ബംഗളൂരു: കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിലെ പുനർവോട്ടെണ്ണലിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസിന്റെ വിജയം അട്ടിമറിക്കാൻ ബിജെപി 'ക്രിമിനൽ ഗൂഢാലോചന' നടത്തിയെന്നും പോസ്റ്റൽ ബാലറ്റുകളിൽ തിരിമറി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തെ കോൺഗ്രസ് നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ടി.ഡി. രാജഗൗഡ 201 വോട്ടുകൾക്കാണ് ശൃംഗേരിയിൽ വിജയിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന പുനർവോട്ടെണ്ണലിൽ ബിജെപിയുടെ ഡി.എൻ. ജീവരാജ് 52 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. വോട്ടെണ്ണലിനിടെ കോൺഗ്രസിന് ലഭിച്ച 255 പോസ്റ്റൽ ബാലറ്റുകൾ അസാധുവാക്കിയതാണ് ഫലം മറിയാൻ കാരണമായത്.
2023-ൽ നടന്ന വോട്ടെണ്ണലിൽ ഈ വോട്ടുകളെല്ലാം സാധുവാണെന്ന് കണ്ട് എല്ലാ സ്ഥാനാർത്ഥികളും ഒപ്പിട്ടു നൽകിയതായിരുന്നു എന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബാലറ്റുകൾ അടങ്ങിയ ട്രങ്ക് കൊണ്ടുപോകുന്നതിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ബിജെപി ബാലറ്റുകളിൽ തിരിമറി നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. അന്ന് ഇല്ലാത്ത പരാതി ഇപ്പോൾ ഉന്നയിക്കുന്നത് വോട്ട് മോഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Siddaramaiah Sringeri BJP conspiracy