തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖയാണെന്ന് ബിജെപി എംഎൽഎമാർ.
ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ നിയമസഭാംഗങ്ങളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ വികസന സാന്പത്തിക പ്രതിസന്ധികളുടെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടിവച്ച് സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കുന്ന പതിവു സമീപനമാണ് നയപ്രഖ്യാപന ചർച്ചകളിലും പ്രതിഫലിച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരള നിയമസഭയിൽ ബിജെപിയുടെ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, കേന്ദ്ര സർക്കാരിനെതിരേ ഏകപക്ഷീയമായ ആരോപണങ്ങളുന്നയിച്ച് വസ്തുതകൾ മറച്ചുവയ്ക്കുന്ന സമീപനങ്ങൾക്കു ശക്തമായ മറുപടി നൽകാൻ ബിജെപി തയാറാണെന്നും അവർ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിരവധി ജനക്ഷേമ-വികസന പദ്ധതികൾ കേരളത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും സംസ്ഥാനത്തിന്റെ തനതു വരുമാനം വർധിപ്പിക്കുന്നതിനോ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനോ വ്യക്തമായ കാഴ്ചപ്പാട് നയപ്രഖ്യാപന പ്രസംഗത്തിലില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Tags : BJP manifesto conspiracy BJP MLA's