Kerala
കൊച്ചി: കൊച്ചിയിലെ കപ്പല്‍ നിര്‍മാണശാലയില്‍ പണി നടക്കുന്ന കപ്പലില്‍ 'ഐ ലവ് പാക്കിസ്ഥാന്' എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് പോലീസ്. എറണാകുളം സൗത്ത് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുകെ കമ്പനിക്കായി നിര്‍മിക്കുന്ന കപ്പലിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പിന്നാലെ സിഐഎസ്എഫ് ഇക്കാര്യം പരിശോധിച്ചതിന് പിന്നാലെ
പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സൈറ്റ് മാനേജരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം രാജ്യദ്രോഹക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Kerala
ന്യൂഡൽഹി: ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വാദം.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ പുതിയ ഔദ്യോഗിക സംവിധാനം പ്രഖ്യാപിച്ച് ഇറാൻ. തിങ്കളാഴ്ചയാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
'പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി' എന്ന പേരിലാണ് പുതിയ ഭരണസംവിധാനം രൂപീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങളും പുതിയ സംഭവവികാസങ്ങളും ഈ അതോറിറ്റിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി ലഭ്യമാക്കുമെന്ന് സുരക്ഷാ സമിതി വ്യക്തമാക്കി. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് നാവികസേനയും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഫലപ്രദമായി തടഞ്ഞിരിക്കുന്ന ഇറാൻ, ഇതിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാനാണ് പുതിയ അതോറിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.
International
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് യുഎഇ തീരത്ത് ഇറാൻ ചരക്കുകപ്പൽ പിടിച്ചെടുത്തു. കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറാൻ സംഘർഷം ഒഴിവാക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ബെയ്ജിംഗിൽ നിർണായക കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് സംഭവം.
ഇറാന്റെ പ്രത്യേക അനുമതിയോടെ ചൈനീസ് കപ്പലുകൾ നിലവിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്.
അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇയിൽ രഹസ്യസന്ദർശനം നടത്തിയെന്ന വാർത്തകൾ യുഎഇ ഭരണകൂടം തള്ളി.
ഇസ്രയേലിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹു ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
International
ജോഹാനസ്ബെർഗ്: ഹാന്റാവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട എം.വി. ഹോണ്ടിയസ് എന്ന ആഡംബര ഉല്ലാസക്കപ്പലിൽ രണ്ട് ഇന്ത്യൻ ജോലിക്കാരുമുള്ളതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവർക്കു രോഗം പിടിപെട്ടിട്ടില്ല. യാത്രക്കാരും ജീവനക്കാരുമായി 150 പേരാണ് കപ്പലിലുള്ളത്. ഫിലിപ്പീൻസിൽനിന്ന് 31ഉം ബ്രിട്ടനിൽനിന്ന് 23ഉം പേരുണ്ട്.
എം.വി. ഹോണ്ടിയസ് കപ്പൽ കേപ്പ് വെർദെയിൽനിന്നു മൊറോക്കോയ്ക്കു സമീപമുള്ള സ്പാനിഷ് പ്രദേശമായ കാനറി ദ്വീപുകളിലേക്കുള്ള യാത്രയിലാണ്. നാളെ ഇവിടെയെത്തും.
രോഗം ബാധിച്ച് മൂന്നു പേർ നേരത്തേ മരിച്ചിരുന്നു. വേറെ അഞ്ചു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ, കപ്പലിനു പുറത്തുള്ള ആദ്യ ഹാന്റാവൈറസ് ബാധ തെക്കൻ അറ്റ്ലാന്റിക്കിലെ ബ്രിട്ടീഷ് പ്രദേശമായ സെന്റ് ഹെലേനയുടെ ഭാഗമായ ട്രിസ്റ്റൻ ഡാ കുൻഹയിൽ ഇന്നലെ സ്ഥിരീകരിച്ചു. രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എം.വി. ഹോണ്ടിയസ് കപ്പൽ ഏപ്രിൽ 15ന് ഇവിടെ നങ്കൂരമിട്ടിരുന്നു.
ഹാന്റാവൈറസ് സാധാരണ മനുഷ്യരിലെത്തുന്നത് എലികളുടെ വിസർജ്യങ്ങളിൽനിന്നും ഉമിനീരിൽനിന്നുമാണ്. എന്നാൽ, കപ്പലിലെ രോഗബാധയ്ക്കു പിന്നിൽ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കുള്ള അപൂർവ പകർച്ചയാണെന്ന് സംശയിക്കുന്നു. കപ്പലിൽ കയറുംമുന്പേ ചിലർക്കു രോഗം പിടിപെട്ടുവെന്നാണ് കരുതുന്നത്.
ഹാന്റാവൈറസ് ബാധ കോവിഡ് പോലെ അതിവേഗം പടരുന്ന രോഗമല്ലെന്നും ഭയം വേണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
Business
മുംബൈ: ഗുജറാത്തിലെ വഡിനാറിൽ അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിന് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. രാജ്യത്തെ കപ്പൽ അറ്റകുറ്റപ്പണി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന് കീഴിൽ ദീൻദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 1,570 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ജെട്ടികൾ ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾ 650 കോടി രൂപ ചെലവിൽ ഡിപിഎ വികസിപ്പിക്കും.
രണ്ട് വലിയ ഫ്ലോട്ടിംഗ് ഡോക്കുകൾ അടക്കമുള്ള കപ്പൽ അറ്റകുറ്റപ്പണി സംവിധാനങ്ങൾക്കായി സിഎസ്എൽ 920 കോടി രൂപ നിക്ഷേപിക്കും.
കേന്ദ്രത്തിന്റെ പ്രവർത്തന ചുമതലയും കൊച്ചിൻ ഷിപ്പ്യാർഡിനായിരിക്കും. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
International
വാഷിംഗ്ടൺ ഡിസി: അറബിക്കടലിലൂടെ സഞ്ചരിച്ച മൂന്ന് ഇറേനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തടഞ്ഞു. ‘ഡീപ് സീ', ‘ഡോറീന', ‘സെവിൻ' എന്നീ കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇന്ത്യയോടും മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളോടും ചേർന്ന് കിടക്കുന്നു അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ വച്ചാണ് ഈ എണ്ണക്കപ്പലുകൾ നിരീക്ഷണത്തിലായതും തടഞ്ഞതും.
ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി തടയാനായി അമേരിക്ക പ്രഖ്യാപിച്ച കർശനമായ ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്നാണ് അമേരിക്കൻ നിലപാട്. ഈ കപ്പലുകളെ ഇറേനിയൻ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുവിടുകയോ അല്ലെങ്കിൽ യുഎസ് നാവികസേനയുടെ അകമ്പടിയോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ‘ഡോറീന' എന്ന കപ്പൽ നിലവിൽ തങ്ങളുടെ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടഞ്ഞ് ഇറാൻ പിടിമുറുക്കിയതാണ് അമേരിക്കഇറേനിയൻ കപ്പലുകൾക്കെതിരായ നീക്കം ശക്തമാക്കാൻ കാരണം. യുഎസ് ഏർപ്പെടുത്തിയ ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 29 കപ്പലുകളെ അമേരിക്കൻ സൈന്യം തടയുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്.
International
ലണ്ടൻ: ഹോർമൂസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) കേന്ദ്രം നൽകുന്ന സൂചന അനുസരിച്ച്, രാവിലെ 7:55ന് ഒമാനിൽ നിന്ന് 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വടക്കുകിഴക്കായാണ് സംഭവം.
വെടിവയ്പ്പിൽ കപ്പലിന് കേടുപാടുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുകെഎംടിഒ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഏത് രാജ്യത്തിന്റെ കപ്പലിന് നേരെയാണ് വെടിവയ്പ്പുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒരു ഇറാനിയൻ കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തിരുന്നു.
International
ന്യൂഡൽഹി: ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതിന് പിന്നാലെ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. ഇന്ത്യൻ കപ്പലിന് നേരെയും ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ വെടിവെച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഒമാൻ തീരത്തോട് ചേർന്ന് 25 നോട്ടിക്കൽ മൈൽ അകലെയും 20 നോട്ടിക്കൽ മൈൽ അകലെയും മൂന്ന് നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഒരു കണ്ടെയ്നർ കപ്പലിന് ആക്രമണത്തിൽ കണ്ടെയ്നറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമിക്കപ്പെട്ട മറ്റൊരു കപ്പൽ ഒരു ടാങ്കറാണ്. മൂന്ന് ആക്രമണങ്ങളാണ് യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചത്.
ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ തിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട സൂപ്പർ ടാങ്കറും ഇറാൻ തടഞ്ഞു. ഇറാനിലെ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം പൂർണ്ണ തോതിൽ തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികൾ വീണ്ടും വഷളാക്കിയത്. ഇതോടെ കടലിടുക്ക് തുറന്നു കൊടുക്കാനുള്ള മുൻ തീരുമാനം ഇറാൻ പിൻവലിക്കുകയും നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. കപ്പൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശനിയാഴ്ച ആറോളം കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇതിനിടെ ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെ രണ്ടു കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായി.
ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി രണ്ട് ഗൺബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വെടിവെയ്പ്പുണ്ടായതെന്ന് ക്യാപ്റ്റൻ അറിയിച്ചതായി യുകെ മാരിടൈം ഏജൻസി പറഞ്ഞു.
കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ഹോർമുസിലെ നിയന്ത്രണം പത്ത് ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ഇറാൻ അറിയച്ചെങ്കിലും യുഎസിന്റെ ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ഹോർമുസിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ അറിയിച്ചത്. ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണ് ഇപ്പോൾ ഹോർമുസ് കടലിടുക്ക്. ഇറാനിലേക്ക് എത്തുന്ന കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
Kerala
കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.
മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.
മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തെരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്.
15 വർഷത്തോളമായി വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ വിതരണത്തിൽ തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ വീണ്ടും എണ്ണ വാങ്ങുന്നു. പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ തടസങ്ങൾ നേരിടുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിഷേധിച്ചു.
2019-ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ എണ്ണ വിതരണം ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള ഉപരോധത്തിൽ അമേരിക്ക താത്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പണമടയ്ക്കുന്നതിലെ പ്രശ്നങ്ങൾ കാരണം ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ചൈനയിലേക്ക് തിരിച്ചുവിട്ടു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എണ്ണക്കപ്പലുകൾ പാതിവഴിയിൽ ലക്ഷ്യസ്ഥാനം മാറ്റുന്നത് അന്താരാഷ്ട്ര വ്യാപാരത്തിലെ സ്വാഭാവികമായ നടപടി മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു. വരും മാസങ്ങളിലേക്കാവശ്യമായ എണ്ണ ശേഖരം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇറാൻ ഉൾപ്പെടെ 40ൽ അധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കമ്പനികൾക്ക് എവിടെ നിന്ന് എണ്ണ വാങ്ങണം എന്നതിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
National
ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്നിരിക്കുന്നത്. ഈ കപ്പലുകൾ ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിംഗ് ഏജൻസികളുടെ ട്രാക്കിംഗ് ഡാറ്റ പറയുന്നു.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു.
നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്.
International
ബംഗളൂരു: മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ) ചാർട്ടേഡ് ചെയ്ത റഷ്യൻ എണ്ണ ടാങ്കർ ഞായറാഴ്ച ഇന്ത്യൻ തീരത്ത് എത്തി. ആഗോള ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് രാജ്യത്തിന് ആശ്വാസമായി മറ്റൊരു എണ്ണക്കപ്പൽ എത്തിയത്. എംടി അക്വാ ടൈറ്റൻ എന്ന കപ്പൽ നിലവിൽ അറബിക്കടലിൽ മംഗലാപുരം തീരത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.
അമേരിക്കയിലെ ടെക്സാസിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) കപ്പൽ ന്യൂ മാംഗ്ലൂർ തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. സുഗമമായ പ്രവർത്തനങ്ങൾക്കായി മാർച്ച് 14 നും 31 നും ഇടയിൽ തുറമുഖത്ത് ക്രൂഡ് ഓയിൽ, എൽപിജി കയറ്റുമതികൾക്കുള്ള ചരക്ക് അനുബന്ധ ചാർജുകൾ ഒഴിവാക്കുന്നതായി ഷിപ്പിംഗ് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഒരു ഇന്ത്യൻ തുറമുഖത്തും തിരക്കില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പേർഷ്യൻ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന 22 ഇന്ത്യൻ കപ്പലുകളും 611 നാവികരും സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞു. അധികൃതർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കടലിൽ ഒരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയിലെ രാജ്യങ്ങളുമായുള്ള സമുദ്ര പങ്കാളിത്തം ശക്തമാക്കാന്‍ നാവികസേന ആവിഷ്കരിച്ച 'ഇന്ത്യന്‍ ഓഷ്യന്‍ ഷിപ് (ഐഒഎസ്) സാഗര്‍' പദ്ധതിയുടെ രണ്ടാം പതിപ്പിന് ഇന്നലെ കൊച്ചിയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നേവിയുടെ ശക്തിയും ഏകോപനവും ധൈര്യവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളില്‍ ഒന്നായ ജാക്ക് സ്റ്റേ നാവികര്‍ കാഴ്ചവച്ചു.
അറബിക്കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന അഭ്യാസ പ്രകടനങ്ങളില്‍ നേവിയുടെ പടക്കപ്പലുകളായ ഐഎന്‍എസ് സുനയനയും ഐഎന്‍എസ് തീറും പങ്കാളികളായി. സഞ്ചാര മാര്‍ഗം തന്നെ ഒരു കപ്പലില്‍നിന്ന് മറ്റൊരു കപ്പലിലേക്കു മനുഷ്യരെയും സാധനങ്ങളെയും എണ്ണയുമൊക്കെ കൈമാറ്റം ചെയ്യുന്ന തികച്ചും അപകട സാധ്യതയുള്ള ഒന്നാണ് ജാക്ക് സ്റ്റേ.
കൊച്ചിയുടെ പുറങ്കടലില്‍ നടന്ന ജാക്ക് സ്റ്റേ അഭ്യാസ പ്രകടനത്തില്‍ ഐഎന്‍എസ് തീറില്നിന്ന് വടം ഉപയോഗിച്ചു സാധനങ്ങള്‍ ഐഎന്‍എസ് സുനയനയിലേക്കു കൈമാറി. അതിനുശേഷം അപകടത്തില്‍പ്പെട്ട ആളെ ഐഎന്‍എസ് സുനയനയില്നിന്ന് കപ്പലുകള്‍ക്കു മധ്യേ കെട്ടിയ വടത്തിലൂടെ സുരക്ഷിതമായി ഐഎന്‍എസ് തീറിലെത്തിക്കുന്ന അഭ്യാസപ്രകടനമാണ് നാവികര്‍ കാഴ്ചവച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 16 അംഗ രാജ്യങ്ങളിലെ നാവികരാണ് സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
Kerala
വിഴിഞ്ഞം: മത്സ്യബന്ധനത്തിനായി ആഴക്കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകർത്ത എം.വി. സോളിസ് എന്ന പനാമ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി. അനുമതിയില്ലാതെ രാജ്യംവിടരുതെന്ന് ക്യാപ്റ്റന്‍ നിർദേശവും നൽകിയിട്ടുണ്ട്. വിഴിഞ്ഞം പുറംകടലിലെത്തിച്ച കപ്പലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതരാണ് പരിശോധന നടത്തിയത്.
വിഴിഞ്ഞം കോസ്റ്റ്ഗാർഡിന്റെ അനഘ് എന്ന സൈനിക കപ്പലാണ് വിദേശ കപ്പലിനെ അപകടം നടന്ന സ്ഥലത്തുനിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്. മെർക്കന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റിലെ ചീഫ് സർവേയർ ക്യാപ്റ്റൻ ഷേണായും മറ്റ് ഉദ്യോഗസ്ഥരുമാണ് കപ്പലിനുള്ളിലും കപ്പലിന്റെ മുൻഭാഗവും പിൻഭാഗവും പരിശോധിച്ചത്.
കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരിയിലെ ആഴക്കടലിൽ മീൻപിടിക്കാൻപോയ സെന്റ് ജോസഫ് എന്ന ട്രോളിംഗ് ബോട്ടിനെയാണ് ഇടിച്ചുതകർത്തത്. കഴിഞ്ഞ ഏഴിന് തമിഴ്നാട് മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ വച്ചാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് അതിലുണ്ടായിരുന്ന 11 തൊഴിലാളികളും കടലിലേക്കു വീണു. ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷിച്ചിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവാദം നൽകിയെന്ന വാർത്ത സ്ഥിരീകരിക്കുകയോ തള്ളാതെയോ വിദേശകാര്യ മന്ത്രാലയം.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ സഹമന്ത്രിയും സമീപദിവസങ്ങളിൽ മൂന്നു തവണ സംസാരിച്ചു. കപ്പലുകളുടെ സുരക്ഷയും ഇന്ത്യയുടെ ഊർജസുരക്ഷയും അവർ ചർച്ച ചെയ്തു. ഇതിൽ കൂടുതൽ എന്തെങ്കിലും ഇപ്പോൾ പറയുന്നില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു.
നയതന്ത്ര ചർച്ചകളെത്തുടർന്ന് ഇന്ത്യൻ പതാക വഹിക്കുന്ന എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു രണ്‍ധീർ ജയ്സ്വാൾ.
International
ന്യൂഡൽഹി: അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെ അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾ ഇറാൻ തകർത്തെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചയാളുടെ പേരും ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം തടയുന്നതിന്റെ ഭാഗമായാണ് ഇറാൻ ആക്രമണം നടത്തിയത്.
പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി മുന്നോട്ട് പോയ നിരവധി കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. തായ്ലൻഡ്, ജപ്പാൻ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണയടക്കം വിവിധ ഉത്പന്നങ്ങളുമായി ലോകത്തിന്റെ പല ഭാഗത്തേക്കുമായി പോയ കപ്പലുകൾ ഇതിനോടകം ആക്രമിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ നാവികസേന കടലിൽ ശക്തമായ സുരക്ഷാ വിന്യാസം നടത്തിയെങ്കിലും ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനിയില്ല. ചരക്ക് കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്.
Kerala
കൊല്ലം: കൊല്ലത്തു നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തിൽപ്പെട്ടു. രണ്ടുപേരെ കാണാതായി. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പ്പെട്ടത്.
ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി. കന്യാകുമാരി ഭാഗത്തുവച്ച് വിയറ്റ്നാം കപ്പലുമായി ഇടിച്ചായിരുന്നു അപകടം. ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു.ഒൻപതുപേരെ രക്ഷപ്പെടുത്തി.
ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെയാണ് കടലിൽ കാണാതായത്. രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.
International
മസ്കറ്റ്: ഒമാന്‍ തീരത്ത് വീണ്ടും ഇറാന്റെ ആക്രമണം. കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന് മരിച്ചു. ഡ്രോൺ കപ്പലുകള്‍ ഉപയോഗിച്ചാണ് ഭീമന് ചരക്കുകപ്പലിനെ ഇറാന് ആക്രമിച്ചിരിക്കുന്നത്.
സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച ഒമാൻ തീരത്തുണ്ടായ ആക്രമണത്തിൽ തകർന്ന സ്കൈലൈറ്റ് എന്ന കപ്പലിൽനിന്നും കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. 16 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ വിശദീകരണം തേടുകയും ബാധിതരുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ സൈനികനടപടിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലെ സൈനികർ വൻ ദുരിതത്തിലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ.
ഇറാനുമായുള്ള യുദ്ധത്തേക്കാൾ കപ്പലിലെ അയ്യായിരത്തോളം വരുന്ന സൈനികരെ വലയ്ക്കുന്നത് തകരാറിലായ ശൗചാലയങ്ങളും പ്ലംബിംഗ് തകരാറുകളും. കപ്പലിലെ സൈനികർക്കിടയിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുന്നതായും റിപ്പോർട്ട്.
നീളുന്ന ദൗത്യം
കഴിഞ്ഞ ജൂൺ മുതൽ കടലിലുള്ള യുഎസ്എസ് ഫോർഡിന്റെ സേവനകാലാവധി രണ്ടാം തവണയും നീട്ടിയതോടെയാണ് കപ്പലിലെ പ്രശ്നങ്ങൾ രൂക്ഷമായത്. വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ച കപ്പലിനെ, ഇറാനെതിരായ നീക്കങ്ങൾക്കായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുകയാണ്.
സാധാരണ ആറുമാസം നീളുന്ന കപ്പലിലെ സൈനികരുടെ സേവനം എട്ടുമാസം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ പതിനൊന്നുമാസം വരെ നീളാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ, അമേരിക്കൻ യുദ്ധക്കപ്പലിലെ സൈനികരുടെ റിക്കാർഡ് സേവനകാലയളവാകുമെന്നും വിരമിച്ച റിയർ അഡ്മിറൽ മാർക്ക് മോണ്ട്ഗോമറി പറഞ്ഞു.
ടോയ്ലറ്റ് കുഴപ്പത്തിൽ
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന പടുകൂറ്റൻ യുദ്ധക്കപ്പൽ അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനി കപ്പലാണ്. 13 ബില്യൺ ഡോളർ ചിലവിൽ നിർമിച്ച ആധുനിക കപ്പലിലെ വാക്വം അധിഷ്ഠിത ശൗചാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായതാണ് സൈനികരെ വലയ്ക്കുന്നത്.
പ്ലംബിംഗ് സംവിധാനത്തിലെ തകരാറുകൾ കാരണം 650-ലേറെ ശൗചാലയങ്ങളാണ് പ്രവർത്തനരഹിതമായത്. ഒരു ഭാഗത്തെ ശുചിമുറിക്കു സംഭവിക്കുന്ന തകരാർ ആ ഭാഗത്തെ മുഴുവൻ ശുചിമുറികളെയും ബാധിക്കുന്നു. പ്ലംബിംഗ് സംവിധാനത്തിൽ മറ്റു വസ്തുക്കൾ കുടുങ്ങുന്നതും ശുചിമുറിയുടെ ഭാഗങ്ങൾ വേർപെട്ടുപോകുന്നതുമാണു പ്രധാന പ്രതിസന്ധി. അറ്റകുറ്റപ്പണികൾക്കായി സൈനികർക്കു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ദീർഘകാലം വീട്ടിൽനിന്നു മാറിനിൽക്കുന്നതും കപ്പലിലെ സാഹചര്യങ്ങളും സൈനികരുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തതും യുവസൈനികരെ നിരാശരാക്കുന്നു. ദൗത്യം അവസാനിച്ചാലുടൻ നാവികസേനയിൽനിന്നു വിരമിക്കാനാണ് പലരും ആലോചിക്കുന്നതെന്ന് കപ്പലിലെ ചില സൈനികർ വെളിപ്പെടുത്തി.
നിലവിൽ പശ്ചിമേഷ്യയിൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പന്ത്രണ്ടോളം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഏതു നിമിഷവും ഇറാനെ ആക്രമിക്കാൻ പൂർണ സജ്ജവുമാണ് അമേരിക്കൻ സേന.
National
കോൽക്കത്ത: മുങ്ങിത്താഴുന്ന കപ്പലിൽനിന്ന് 12 ബംഗ്ലാദേശികളെ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മുരി ഗംഗാ നദിയിൽ ഇന്നലെയാണു സംഭവം.
ബംഗ്ലാദേശിലെ ഖുൽനയിൽനിന്നുള്ള എംവി തംജിദ് എന്ന കാർഗോ ഷിപ്പാണ് മണൽതിട്ടയിലിടിച്ചു മുങ്ങിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽനിന്നു ബംഗ്ലാദേശിലേക്കു കൊണ്ടുപോകുകയായിരുന്ന കൽക്കരി ചാരമാണ് കപ്പലിലുണ്ടായിരുന്നത്. മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
International
ലാഗോസ്: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 22 ഇന്ത്യക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.
ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ പിടിച്ചെടുത്തതായി നൈജീരിയ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി വക്താവ് ഫെമി ബബഫെമി വ്യക്തമാക്കി. നവംബറിൽ കൊക്കൈനുമായി പിടിയിലായ ഫിലിപ്പീൻ നാവികരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.
യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്നതിൽ നൈജീരിയ കുപ്രസിദ്ധമാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഇതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ചരക്കുകള്‍ റോഡ്-റെയിൽ മാര്‍ഗത്തിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനാകും.
നിലവില്‍ ചരക്കുകള്‍ വലിയ കപ്പലുകളില്‍ എത്തിക്കുകയും തുടര്‍ന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡര്‍ കപ്പലുകളിലായി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് രീതി.
എന്നാൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി ലഭിച്ചതോടെ സമയവും ചെലവും വന്‍തോതില്‍ ലാഭിക്കാനാകും. അതോടൊപ്പം സംസ്ഥാനത്തിന്റെ ലൊജിസ്റ്റിക്സ് മേഖലക്കും നിക്ഷേപ സാധ്യതകള്‍ക്കും ഇത് വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.
Kerala
കൊച്ചി: കണ്ണമാലിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. എംഎസ്സി കമ്പനിയുടെ കപ്പലാണ് ഇടിച്ചത്. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.
ബുധനാഴ്ച വൈകിട്ട് അഞ്ചിന് ശേഷമായിരുന്നു സംഭവം. നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്ന ബോട്ടിലേക്ക് കപ്പല്‍ വന്നിടിക്കുകയായിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വള്ളത്തിന് സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. പള്ളിത്തൊഴു സ്വദേശി സ്റ്റാലിന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘പ്രത്യാശ’ എന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
Kerala
കൊച്ചി: ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡറി(വിഡിആര്‍)ന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. കപ്പലില്‍ തീ പിടിച്ച നിമിഷം മുതല്‍ ആദ്യഘട്ടം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിഡിആറിലുണ്ട്.
വിഡിആര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ. ടി ആന്‍ഡ് ടി സാല്‍വേജ് അധികൃതര്‍, കപ്പല്‍ ക്യാപ്റ്റന്‍, കപ്പല്‍ കമ്പനി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് വിഡിആര്‍ പ്രാഥമിക പരിശോധന നടത്തിയത്. ലഭ്യമായ വിവരഡങ്ങള് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഷിപ്പിംഗിന് കൈമാറി.
ഇന്നലെയും കപ്പലില്‍ നിന്നും തീ ഉയര്‍ന്നു. എന്നാല്‍ അധികം വൈകാതെ അണച്ചു. നിലവില്‍ പുക ഉയരുന്നുണ്ട്. കപ്പലിലെ എന്ജിന് ഭാഗത്തുള്‍പ്പെടെ വെള്ളമുണ്ട്. തീയണക്കാന്‍ ഉപയോഗിച്ച വെള്ളമാണിത്. ഇത് നീക്കുന്ന നടപടികള്‍ നടക്കുകയാണ്. ഡിജി ഷിപ്പിംഗ് നിര്‍ദേശപ്രകാരം കപ്പലിലെ ഇന്ധനനീക്കത്തിനുള്ള കര്‍മപദ്ധതി തയാറാക്കാന്‍ തുടങ്ങി. അതേസമയം കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 ല്‍ നിന്നും ഇന്ധനനീക്കം ഇതുവരെ ആരംഭിക്കാനായിട്ടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണിത്.
Kerala
കൊച്ചി: അപകടത്തില്‍പ്പെട്ട കപ്പലുകള്‍ കടലിന്റെ ആവാസവ്യവസ്ഥയ്ക്കടക്കം ഭീഷണിയാണെന്നു വ്യക്തമാക്കി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എംഎസ്സി എല്‍സ 3 കപ്പലില്‍നിന്ന് ഓയില്‍ പടരാനുള്ള സാധ്യത നിലവിലുണ്ട്. അഴീക്കൽ തുറമുഖത്തിനു സമീപം അഗ്നിക്കിരയായ വാന്‍ ഹായ് 503 കപ്പലില്‍ അപകടകാരികളായ 143 കണ്ടെയ്നറുകളുണ്ട്.
എല്‍സ 3 കപ്പലില്‍ 450 മെട്രിക് ടണ്‍ ബങ്കര്‍ ഓയിലും 367 ടണ്‍ സള്‍ഫര്‍ ഫ്യൂവല്‍ ഓയിലും 64 ടണ്‍ ഡീസലുമുണ്ട്. അഗ്നിക്കു കാരണമാകുന്ന അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും പ്ലാസ്റ്റിക് നര്‍ഡില്‍സ് അടങ്ങുന്ന 70 കണ്ടെയ്നറുകളും ഭീഷണിയാണ്. 13 കണ്ടെയ്നറുകളില്‍ പരിസ്ഥിതിക്കു ഭീഷണിയായ അപകടകരമായ വസ്തുക്കളുണ്ട്.
ദിനംപ്രതി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നുണ്ട്. തീരത്ത് അടിയുന്ന നര്‍ഡില്‍സ് നീക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയടക്കം സഹായത്തോടെ 700 പേരെ നിയോഗിച്ചു. കപ്പലില്‍നിന്നു സാധനങ്ങള്‍ മാറ്റാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തീരം വൃത്തിയാക്കുന്ന ജോലികള്‍ക്കു മറൈന്‍ എമര്‍ജൻസി റസ്പോണ്‍സ് സര്‍വീസസാണ് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ 16 വരെ 60 കണ്ടെയ്നറുകള്‍ കണ്ടെടുത്ത് തുറമുഖത്തേക്കു നീക്കി. തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളില്ല. അപകടകാരികളായ 143 കണ്ടെയ്നറുകള്ക്കുപുറമെ 2000 ടണ്‍ ഹെവി ഫ്യൂവല്‍ ഓയിലും 240 ടണ്‍ ഡീസല്‍ ഓയിലും വാന്‍ ഹായ് 503 കപ്പലിനു തീപിടിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ 12ഓടെ 40 ശതമാനം തീ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. കപ്പല്‍ ഒഴുകി നീങ്ങുന്നത് തടയാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്‍സ 3 കപ്പല്‍ അപകടത്തെത്തുടര്‍ന്ന് 77.08 കോടി രൂപയുടെ ഇടക്കാല ക്ലെയിം ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് അടുത്ത ദിവസം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു സഹായം നല്‍കാനായി 54.93 കോടി രൂപ ഉപയോഗിക്കും. 22.15 കോടി സര്‍ക്കാരിനു ചെലവായ തുകയായാണു കണക്കാക്കുക. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കമുള്ളവര് നല്കിയ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലെ മര്‍ക്കന്റൈൽ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഷിപ്പ് സര്‍വേയര്‍ കം ഡിഡിജി ശീതേഷ് രഞ്ജനാണു സത്യവാങ്മൂലം നല്‍കിയത്.
NRI
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്.
ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.