Kerala
കോട്ടയം: സംസ്ഥാന നിമയസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച് എട്ടു സീറ്റിലും ജോസഫ് വിഭാഗം സ്ഥാനാർഥികൾ വൻ ലീഡ്നേടി. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്.
ഇതിൽ ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങാനാശേരി, തൊടുപുഴ മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച മട്ടിലാണ് മുന്നേറ്റം. ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന് വേണ്ടി മത്സരിച്ച മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടൻ സിപിഎം സ്ഥാനാർഥിയും മന്ത്രിയുമായ ഡോ. ആർ ബിന്ദുവിനെ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് പിന്നിലാക്കിയിരിക്കുന്നത്.
2021ൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നിലവിൽ ഒരു സീറ്റിൽ പോലും ലീഡില്ല. സിറ്റിംഗ് സീറ്റായിരുന്ന ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ എന്നീ സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ വിയർക്കുകയാണ്.
മാണി ഗ്രൂപ്പിന്റെ ഏക മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ ഇടുക്കിയിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കോൺഗ്രസ് സ്ഥാനാർഥി റോയ് കെ. പൗലോസിനേക്കാൾ 15000ത്തിലധികം വോട്ടുകൾക്ക് റോഷി പിന്നിലാണ്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 733 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ഇപ്പോൾ ലീഡു ചെയ്യുന്നത്. പിണറായി വിജയനെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്തു മന്ത്രിമാർ ഇപ്പോൾ പിന്നിൽ നിൽക്കുകയാണ്.
റോഷി അഗസ്റ്റിൻ, വി. എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.
അമ്പലപ്പുഴയിൽ ജി.സുധാകരൻ ലീഡ് ചെയ്യുന്നു. തൃത്താലയിൽ ലീഡ് തുടർന്ന് വി.ടി.ബൽറാം. വട്ടിയൂർക്കാവിൽ കെ.മുരളീധരൻ ലീഡ് ചെയ്യുന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുമ്പ് സ്ട്രോംഗ് റൂമുകൾ തുറന്നു. വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും.
ഉച്ചയോടെ പൂർണ ചിത്രം തെളിയും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. സ്ട്രോംഗ് റൂമിൽനിന്നു തപാൽ വോട്ടുകൾ ആദ്യം വോട്ടെണ്ണൽ ഹാളിൽ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
വൈകുന്നേരം അഞ്ചിന് മുഴുവൻ ഫലവും പുറത്തുവരും. വോട്ടെണ്ണൽ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർക്കെല്ലാം ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡാണ് ഇത്തവണ നൽകുന്നത്.
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പറയുന്നു.
കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു. മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിലും വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിലിരുന്നാണ് ഫലം കാണുക.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫിന്റെ വൻ വിജയമുണ്ടാകുമെന്ന് പ്രവചിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നാളെ വോട്ടെണ്ണൽ കഴിയുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്നും 1977-ലെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 111 സീറ്റുകൾ വരെ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. ഒരു സർവേയ്ക്കും കണ്ടെത്താൻ കഴിയാത്ത നിശബ്ദ തരംഗം കേരളത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ പോലും ഇത്തവണ യുഡിഎഫിലേക്ക് മറിഞ്ഞിട്ടുണ്ട്.
ഇടതുമുന്നണിയുടെ തുടർഭരണ മോഹങ്ങൾ നാളെ തകർന്നടിയും. ബിജെപിയുടെ പ്രകടനം ഒരു സീറ്റിൽ ഒതുങ്ങുമെന്നും അതിനപ്പുറം ഒരു ചലനവും അവർക്കുണ്ടാക്കാൻ കഴിയില്ലെന്നും ഉണ്ണിത്താൻ പരിഹസിച്ചു. വിജയിച്ചു കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന എതിരാളികളുടെ പ്രതീക്ഷ വെറുതെയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് പാർട്ടിയിൽ നടപ്പിലാകുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ അനുകൂലമായതിന്റെ ആവേശത്തിൽ നിൽക്കുന്ന യുഡിഎഫ് ക്യാമ്പുകൾക്ക് രാജ്മോഹൻ ഉണ്ണിത്താന്റെ ഈ പ്രവചനം കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. എക്സിറ്റ് പോളുകൾ എല്ലാം വന്നു കഴിഞ്ഞു .അവയെല്ലാം വിശകലനം ചെയ്ത് വിദഗ്ധരും രാഷ്ട്രീയ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ഓരോ കണക്കിൻ കൊമ്പത്താണിപ്പോൾ. അവർ ആ കൊമ്പത്ത് തന്നെ ഇരിക്കുമോ അതോ താണ്താണ് നിലം തൊടുമോയെന്ന് തിങ്കളാഴ്ച ഉറപ്പായും പറയാം. എന്നാൽ ഓരോ സ്ഥാനാർത്ഥിക്കും മുന്നണി കിട്ടുന്ന വോട്ടും അതിന്റെ ശതമാനവും ജനഹൃദയവും തമ്മിൽ ഒറ്റനോട്ടത്തിൽ പറയാവുന്ന ചില നിഗമനങ്ങൾ ഉണ്ട് .
കേരളത്തിൽ എക്സിറ്റ് പോളുകൾ പ്രകാരം ഒരു മുന്നണിക്കും 90 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല; പ്രത്യേകിച്ച് ഭൂരിപക്ഷം കിട്ടുമെന്ന് കരുതപ്പെടുന്ന യുഡിഎഫിന് . ഫലം വരുമ്പോൾ യുഡിഎഫിനും എൽഡിഎഫിനോ 90 താഴെ മാത്രമേ സീറ്റുള്ളു എങ്കിൽ അതിനർത്ഥം പൊതുവേ ഭരണവിരുദ്ധ വികാരമോ അനുകൂല വികാരമോ എന്നതിന്റെ സൂചന തന്നെ. എൽഡിഎഫിന് 90 സീറ്റ് കിട്ടുമെങ്കിൽ ഭരണാനുകൂല വികാരമായി തന്നെ വ്യാഖ്യാനിക്കേണ്ടി വരും. മൊത്തം വോട്ടിന്റെ 47 ശതമാനം വോട്ടാണ് 99 സീറ്റ് എന്ന നിലയിലേക്ക് വരുന്നത് കേരളത്തിൽ ഒരു എക്സിറ്റ് പോളും എൽഡിഎഫിന് 70 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല എന്നാൽ യുഡിഎഫിന് ഭൂരിപക്ഷം ഏജൻസികളും 90 സീറ്റിൽ കൂടുതലും പ്രവചിച്ചിട്ടില്ല
തരംഗം എന്നാൽ
സീറ്റുകളുടെ എണ്ണം എഴുപതിലും 80 നും ഇടയിൽ ആണെങ്കിൽ അത് ഒരു തരംഗമല്ല നിലവിലുള്ള മുന്നണിക്കെതിരെയുള്ള സാധാരണമായ ഒരു പ്രതികരണം മാത്രം. 80 നും 90 നും ഇടയിലാണ് സീറ്റെങ്കിൽ അതൊരു ഭരണവിരുദ്ധ വികാര പ്രതിഫലം തന്നെയാണ് . ആന്റി ഇൻക്യബൻസി എന്ന് ഇംഗ്ലീഷിൽ പറയുന്ന നിലവിലുള്ള ഭരണത്തിനെതിരെയുള്ള വികാരമായിരിക്കും അത് .എന്നാൽ 90 മുതൽ 100 തൊട്ടു നിന്നാൽ അതൊരു തരംഗമായി മാറുന്നു. 2021ൽ എൽഡിഎഫിന് കിട്ടിയത് 47 ശതമാനം വോട്ടും 99 സീറ്റും ആയിരുന്നു മൊത്തം പോൾ ചെയ്ത വോട്ടിന്റെ 50% കടന്നാൽ അതൊരു വൻ തരംഗമായി മാറും .100 സീറ്റ് എന്ന കടമ്പ കടക്കുമെന്ന് അർത്ഥം .ഇത് ഭരണകക്ഷിക്ക് അനുകൂലമായ പ്രതികൂലമായും വരാം .
തൂക്ക് നിയമസഭ എന്നാൽ
സീറ്റുകളുടെ എണ്ണത്തിൽ ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷമായ 70 കടക്കാനായില്ലെങ്കിൽ അത് ബലാബലമോ തൂക്ക് നിയമസഭയോ ആകാം . മൂന്നാം മുന്നണിയായ എൻ ഡി എ യുടെ സാന്നിദ്ധ്യം ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തമാകും .എന്നാൽ ഇപ്പോഴത്തെ എക്സിറ്റ് പോളുകളിൽ യുഡിഎഫിന്റെ ശ രാശരി വോട്ട് 40% ത്തിന് അടുത്താണ് - അതായത് കുറഞ്ഞത്72 സീറ്റ് .കഴിഞ്ഞതവണ 47 ശതമാനം വോട്ട് കിട്ടിയ എൽഡിഎഫിന് ഇത്തവണ എക്സിറ്റ് പോളുകൾ കാണിക്കുന്നത് പരമാവധി 38 ശതമാനം വോട്ടാണ് -അതായത് 63 സീറ്റ് . മൊത്തം പോൾ ചെയ്ത ബോട്ടിൽ മൂന്നും മുന്നണിക്കും കിട്ടുന്നതിന്റെ കണക്കുനോക്കിയാണ് പോളിംഗിന്റെ ശരാശരി തീരുമാനിക്കുന്നത്.
70 മുതൽ 80 സീറ്റാണ് ഭൂരിപക്ഷം കിട്ടിയ മുന്നണിക്കോ പാർട്ടിക്കോ കിട്ടുന്നതെങ്കിൽ അതിന് അർത്ഥം മുന്നണിക്ക് അനുകൂലമായ ഒരു വികാരപ്രകടനമാണ് എന്നാണ്. ഇതൊരു വ്യക്തിക്കോ പാർട്ടി കിട്ടുന്ന വോട്ട് ആകാം . അതുപോലെ ഭരണപക്ഷത്തിനെതിരായ വലിയ വിരുദ്ധതയായി കണക്കാക്കാം. എന്നാൽ മാറ്റത്തിന് വേണ്ടിയുള്ള ജനാഭിലാഷം പ്രകടിപ്പിച്ചു എന്ന് മാത്രം . എന്നാൽ 80ൽ കൂടുതലേക്ക് സീറ്റുകളുടെ എണ്ണം കടന്നാൽ തീവ്രമായ ഒരു താൽപര്യപ്രകടനം അതിനു പിന്നിലുണ്ട് എന്ന് കാണാം. 2021ൽ എൽഡിഎഫ് 99 സീറ്റ് നേടിയപ്പോൾ ആദ്യമായാണ് കേരളത്തിൽ ഒരു സർക്കാരിന് തുടർച്ച കിട്ടിയത് .അത് ശക്തമായ ജനാഭിലാഷ പ്രകടനം തന്നെയായിരുന്നു .
ഭരണപക്ഷത്തിന് വിരുദ്ധമായ വികാരം തരംഗ രൂപത്തിൽ ഉണ്ടാവുകയും അത് പല മുന്നണികൾക്കായി വീതം വച്ച് പോവുകയും ചെയ്താൽ ഈ കണക്കുകൾ എല്ലാം അപ്രസക്തമാകും .ഉദാഹരണത്തിന് കേരളത്തി ബിജെപി 17 ശതമാനത്തിനും മുകളിൽ വോട്ട് നേടിയാലും സ്ഥിതിഗതികൾ മാറാം .ഭരണവിരുദ്ധ വികാരം ആയാലും ബിജെപി അനുകൂല പ്രകടനമായാലും ശതമാനം കണക്കുകളിൽ വലിയ പൊളിച്ചെഴുത്തലുകൾ വേണ്ടി വന്നേക്കും..
ഇടത് വലതുമുന്നണികൾ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറ്റം ആകാം അത് . എന്നാൽ ബിജെപിയുടെ വോട്ട് വിഹിതം 15 ശതമാനത്തിൽ താഴെയാണെങ്കിൽ കേരളത്തിലെ ഇരു മുന്നണി സംവിധാനം എന്ന ആവർത്തന ചക്രം വീണ്ടും ഉരുളാം. ഭരണപക്ഷ വിരുദ്ധ വികാര പ്രകടനം ആണോ ബലാബലം ആണോ അതോ എല്ലാം മാറ്റിമറിക്കുന്ന തരംഗമാണോ നാലാം തീയതി ബാലറ്റ് ബോക്സിൽ നിന്ന് ഉണർന്നെഴുക്കുന്നതെന്ന് കാത്തിരുന്ന് കാണാനേ വഴിയുള്ളൂ.
Kerala
തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് ക്യാന്പുകളിൽ ആവേശമുണർത്തി. എൽഡിഎഫ് ആകട്ടെ പ്രതീക്ഷ കൈവിട്ടിട്ടില്ല. എക്സിറ്റ് പോളിൽ തന്നെ പ്രതീക്ഷിക്കാൻ വകയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.
എക്സിറ്റ് പോളുകൾ കിറുകൃത്യമായ അനുഭവങ്ങൾ കുറവാണെങ്കിലും ഫലസൂചനകൾ നൽകുന്നു എന്നതു വസ്തുതയാണ്. കേരളത്തിൽ എക്സിറ്റ് പോൾ നടത്തിയ എട്ട് ഏജൻസികളിൽ ഏഴും യുഡിഎഫിനു വ്യക്തമായ വിജയം പ്രവചിച്ചു. ടുഡേയ്സ് ചാണക്യ മാത്രമാണ് ഇഞ്ചോടിഞ്ചു പോരാട്ടം എന്ന പ്രവചനം നടത്തിയത്. തൂക്കുസഭയ്ക്കുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. ബിജെപിക്ക് മൂന്നു മുതൽ 11 സീറ്റുകൾ വരെയാണ് അവർ പ്രവചിച്ചിരിക്കുന്നത്.
എന്നാൽ മറ്റ് എക്സിറ്റ് പോളുകളെല്ലാം യുഡിഎഫ് വിജയമാണു പ്രവചിച്ചിരിക്കുന്നത്. അപ്പോഴും യുഡിഎഫും എൽഡിഎഫും എൻഡിഎയും നേടുന്ന സീറ്റുകൾ സംബന്ധിച്ച പ്രവചനത്തിൽ വലിയ അന്തരമുണ്ട്. യുഡിഎഫിന് 70 മുതൽ 94 സീറ്റുകൾ വരെയാണ് വിവിധ ഏജൻസികൾ പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫിനാകട്ടെ ഏറ്റവും കുറഞ്ഞ പ്രവചനം 44 സീറ്റ് ആണ്. പരമാവധി 68 സീറ്റുകൾ വരെ പറഞ്ഞിട്ടുണ്ട്. ടുഡേയ്സ് ചാണക്യ മാത്രം എൽഡിഎഫിനു പരമാവധി കിട്ടാവുന്ന സീറ്റുകൾ എഴുപതിനു മുകളിൽ പറയുന്നുണ്ട്.
2021 ലും സമാനമായിരുന്നു സ്ഥിതി. എല്ലാ എക്സിറ്റ് പോളുകളും എൽഡിഎഫ് വിജയം പ്രവചിച്ചു. പക്ഷേ വിജയിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ വലിയ അന്തരം ഉണ്ടായിരുന്നു. പ്രവചനത്തിൽ ഏറ്റവും കുറഞ്ഞത് 71 സീറ്റുകളായിരുന്നു. പരമാവധി 120 സീറ്റുകൾ വരെ പ്രവചിച്ച ഏജൻസിയുമുണ്ട്. യുഡിഎഫിനാകട്ടെ 20 മുതൽ പരമാവധി 68 സീറ്റുകൾ വരെ പ്രവചിച്ചവരുണ്ട്. എൻഡിഎയ്ക്ക് 0 മുതൽ 5 സീറ്റ് വരെയായിരുന്നു പ്രവചനം. ഒടുവിൽ ഫലം വന്നപ്പോൾ എൽഡിഎഫിന് 99, യുഡിഎഫിന് 41, എൻഡിഎയ്ക്കു പൂജ്യം.
◄ പ്രതീക്ഷയോടെ യുഡിഎഫ് ►
യുഡിഎഫ് നേതാക്കൾ 85 സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിലുള്ള വിജയം ഉണ്ടാകുമെന്ന് അവർ കരുതുന്നില്ല. തരംഗസമാന സാഹചര്യമുണ്ടെന്നും ഇടതുകോട്ടകൾ വരെ തകരുമെന്നും അവർ ഇപ്പോഴും പറയുന്നു. മലബാറിലും മധ്യകേരളത്തിലും വരെ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് അവരുടെ നേതാക്കൾ ഉറപ്പിക്കുന്നു.
◄ മ്ലാനതയിൽ എൽഡിഎഫ് ►
എൽഡിഎഫിനു ചെറിയ മ്ലാനതയുണ്ട്. എങ്കിലും കടുത്ത മത്സരത്തിന്റെ സൂചനകൾ സർവേ ഫലങ്ങൾ നൽകുന്നുണ്ടെന്ന് അവർ കരുതുന്നു. കഷ്ടിച്ചുള്ള വിജയം അവർ ഇപ്പോഴും സ്വപ്നം കാണുന്നു. എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സർവേ ഫലങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇടതുപക്ഷത്തെ അധികാരത്തിൽ കൊണ്ടു വരാനുള്ള ജനങ്ങളുടെ പരസ്യപ്രഖ്യാപനമാണു കാണുന്നതെന്നാണാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വ്യാഖ്യാനം.
മിക്ക സർവേകളും ബിജെപിക്കു സീറ്റ് പ്രവചിക്കുന്നത് അവർക്ക് ആവേശം നൽകുന്നുണ്ട്. എന്നാൽ വോട്ട് വിഹിതം കുറയുമെന്ന കണ്ടെത്തിൽ ആശങ്കയും സമ്മാനിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19.2 ശതമാനം വോട്ട് നേടിയ എൻഡിഎ തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് ലക്ഷ്യം വച്ചെങ്കിലും അവരുടെ വോട്ട് വിഹിതം 15 ശതമാനത്തിന്റെ താഴേക്കു പോയി.
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിന്റെ തിളക്കത്തിൽ ആ നഷ്ടം അത്രയേറെ ശ്രദ്ധിക്കപ്പെടുകയോ ചർച്ചയാകുകയോ ചെയ്തില്ലെന്നു മാത്രം. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കാനായാൽ വോട്ട് വിഹിതം കുറഞ്ഞാലും പിടിച്ചുനിൽക്കാം. മറിച്ചായാൽ അതു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിനു വെല്ലുവിളിയാകും.
National
ന്യൂഡല്‍ഹി: സാംപിള്‍ സര്‍വേയില്‍ വോട്ടര്‍മാരില്‍നിന്നു വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ ബംഗാളിലെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്സിസ് മൈ ഇന്ത്യ. തങ്ങളുടെ സര്‍വേയില്‍ വോട്ടര്‍മാര്‍ പ്രതികരിച്ചില്ലെന്ന് ആക്സിസ് മൈ ഇന്ത്യ സ്ഥാപകന്‍ പ്രദീപ് ഗുപ്ത പറഞ്ഞു.
ആദ്യഘട്ടത്തില്‍ 60-70 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായം പറയാന്‍ തയാറായില്ല. അതേ എന്നോ അല്ല എന്നുപോലും വോട്ടര്‍മാര്‍ പറഞ്ഞില്ല. അതിനാല്‍ ഞങ്ങളുടെ സാംപിളിന് പ്രാതിനിധ്യസ്വഭാവമില്ല. 20-30 ശതമാനം പേരുടെ അഭിപ്രായം വച്ച് സീറ്റുകള്‍ പ്രവചിക്കാനാകില്ല''- ഗുപ്ത എന്‍ഡിടിവിയോടു പറഞ്ഞു.
294 അംഗ ബംഗാള്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 148 പേരുടെ പിന്തുണയാണ്. ഭൂരിഭാഗം ഏജന്‍സികളും ബിജെപി വിജയിക്കുമെന്ന് പ്രവചിക്കുന്നു. 178 മുതല്‍ 208 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രജാ പോളിന്റെ പ്രവചനം.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് 195 മുതല്‍ 205 വരെ സീറ്റ് നേടുമെന്ന് ജന്മത് പോള്‍ പ്രവചിക്കുന്നു. 177-187 സീറ്റ് തൃണമൂല്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംഘടനാബലവും ക്ഷേമപദ്ധതികളും ഗുണം ചെയ്യുമെന്നാണ് ജന്മത് പോള്‍, പീപ്പിള്‍സ് പള്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍.
Kerala
എക്സിറ്റ് പോൾ ഫലത്തിൽ സിപിഎമ്മിനു യാതൊരു ഉത്കണ്ഠയുമില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാനത്തു സർക്കാർ വിരുദ്ധ വികാരം ഇല്ല. മുഖ്യമന്ത്രിയാകാൻ യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണിക്ക് നല്ല സാധ്യതയുള്ള സർവേയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും എന്നതാണ് എക്സിറ്റ് പോളിന്റെ ഉള്ളിൽ കാണിക്കുന്നത്. അസംഭവ്യമായ ചില കാര്യങ്ങൾ സർവേയിൽ ഉണ്ട്. ഒരു സീറ്റുപോലും ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ജോസ് കെ. മാണി
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലുകളുള്ള എക്സിറ്റ്പോള്‍ ഫലപ്രവചനങ്ങളില്‍ കാണുന്നത് എല്‍ഡിഎഫ് തുടര്‍ഭരണ സാധ്യതയാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. ജനക്ഷേമം ഓരോ ഭവനത്തിലും എത്തിച്ച ഭരണകൂടത്തിനൊപ്പമാണ് ജനങ്ങളെന്ന് വോട്ടെണ്ണെൽ ദിനത്തില്‍ തെളിയുമെന്നും അദേഹം പറഞ്ഞു.
വി.എന്‍. വാസവൻ
എക്സിറ്റ് പോളുകള്‍ എപ്പോഴും യാഥാര്‍ഥ്യമാകണമെന്നില്ല. ജനവിധിയാണ് അന്തിമം. പാലാ ഉള്‍പ്പെടെ ജോസ് കെ. മാണി വിഭാഗം മത്സരിച്ച മിക്ക സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കുമെന്നും വി.എന്‍. വാസവന് പറഞ്ഞു.
Education
തിരുവനന്തപുരം: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2025-26 (NMMSE) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (https:// pareekshabhavan.kerala.gov.in/, https://nmmse.kerala.gov.in/) ലഭ്യമാണ്.
National
ന്യൂഡൽഹി: കേരളമടക്കമുള്ള നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും.
പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നു വൈകുന്നേരം അവസാനിക്കുന്നതിനു പിന്നാലെയായിരിക്കും ദേശീയ മാധ്യമങ്ങൾ തങ്ങളുടെ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടുക.
ബംഗാളിലെ പോളിംഗ് സമയം വൈകുന്നേരം ആറുവരെയാണെന്നിരിക്കെ 6.30മുതൽ മാധ്യമങ്ങൾക്ക് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടു തുടങ്ങാം. മേയ് നാലിനാണ് വോട്ടെണ്ണൽ.
കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒന്‍പതിനും തമിഴ്നാട്ടിൽ 23നുമാണ് വോട്ടെടുപ്പ് നടന്നത്. ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും 23നായിരുന്നു.
Education
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www. kerala. gov.in, www.prd. kerala. gov.in, www.lbscentre. kerala. gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.
പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽബിഎസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.
വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്റെ എൻ. നൗഷാദും യുഡിഎഫിന്റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പരാജയ കാരണങ്ങൾ കണ്ടെത്താനും ചൊവ്വാഴ്ച എൽഡിഎഫ് നേതൃയോഗം ചേരും. ജോസ് കെ.മാണിയുടെ തീരുമാനങ്ങളും യോഗത്തിൽ നിർണായകമാകും.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്.
കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ഗൗരവത്തോടെ പരിശോധിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. കാൽനൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചുനിന്ന കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ കൗൺസിലിൽ 38 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 16 ഡിവിഷനിൽ ഒതുങ്ങി. 10 പേരുടെ അംഗബലം മാത്രം ഉണ്ടായിരുന്ന യുഡിഎഫാണ് 27 പേരുടെ പിൻബലത്തോടെ ഭരണത്തിലേറുന്നത്. ആറു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇരട്ടി ഡിവിഷനുകൾ പിടിച്ചെടുത്തുവെന്നതും ശ്രദ്ധേയമായി.