Kerala
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വേനൽമഴ വീണ്ടും ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നല്ല മഴ ലഭിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ വേനൽമഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ നാളെയും ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വേനൽമഴ ശക്തിപ്പെട്ടെങ്കിലും പകൽച്ചൂടിന് ഇന്നലെയും കാര്യമായ കുറവുണ്ടായിട്ടില്ല. പാലക്കാട് ജില്ലയിൽ 39.3 ഡിഗ്രി സെൽഷസ് ചൂട് രേഖപ്പെടുത്തി. മിക്ക ജില്ലകളിലും പകൽ താപനില 36 ഡിഗ്രിക്കു മുകളിൽ തുടരുകയാണ്. അതേസമയം ഒരിടത്തും ഉയർന്ന താപനില മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും വേനൽമഴ പെയ്തുതുടങ്ങിയിട്ടും പകൽച്ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ജില്ലയിൽ ഇന്നലെയും കൂടിയ പകൽ താപനില 39.9 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി.
കണ്ണൂരിലും കോഴിക്കോട്ടും 37.2 ഡിഗ്രിയും വെള്ളാനിക്കരയിൽ 37 ഡിഗ്രിയും കൊച്ചിയിൽ 36.1 ഡിഗ്രിയും പുനലൂരിൽ 37.6 ഡിഗ്രിയും കോട്ടയത്ത് 36.6 ഡിഗ്രിയും തിരുവനന്തപുരത്ത് 35 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
അതേസമയം, ഇന്നു മുതൽ പകൽച്ചൂട് കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നൽകിയിരുന്ന ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നലെയോടെ പിൻവലിച്ചു.
സംസ്ഥാനത്തിന്റെ പല മേഖലകളിലും ഇന്നലെ മുതൽ ശക്തമായ വേനൽ മഴ ലഭിച്ചുതുടങ്ങിയതോടെ വരുംദിവസങ്ങളിൽ കത്തുന്ന പകൽച്ചൂടിന് ശമനമാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.
Kerala
കൊച്ചി: സംസ്ഥാനത്തു വേനൽ മഴ കുറഞ്ഞതോടെ അത്യുഷ്ണം തുടരും. മാർച്ച് മുതൽ ഏപ്രിൽ 18 വരെ കിട്ടേണ്ട വേനൽ മഴയിൽ വലിയ കുറവുണ്ടായതാണ് ചൂട് കൂടുന്നതിനുള്ള പ്രധാന കാരണമെന്നു കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും വേനൽ മഴ കാര്യമായി ലഭിക്കില്ല.
രാത്രി സമയങ്ങളിൽ ചൂട് വർധിക്കും. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷസ് വരെ അന്തരീക്ഷ താപനില ഉയരുന്നുണ്ടെന്നും ഡോ. മനോജ് പറഞ്ഞു.
District News
പത്തനംതിട്ട: ജില്ലയില്‍ വേനല്‍മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. സീതത്തോട്ടില്‍ കൊച്ചുകോയിക്കലില് അടിമണ്ണ് ഇളകി കൂറ്റന്‍ പാറ വീട്ടിനുള്ളില്‍ പതിച്ചു. നാലാം ബ്ലോക്കില്‍ വാലുപറമ്പില്‍ അനിതാ രാജീവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.
ഇലന്തൂരില്‍ ഇന്നലെ വീശിയടിച്ച കാറ്റ് വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കി. ബ്ലോക്ക്പടി ജംഗ്ഷനു സമീപം മരം വീഴുകയും ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
പമ്പ്ഹൗസിനു സമീപം തേക്കും പോസ്റ്റും ഒടിഞ്ഞു വീണു. പതിമൂന്നാം വാര്‍ഡിലെ മുട്ടത്തില്‍ ഭാഗത്ത് വീടിന് മുകളിലേക്ക് മരം വീഴുകയും പോസ്റ്റ് ഒടിയുകയും ചെയ്തു. ടികെ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
മൂന്നാം വാര്‍ഡിലെ മുരളീഭവനത്തില്‍ മുരളീധരന്, കിഴക്കേതില്‍ മേച്ചിലോട്ട് വീട്ടില്‍ സലിജ എന്നിവരുടെ വീട്ടിലെ ഓടുകള്‍ കാറ്റത്തു പറന്നുപോയി.
കോയിക്കലേത്ത് കെ. ജി ഏബ്രഹാമിന്റെ വാഴകള്‍ നശിച്ചു. ഭാര്‍ഗവീനിലയം സുകുമാരന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണു. വിളവെടുക്കാറായ കപ്പയും നശിച്ചു.നാരങ്ങാനത്ത് ആലുങ്കല്‍, തെക്കേഭാഗം, വലിയകുളം, കണമുക്ക്, കടമ്മനിട്ട എന്നിവിടങ്ങളില്‍ വാഴകള്‍ വ്യാപകമായി നശിച്ചു.
തിരുവല്ലയിലും വ്യാപക നാശം
തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശം. വൈദ്യുതി വിതരണം പലയിടത്തും നിലച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വൈകുന്നേരമാണ് ഒരു മണിക്കൂറോളം ശക്തമായി വീശിയടിച്ച കാറ്റ് കനത്തനാശം വിതച്ചത്.
കാവുംഭാഗം - ഇടിഞ്ഞില്ലം റോഡില്‍ അഴിയിടത്തുചിറയ്ക്കു സമീപം ആഞ്ഞിലിമരം തട്ടുകടയ്ക്കു മുകളിലേക്കു വീണ് നാശംവിതച്ചു. കുഴിവേലിപ്പുറം പുല്ലാട്ട് കലുങ്കിന് സമീപം റോഡിന് കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വൈദ്യുതി വിതരണവും താറുമാറായി.
നെടുമ്പ്രം പഞ്ചായത്തില്‍ വൈക്കത്തില്ലം - കോച്ചാരിമുക്കം റോഡില്‍ പനമരം വീണ് വൈദ്യുതിയും ഗതാഗതവും നിലച്ചു. സമീപത്ത് മാമ്മൂട്ടില്‍ പടി - പെരിങ്ങര റോഡില്‍ പോസ്റ്റ് ഒടിഞ്ഞുവീണു. ഇവിടെ മരങ്ങളും റോഡിനു കുറുകെ വീണതിനേ ത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. നിരവധി വാഴകളും മരച്ചീനി ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചു. പലപ്രദേശങ്ങളിലും രാത്രിവൈകിയും ഗതാഗതം നിലച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം തിരുവല്ല - കായംകുളം റോഡില്‍ പാലിയേക്കര പള്ളിക്കു സമീപം റോഡിലേക്ക് മരംവീണ് വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
ഫയര്‍ഫോഴ്സ്, കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്നലെ വൈകിയും പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല
പടിഞ്ഞാറന്‍ മേഖലയിലും ആശങ്ക
തിരുവല്ല: വേനല്‍മഴ തുടരുന്നത് അപ്പര്‍കുട്ടനാട്ടിലെ നെൽകര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. കൊയ്ത്ത് പൂര്‍ണമാകാത്തതും നെല്ല് സംഭരണം നടക്കാത്തതുമായ പാടശേഖരങ്ങളാണ് ഏറെയും. കൊയ്ത്തു നടക്കുന്ന പാടശേഖരങ്ങളില്‍ പാടത്ത് കൂട്ടിയിടുന്ന നെല്ലിനും മഴ ഭീഷണിയാണ്. സംഭരണ നടപടികള്‍ ഇഴയുന്നതു കാരണമാണ് കൊയ്ത്ത് പലയിടത്തും വൈകിയത്.
കൃഷി ഇറക്കാന്‍ വൈകിയ പാടശേഖരങ്ങളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് തിരുവല്ല താലൂക്കില്‍ ലഭിച്ചത്. ജില്ലയിലാകമാനം 11 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ശരാശരി പ്രതീക്ഷിച്ചിരുന്ന അളവിലും അഞ്ച് സെന്റീമീറ്ററോളം അധികമഴയാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ മഴ ഞായറാഴ്ച രേഖപ്പെടുത്തിയത് കുന്നന്താനത്താണ്. അഞ്ച് സെന്റീമീറ്റര്‍ മഴ ലഭിച്ചു.
മഴയുണ്ടെങ്കിലും പകല്ച്ചൂടിനു കുറവില്ല; സൂര്യാതപ മുന്നറിയിപ്പ്
വേനൽമഴ ശക്തമായെങ്കിലും പകല്‍ച്ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. ശരാശരി താപനില 37 ഡിഗ്രിയാണ്. വൈകുന്നേരം മഴ ലഭിക്കുന്നതിനാല്‍ ഉച്ചകഴിയുന്നതോടെ ചൂടിനു നേരിയ ശമനമുണ്ട്. വേനല്‍മഴയുടെ ഭാഗമായ മേഘപടലങ്ങള്‍ ഉച്ചകഴിയുന്നതോടെ ആകാശത്ത് നിറയുന്നതിനാല്‍ അള്‍ട്രാവയലറ്റ് വികരണത്തോതും അല്പം കുറഞ്ഞു.
പകല്‍ച്ചൂട് ഉയര്‍ന്നു നില്ക്കുന്നതിനാല് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും നിര്‍ദേശത്തിലുണ്ട്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണ സാധ്യത ഒഴിവാക്കും.
District News
ഇരിട്ടി: ഇടിമിന്നലോടുകൂടിയ വേനൽമഴയ്ക്കൊപ്പം ഉണ്ടായ ചുഴിലിക്കാറ്റിൽ ഇരിട്ടി ഉൾപ്പെടെ മലയോരത്ത് വ്യാപക നാശം. ഏഴു വീടുകൾ ഭാഗികമായി തകർന്നു. ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ചു. മരം കടപുഴകി വീണും ചുഴലിക്കാറ്റിൽ മേൽക്കൂരകൾ പറന്നുപോയുമാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. ഇരിട്ടി നഗരസഭ, പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലുമാണ് കനത്ത നാശനഷ്ടം ഉണ്ടായത്. നിരവധി സ്ഥലങ്ങളിൽ റബർ, തെങ്ങ്, കവുങ്ങ് എന്നിവയടക്കമുള്ള മരങ്ങൾ പൊട്ടി വീണു. വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 2. 30 ഓടെയാണ് മഴയും ചുഴലിക്കാറ്റും വീശിയടിച്ചത്.
പായം കരിയാലിലെ ബിനോയ് ഇലവുങ്കലിന്റെ ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിൽ ബിനോയിയും ഭാര്യ സിനുവും രണ്ട് മക്കളും ഉണ്ടായിരുന്നുവെങ്കിലും പരിക്കാൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലുള്ളവർ കട്ടിലിനടിയിലേക്ക് കിടന്നതിനലാണ് മേൽക്കുരയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ വീഴാതെ രക്ഷപ്പെട്ടത്. കാറ്റ് ശമിച്ചതോടെ ഇവർ സമീപത്തെ വീട്ടിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞവർഷവും ഏപ്രിൽ മാസത്തിൽ ആഞ്ഞുവീശിയ കാറ്റിലും ഇവരുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു.
അന്ന് ബന്ധപ്പെട്ട അധികൃതരെല്ലാം സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും നഷ്ടപരിഹാരമൊന്നും ലഭിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. വട്ട്യറയിലെ പുതിയവീട്ടിൽ സരിത, കോറമുക്ക് മരമിലിന് സമീപമുള്ള എം.ആർ. വിജയൻ എന്നിവരുടെ വീടുകളും മരങ്ങൾ വീണ് ഭാഗികമായി തർന്നു. തൊട്ടടുത്തുള്ള ഷിജു കുളംപ്പള്ളിയുടെ വീടിന്റെ മുകളിൽ മരം വീണ് അടുക്കള ഭാഗം തകർന്നു. ആറളം കൊടുവളത്തെ തുമ്പത്ത് രതീഷിന്റെ വീടിനു മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റും തകർന്നു. വീട്ടുകാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറളം, ഉളിക്കൽ പഞ്ചായത്തുകളിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരം പൊട്ടിവീണാണ് നാശനഷ്ടമുണ്ടായത്.
ആറളം പഞ്ചായത്തിലെ എടൂരിൽ തോണക്കര ജോർജിന്റെ വീടിനു മുകളിൽ സമീപത്തെ മാവ് പൊട്ടി വീണ് മേൽക്കുര തകർന്നു. മേൽക്കൂരയ്ക്ക് താഴെയായി മച്ച് ഉള്ളതിനാലാണ് വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഉളിക്കൽ പഞ്ചായത്തിലെ അറബി കുന്നേൽപടിയിൽ തറപ്പിൽ ശശിധരന്റെ വീടിനു മുകളിലേക്ക് തെങ്ങ് പൊട്ടിവീണു. കല്ലു മുട്ടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ബോർഡ് ശക്തമായ കാറ്റിൽ തകർന്നു വീണു. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടൽ അധികൃതർ പറഞ്ഞു.
പായത്തെ ഇ. സതീശന്റെ കുലച്ച 300 ഓളം നേന്ത്ര വാഴകൾ കാറ്റിൽ നിലംപൊത്തി. കഴിഞ്ഞവർഷവും സതീശന്റെ വാഴകൾ നശിച്ചിരുന്നു. പായം സ്കൂളിന് സമയമുള്ള കുറ്റിയാടൻ ഉത്തമന്റെ കുലച്ച നൂറോളം നേന്ത്രവാഴകളും നശിച്ചു. പായം കാടമുണ്ടയിലെ അളോറ വിനോദിനിയുടെ 150 ഓളം കുലച്ച നേന്ത്രവാഴകളും കപ്പയും നശിച്ചു. നുച്ചിയാട് കുന്നിലെ പുരുഷോത്തമന്റെ കാടമുണ്ടയിലെ കപ്പത്തോട്ടവും നശിച്ചു. ഏച്ചില്ലത്തെ അഖിലേഷ് നമ്പൂതിരിയുടെ കാടമുണ്ടയിൽ കൃഷി ചെയ്തിരുന്ന നൂറോളം വാഴകളും നിലം പൊത്തി.
കൂത്തുപറമ്പ്: കാറ്റിലും മഴയിലും ചെറുവാഞ്ചേരി മേഖലയിൽ വ്യാപക കൃഷിനാശം. ചെറുവാഞ്ചേരി, പൂവത്തൂർപാലം, മീൻമുട്ടി, പയ്യാംവയൽ ഭാഗങ്ങളിലാണു കൃഷിനാശം ഉണ്ടായത്. വ്യാഴാഴ്ച രാത്രി ഉണ്ടായ വേനൽമഴയിലും ചുഴലിക്കാറ്റിലും പ്രദേശത്തെ ആയിരക്കണക്കിന് കുലച്ചതും കുലച്ചുവരുന്നതുമായ നേന്ത്രവാഴകൾ നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
നാരായണി എക്കാൽ, വാസു കുമ്പളപ്രവൻ, രാജു എക്കാൽ, സി.കെ. ദാമോദരൻ, അശോകൻ പറമ്പൻ, വാസു കുട്ടാമ്പള്ളി, സഹദേവൻ മാടപ്പള്ളി, ശാന്ത മുല്ലോളി, ടി. കുഞ്ഞാൻ, ചന്തു പാലോളി, ടി.കെ. രമേശൻ, മുരളി തുടങ്ങിയവരുടെ വാഴകളാണു നശിച്ചത്.
വിവരമറിഞ്ഞ് കെ.പി. മോഹനൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. കൃഷി ഓഫീസറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
എന്തുചെയ്യണം എന്നറിയാതെ
വാഴക്കർഷകനായ ചാക്കോ
ഇരിട്ടി നഗരസഭയിലെ കീഴൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തിയ പുതുശേരിയിലെ ചാക്യത്ത് ചാക്കോയുടെ നേന്ത്രവാഴത്തോട്ടം പൂർണമായും നശിച്ചു. 300 ഓളം കുലച്ച നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. 1000ത്തോളം വാഴയാണ് കൃഷിചെയ്തിരുന്നത്. 30,000 ത്തോളം നൽകിയാണ് സ്ഥലം പാട്ടത്തിനെടുത്തിരുന്നത്. 50,000രൂപ ബാങ്കിൽനിന്ന് ലോണെടുത്താണ് കൃഷി നടത്തിയത്. പണമില്ലാഞ്ഞതിനാൽ കൃഷി ഇൻഷ്വർ ചെയ്തിരുന്നില്ല. കൃഷി ഭവനിൽ പരാതി നൽകിയിട്ടുണ്ട്. അധികൃതർ കനിഞ്ഞാൽ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് ചാക്കോ പറയുന്നത്.
District News
രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ വേനൽമഴയ്ക്ക് തുടക്കം കുറിച്ചത് കർഷകരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവന് കീഴിലെ കുരുശുപള്ളി പാടത്ത് ആയിരുന്നു കൊയ്ത്തിന് തുടക്കം.
തൊട്ടുപിന്നാലെ രാമങ്കരി, വെളിയനാട്, കിടങ്ങറ, ചന്പക്കുളം തുടങ്ങി ഇന്നലെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ശക്തമായത്.ഉച്ചയ്ക്ക് 2.30ഓടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലു വിളഞ്ഞുകിടക്കുന്ന മിക്ക പാടശേഖരങ്ങളിലും ഇത് ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. എന്നാൽ കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭച്ച കുരിശുപള്ളി പാടത്തിന് സമീപമുള്ള പ്രദേശത്ത് മഴ കാര്യമായി അനുഭവപ്പെടാതിരുന്നത് കർഷകർക്ക് വലിയ അനുഗ്രഹമായെന്നുവേണം പറയാൻ.
അല്ലെങ്കിൽ കൊയ്തുകൂട്ടിയ നെല്ല് നനയുന്നതിന് പുറമെ സംഭരണം പോലും തടസപ്പെടുന്നതിന് കാരണമായി മാറിയേനെ എന്നാണ് ഇവർ പറഞ്ഞത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മറ്റു പാടശേഖരങ്ങളിലേക്കും കൊയ്ത്ത് വ്യാപകമാകാനിരിക്കേ ഇന്നലെ പൊടുന്നനെ പെയ്ത മഴ കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന കർഷകരെയും മുൾമുനയിലാക്കിയിരിക്കുകയാണ്.
വരും ദിവസങ്ങളിലും ഇതേ നില തുടർന്നാൽ അത് ഇപ്രാവശ്യത്തെ കൊയ്ത്താകെതന്നെ താളംതെറ്റുന്നതിനു കാരണമായേക്കുമോ എന്നും ഇവർക്ക് ആശങ്കയുണ്ട്. മാനത്ത് മഴക്കാറ് കണ്ടാൽ ഈർപ്പത്തിന്റെ പേര് പറഞ്ഞ് സംഭരണത്തിന് ഉടക്ക് ഇടുന്നതാണ് മില്ലുകാരുടെ പതിവ് രീതി.
കൂടാതെ ഓരോ ക്വിന്റലിനും പരിധിയിൽ കൂടുതൽ തൂക്കം നെല്ല് ആവശ്യപ്പെടാനും തുടങ്ങും. കഴിഞ്ഞ കുറെ നാളുകളായി കർഷകർ അനുഭവിച്ചുവരുന്നൊരു പ്രശ്നമാണിത്. ഇപ്രാവശ്യമെങ്കിലും ഇതിൽ നിന്നൊന്ന് രക്ഷപിടിക്കണമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് ഇന്നലത്തെ ശക്തമായ മഴ.