പത്തനംതിട്ട: ജില്ലയില്‍ വേനല്‍മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. സീതത്തോട്ടില്‍ കൊച്ചുകോയിക്കലില് അടിമണ്ണ് ഇളകി കൂറ്റന്‍ പാറ വീട്ടിനുള്ളില്‍ പതിച്ചു. നാലാം ബ്ലോക്കില്‍ വാലുപറമ്പില്‍ അനിതാ രാജീവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.
ഇലന്തൂരില്‍ ഇന്നലെ വീശിയടിച്ച കാറ്റ് വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കി. ബ്ലോക്ക്പടി ജംഗ്ഷനു സമീപം മരം വീഴുകയും ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
പമ്പ്ഹൗസിനു സമീപം തേക്കും പോസ്റ്റും ഒടിഞ്ഞു വീണു. പതിമൂന്നാം വാര്‍ഡിലെ മുട്ടത്തില്‍ ഭാഗത്ത് വീടിന് മുകളിലേക്ക് മരം വീഴുകയും പോസ്റ്റ് ഒടിയുകയും ചെയ്തു. ടികെ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
മൂന്നാം വാര്‍ഡിലെ മുരളീഭവനത്തില്‍ മുരളീധരന്, കിഴക്കേതില്‍ മേച്ചിലോട്ട് വീട്ടില്‍ സലിജ എന്നിവരുടെ വീട്ടിലെ ഓടുകള്‍ കാറ്റത്തു പറന്നുപോയി.
കോയിക്കലേത്ത് കെ. ജി ഏബ്രഹാമിന്റെ വാഴകള്‍ നശിച്ചു. ഭാര്‍ഗവീനിലയം സുകുമാരന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണു. വിളവെടുക്കാറായ കപ്പയും നശിച്ചു.നാരങ്ങാനത്ത് ആലുങ്കല്‍, തെക്കേഭാഗം, വലിയകുളം, കണമുക്ക്, കടമ്മനിട്ട എന്നിവിടങ്ങളില്‍ വാഴകള്‍ വ്യാപകമായി നശിച്ചു.
തിരുവല്ലയിലും വ്യാപക നാശം
തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശം. വൈദ്യുതി വിതരണം പലയിടത്തും നിലച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വൈകുന്നേരമാണ് ഒരു മണിക്കൂറോളം ശക്തമായി വീശിയടിച്ച കാറ്റ് കനത്തനാശം വിതച്ചത്.
കാവുംഭാഗം - ഇടിഞ്ഞില്ലം റോഡില്‍ അഴിയിടത്തുചിറയ്ക്കു സമീപം ആഞ്ഞിലിമരം തട്ടുകടയ്ക്കു മുകളിലേക്കു വീണ് നാശംവിതച്ചു. കുഴിവേലിപ്പുറം പുല്ലാട്ട് കലുങ്കിന് സമീപം റോഡിന് കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വൈദ്യുതി വിതരണവും താറുമാറായി.
നെടുമ്പ്രം പഞ്ചായത്തില്‍ വൈക്കത്തില്ലം - കോച്ചാരിമുക്കം റോഡില്‍ പനമരം വീണ് വൈദ്യുതിയും ഗതാഗതവും നിലച്ചു. സമീപത്ത് മാമ്മൂട്ടില്‍ പടി - പെരിങ്ങര റോഡില്‍ പോസ്റ്റ് ഒടിഞ്ഞുവീണു. ഇവിടെ മരങ്ങളും റോഡിനു കുറുകെ വീണതിനേ ത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. നിരവധി വാഴകളും മരച്ചീനി ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചു. പലപ്രദേശങ്ങളിലും രാത്രിവൈകിയും ഗതാഗതം നിലച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം തിരുവല്ല - കായംകുളം റോഡില്‍ പാലിയേക്കര പള്ളിക്കു സമീപം റോഡിലേക്ക് മരംവീണ് വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
ഫയര്‍ഫോഴ്സ്, കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്നലെ വൈകിയും പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല
പടിഞ്ഞാറന്‍ മേഖലയിലും ആശങ്ക
തിരുവല്ല: വേനല്‍മഴ തുടരുന്നത് അപ്പര്‍കുട്ടനാട്ടിലെ നെൽകര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. കൊയ്ത്ത് പൂര്‍ണമാകാത്തതും നെല്ല് സംഭരണം നടക്കാത്തതുമായ പാടശേഖരങ്ങളാണ് ഏറെയും. കൊയ്ത്തു നടക്കുന്ന പാടശേഖരങ്ങളില്‍ പാടത്ത് കൂട്ടിയിടുന്ന നെല്ലിനും മഴ ഭീഷണിയാണ്. സംഭരണ നടപടികള്‍ ഇഴയുന്നതു കാരണമാണ് കൊയ്ത്ത് പലയിടത്തും വൈകിയത്.
കൃഷി ഇറക്കാന്‍ വൈകിയ പാടശേഖരങ്ങളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് തിരുവല്ല താലൂക്കില്‍ ലഭിച്ചത്. ജില്ലയിലാകമാനം 11 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ശരാശരി പ്രതീക്ഷിച്ചിരുന്ന അളവിലും അഞ്ച് സെന്റീമീറ്ററോളം അധികമഴയാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ മഴ ഞായറാഴ്ച രേഖപ്പെടുത്തിയത് കുന്നന്താനത്താണ്. അഞ്ച് സെന്റീമീറ്റര്‍ മഴ ലഭിച്ചു.
മഴയുണ്ടെങ്കിലും പകല്ച്ചൂടിനു കുറവില്ല; സൂര്യാതപ മുന്നറിയിപ്പ്
വേനൽമഴ ശക്തമായെങ്കിലും പകല്‍ച്ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. ശരാശരി താപനില 37 ഡിഗ്രിയാണ്. വൈകുന്നേരം മഴ ലഭിക്കുന്നതിനാല്‍ ഉച്ചകഴിയുന്നതോടെ ചൂടിനു നേരിയ ശമനമുണ്ട്. വേനല്‍മഴയുടെ ഭാഗമായ മേഘപടലങ്ങള്‍ ഉച്ചകഴിയുന്നതോടെ ആകാശത്ത് നിറയുന്നതിനാല്‍ അള്‍ട്രാവയലറ്റ് വികരണത്തോതും അല്പം കുറഞ്ഞു.
പകല്‍ച്ചൂട് ഉയര്‍ന്നു നില്ക്കുന്നതിനാല് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും നിര്‍ദേശത്തിലുണ്ട്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണ സാധ്യത ഒഴിവാക്കും.