കണ്ണൂർ: സംസ്ഥാനത്ത് വേനൽമഴയിലും ശക്തമായ കാറ്റിലും വിളകൾക്കു നാശനഷ്ടം സംഭവിച്ച 2,359 കർഷകർക്ക് 2,19,42,206 രൂപ നഷ്ടപരിഹാരമായി നല്‍കും. 2026 ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയുള്ള നാശനഷ്ടത്തിന്റെ കണക്കാണിത്. ഇക്കാലയളവിൽ 164.237 ഹെക്ടർ സ്ഥലത്തെ കാർഷികവിളകൾക്കു നാശനഷ്ടമുണ്ടായതായി കാണിച്ച് 2442 പേർ അപേക്ഷ നല്‍കിയിരുന്നെങ്കിലും 108.663 ഹെക്ടർ സ്ഥലത്തെ 2,359 കർഷകരുടെ അപേക്ഷകൾ മാത്രമാണു പരിഗണിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം എറണാകുളം ജില്ലയിലാണ്. 654 കർഷകരുടെ 31.178 ഹെക്ടർ സ്ഥലത്തെ വിളകളാണ് നശിച്ചത്. ഇവർക്കു നഷ്ടപരിഹാരമായി 60,12,949 രൂപ നല്‍കും. തൊട്ടടുത്ത് വയനാട് ജില്ലയാണ്. ഇവിടെ 24.988 ഹെക്ടർ സ്ഥലത്തെ 271 കർഷകരുടെ കാർഷിക വിളകളാണ് നശിച്ചത്. നഷ്ടപരിഹാരമായി 59,49,537 രൂപയാണ് അനുവദിച്ചത്.
തൃശൂർ ജില്ലയിൽ 16.565 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾക്കാണ് നാശനഷ്ടമുണ്ടായത്. ജില്ലയി ലെ 407 കർഷകർക്ക് നഷ്ടപരിഹാരയിനത്തിൽ 27,76,150 രൂപ അനുവദിച്ചു. കണ്ണൂർ ജില്ലയിൽ 232 കർഷകരുടെ 9.614 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. നഷ്ടപരിഹാരമായി 21,19,934 രൂപ അനുവദിച്ചു. കൊല്ലം ജില്ലയിൽ 161 കർഷകർക്ക് നഷ്ടപരിഹാരമായി 10,33,770 രൂപയും നല്‍കും.
ശക്തമായ മഴയിലും കാറ്റിലും വാഴ, റബർ, തെങ്ങ്, നെല്ല്, കമുക്, കുരുമുളക്, പച്ചക്കറി, മരച്ചീനി ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കാണ് നാശനഷ്ടം ഉണ്ടായത്. വാഴകൃഷിക്കാണ് വലിയ നാശനഷ്ടം. വിലയിടിവും ഉത്പാദനത്തകർച്ചയും സൃഷ്ടിച്ച കനത്ത നഷ്ടം അതിജീവിക്കാൻ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്തവരാണ് മഴയിലും കാറ്റിലും കടുത്ത ദുരിതത്തിലായത്.
Tags : summer rains Crop damage