Business
കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 53 വനിതകളെ ആദരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് വുമണ്‍ ലൈക് യു എന്ന കോഫി ടേബിള്‍ ബുക്കിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.
സ്വപ്നങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ഇടയില്‍ എന്ന പ്രമേയത്തില്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഭാരതി ഭാസ്കര്‍ മുഖ്യാതിഥിയായിരുന്നു.
പ്രതിസന്ധികളെ ധീരമായി നേരിട്ടു വിജയഗാഥകള്‍ രചിച്ച കരുത്തരായ സ്ത്രീകളുടെ കഥകളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. അപര്‍ണ ഗണേശന്, മഹാലക്ഷ്മി ശരവണൻ, മുത്തമില്‍ സെല്‍വി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചുള്ള പ്രത്യേക സെഷനും ചടങ്ങിന്റെ ഭാഗമായി നടന്നു.
സ്ത്രീശക്തീകരണത്തോടുള്ള ബാങ്കിന്റെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഈ സംരംഭം.
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. വി. കുർബാനയ്ക്ക് ഫാ. സണ്ണി ജോസഫ് വെട്ടികുഴിച്ചാലിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ അള്ളടയിൽ സഹകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൻ പ്രഖ്യാപനങ്ങളുമായി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴ് വെട്രി കഴകം പാർട്ടി. മാമല്ലപുരത്ത് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണു വിജയ് പ്രഖ്യാപനങ്ങൾ നടത്തിയത്.
ടിവികെ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരല്ലാത്ത 60 വയസ് വരെയുള്ള എല്ലാ സ്ത്രീകൾക്കും മാസം 2500 രൂപ വീതം നൽകും. യുവതികൾക്ക് വിവാഹത്തിന് ഒരുപവൻ സ്വർണവും പട്ടുസാരിയും നൽകും. എല്ലാ കുടുംബങ്ങൾക്കും വർഷം ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകും.
സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാൻ അമ്മ അല്ലെങ്കിൽ രക്ഷകർത്താവിന് പ്രതിവർഷം 15,000 രൂപ നൽകുമെന്നും വിജയ് വാഗ്ദാനം ചെയ്തു.
Leader Page
സ്ത്രീകൾ ഇപ്പോഴും പലപ്രായത്തിൽ പലരുടെ ആധിപത്യത്തിലാണ് കഴിഞ്ഞുവരുന്നത്. ഇന്ത്യയിലെ പ്രശസ്തനായ സെക്സോളജിസ്റ്റ് സുധീർ കക്കർ പറയുന്നത് ഇന്ത്യയിലെ സ്ത്രീകളെ നാലായി തരംതിരിക്കാമെന്നാണ്. ഒന്നാമത് അമ്മ, രണ്ടാമത് മകൾ, മൂന്ന് സഹോദരി, നാല് ഭാര്യ! ഈ ചട്ടക്കൂടിനു പുറത്ത് ഒന്നു സ്വതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങിയാൽ അവൾ ഒരു മോശപ്പെട്ട സ്ത്രീയാണെന്ന പൊതുധാരണയാണ് സമൂഹം, പ്രത്യേകിച്ചും പുരുഷന്മാർ ഇപ്പോഴും വച്ചുപുലർത്തുന്നത്.
ദൗർഭാഗ്യവശാൽ ഇന്ത്യയിൽ ഒരു സ്ത്രീ ശാരീരികമായോ മാനസികമായോ പീഡനം അനുഭവിച്ചാൽ സ്ത്രീപക്ഷ ചിന്തകൾക്കല്ല, മറിച്ച് ആ വീട്ടിലെ പുരുഷന്മാരുടെ ഇക്കാര്യത്തിലെ നിലപാടിനാണ് പൊതുസമൂഹം വില കല്പിക്കുന്നത്. എത്ര വലുതായാലും തനിക്കുണ്ടായ ഒരു അനുഭവത്തിന്മേൽ സ്ത്രീക്ക് വ്യക്തിപരമായി അഭിപ്രായം പറയാനോ ഒറ്റയ്ക്കു തീരുമാനമെടുക്കാനോ തുടർനടപടികളിലേക്കു പോകാനോ ഇന്നും സാധിക്കുന്നില്ല.
എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ എംഎസ്സി സൈക്കോളജി പഠിക്കുന്ന മകൾ മോഡേൺ വസ്ത്രം ധരിച്ച് പ്രോഗ്രാമിനു വേണ്ടി സ്റ്റേജിൽ കയറിയ അനുഭവം എന്നോടു പങ്കുവയ്ക്കുകയുണ്ടായി. മറ്റുള്ളവരെല്ലാം തന്നെ ശ്രദ്ധിക്കുകയാണ് എന്നു മനസിലാക്കിയ ആ പെൺകുട്ടി വല്ലാതെ അസ്വസ്ഥപ്പെടുകയും വിറയ്ക്കുകയും വിയർക്കുകയും ചെയ്തു. മൂത്രശങ്കവരെ ഉണ്ടായി പോലും! എന്തിനാണങ്ങനെ പേടിച്ചതെന്ന് മാതാപിതാക്കൾ കുട്ടിയോടു ചോദിക്കുന്നു. ‘കുട്ടിക്കാലം മുതൽ എന്റെയിഷ്ടത്തിനുള്ള വസ്ത്രം നല്കി വളർത്തിയിരുന്നെങ്കിൽ എനിക്കീ ദുരവസ്ഥ വരികില്ലായിരുന്നു, ബന്ധുക്കളും നാട്ടുകാരും പലതും പറയുമെന്നു പറഞ്ഞ് എന്റെ ആഗ്രഹങ്ങളെ വിലക്കിയതിന്റെ ഫലമായാണ് ഈ പേടി ഉണ്ടായത്’ എന്നു പെൺകുട്ടി മറുപടി പറയുകയുണ്ടായത്രേ! ഇതു നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടതുതന്നെയാണ്.
ഇക്കാലത്ത് മോഡേണായി വസ്ത്രധാരണം നടത്തിയിട്ടുള്ള ഒരു പെൺകുട്ടി പൊതുവിടങ്ങളിലോ ബസിലോ യാത്രചെയ്യുമ്പോൾ ആളുകൾ വല്ലാതെ നോക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്ത കാര്യം വീട്ടിൽ മാതാപിതാക്കളോടു പറഞ്ഞാൽ എത്രപേരാണ് പോലീസ് സ്റ്റേഷനിലോ മറ്റോ പരാതികൊടുക്കാൻ തയ്യാറാവുക? ""നീ ശ്രദ്ധിക്കാത്തതു കൊണ്ടല്ലേ? ഏതായാലും സംഭവിക്കാനുള്ളതു സംഭവിച്ചു. ഇനി ഇതിന്റെയൊന്നും പിന്നാലെ നടക്കാൻ വയ്യ’’ എന്ന ഒരു മറുപടിയാണ് സാധാരണയായി ഉണ്ടാവുക.
►► കല്യാണപ്പേടി
പെൺകുട്ടിക്ക് 18 വയസുകഴിഞ്ഞാൽ അവരെ എത്രയും പെട്ടെന്നു വിവാഹം കഴപ്പിച്ചുവിടുക എന്നത് രാജസ്ഥാൻ പോലെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും കുപ്രസിദ്ധിയാർജിച്ചിരിക്കുന്ന കാര്യമാണ്. ഒരു ഭാരം കുറഞ്ഞുവെന്നാണ് മാതാപിതാക്കൾ കരുതുന്നത്. കേരളത്തിലും ഈ ഒരു ചിന്ത ഉണ്ട് എന്നത് മറച്ചുവയ്ക്കുന്നില്ല. കാരണം, സിവിൽ സർവീസ് പോലെയുള്ള പരീക്ഷകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസെടുക്കുമ്പോൾ ചില പെൺകുട്ടികൾ അലസമായി ഇരിക്കാറുണ്ട്. ഒരിക്കൽ അവരോടു ഞാൻ ചോദിച്ചു; ‘നിങ്ങൾക്കു പഠിക്കാൻ താത്പര്യമില്ലെന്നു തോന്നുന്നല്ലോ, പിന്നെ പഠിക്കാൻ വരുന്നത് എന്തിനുവേണ്ടിയാണ്?’എന്ന്. അതിനൊരു പെൺകുട്ടി പറഞ്ഞ മറുപടി കേട്ട് ഞാൻ നിശബ്ദനായിപ്പോയി. ""സർ രണ്ടുവർഷം ഈ കോഴ്സിനു ചേർന്നത് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെയൊന്നും അല്ല സർ, ഞങ്ങളിതു ചെയ്തില്ലെങ്കിൽ വീട്ടുകാർ എത്രയും പെട്ടെന്ന് ഞങ്ങളെ പിടിച്ചു കെട്ടിച്ചുവിടും. അതു പേടിച്ചാണ് ഇവിടെ വന്നിരിക്കുന്നത്.’’ പതിനെട്ടു കഴിയുന്ന പെൺകുട്ടികൾക്ക് കേരളത്തിലും "കല്യാണപ്പേടി’ ഉണ്ടെന്നതിന് ഇതിൽപ്പരം എന്തു തെളിവാണ് വേണ്ടത്?
വിവാഹം കഴിഞ്ഞ പെൺകുട്ടിയുടെ സ്ഥിതിയും ഇതിൽനിന്നു വിഭന്നമല്ല. മോശമായ അനുഭവം നേരിടേണ്ടി വന്ന ഇത്തരക്കാർക്ക് ഒരു പോലീസ് സ്റ്റേഷനിൽ പോകേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവരതിനു മടിക്കുകയും അന്വേഷണത്തിനു സഹകരിക്കാതിരിക്കുകയും കേസിൽ നിന്നൊഴിവാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരു ബലാത്സംഗ കേസാണെങ്കിൽപ്പോലും ഭാവിയിൽ ഭർത്താവാകുന്നയാൾ ഇതറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന ഭയത്താൽ പെൺകുട്ടിയും രക്ഷിതാക്കളുമൊക്കെ എല്ലാം മൂടിവയ്ക്കാൻ ശ്രമിക്കുകയാണ് പതിവ്.
പ്രായം ചെന്ന ഒരു സ്ത്രീയുടെ അവസ്ഥ ഇതിനെക്കാളൊക്കെ പരിതാപകരമാണ്. പലപ്പോഴും മകന്റെയൊപ്പം താമസിക്കേണ്ടിവരുന്ന ഇത്തരക്കാർ മരുമകളിൽനിന്നു നേരിടുന്ന അവമതിയെപ്പറ്റി നമ്മൾ നിരന്തരം കേൾക്കുന്നു. താൻ പ്രതികരിച്ചാൽ മകൻ എന്തു വിചാരിക്കുമെന്നുകരുതി അവിടെയും അവരിത് സഹിച്ചു കഴിഞ്ഞുകൂടേണ്ടിവരുന്നു.
കഴിഞ്ഞ ഇരുപതുവർഷത്തിനിടയിൽ ഒരു വർഷവും ഇത്തരം പതിനഞ്ചു പരാതികളിൽ കൂടുതൽ രജിസ്റ്റർ ചെയ്തതായി കാണുന്നില്ല. ഈ സംസ്ഥാനത്ത് ഒരുവർഷത്തിനിടയിൽ പതിനഞ്ചു സ്ത്രീകളോടുപോലും പുരുഷന്മാർ മോശമായി പെരുമാറിയില്ല എന്ന് ആർക്കാണു വിശ്വസിക്കാനാവുക? പോലീസ് സ്റ്റേഷനുകളിലെ പുരുഷപോലീസുകാർ നിരുത്സാഹപ്പെടുത്തുന്നതു കൊണ്ടാവുമെന്നു കരുതാനും തരമില്ല.
ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷയും തുല്യനീതിയും ഉറപ്പാക്കുന്നതിനായി ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, പോഷ് ആക്ട്, ചൈൽഡ് മാരേജ് ആക്ട്, പോക്സോ ആക്ട്, മാതൃത്വ ആനുകൂല്യ നിയമം, തുല്യ വേതനനിയമം തുടങ്ങി ഒട്ടേറെ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. അച്ഛനമ്മമാരുടെ അനുവാദത്തോടെയാണെങ്കിലും പതിനെട്ടു വയസിനുതാഴെയുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയോ ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യുന്നതെല്ലാം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുന്ന കുറ്റകൃത്യമാണ്. മോശമായ രീതിയിൽ ഒരു സ്ത്രീയെ നോക്കിയാൽപോലും ഇവിടെ ഐപിസി സെക്ഷൻ 342 എ,ബി,സി,ഡി പ്രകാരം മൂന്നുവർഷം കഠിനതടവാണ് ശിക്ഷയെന്നിരിക്കേ ലോകത്ത് ഇരുനൂറോളം രാജ്യങ്ങളിൽ ഇപ്പോഴും ഇത്തരം നിയമങ്ങളൊന്നും വന്നിട്ടില്ല എന്നുകൂടി മനസിലാക്കുക.
ഇത്തരം നിയമങ്ങളുണ്ടെങ്കിലും അതിന്റെ പ്രയോജനം സ്ത്രീകൾക്കു കിട്ടുന്നില്ല എന്നുമാത്രമല്ല അതു നേടിയെടുക്കാൻ അവർ മുന്നോട്ടു വരുന്നുമില്ല. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾതന്നെ അവർക്കു വേണ്ടിയുള്ള നിയമങ്ങളെ പലപ്പോഴും തള്ളിപ്പറയുന്നത് എന്നെ അദ്ഭുതപ്പെടുത്താറുണ്ട്.
►► പുരുഷന്മാർ എന്തു വിചാരിക്കും
തങ്ങളുടെ വീട്ടിലെ പുരുഷന്മാർ എന്തു വിചാരിക്കുമെന്ന പഴഞ്ചൻ ചിന്തയാണ് സ്ത്രീകൾ ആദ്യം ഉപേക്ഷിക്കേണ്ടത്. കോടതികളും കമ്മിഷനുകളും വനിത പോലീസും വനിത പോലീസ് സ്റ്റേഷനുകളുമൊക്കെ നിലവിലുണ്ട് എന്നകാര്യം സ്ത്രീകൾ മനസിലാക്കണം. ഒരു വർഷത്തിൽ പത്തിനു താഴെയെന്നുള്ളത് പതിനായിരവും അമ്പതിനായിരവുമായി വർധിക്കുന്ന തരത്തിൽ സ്ത്രീകൾ കേസുകളുമായി മുന്നോട്ടുവരികയും കുറ്റവാളികളെ ജയിലിലടയ്ക്കുകയും വേണം.
ഈ അടുത്തകാലത്തു വിവാദമായ ഒരു സംഭവം നോക്കൂ. ഒരു പ്രത്യേക മേഖലയിലെ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതിനെതിരേ ഹൈക്കോടതിയും സർക്കാരും കമ്മീഷനുമൊക്കെ മുന്നോട്ടുവന്നു. എന്നാൽ, പരാതിയുണ്ടായിട്ടും അതുമായി മുന്നോട്ടുവന്ന സ്ത്രീകളുടെ എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു. മാത്രവുമല്ല, പുരുഷന്മാരോടൊപ്പം ചേർന്ന് ആ മേഖലയിലെ സ്ത്രീകൾതന്നെ പരാതിക്കാരെ ഒറ്റപ്പെടുത്തുന്നതും നമ്മൾ കണ്ടു.
ഇത്തരം കാര്യങ്ങളിൽ പുരുഷൻമാർ എന്തു വിചാരിക്കുന്നു എന്നല്ല, സ്ത്രീ എന്തു ചിന്തിക്കുന്നു എന്നതിനുതന്നെയാണ് പ്രാ ധാന്യം. അപ്പോഴാണ് സർക്കാർ ഉണ്ടാക്കുന്ന നിയമങ്ങൾ ജനത്തിനുവേണ്ടിയാകുന്നത്. ഭയവും ജാള്യവും സങ്കോചവും മറ്റുള്ളവർ എന്തുധരിക്കുമെന്ന തോന്നലും ഉപേക്ഷിച്ച് സ്ത്രീകൾ മുന്നോട്ടു വരണം. എങ്കിലേ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയുള്ളൂ.
STHREEDHANAM
കഴിഞ്ഞ 35 വര്‍ഷക്കാലത്തിലേറെയായി കേരളത്തിലെ വിവിധ സ്റ്റേജുകളിലും വിദേശത്തും ഗാനമേള പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അനുഗ്രഹീത കലാകാരനും ഗായകനുമായിരുന്നു ശ്രീജയുടെ ഭര്‍ത്താവ് സുരേഷ് ഗോള്‍ഡന്‍ ബീറ്റ്സ്.
അപ്രതീക്ഷിതമായി വിധി സുരേഷിന്റെ ജീവന് കവര്‍ന്നെടുത്തു. ഗാനമേള പ്രോഗ്രാമിന് പോകുന്നതിന് മുന്‍പ് ട്രൂപ്പിന്റെ വാഹനം വര്‍ക്ക് ഷോപ്പില്‍ കാണിച്ച് അറ്റകുറ്റപ്പണിക്ക് കൊടുത്ത് മടങ്ങവെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുരേഷ് മരിച്ചത്.
അകാലത്തില്‍ സുരേഷ് മരണപ്പെട്ടതോടെ വീട്ടമ്മയായി അടുക്കളയില്‍ ഒതുങ്ങിക്കൂടിയിരുന്ന ശ്രീജയ്ക്ക് ഗാനമേള ട്രൂപ്പിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന 25ലധികം കലാകാരന്മാരുടെയും കലാകാരികളുടെയും അണിയറ പ്രവര്‍ത്തകരുടെയും അത്താണിയായി മാറിയിരുന്ന ട്രൂപ്പിനെ നയിക്കാന്‍ ശ്രീജ മുന്നോട്ട് വരികയായിരുന്നു.
ദുരന്തമുഖങ്ങളിലും പ്രതിസന്ധികളിലും തളരാതെ പതറാതെ ശ്രീജ ചുരുങ്ങിയ വര്‍ഷം കൊണ്ട് കേരളത്തിലെ മികച്ച ഗാനമേള ട്രൂപ്പുകളിലൊന്നാക്കി കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിനെ മാറ്റുകയായിരുന്നു. സമിതിയുടെ ഉടമയും ഡയറക്ടറുമായി ശ്രീജയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിനെ ജനഹൃദയങ്ങളില്‍ ഇടം നേടാന്‍ സഹായിച്ചു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വിവിധ വേദികളില്‍ ഗാനമേള പ്രോഗ്രാം അവതരിപ്പിച്ച് ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ശ്രീജയുടെ ഗാനമേള ട്രൂപ്പായ കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സ്.