Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും മന്ത്രിയെ ആക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് വലയത്തിലായിരുന്നു മന്ത്രി. പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർ മന്ത്രിക്കരികിൽ എത്തുന്നതിനു മുമ്പുതന്നെ പോലീസ് പിടിച്ചുമാറ്റിയിരുന്നു. അതിനുശേഷം മന്ത്രി പരസ്യമായി കെഎസ്യു പ്രവർത്തകരെ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിനുശേഷം യാതൊരു കുഴപ്പവുമില്ലാതെ നടന്നുനീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളിൽ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.
മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചാരണം വ്യാപകമായി നടത്തി, അതിന്റെ പേരിൽ സംസ്ഥാനത്തുടനീളം കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കൃത്യമായ തിരക്കഥ ഇതിനു പിന്നിലുണ്ടെന്ന് മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ വർഷങ്ങളായി നടന്നുവരുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്.
അറസ്റ്റിലായ സ്വർണം വേർതിരിച്ച ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും മോഷ്ടിച്ച സ്വർണം വിറ്റഴിച്ച ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനനും ദേവസ്വം ബോർഡ് ഉന്നതരുമായി വർഷങ്ങളായി ഗൂഡാലോചന നടത്തി വന്നിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇരുവരും വർഷങ്ങളായി ദേവസ്വം ഉന്നതരുമായി ഗൂഢാലോചന നടത്തിവരുന്നതായി അറസ്റ്റിലായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലകപാളികൾ സ്വർണം പൂശിയതാണെന്ന് ഇരുവർക്കും അറിയാമായിരുന്നു.
ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻപോറ്റിയുടെ സഹായത്തോടെയാണ് പാളികൾ സ്മാർട്ട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചത്. സ്വർണം പൂശി നൽകുന്നത് അടക്കം വലിയ സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. 2009ൽ മാളികപ്പുറത്ത് അടക്കം ഇവർ സ്വർണം പൂശി നൽകിയിരുന്നു.
ദ്വാരപാലകപാളിയിൽനിന്നു വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർധൻ സ്വർണം വാങ്ങിയത്.
സ്മാർട്ക്രിയേഷൻസിൽ വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയിട്ടുണ്ട്. ഗോവർധന്റെ കൈയിൽ നിന്ന് 470 ഗ്രാം സ്വർണം കണ്ടെത്തി. ഇതിനു ശേഷവും സ്വർണക്കൊള്ളയ്ക്കു പരിഹാരമായി ഇവർ ശബരിമലയിൽ സ്വർണം പൂശി നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
അതിനിടെ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവർക്കും പങ്കുണ്ടെന്ന് അന്നത്തെ പ്രസിഡന്റ് അറസ്റ്റിലായ എം. പത്മകുമാർ മൊഴി നൽകിയിരുന്നു. ഇവർക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതിയും പലതവണ ചോദിച്ചിരുന്നു.
Kerala
കൊച്ചി: നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.
കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു മഞ്ജു ആദ്യം പറഞ്ഞതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. തുടർന്നു, മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. എല്ലാ കള്ളക്കഥകളും കോടതിയിൽ തകർന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ഒമ്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. എനിക്കു വേണ്ടി ആത്മാർഥമായി നിന്ന അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നു. ദിലീപ് പറഞ്ഞു.