പിണറായി വിജയൻ, വി.ഡി. സതീശൻ
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികൾ തള്ളി. അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു.
പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.
ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Tags : Tunnel Environmental PinarayiVijayan VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash