Kerala
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ വെള്ളിയാഴ്ച ആരംഭിക്കും. പാറ പൊട്ടിക്കലിന്റെ ആദ്യ സ്ഫോടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
വെള്ളിയാഴ്ച രാവിലെ 11ന് മറിപ്പുഴയിലാണ് ചടങ്ങ്. താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് ആനയ്ക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത. ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചത്.
2025 ആഗസ്റ്റ് 31ന് ആണ് പിണറായി വിജയൻ തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെയാണ് പാറ പൊട്ടിക്കലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഫസ്റ്റ് ബ്ലാസ്റ്റിംഗ് എന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണോദ്ഘാടനം എന്ന പേരില്‍ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തുരങ്ക പാത നിര്‍മാണത്തിനുളള തടസങ്ങള്‍ നീങ്ങിയത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ തുരങ്കപാത പദ്ധതിയുടെ സര്‍വേ നടത്താൻ രണ്ട് കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി മുന്നോട്ട് പോയില്ല. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി പുനഃരാരംഭിച്ചു.
Kerala
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ വര്‍ഷങ്ങളായി തുടരുന്ന രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി ബന്ദിപ്പര വനമേഖലയില്‍ തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യതാപഠനം നടത്താനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം വയനാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയായി. തുരങ്കപാത യാഥാര്‍ഥ്യമായാല്‍ ദേശീയപാതയിലെ ഗതാഗത നിരോധനം മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതിയാകും.
ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ദേശീയപാതയില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെ നിലവിലുള്ള യാത്രാനിരോധനം ഒഴിവാക്കുകയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള തുരങ്കപാത പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വനപ്രദേശത്ത് തുരങ്കപാത നിര്‍മിക്കുന്നതിലൂടെ വന്യജീവികള്‍ക്ക് ശല്യമുണ്ടാകാതെ 24 മണിക്കൂറും യാത്ര സാധ്യമാക്കാമോ എന്നതാണ് സാധ്യതാ പഠനത്തിലൂടെ പരിശോധിക്കുന്നത്.
നേരത്തേ ആറുവരി തുരങ്കപാത നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുള്ള പുതിയ രൂപകല്‍പ്പനയാണ് കേന്ദ്ര മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിഗണിക്കുക.
തുരങ്കപാത പദ്ധതിക്കുവേണ്ടി കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.
Kerala
കൽപ്പറ്റ: ദേശീയപാത 766ല്‍ തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യത പഠിക്കാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്ത് മുഖേന അറിയിച്ചതാണ് വിവരം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഇന്ഫ്രാസ്ട്രചര് ഫണ്ടില്‍നിന്ന്(സിആര്‍ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര്‍ 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഡിസംബര്‍ 19ന് എംപി നേരില്‍ക്കണ്ടപ്പോള്‍ കത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരന്നു. രാഹുൽ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുർ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.
കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്‍, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്‍ചുവട്-പത്തനാപുരം(14 കിലോമീറ്റര്‍, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്‍, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്‍, 26 കോടി)റോഡുകള്‍ക്കാണ് സിആര്‍ഐഎഫ് സ്കീമില്‍ അംഗീകാരം.
താമരശേരി ചുരത്തില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്‍ഘകാല പ്രവൃത്തികള്‍ സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിനു കരാര്‍ നല്കി.
2027 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എംപിയെ കേന്ദ്ര മന്ത്രി അറിയിച്ചു.
Kerala
കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.