വിഴിഞ്ഞം: മത്സ്യബന്ധനത്തിനായി ആഴക്കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകർത്ത എം.വി. സോളിസ് എന്ന പനാമ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി. അനുമതിയില്ലാതെ രാജ്യംവിടരുതെന്ന് ക്യാപ്റ്റന് നിർദേശവും നൽകിയിട്ടുണ്ട്. വിഴിഞ്ഞം പുറംകടലിലെത്തിച്ച കപ്പലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതരാണ് പരിശോധന നടത്തിയത്.
വിഴിഞ്ഞം കോസ്റ്റ്‌ഗാർഡിന്‍റെ അനഘ് എന്ന സൈനിക കപ്പലാണ് വിദേശ കപ്പലിനെ അപകടം നടന്ന സ്ഥലത്തുനിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്. മെർക്കന്‍റയിൽ മറൈൻ ഡിപ്പാർട്ട്‌മെന്‍റിലെ ചീഫ് സർവേയർ ക്യാപ്റ്റൻ ഷേണായും മറ്റ് ഉദ്യോഗസ്ഥരുമാണ് കപ്പലിനുള്ളിലും കപ്പലിന്‍റെ മുൻഭാഗവും പിൻഭാഗവും പരിശോധിച്ചത്.
കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരിയിലെ ആഴക്കടലിൽ മീൻപിടിക്കാൻപോയ സെന്‍റ് ജോസഫ് എന്ന ട്രോളിംഗ് ബോട്ടിനെയാണ് ഇടിച്ചുതകർത്തത്. കഴിഞ്ഞ ഏഴിന് തമിഴ്‌നാട് മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ വച്ചാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് അതിലുണ്ടായിരുന്ന 11 തൊഴിലാളികളും കടലിലേക്കു വീണു. ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷിച്ചിരുന്നു.
Tags : Inspections ship boat