വാഷിംഗ്ടൺ ഡിസി: ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ ശക്തമാകുന്നു. വെടിവെപ്പ് അധികൃതർ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉണ്ടാക്കിയതാണെന്നുമുള്ള രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തുടങ്ങിയവർ പങ്കെടുത്ത വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അല്ലൻ എന്ന യുവാവ് സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ പിടികൂടി.
വെടിവെപ്പ് നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ എക്സ്, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 'ഇതൊരു നാടകമാണ്' എന്നാരോപിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകൾ വന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ഉച്ചയോടെ മാത്രം മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളിലാണ് ഇത്തരത്തിൽ ആരോപണമുണ്ടായത്.
പ്രചരിക്കുന്ന പ്രധാന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ:
ബോൾറൂം തിയറി: വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് പൊതുജന പിന്തുണ നേടാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ട്രംപ് ബോൾറൂമിനെക്കുറിച്ച് സംസാരിച്ചതാണ് ഇവരുടെ സംശയത്തിന് കാരണം.
ഫോക്സ് ന്യൂസ് വീഡിയോ: റിപ്പോർട്ടിംഗിനിടെ ഫോക്സ് ന്യൂസ് ലേഖിക ഐഷ ഹസ്നിയുടെ ഫോൺ കോൾ കട്ടായതിനെ ചുറ്റിപ്പറ്റിയും പ്രചാരണങ്ങൾ നടക്കുന്നു. ഇത് മനഃപൂർവം കട്ട് ചെയ്തതാണെന്ന് ആരോപണമുയർന്നെങ്കിലും സിഗ്നൽ പ്രശ്നം മൂലമാണ് ഇത സംഭവിച്ചതെന്ന് ലേഖിക പിന്നീട് വിശദീകരിച്ചു.
പൂർവനിശ്ചിതമെന്ന ആരോപണം: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അഭിമുഖത്തിനിടെ ഷോട്സ് വിൽബി ഫയേർഡ് (വെടിയുതിർക്കും) എന്ന് പറഞ്ഞത് വെടിവെപ്പിനെക്കുറിച്ചുള്ള സൂചനയാണെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ തമാശകൾ കൊണ്ട് ട്രംപ് സദസിനെ കീഴടക്കും എന്ന അർത്ഥത്തിലാണ് താൻ അത് പറഞ്ഞതെന്ന് അവർ വ്യക്തമാക്കി.
വിദേശ ബന്ധം: പ്രതിക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന രീതിയിൽ റഷ്യൻ, ഇറാനിയൻ മാധ്യമങ്ങൾ ചില സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയുടെ ഡയറി കുറിപ്പുകളിൽ നിന്ന് ഇയാൾക്ക് വ്യക്തിപരമായ പ്രേരണകൾ മാത്രമാണുണ്ടായിരുന്നതെന്നും യാതൊരുവിധ വിദേശ ബന്ധമോ ഗൂഢാലോചനയോ കണ്ടെത്താനായിട്ടില്ലെന്നും എഫ്ബിഐ അറിയിച്ചു.
Tags : White House Trump Shooting Fake Stories Hoax Conspiracy Latest News