National
ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിൽ ട്രക്ക് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ ട്രക്ക് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്. ഓട്ടോ ഡ്രൈവർ രാജു ശർമ്മ (52), ആറ് വയസുള്ള ഒരു പെൺകുട്ടി എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മുകേഷ്, ഭാര്യ പിങ്കി, ഒന്‍പത് വയസുള്ള ആൺകുട്ടി, ചോട്ടു പണ്ഡിറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ അലിപൂരിലെ ഒരു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോയിലിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലിസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
Kerala
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ വടശേരിക്കര സ്വദേശി ഡി.പി. ഫിലിപ് (55) സഹോദരി ജിൻസി (സാലി, 64) എന്നിവരാണ് മരിച്ചത്.
ഫിലിപ് ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 3.30 നായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Auto
വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തദ്ദേശീയമാക്കും. 2000ല്‍ 36 ശതമാനം മാത്രമായിരുന്ന തദ്ദേശനിര്‍മിത സാമഗ്രികളുടെ ഉപയോഗമെങ്കില്‍, 2024 ല്‍ ഇതു 92 ശതമാനമായെന്ന് കമ്പനി അറിയിച്ചു.
2030 ഓടെ ഇത് 98 ശതമാനത്തില്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാഹന നിര്‍മാണത്തില്‍ ദേശസാത്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.
ടൊയോട്ട വാഹനങ്ങളുടെ എന്‍ജിനുകളിലും സ്പെയര്‍ പാര്‍ട്സുകളിലും 87 ശതമാനം വീതവും ട്രാന്സ്മിഷനില് 89 ശതമാനം വരെയും ദേശസാത്കരണം നടപ്പാക്കി. ഫോര്‍ച്യൂണര്‍, ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകളില്‍ തദ്ദേശ നിര്‍മിത ഘടകങ്ങളുടെ ഉപയോഗം 83 ശതമാനമായിട്ടുണ്ട്.
ടോയോട്ടയും അനുബന്ധ കമ്പനികളും ചേര്‍ന്ന് 18000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ ഇതുവരെ നടത്തിയത്. ആഗോളതലത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ടൊയോട്ട വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്.
കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനായി ടൊയോട്ടയുടെ മള്‍ട്ടി-പാത്ത് വേ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ശക്തമായ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിവിധ ബദല്‍ ഊര്‍ജ വാഹനങ്ങള്‍ നിരത്തിലിറക്കാനും സാങ്കേതിക വിദ്യകളിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗത രീതി കൊണ്ടുവരാക്കുവാനും കമ്പനി മുന്‍തൂക്കം നല്‍കുന്നുണ്ട്.
1.4 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ യുവാക്കളില്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനു വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ മിഷന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ യുവാക്കളെ ഉയര്‍ന്ന നിലവാരമുള്ള ടെക്നീഷ്യന്മാരാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ടൊയോട്ട ടെക്നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിടിടിഐ) ആണ് പരിശീലന പരപാടികള്ക്കു നേതൃത്വം നല്‍കുന്നത്.
ഇതുവരെഏകദേശം 1.4 ലക്ഷം യുവാക്കള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഐടിഐകള്‍, പോളിടെക്നിക്കുകള് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വ്യവസായ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിശീലന പരിപാടികളും നടപ്പാക്കുന്നുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും കമ്പനി പിന്തുണ നല്‍കുന്നുണ്ട്.
Auto
ചൈനയിൽ നിന്ന് 2026 പകുതിയോടെ പൂർണമായും പിന്മാറാൻ ചെക്ക് കാർ നിർമാതാക്കളായ സ്കോഡ തീരുമാനിച്ചതായി അറിയിച്ചു.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ സ്കോഡ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനീസ് വിപണിയിൽ നേരിടുന്ന കടുത്ത തിരിച്ചടിയെത്തുടർന്നാണ് ഈ കടുത്ത തീരുമാനമെടുത്തത്.
ഒരുകാലത്ത് തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായിരുന്ന ചൈനയിൽ നിന്ന് 2026 പകുതിയോടെ പിന്മാറാനാണ് കന്പനി തീരുമാനിച്ചിരിക്കുന്നത്.
2016നും 2018നും ഇടയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന സ്കോഡയ്ക്ക്, 2025ൽ വിൽപ്പന വെറും 15,000 യൂണിറ്റുകളിലേക്ക് ചുരുങ്ങിയതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
ചൈനീസ് വിപണി അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയപ്പോൾ സ്കോഡ ഇപ്പോഴും ഇന്ധന എൻജിനുകളെ അമിതമായി ആശ്രയിച്ചതും ബിവൈഡി, ഗീലി തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ മികച്ച സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചതുമാണ് സ്കോഡയ്ക്ക് തിരിച്ചടിയായത്.
അതേസമയം, 2026 പകുതി വരെ പ്രാദേശിക പങ്കാളികൾ വഴി നിലവിലുള്ള മോഡലുകളുടെ വിൽപ്പന തുടരുമെന്നും അതിനുശേഷവും നിലവിലുള്ള ഉപഭോക്താക്കൾക്ക് വാറന്റി, സ്പെയർ പാർട്സ്, മറ്റ് ആഫ്റ്റർ സെയിൽസ് സേവനങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
കൂടുതൽ വളർച്ചാസാധ്യതയുള്ള ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്കും തങ്ങളുടെ വിഭവങ്ങൾ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയിൽ ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്തുന്ന സ്കോഡ, വരും വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കും എന്നും കന്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, സ്കോഡ പിന്മാറുന്നുണ്ടെങ്കിലും ഫോക്സ്വാഗൺ, ഔഡി എന്നീ ബ്രാൻഡുകൾ പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി ചൈനയിൽ പ്രവർത്തനം തുടരും.
Auto
ഇന്ത്യയിൽ എത്തുന്നത് മെഴ്സിഡസ് ബെൻസ് തങ്ങളുടെ ഐക്കോണിക് മോഡലായ സിഎൽഎ സമ്പൂർണ ഇലക്ട്രിക് പതിപ്പിൽ ഇന്ത്യയിലേക്ക് വീണ്ടും എത്തിക്കുന്നു.
ഏപ്രിൽ 24ന് വിപണിയിലെത്തുന്ന ഈ ലക്ഷ്വറി സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു. 2020ൽ ഇന്ധന പതിപ്പ് നിർത്തലാക്കിയതിന് ശേഷമുള്ള ഒരു വലിയ തിരിച്ചുവരവാണിത്.
നിലവിലുള്ള എ ക്ലാസ് ലിമോസിൻ, ഇക്യുഎ, ഇക്യുബി എന്നിവയ്ക്ക് പകരമായി മെഴ്സിഡസ് ബെൻസിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ സെഡാനായി ഈ ഇലക്ട്രിക് സിഎൽഎ മാറും.
പുതിയ സിഎൽഎ ഇലക്ട്രിക് രൂപകൽപ്പന ചെയ്തിരിക്കുന്നത് അതീവ ആകർഷകമായ കൂപ്പെ സെഡാൻ ശൈലിയിലാണ്. വാഹനത്തിന്റെ മുൻഭാഗത്ത് തിളങ്ങുന്ന ബ്ലാക്ക് ക്ലോസ്ഡ് ഗ്രില്ലും അതിൽ പ്രകാശിക്കുന്ന ത്രീ-പോയിന്റഡ് സ്റ്റാർ ഡിസൈനുകളും നൽകിയിട്ടുണ്ട്.
സ്ലിം ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ച എൽഇഡി ഹെഡ്ലാമ്പുകളും ടെയിൽ ലാമ്പുകളും വാഹനത്തിന് ഒരു ആധുനിക ലുക്ക് നൽകുന്നു. വശങ്ങളിൽ ഫ്ലഷ് ഡോർ ഹാൻഡിലുകളും 18 ഇഞ്ച് എഎംജി അലോയ് വീലുകളും കാണാം.
ക്ലിയർ ബ്ലൂ, കോസ്മിക് ബ്ലാക്ക്, പോളാർ വൈറ്റ്, ആൽപൈൻ ഗ്രേ, പാറ്റഗോണിയ റെഡ് എന്നീ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാകും. 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേയും 14 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവുമാണ് പ്രധാന ആകർഷണങ്ങൾ.
മെമ്മറി ഫംഗ്ഷനോട് കൂടിയ ഹീറ്റഡ് സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ലെവൽ 2 എഡിഎഎസ് തുടങ്ങിയവ ഉൾപ്പെടുത്തിയ ഈ വാഹനം യൂറോ എൻകാപ് സുരക്ഷാ പരിശോധനയിൽ 5സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യം എത്തുക സിഎൽഎ 250+ എന്ന വേരിയന്റായിരിക്കും. 85 kWh ബാറ്ററി പാക്കും 268 hp കരുത്തുള്ള മോട്ടോറുമാണ് ഇതിനുള്ളത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 792 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും വെറും 20 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കാനുള്ള കരുത്ത് ലഭിക്കുന്ന 240 kW ഫാസ്റ്റ് ചാർജിംഗും ഇതിൽ ലഭ്യമാണ്.
വെറും 6.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്പ് (60) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കാർ ഡ്രൈവർ അമൻ ശർമയെ (26) പോലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിന് തൊട്ടുമുന്‍പ് കാർ മറ്റൊരു വാഹനത്തെ ഇടിച്ചതിനാൽ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ടവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നാല് പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ മരണമടഞ്ഞു. ചികിത്സയിലിരിക്കെയാണ് ഒരാൾ മരിച്ചത്. പ്രീതി, പ്രിയാൻഷ്, ആരവ്, ഓട്ടോ ഡ്രൈവർ രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Auto
മെഴ്സിഡസ് ബെൻസ് 2026ലെ ഏറ്റവും പുതിയ മെയ്ബാക്ക് എസ്ക്ലാസ് പുറത്തിറക്കി. ഡിസൈനിലെ ചെറിയ മാറ്റങ്ങൾക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും പരിഷ്കരിച്ച എഞ്ചിൻ കരുത്തുമാണ് ഇതിന്റെ പ്രത്യേകത.
അടുത്തിടെ പുതുക്കിയ എസ്ക്ലാസിനെ അടിസ്ഥാനമാക്കിയാണ് മെയ്ബാക്ക് പതിപ്പും ഒരുക്കിയിരിക്കുന്നത്. ആഡംബരത്തിന് കൂടുതൽ മുൻഗണന നൽകുന്നതിനൊപ്പം വ്യക്തിഗത താത്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും മികച്ച പ്രകടനവും ഈ പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നു.
വാഹനത്തിന്റെ ഉള്ളിൽ പിൻസീറ്റ് യാത്രക്കാരുടെ സൗകര്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. മികച്ച ഗുണനിലവാരമുള്ള മെറ്റീരിയലുകൾക്കൊപ്പം ലെതർ ഉപയോഗിക്കാത്ത പുതിയ ഇന്റീരിയർ ഓപ്ഷനുകളും ലഭ്യമാണ്.
മെയ്ബാക്കിന് മാത്രമായി രൂപകൽപ്പന ചെയ്ത പുതിയ ഗ്രാഫിക്സുകളോട് കൂടിയ എംബിയുഎക്സ് സൂപ്പർസ്ക്രീൻ ഡാഷ്ബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. നൂതനമായ ഇലക്ട്രോണിക്സ് ആർക്കിടെക്ചർ വഴി ഡിജിറ്റൽ ഫീച്ചറുകളും കണക്റ്റിവിറ്റിയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ചാരിക്കിടക്കാവുന്ന സീറ്റുകൾ, മസാജ് ഫംഗ്ഷനുകൾ, പ്രത്യേക കൺട്രോൾ ഇന്റർഫേസുകൾ എന്നിവ പിൻസീറ്റ് യാത്രക്കാർക്ക് സജ്ജമാക്കിയിട്ടുണ്ട്. എസ് 580 മോഡലിൽ ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയുള്ള പരിഷ്കരിച്ച വി8 എഞ്ചിനാണുള്ളത്.
ഇത് ഏകദേശം 530 എച്ച്പി പവർ ഉത്പാദിപ്പിക്കും. അമേരിക്ക, യുഎഇ തുടങ്ങിയ വിപണികളിൽ 630 എച്ച്പി കരുത്തുള്ള 6.0 ലിറ്റർ വി12 എഞ്ചിനോട് കൂടിയ എസ് 680 ലഭ്യമാകും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ 612 എച്ച്പി നൽകുന്ന കരുത്തുറ്റ 4.0 ലിറ്റർ വി8 എഞ്ചിനായിരിക്കും എത്തുക.
കൂടാതെ, ഏകദേശം 100 കിലോമീറ്റർ വരെ ഇലക്ട്രിക് മോഡിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരു പ്ലഗ്ഇൻ ഹൈബ്രിഡ് വേരിയന്റും അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. സ്റ്റാൻഡർഡ് എസ്ക്ലാസ് നവീകരണത്തിനുശേഷം 2027ലാകും പുത്തൻ മെയ്ബാക്ക് എസ്ക്ലാസ് ഇന്ത്യയിൽ എത്തുന്നത്.
തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്തേക്കും. പുതിയ സാങ്കേതിക വിദ്യകളും ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വാഹനത്തിന്റെ വില മൂന്ന് കോടി രൂപയ്ക്ക് മുകളിൽ പോകാനാണ് സാധ്യത.
Auto
ബ്രിട്ടീഷ് പ്രീമിയം കാർ ബ്രാൻഡായ മിനി കൂപ്പർ പുതിയ മിനി വിക്ടറി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഐതിഹാസികമായ 1965ലെ മോണ്ടി കാർലോ റാലി വിജയത്തിന്റെ സ്മരണാർഥമാണ് മിനി കൂപ്പർ എസ് വിക്ടറി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
57.5 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരുന്ന ഈ സ്പോർട്സ് ഹാച്ച്ബാക്ക് പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.
ടിമോ മാക്കിനനും പോൾ ഈസ്റ്ററും ചേർന്ന് 1965ൽ നേടിയ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് ചില്ലി റെഡ് നിറവും ബോണറ്റിലും റൂഫിലും പിന്നിലുമായി വെള്ള നിറത്തിലുള്ള റേസിംഗ് സ്ട്രൈപ്പുകളും നൽകിയിട്ടുണ്ട്.
കൂടാതെ, സൈഡിലെ 52 ഗ്രാഫിക്സ്, സി-പില്ലറിലെ 1965 ബാഡ്ജ്, 18 ഇഞ്ച് ജെസിഡബ്ല്യു ലാപ് സ്പോക്ക് അലോയ് വീലുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ഡിജിറ്റൽ കൺട്രോളുകൾക്കും റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾക്കും മുൻഗണന നൽകുന്ന മിനിമലിസ്റ്റിക് ഡിസൈനാണുള്ളത്.
സ്പോർട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകളുള്ള സ്റ്റിയറിംഗ് വീൽ, 240 എംഎം സർക്കുലർ ഒഎൽഇഡി ടച്ച്സ്ക്രീൻ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് കാന്പിൻ സവിശേഷതകൾ.
204 എച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും കരുത്ത് പകരുന്ന ഈ വാഹനത്തിന് 6.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
അഡാപ്റ്റീവ് സസ്പെൻഷൻ, ജെസിഡബ്ല്യു സ്പോർട്സ് ബ്രേക്കുകൾ, വിവിധ ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയോട് കൂടിയാണ് ഈ കാർ മിനി അവതരിപ്പിച്ചിരിക്കുന്നത്.
Kerala
തൃശൂർ: ഔദ്യോഗികവാഹനം എത്താൻ വൈകിയതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്ര ചെയ്തത് ഓട്ടോറിക്ഷയിൽ. ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. വടക്കുംനാഥ ക്ഷേത്രത്തിനു സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്.
ചടങ്ങിൽ പങ്കെടുത്ത് വേഗത്തിൽ മടങ്ങാൻ നിന്ന മന്ത്രിക്കരികിലേക്കു വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടൻ ഓട്ടോയിൽ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു.
സുരേഷ് ഗോപി ഓട്ടോയിൽ കയറിയതിനു പിന്നാലെ ഗണ്മാൻ വേഗത്തിൽ ഓട്ടോഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകംതന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗികവാഹനം സ്ഥലത്തെത്തി.
Kerala
കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ യുവാവ് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആനക്കല്ല് വണ്ടൻപാറയിലുണ്ടായ സംഭവത്തിൽ പൊടിമറ്റം സ്വദേശി അജേഷാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് സ്വദേശിയായ ജ്യോതിഷിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് സംഘത്തിന് നേരെയും യുവാവ് ഓട്ടോ ഓടിച്ചു കയറ്റാൻ ശ്രമിച്ചിരുന്നു.
Kerala
തിരുവനന്തപുരം∙ കാസർഗോഡ്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ഓട്ടോയിൽ ഇടിച്ചു.
ഓട്ടോ ട്രാക്കിലേക്ക് കയറിയത് എങ്ങനെയെന്ന് വ്യക്തമല്ല. ഓട്ടോയിലുണ്ടായിരുന്ന ആൾ ഓടിമാറി. ഇയാളെ കണ്ടെത്താനായിട്ടില്ല.
ഇയാൾക്ക് പരിക്കേറ്റോ എന്നു വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.
പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സ്വദേശി സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്ത് വച്ച് സ്കൂട്ടറുകള് കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന സജിത്ത് കുമാര്‍ ഉടന്‍ അപകടം നടന്ന സ്ഥലത്തേക്ക് ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ സ്ത്രീയെ തന്റെ ഓട്ടോയില്‍ കയറ്റി സജിത്ത്കുമാർ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
യാത്രക്കിടെ കിള്ളിപ്പാലത്തിന് സമീപത്ത് വച്ച് സജിത്ത്കുമാറിന് തലചുറ്റൽ അനുഭവപ്പെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന പരിക്കേറ്റ സ്ത്രീയോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സജിത്ത് ഓട്ടോ റോഡരികിലേക്ക് ഒതുക്കി. പിന്നാലെ കുഴഞ്ഞുവീണു.
സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Auto
ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഐക്കോണിക് പെർഫോമൻസ് സെഡാൻ മോഡൽ ഒക്ടാവിയ ആർഎസിനെ തിരികെ കൊണ്ടുവരുന്നു. ഇന്ത്യയിലേക്ക് ഒരു ആഗോള ഐക്കണിനെ തിരിച്ചു കൊണ്ടുവരുമെന്ന് ഈ വർഷം ആദ്യം സ്കോഡ പ്രഖ്യാപിച്ചിരുന്നു.
ഒക്ടാവിയയുടെ മടങ്ങിവരവിലൂടെ സ്കോഡ ആ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. 2004 ലാണ് ഇന്ത്യയിലെ ആദ്യ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ പാസഞ്ചർ കാറായി ഒക്ടാവിയ ആർഎസ് അവതരിപ്പിച്ചത്.
റാലി സ്പോർട് എന്നതിന്റെ ചുരുക്കെഴുത്തായ ആർഎസ് മികച്ച പെർഫോമൻസിനെയാണ് സൂചിപ്പിക്കുന്നത്. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, ബോൾഡ് ഡിസൈൻ, മികച്ച റാലി സ്പോർട് സ്പിരിറ്റ് എന്നിവയ്ക്കൊപ്പം ഏറ്റവും മികച്ച പെർഫോമൻസും പുതിയ ഒക്ടാവിയ ആർഎസ് നൽകുമെന്ന് സ്കോഡ ഉറപ്പുനൽകുന്നു.
ഈ വർഷം ആദ്യം ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഒക്ടാവിയ ആർഎസ് പ്രദർശിപ്പിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഫുള്ളി ബിൽറ്റ് യൂണിറ്റ് ആയിയാണ് ഒക്ടേവിയ ആർഎസ് ഇന്ത്യയിൽ എത്തുക.
100 യൂണിറ്റുകൾ മാത്രമേ വിപണിയിൽ എത്തിക്കുകയോള്ളൂ. ഫോക്സ്വാഗണ് ഗോൾഫ് ജിടിഐയിലെ മോട്ടോർ തന്നെയാണ് ഒക്ടാവിയ ആർഎസിലും ഉപയോഗിച്ചിരിക്കുന്നത്. എക്സ്ക്ലൂസീവ് ബന്പറുകൾ, എൽഇഡി മാട്രിക്സ് ഹെഡ്ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു.
സ്പോർട്സ് ഫ്രണ്ട് സീറ്റുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, കോണ്ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, പെഡലുകളിൽ അലുമിനിയം ഫിനിഷ്, 13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി പുതുമകൾ വാഹനത്തിനുണ്ട്.
2.0 ലിറ്റർ ടിഎസ്ഐ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 261 ബിഎച്ച്പി കരുത്തും 370 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിൽ ഉൾപ്പെടുന്നു.
6.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഒക്ടോബർ 6 മുതൽ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ-ബുക്കിംഗ് ആരംഭിക്കും. വിലകൾ ഒക്ടോബർ 17ന് പ്രഖ്യാപിക്കും.
Auto
മഹീന്ദ്രയുടെ സ്കോർപിയോ എന്ന വാഹനം ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യക്കാർക്ക്. സിനിമകളിലും നിരത്തുകളിലും നിറഞ്ഞു നിൽക്കുന്ന വാഹനമാണ് സ്കോർപിയോ.
എസ്യുവി എന്നു കേട്ടാൽ ആദ്യം മനസിൽവരുന്ന വാഹനവും സ്കോർപിയോ തന്നെയാകും. ഇന്ത്യൻ നിരത്തുകളിൽ സ്കോർപിയോ അത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനുദഹരണമാണ് രണ്ട് പതിറ്റാണ്ടായി ഇപ്പോഴും ഡിമാന്‍ഡ് കുറയാതെ വിപണി വാഴുന്നത്.
രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി 2022ൽ ‘സ്കോർപിയോ എൻ’ എന്ന എസ്യുവി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ വാഹനം വലിയ വിജയമാണ് മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. ഇപ്പോൾ സ്കോർപിയോ എൻ ഏതാനും അപ്ഡേറ്റുകളുമായി വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്.
സുരക്ഷയ്ക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെയാണ് സ്കോർപിയോ എന്നിന്റെ വരവ്. പുതുതലമുറ വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (അഡാസ്-2) ആണ് പുതിയ പതിപ്പ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോർപിയോ എൻ നിരയിലെ ഉയർന്ന പതിപ്പായ ഇസഡ് 8 എൽ എന്ന വേരിയന്റിലാണ് അഡാസ് നൽകിയിരിക്കുന്നത്.
ഇസഡ് 8 എൽ വേരിയന്റിന് കീഴിൽ ആറ്, ഏഴ് സീറ്റിംഗ് ലേഒൗട്ടുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി പത്തോളം വകഭേദങ്ങളാണുള്ളത്. അഡാസ് സുരക്ഷാ സംവിധാനമുള്ള ആറ് സീറ്റർ പതിപ്പുകൾക്ക് 21.60 ലക്ഷം രൂപ മുതൽ 23.48 ലക്ഷം രൂപ വരെയും ഏഴ് സീറ്റർ പതിപ്പുകൾക്ക് 21.35 ലക്ഷം രൂപ മുതൽ 25.42 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ആറ് സീറ്റർ പതിപ്പിന്റെ അഡാസ് സംവിധാനമുള്ള മോഡലിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര നൽകുന്നില്ല.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ സ്കോർപിയോ എൻ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ്ലാംപ്, സീക്വൻഷ്യൽ ടേണ്‍ ഇന്‍ഡിക്കേറ്ററുകൾ, അലോയ് വീലുകൾ എന്നിവ എക്സ്റ്റീരിയറിന് മിഴിവോകുന്നു.
ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കണക്ടഡ് ഫീച്ചറുകൾ, ബിൽറ്റ് ഇൻ അലക്സ, ലെതറിൽ അപ്ഹോൾസ്ട്രി എന്നിവ ഇന്റീരിയറിനെ മികച്ചതാക്കുന്നു.
സുരക്ഷാ കൂട്ടിച്ചേർക്കലുകൾ ഒഴിച്ചാൽ മെക്കാനിക്കൽ വശങ്ങളിൽ സ്കോർപിയോ എൻ മാറ്റമില്ലാതെ തുടരുന്നു. മുൻ മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ് നൽകിയിരിക്കുന്നത്.
ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിൻ 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, സാൻഡ് എന്നീ ടെറൈൻ മോഡുകളുമുണ്ട്.
ഇസഡ് 8 ടി
ഇസഡ് 8 ടി എന്ന പുതിയൊരു വേരിയന്റും കന്പനി സ്കോർപിയോ എൻ നിരയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇസഡ് 8, ഇസഡ് 8 എൽ എന്നീ വകഭേദങ്ങൾക്കിടയിലാണ് പുതിയ ഇസഡ് 8 ടി വേരിയന്റ് സ്ഥിതി ചെയ്യുന്നത്.
18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് കാമറ, സിക്സ് വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ഇസഡ് 8 ടി വരുന്നത്.
Auto
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ചുവടുറപ്പിക്കുകയാണ്. പരന്പരാഗതമായ ഫോസിൽ ഇന്ധനത്തിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറുന്നതിലുള്ള ആളുകളുടെ ആശങ്ക കുറഞ്ഞുവരുന്നു. പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇതിനകം തന്നെ ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിച്ചു കഴിഞ്ഞു
റേഞ്ചും ചാർജിംഗും ആയിരുന്നു ഇവി വാങ്ങുന്നവരുടെ പ്രശ്നം. അതിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കന്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്.
നിരവധി ചാർജിംഗ് സ്റ്റേഷനുകൾ വരികയും ചാർജിംഗ് വേഗത്തിലാക്കുകയും ഒറ്റ ചാർജിൽ കൂടുതൽ റേഞ്ച് ലഭിക്കുന്ന വാഹനങ്ങൾ നിർമാണ കമ്പനികൾ പുറത്തിറക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ ഇവിയിലേക്ക് എത്തുന്നു.
രാജ്യത്ത് ഇന്നു ലഭിക്കുന്ന മികച്ച ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം
ടാറ്റ ടിയാഗോ ഇ വി
കൈയിലൊതുങ്ങുന്ന വിലയിൽ ഒരു ഇലക്ട്രിക് കാർ അതാണ് ടാറ്റയുടെ ടിയാഗോ ഇ വി. ഹൃസ്വദൂര യാത്രകൾക്കും ഉതകുന്ന വാഹനമാണ് ടിയാഗോ. മികച്ച നിർമാണവും സുരക്ഷയും ടിയാഗോ ഉറപ്പുതരുന്നു.
നഗരത്തിൽ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം കറങ്ങാൻ അനുയോജ്യമാണ് ടിയാഗോ ഇ വി.
റേഞ്ച്: 19.2 കിലോവാട്ട്-250 കി.മീ, 24 കിലോവാട്ട്-315 കി.മീ
വില: 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെ
ടാറ്റ പഞ്ച് ഇ വി
സ്റ്റൈലിഷ് ഡിസൈൻ, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, മികച്ച ഇന്റീരിയർ എന്നീ സവിശേഷതകളോടെ ടാറ്റ് പുറത്തിറക്കിയ ഇലക്ട്രിക് വാഹനമാണ് പഞ്ച്.
കാഴ്ചയിൽ പെട്രോൾ പഞ്ചിനോട് സമാനമാണെങ്കിലും പൂർണമായ ഇവി പ്ലാറ്റ്ഫോമിലാണ് പഞ്ച് നിർമിച്ചിട്ടുള്ളത്. 5 സ്റ്റാർ റേറ്റിംഗും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉപഭോക്താക്കളുടെ മെച്ചപ്പെട്ട ഓപ്ഷനായി പഞ്ചിനെ മാറ്റുന്നു.
റേഞ്ച്: 25 കിലോവാട്ട്, 315 കി.മീ
35 കിലോവാട്ട്, 421 കി.മീ
വില: 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെ
മഹീന്ദ്ര ബിഇ6 ഇ വി
ആകർഷകവും ആധുനികവുമായ ഒരു ഡിസൈനിൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് ബിഇ6. നിരവധി സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം 5 സ്റ്റാർ റേറ്റിംഗും 200 കിലോമീറ്റർ വരെ വേഗതയാർജിക്കാനുള്ള കഴിവും ലോംഗ് റേഞ്ചും വാഹനത്തെ വ്യത്യസ്തമാക്കുന്നു.
റേഞ്ച്: 59 കിലോവാട്ട്-557 കി.മീ.
79 കിലോവാട്ട്-683 കി.മീ.
വില: 18.90 ലക്ഷം രൂപ മുതൽ 27.65 ലക്ഷം രൂപ വരെ
എംജി കോമറ്റ് ഇ വി
2023 ഏപ്രിലിൽ പുറത്തിറക്കിയ എംജി കോമറ്റ് ഇവി നഗര യാത്രക്ക് യോജിച്ച വാഹനമാണ്. പ്രായോഗികതയും കുറഞ്ഞ പ്രവർത്തനച്ചെലവും കോമറ്റിനെ വ്യത്യസ്തമാക്കുന്നു.
രണ്ട് ഡോറുകളും നാല് സീറ്റുമുള്ള ഒതുക്കമുള്ള രൂപകൽപ്പനയാണ് കോമറ്റിന് നൽകിയിട്ടുള്ളത്.
റേഞ്ച്: 17.4 കിലോവാട്ട് ബാറ്ററി പായ്ക്ക് - 230 കി.മീ.
വില: ബാറ്ററി - ആസ് - എ - സർവീസ് : 5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ബാറ്ററി പായ്ക്ക് സഹിതം : 7.35 ലക്ഷം രൂപ മുതൽ 9.86 ലക്ഷം രൂപ വരെ
ടാറ്റ നെക്സോൺ ഇ വി
2020 ൽ ആദ്യമായി പുറത്തിറങ്ങിയ ടാറ്റ നെക്സോൺ ഇവി, ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള കോംപാക്റ്റ് ഇലക്ട്രിക് എസ്യുവികളിൽ ഒന്നാണ്.
ആധുനിക രൂപകൽപനയും മെച്ചപ്പെട്ട സവിശേഷതകളും കൊണ്ട്, ഇത് നഗര, ഹൈവേ ഉപയോക്താക്കളെ ഒരുപോലെ ആകർഷിക്കുന്നു.
റേഞ്ച്: 30 കിലോവാട്ട് - ദൂരം 325 കി.മീ
45 കിലോവാട്ട് - ദൂരം 489 കി.മീ.
വില: 12.5 ലക്ഷം രൂപ മുതൽ 17.19 ലക്ഷം രൂപ വരെ
എംജി വിൻഡ്സർ ഇ വി
പ്രീമിയം എക്സ്റ്റീരിയർ, ഇന്റീരിയർ സ്റ്റൈലിംഗ്, മികച്ച സുരക്ഷ, ആഡംബര കോംപാക്റ്റ് എസ്യുവികളെ തോൽപ്പിക്കുന്ന പ്രായോഗികതയോടെ എംജി പുറത്തിറക്കിയ വാഹനമാണ് വിൻഡ്സർ ഇ വി.
മുൻപ് റേഞ്ച് പ്രശ്നമായിരുന്നു എങ്കിൽ ഇപ്പോൾ അത് പരിഹരിച്ച് പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് എം ജി. ബാറ്ററി വാടകയ്ക്ക് എന്ന രീതിയിലും ഈ വാഹനം വാങ്ങിക്കാൻ കഴിയുന്നതാണ്.
റേഞ്ച്: 38 കിലോവാട്ട് - 332 കി.മീ.
52.9 കിലോവാട്ട് - 449 കി.മീ.
വില: 14.00 ലക്ഷം രൂപ മുതൽ 18.10 ലക്ഷം രൂപ വരെ