്ള എല്ലാ അംഗസംഘടനകളും പങ്കെടുത്തു.
ചെയർമാൻ റെനി പൗലോസിന്റെ ഈശ്വര പ്രാർഥനയോടെ തുടക്കം കുറിച്ച പൊതുപരിപാടിയിൽ എലൈൻ സജി അമേരിക്കൻ ദേശീയഗാനവും, നിർമല സജിത്ത്, വിനിത സുകുമാരൻ എന്നിവർ ഇൻഡ്യൻ ദേശീയഗാനവും ആലപിച്ചു.
ഫോമ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ഫോമ മുൻപ്രസിഡൻ്റ് ജോൺ ടൈറ്റസ്, ബിസിനസ് ചെയർ ബിജു സക്കറിയ എന്നിവർ ആശംസകൾ നേർന്നു.
മിസ് കാലിഫോർണിയ ടീൻ ഫസ്റ്റ് റണ്ണർ അപ്പ് എലൈൻ സജിയെ സദസിൽ ആദരിച്ചു. സജി കപ്പാട്ടിലിന്റെയും ഡോ. രെശ്മി സജിയുടെയും പുത്രിയാണ്.
ഡോക്ടർ മഞ്ജു പിള്ളയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോ ഹൃദ്യമായി. പ്രായം മറന്ന് ഷോയിൽ പങ്കെടുത്തത് ആസ്വാദകരിൽ കൗതകമായി.
റീജണൽ കമ്മിറ്റിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ നാഷണൽ നേതാക്കളായ ഫോമാ ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, നാഷണൽ കമ്മറ്റി അംഗങ്ങളായ തോമസ് കർത്തനാൽ, മോളമ്മ വർഗീസ്, ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, അനു സ്കറിയ, ബിനോയ് തോമസ്, രേഷ്മ രഞ്ജൻ, സാമുവൽ മത്തായി, ജിഷോ തോമസ്, രാജു പള്ളത്ത്, മോൻസി വർഗീസ്, എന്നിവരെ പ്രത്യേകം ആദരിച്ചു.
നാഷണൽ കമ്മിറ്റി അംഗങ്ങളായ സുജ ഔസോ, സജൻ മൂലേപ്ലാക്കിൽ, ഡോ. മഞ്ജു പിള്ള, ആഗ്നസ് ബിജു, റീജിയണൽ ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിൻ്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പി.ആർ.ഒ പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്സൺ പൂയപ്പാടം, പോൾ ജോൺ, ഷാൻ പരോൾ, സർഗം പ്രസിഡൻ്റ് വിൽസൺ നെച്ചിക്കാട്ട്, കൊളറാഡോ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് വിമൽ ആൻഡ്രൂസ്, മങ്ക പ്രസിഡൻ്റ് പത്മപ്രിയ പാലോട്ട്, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ.തോംസൺ ചെമ്പ്ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി, എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
കേരള അസോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ വന്പിച്ച പങ്കാളിത്തവും ശ്രദ്ധേയമായി. ലോസ് ആഞ്ചൽസിൽ നിന്നുമുള്ള ആസ്ഥാന ഗായകനായ ബിജു മാത്യുവിന്റെ ലൈവ് ഗാനമേള ഇടവേളകളിൽ പരിപാടികൾക്ക് കൊഴുപ്പേകി. സെക്രട്ടറി സജിത് തൈവളപ്പിൽ ഏവർക്കും നന്ദി രേഖപെടുത്തി.
NRI
ബർമിംഗ് ഹാം : ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരത്തിന്റെ (ഉർഹ 2025 ) ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
രൂപതയുടെ വെബ്സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ അടിസ്ഥാനമാക്കി ഇടവക/മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നടന്ന ആദ്യ ഘട്ട മത്സരങ്ങളിലും , തുടർന്ന് ഓൺലൈൻ ആയി നടന്ന റീജിയണൽ തല മത്സരത്തിലും വിജയികളായ 47 ടീമുകളാണ് രൂപതാതലത്തിൽ നവംബർ 29 ന് ലിവർപൂളിൽ ലൈവായി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനായി യോഗ്യത നേടിയിരിക്കുന്നത്.
50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിച്ച എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും , സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികത അടിസ്ഥാനമാക്കി ദനഹായിൽ പ്രസിദ്ധീകരിച്ച 20 ലേഖനങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം .ട
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും , രൂപതാ തലത്തിലെ മത്സരാർത്ഥികൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
രൂപതാ തല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു.
NRI
ഇൻഡ്യാന: വീട് മാറിയെത്തിയ ക്ലീനിംഗ് തൊഴിലാളിയെ വെടിവച്ചുകൊന്ന സംഭവത്തിൽ വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) മനഃപൂർവമുള്ള നരഹത്യ കുറ്റം ചുമത്തി. ഈ മാസം അഞ്ചിന് രാവിലെയാണ് സംഭവം നടന്നത്.
32 വയസുകാരിയായ മരിയ ഫ്ലോറിൻഡ റിയോസ് പെരസ് ഡി വെലാസ്ക്വസ് ഉൾപ്പെട്ട ക്ലീനിംഗ് സംഘം മറ്റൊരിടത്തേക്ക് പോകേണ്ടതിനു പകരം അബദ്ധത്തിൽ കട്ട് ആൻഡേഴ്സണിന്റെ വീട്ടിലെത്തുകയായിരുന്നു.
വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട ഉടൻ, ഒരു മിനിറ്റിനുള്ളിൽ കട്ട് ആൻഡേഴ്സൺ യാതൊരു മുന്നറിയിപ്പും കൂടാതെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മരിയ ഫ്ലോറിൻഡ തൽക്ഷണം മരിച്ചു. കുറ്റം തെളിഞ്ഞാൽ 10 വർഷം മുതൽ 30 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിച്ചേക്കാം.
NRI
ഓക്ലഹോമ സിറ്റി: ഓക്ലഹോമ സംസ്ഥാന നിയമനിർമാതാക്കൾക്കും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കും 2009ന് ശേഷം ആദ്യമായി ശമ്പള വർധനവ് നൽകാൻ നിയമനിർമാണ നഷ്ടപരിഹാര ബോർഡ് തീരുമാനിച്ചു. 2026ലെ തെരഞ്ഞെടുപ്പിന് ശേഷമാകും പുതിയ ശമ്പളം നിലവിൽ വരിക.
പുതിയ തീരുമാനം അനുസരിച്ച്, നിയമസഭാംഗങ്ങളുടെ വാർഷിക ശമ്പളം 47,500 ഡോളറിൽ നിന്ന് ഏകദേശം 55,000 ഡോളറായി ഉയർത്തും.
കൂടാതെ, സ്പീക്കർ, സെനറ്റ് നേതാവ് എന്നിവർക്ക് 27,000 ഡോളറായിൽ അധികം അധിക സ്റ്റൈപ്പൻഡും ലഭിക്കും. ഗവർണർ ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാന ഉദ്യോഗസ്ഥരുടെയും ശമ്പളവും വർധിപ്പിച്ചിട്ടുണ്ട്.
അറ്റോർണി ജനറൽ, പബ്ലിക് ഇൻസ്ട്രക്ഷൻ സൂപ്രണ്ട് തുടങ്ങിയ ഉദ്യോഗസ്ഥരുടെ ശമ്പളം 175,000 ഡോളറായി വർധിക്കും. ഈ വർധനവ് മികച്ച ഉദ്യോഗസ്ഥരെ സംസ്ഥാന തലത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് ബോർഡ് അഭിപ്രായപ്പെട്ടത്.
എന്നാൽ, ശമ്പള വർധനവിനെ എതിർത്ത ബോർഡ് അംഗങ്ങൾ, ഓക്ലഹോമയിലെ ശരാശരി കുടുംബ വരുമാനം 65,000 ഡോളറായി മാത്രമാണെന്നും, നിയമസഭാംഗങ്ങളുടെ നിലവിലെ ശമ്പളം മതിയായതാണെന്നും ചൂണ്ടിക്കാട്ടി. ശമ്പള വർധനവ് നിലവിലെ ഉദ്യോഗസ്ഥരെ ഉടൻ ബാധിക്കില്ല. 2026ലെ തിരഞ്ഞെടുപ്പിൽ അവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ പുതിയ ശമ്പളം ലഭിക്കുകയുള്ളൂ.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ പുതിയ എച്ച് വൺബി വീസകൾ വഴി ജീവനക്കാരെ ജോലിക്കെടുക്കുന്നത് ഗണ്യമായി കുറച്ചതായി ബ്ലൂംബെർഗ്. 2025 സാമ്പത്തിക വർഷത്തിൽ പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങൾ ആദ്യമായി ഫയൽ ചെയ്ത എച്ച് വൺബി വീസ അപേക്ഷകളിൽ 37 ശതമാനം കുറവുണ്ടായി.
ഏറ്റവും വലിയ ഏഴ് ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് 2025 സാമ്പത്തിക വർഷത്തിൽ ആകെ 4,573 വീസകൾ മാത്രമാണ് ലഭിച്ചത്. യുഎസിൽ നേരിട്ട് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള ഇന്ത്യൻ ഐടി ഭീമന്മാരുടെ തന്ത്രപരമായ മാറ്റമാണ് ഈ കുറവിന് കാരണം.
വിദേശ തൊഴിലാളികൾക്കായി എച്ച് വൺബി വീസകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ കമ്പനികളുടെ പുതിയ ലക്ഷ്യം. എച്ച് വൺബി വീസകൾ ലഭിക്കുന്നതിൽ ഈ വർഷം യുഎസ് ടെക് കമ്പനികൾ ചരിത്രത്തിൽ ആദ്യമായി ആദ്യ നാല് സ്ഥാനങ്ങൾ നേടി.
ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയാണ് മുൻനിരയിൽ. ഇന്ത്യൻ കമ്പനികളിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് അഞ്ചാം സ്ഥാനത്താണ്.
അതേസമയം, യുഎസിൽ ചിപ്പ് നിർമാണ മേഖലയ്ക്ക് വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച് വൺബി പ്രോഗ്രാമിനെ വീണ്ടും ന്യായീകരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ഈ വീസകൾ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
NRI
അബുദാബി: അകാലത്തിൽ വിടവാങ്ങിയ പ്രവാസി ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മി മരണത്തിന് ആമുഖമായി എഴുതിയ കവിതാ സമാഹാരം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി വായനക്കാരിലേക്ക്. ഒരു വർഷം മുൻപ് എഴുതി പ്രസിദ്ധീകരിക്കാതെ പോയ മരണവും പ്രണയവും പ്രമേയമായ കവിതകളാണ് യുഎഇയിൽ പ്രകാശനം ചെയ്തത
"എല്ലാ വാക്കുകളും എന്റെ കൂടെ പൊടിപിടിച്ച് മണ്ണിൽ തിരിഞ്ഞു പോവട്ടെ,'' ജീവിതം പാതി വഴിയിൽ അവസാനിപ്പിക്കുന്നതിന് മുൻപ് ഡോക്ടർ കുറിച്ചുവച്ചു.
എന്നെങ്കിലും പ്രകാശിപ്പിക്കാമെന്ന ആഗ്രഹത്തോടെ ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടിന് ആ കവിതകൾ അയച്ചുകൊടുത്തു. പ്രസാധനത്തിനും മുൻപേ കഴിഞ്ഞ ജൂലൈയിൽ ഡോ. ധനലക്ഷ്മിയെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് അവരെ അറിയുന്നവർക്കെല്ലാം വലിയ നടുക്കമായിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി.: യുഎസ് സർവകലാശാലകളിൽ ഈ വർഷം പുതിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശന നിരക്കിൽ 17 ശതമാനം കുറവുണ്ടായതായി തിങ്കളാഴ്ച പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിസ അപേക്ഷകളിലെ കാലതാമസവും നിഷേധിക്കലും ഉൾപ്പെടെയുള്ള വിസ സംബന്ധമായ പ്രശ്നങ്ങളാണ് പ്രധാന കാരണം
പ്രധാന കാരണങ്ങളായി പറയപെടുന്നത് ട്രംപ് ഭരണകൂടം വിദ്യാർത്ഥി വിസകൾ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയതാണ് ഈ കുറവിന് കാരണം. വിസ പ്രശ്നങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ, ന്ധയുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്വാഗതം ചെയ്യുന്നില്ലെന്ന വിദ്യാർത്ഥികളുടെ ആശങ്കകൾന്ധ എന്നിവയും കാരണങ്ങളായി സർവേ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി യുഎസിലുള്ള വിദ്യാർഥികളെക്കൂടി കണക്കിലെടുക്കുമ്പോൾ മൊത്തത്തിലുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഒരുശമാനം മാത്രമാണ് കുറവുണ്ടായത്.
യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് അന്താരാഷ്ട്ര വിദ്യാർഥികൾ ഏകദേശം 55 ബില്യൺ സംഭാവന ചെയ്യുന്നുണ്ട്. യുഎസിലെ മൊത്തം വിദ്യാർഥി പ്രവേശനത്തിന്റെ 6 ശതമാനം വിദേശ വിദ്യാർഥികളാണ്.
ആദ്യമായി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലെ 17 ശതമാനം കുറവ് വരും വർഷങ്ങളിൽ (2026ലും 2027ലും) വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ഇന്റർനാഷണൽ എൻറോൾമെന്റ് മാനേജ്മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ക്ലേ ഹാർമോൺ പങ്കുവെച്ചു.
ഈ വർഷമാദ്യം അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസ അപ്പോയിന്റ്മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുക, പുനരാരംഭിച്ചപ്പോൾ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ വൈറ്റ് ഹൗസ് സ്വീകരിച്ചിരുന്നു.
NRI
വാഷിംഗ്ടൺ: 2026ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ രാജ്യാന്തര ആരാധകർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വീസ ഇന്റർവ്യുകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന ’ഫിഫാ പ്രയോറിറ്റി അപ്പോയിന്റ്മെന്റ് ഷെഡ്യൂളിംഗ് സിസ്റ്റം’ (FIFA PASS) എന്ന പുതിയ സംവിധാനം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഫിഫയും ചേർന്ന് പ്രഖ്യാപിച്ചു.
കൊളംബിയ പോലുള്ള ചില പ്രധാന ഫുട്ബോൾ രാജ്യങ്ങളിലെ ആരാധകർക്ക് നിലവിൽ ഒമ്പത് മാസമോ അതിലധികമോ വീസ ഇന്റർവ്യൂ കാത്തിരിപ്പ് സമയം നേരിടുന്നുണ്ട്. ഈ പ്രശ്നം ലഘൂകരിക്കാനാണ് പുതിയ സംവിധാനം.
2026 ലോകകപ്പിനുള്ള ടിക്കറ്റുകൾ കൈവശമുള്ള ആരാധകർക്ക് 2026ന്റെ തുടക്കത്തിൽ ഫിഫ പാസ് വഴി ടിക്കറ്റ് ഉടമകൾക്ക് വീസ ഇന്റർവ്യൂകൾ വേഗത്തിൽ ഷെഡ്യൂൾ ചെയ്യാനാകും. കാത്തിരിപ്പ് സമയം ഏകദേശം 6 മുതൽ 8 ആഴ്ചയായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഫിഫാ പാസ് വീസ ഇന്റർവ്യൂ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെങ്കിലും, വീസ ലഭിക്കാനുള്ള സാധാരണ സുരക്ഷാ പരിശോധനകൾക്ക് മാറ്റമുണ്ടാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ടിക്കറ്റ് വീസയായി കണക്കാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിനായി 6 ദശലക്ഷത്തിലധികം ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് രാജ്യവ്യാപകമായി 30.5 ബില്യൻ ഡോളറിന്റെ സാമ്പത്തിക ഉത്തേജനമുണ്ടാക്കുമെന്നും കണക്കാക്കുന്നു. വീസ ആവശ്യമുള്ള ആരാധകർ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഫിഫാനിർദ്ദിഷ്ട അപേക്ഷാ പേജ് വഴി ഇപ്പോൾ തന്നെ നടപടികൾ ആരംഭിക്കണമെന്ന് അധികൃതർ അറിയിച്ചു.
NRI
കൊളംബിയ, സൗത്ത് കരോലിന: 2004ൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ (44) സൗത്ത് കരോലിനയിൽ ഫയറിംഗ് സ്ക്വാഡിനെ (Firing Squad) ഉപയോഗിച്ച് നടപ്പാക്കി. ഈ രീതിയിൽ വധശിക്ഷ നടപ്പാക്കുന്ന സൗത്ത് കരോലിനയിലെ മൂന്നാമത്തെ തടവുകാരനാണ് ബ്രയന്റ്.
നവംബർ 14ന് വൈകുന്നേരം 6.05നാണ് ബ്രയന്റിന്റെ മരണം സ്ഥിരീകരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി ഒന്നും പറയാനില്ലെന്ന് ഇയാൾ അധികൃതരെ അറിയിച്ചു.
2008ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്നു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബ്രയന്റ് കുറ്റം സമ്മതിച്ചത്. വിഷം കുത്തിവെച്ചുള്ള ശിക്ഷ(Lethal Injection) ക്ക് പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി (Firing Squad) തിരഞ്ഞെടുക്കാൻ ബ്രയന്റ് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ, യുഎസിൽ വെടിവെച്ച് കൊലപ്പെടുത്തൽ രീതിയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ സൗത്ത് കാരോലൈന യൂട്ടയ്ക്ക് (Utah) ഒപ്പമായി. ബ്രയന്റിന് ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ എന്ന മാനസിക പ്രശ്നമുണ്ടായിരുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കാൻ വഴിയൊരുങ്ങിയത്.
ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന ആവശ്യം ഗവർണർ ഹെൻറി മക്മാസ്റ്റർ വിസമ്മതിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളും ബ്രയന്റിന്റെ അഭിഭാഷകനും വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചു.
NRI
ബോസ്റ്റൺ: ബോസ്റ്റണിൽ ഗുരുതരമായി അവശനിലയിൽ ഒരു നായയെ കണ്ടെത്തിയതിനെ തുടർന്ന്MSPCA (Massachusetts Society for the Prevention of Cruelty to Animals) അന്വേഷണം ആരംഭിച്ചു
ഫിയെറോ (Fiyero) എന്ന് പേരിട്ട നായയെ ഈ ആഴ്ചയുടെ തുടക്കത്തിലാണ് MSPCAയുടെ ആഞ്ചൽ മെഡിക്കൽ സെന്ററിലെത്തിച്ചത്. നായ അങ്ങേയറ്റം അലശ നിലയിലായിരുന്നു.
നിലവിൽ, നായയെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചികിത്സകൾ നടക്കുകയാണ്. ഇതിന് ഏറെ ആഴ്ചകൾ എടുത്തേക്കാം.ബോസ്റ്റൺ അനിമൽ കൺട്രോളും(Boston Animal Control) ഫിയെറോയുടെ പൂർവസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.