തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫിന്റെ വൻ വിജയമുണ്ടാകുമെന്ന് പ്രവചിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നാളെ വോട്ടെണ്ണൽ കഴിയുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്നും 1977-ലെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 111 സീറ്റുകൾ വരെ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. ഒരു സർവേയ്ക്കും കണ്ടെത്താൻ കഴിയാത്ത നിശബ്ദ തരംഗം കേരളത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ പോലും ഇത്തവണ യുഡിഎഫിലേക്ക് മറിഞ്ഞിട്ടുണ്ട്.
ഇടതുമുന്നണിയുടെ തുടർഭരണ മോഹങ്ങൾ നാളെ തകർന്നടിയും. ബിജെപിയുടെ പ്രകടനം ഒരു സീറ്റിൽ ഒതുങ്ങുമെന്നും അതിനപ്പുറം ഒരു ചലനവും അവർക്കുണ്ടാക്കാൻ കഴിയില്ലെന്നും ഉണ്ണിത്താൻ പരിഹസിച്ചു. വിജയിച്ചു കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന എതിരാളികളുടെ പ്രതീക്ഷ വെറുതെയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് പാർട്ടിയിൽ നടപ്പിലാകുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ അനുകൂലമായതിന്റെ ആവേശത്തിൽ നിൽക്കുന്ന യുഡിഎഫ് ക്യാമ്പുകൾക്ക് രാജ്മോഹൻ ഉണ്ണിത്താന്റെ ഈ പ്രവചനം കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്.
Tags : Rajmohan Unnithan Elections Results Latest News Communists Downfall