Sports
റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയ മത്സരത്തില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു ജയം.
എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ട് ക്വാര്‍ട്ടറില്‍ യുഎഇ ക്ലബ്ബായ അല്‍ വാസല്‍ എഫ്സിക്ക് എതിരേയായിരുന്നു അല്‍ നസറിന്റെ ഏകപക്ഷീയ ജയം, 4-0. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്.
ഇനിഗൊ മാര്‍ട്ടിനെസ് (24), അബ്ദുള്ള അല്‍ അംറി (26), സാദിയൊ മാനെ (80) എന്നിവരും അല്‍ നസറിനായി വല കുലുക്കി. സെമിയില്‍ അല്‍ അഹ്ലിയാണ് അല്‍ നസറിന്റെ എതിരാളി.
Sports
റിയാദ്: പരിക്കിനെത്തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട വിശ്രമത്തിനു ശേഷമുള്ള തിരിച്ചുവരവ് ഇരട്ടഗോളിലൂടെ ആഘോഷിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടിയായിരുന്നു റൊണാള്‍ഡോ തിരിച്ചുവരവ് ആഘോഷിച്ചത്.
അല്‍ നജ്മ എഫ്സിക്ക് എതിരായ മത്സരത്തില്‍ 56 (പെനാല്‍റ്റി), 73 മിനിറ്റുകളിലായിരുന്നു സിആര്‍7ന്റെ ഗോളുകള്‍. സാദിയൊ മാനെയും (45+9, 90+5) ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ അല്‍ നസര്‍ എഫ്സി 5-2ന്റെ ജയം നേടി. അബ്ദുള്‍ അല്‍ ഹംദാന്റെ (45+8) വകയായിരുന്നു ടീമിന്റെ ആദ്യഗോള്‍.
റാകന്‍ അല്തുലൈഹി (44) അല്‍ നജ്മയ്ക്കായി ലീഡ് നേടി. ഫിലിപ്പെ കാര്‍ഡോസോയുടെ (47) വകയായിരുന്നു അല്‍ നജ്മയുടെ മറ്റൊരു ഗോള്‍.
ഫെബ്രുവരിക്കുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ എത്തിയിരുന്നില്ല. അല്‍ നസറിന്റെ അവസാന രണ്ട് ലീഗ് മത്സരങ്ങളിലും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ രണ്ട് രാജ്യാന്തര മത്സരങ്ങളിലും (മെക്സിക്കോ, യുഎസ്എ) സിആര്‍7 പുറത്തിരുന്നു. പ്രഫഷണല്‍ കരിയറില്‍ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം 967ല്‍ എത്തി.
2025-26 സീസണ് സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിയുടെ തുടര്‍ച്ചയായ 13-ാം ജയമാണ്. 27 മത്സരങ്ങളില്‍നിന്ന് 70 പോയിന്റുമായി അല്‍ നസര്‍ എഫ്സി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളില്‍നിന്ന് 64 പോയിന്റുള്ള അല്‍ ഹിലാല്‍ എഫ്സിയാണ് രണ്ടാം സ്ഥാനത്ത്. അല്‍ അഹ്ലി (62) മൂന്നാം സ്ഥാനത്തുണ്ട്.
Sports
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ അവിഭാജ്യഘടകമാണെന്ന് അടിവരയിട്ട് മുഖ്യപരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. 41കാരനായ റൊണാള്‍ഡോ നിലവില്‍ കാൽ മസിൽ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. “ക്രിസ്റ്റ്യാനോ ഞങ്ങളുടെ നായകനാണ്.
തീവ്രമായ തീക്ഷ്ണതയുള്ള റോള്‍ മോഡല്‍. അദ്ദേഹം 41 വയസുള്ള വെറുമൊരു കളിക്കാരനല്ല. ഓരോദിനവും കളി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം. യുവതാരങ്ങള്‍ക്ക് ഉത്തേജനമാകുന്ന മാതൃകാ ക്യാപ്റ്റന്‍’’ - റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു.
2026 ഫിഫ ലോകകപ്പ് ഫുട്ബോളിലേക്ക് 71 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോഴാണ് റൊണാള്‍ഡോതന്നെയാണ് ടീമിന്റെ നെടുംതൂണെന്നും ക്യാപ്റ്റനെന്നും മാര്‍ട്ടിനെസ് അടിവരയിട്ടത്.
2022 ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ ടീമിനെ ഇറക്കിയത് വിവാദമായിരുന്നു. 2022 ലോകകപ്പിനു പിന്നാലെ സാന്റോസിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു.
പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി അവസാനം കളിച്ച 30 മത്സരങ്ങളില്‍നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 25 ഗോള്‍ സ്വന്തമാക്കി. 2026 ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ അഭാവത്തിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. മെക്സിക്കോയ്ക്ക് എതിരായ കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കു വേണ്ടി ഫെബ്രുവരി 28നു കളത്തില്‍ ഇറങ്ങിയപ്പോഴാണ് റൊണാള്‍ഡോയ്ക്കു പരിക്കേറ്റത്. നിലവില്‍ അല്‍ നസറില്‍ റൊണാള്‍ഡോ തനിയെ പരിശീലനത്തിലാണ്. അടുത്ത ആഴ്ച താരം കളത്തിലെത്തുമെന്നു റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും ഗോള്‍ നേടിയതിന്റെയും റിക്കാര്‍ഡ് റൊണാള്‍ഡോയുടെ പേരിലാണ്, 226 മത്സരങ്ങളില്‍നിന്ന് 143 ഗോള്‍.
Sports
മാഡ്രിഡ്: സ്പാനിഷ് രണ്ടാം ഡിവിഷന് ഫുട്ബോള്‍ ക്ലബ്ബായ അല്‍മേരിയയെ സ്വന്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്മെരിയയുടെ 25 ശതമാനം ഓഹരിയാണ് റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സിആർ7 സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി സ്വന്തമാക്കിയത്. എത്ര തുകയാണ് ഇതിനായി മുടക്കിയതെന്നു പുറത്തുവിട്ടിട്ടില്ല.
2025 മേയ് മുതല്‍ അല്‍മേരിയയെ സൗദി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഈ മാസം അഞ്ചിന് 41 വയസ് പൂര്‍ത്തിയായ റൊണാള്‍ഡോ, ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കണമെന്ന ആഗ്രഹം നേരത്തേ പങ്കുവച്ചിരുന്നു എന്നതും ശ്രദ്ധേയം. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്നത്. 2027 ജൂണ്‍ വരെ റൊണാള്‍ഡോയ്ക്ക് അല്‍ നസറുമായി കരാര്‍ ഉണ്ട്.
റൊണാള്‍ഡോ റിക്കാര്‍ഡ്
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ എക്കാലത്തെയും ടോപ് സ്കോറര്‍ എന്ന റിക്കാര്‍ഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സ്വന്തം. അല്‍ നജ്മ എഫ്സിക്ക് എതിരായ മത്സരത്തില്‍ 5-0ന് അല്‍ നസര്‍ ജയിച്ചപ്പോള്‍ ഒരു ഗോള്‍ റൊണാള്‍ഡോയുടെ വകയായിരുന്നു. ഇതോടെ അല്‍ നസര്‍ ജഴ്സിയില്‍ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം 121ല്‍ എത്തി. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു അല്‍ നജ്മയ്ക്ക് എതിരായ റൊണാള്‍ഡോയുടെ ഗോള്‍.
ഇതോടെ കരിയറില്‍ റൊണാള്‍ഡോയുടെ ആകെ ഗോള്‍ എണ്ണം 965ല്‍ എത്തി. 1000 കരിയര്‍ ഗോള്‍ എന്ന മാജിക്ക് നമ്പറിലേക്ക് 35 എണ്ണത്തിന്റെ അകലം മാത്രമാണ് സിആര്‍7ന് ഇനിയുള്ളത്.
Sports
സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിന്റെ 2026-27 സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും.
ഗ്രൂപ്പ് ഘട്ടത്തിലെ ടീം നറുക്കെടുപ്പ് നടന്നതോടെയാണിത്. ലീഗ് എ ഗ്രൂപ്പ് നാലില്‍ പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകള്‍ക്കൊപ്പം ഡെന്മാര്ക്കും വെയ്ല്‍സും ഉണ്ട്.
ഗ്രൂപ്പ് എ 1: ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, തുര്‍ക്കി
ഗ്രൂപ്പ് എ 2: ജര്‍മനി, നെതര്‍ലന്‍ഡ്സ്, സെര്‍ബിയ, ഗ്രീസ്
ഗ്രൂപ്പ് എ 3: സ്പെയിന്, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ചെക് റിപ്പബ്ലിക്
Sports
റിയാദ്: സൗദി പ്രൊ ലീഗില്‍ ബോയ്കോട്ട് നടത്തുകയായിരുന്ന അല്‍ നസര്‍ എഫ്സിയുടെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒടുവില്‍ ശാന്തനായെന്നു റിപ്പോര്‍ട്ട്.
സൗദി പ്രൊ ലീഗില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍നിന്നു വിട്ടുനിന്ന സിആര്‍7 ക്ലബ്ബിന്റെ അടുത്ത പോരാട്ടത്തില്‍ കളത്തിലെത്തുമെന്നാണ് വിവരം. 41കാരനായ റൊണാള്‍ഡോ അല്‍ എത്തിഹാസ് എഫ്സി, അല്‍ റിയാദ് ടീമുകള്‍ക്ക് എതിരായ മത്സരങ്ങളില്‍ ഇറങ്ങിയിരുന്നില്ല.
14ന് അല്‍ ഫത്തേഹ് എഫ്സിക്ക് എതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുമെന്ന് ഇഎസ്പിഎന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഇന്ന് തുര്ക്ക്മെനിസ്ഥാനില്നിന്നുള്ള എഫ്കെ അര്ക്കാഡാഗിനെതിരേ അല്‍ നസര്‍ ഇറങ്ങുന്നുണ്ട്.
സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നതിനാലായിരുന്നു റൊണാള്‍ഡോ പ്രതിഷേധിച്ച് മത്സരങ്ങളില്‍നിന്നു വിട്ടുനിന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അല്‍ നസര്‍ എഫ്സിക്കു വമ്പന്‍ സൈനിംഗുകള്‍ ഇല്ലായിരുന്നു.
അതേസമയം, 2025-26 ലീഗ് കിരീട പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ നസര്‍ എഫ്സിക്കു (49 പോയിന്റ്) തൊട്ടു മുന്നിലുള്ള അല്‍ ഹിലാല്‍ എഫ്സി (50 പോയിന്റ്) ഫ്രഞ്ച് താരം കരിം ബെന്‍സെമയെ ജനുവരി വിന്‍ഡോയിലൂടെ സ്വന്തമാക്കി.
Sports
റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളറായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് താക്കീതു നല്കി സൗദി പ്രൊ ലീഗ്. എത്ര സുപ്രധാനപ്പെട്ട ആളായാലും ക്ലബ്ബിനേക്കാള്‍ പ്രധാനമല്ല എന്നാണ് സൗദി പ്രൊ ലീഗ് റൊണാള്‍ഡോയ്ക്കു നല്കിയ താക്കീത്. ലീഗില്‍ ട്രാന്‍സ്ഫര്‍ തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പ്രതിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി പ്രൊ ലീഗ് താക്കീതു നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച 41 വയസ് പൂര്‍ത്തിയായ റൊണാള്‍ഡോ, തന്റെ ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കായി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം ചെലവഴിക്കാത്തതിനെതിരേ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധ സൂചകമായി അല്‍ അഹ്ലി സൗദിക്ക് എതിരായ മത്സരത്തില്‍നിന്നു വിട്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയില്‍ അരങ്ങേറിയ അല്‍ എത്തിഹാദിന് എതിരായ മത്സരത്തിലും അല്‍ നസര്‍ സംഘത്തിനൊപ്പം റൊണാള്‍ഡോ ഇറങ്ങിയില്ല.
പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് റൊണാള്‍ഡോയുടെ ആക്ഷേപം.
Sports
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഷേധ സമരത്തിലെന്നു സൂചന. ഇതിന്റെ ഭാഗമായാണ് അല്‍ അഹ്ലി സൗദി എഫ്സിക്ക് എതിരായ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഇറങ്ങാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അൽ അഹ്ലിക്കെതിരേ സാദിയൊ മാനെയുടെ ഗോളിലൂടെ അല്‍ നസര്‍ 1-0നു ജയിച്ചു.
പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എതിര് ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം.
അല്‍ അഹ്ലിക്കെതിരേ റൊണാള്‍ഡോ പുറത്തിരുന്നതിനു പിന്നാലെ, നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ എഫ്സി ഫ്രഞ്ച് താരം കരിം ബെന്‍സെമയുമായി കാരാര്‍ ഒപ്പിട്ടു. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അല്‍ ഹിലാലും അല്‍ നസറും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
Special News
പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.
Sports
റിയാദ്: 2026 കലണ്ടർ വർഷത്തിൽ ജയം നേടാൻ സാധിക്കാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സി.
ഈ വർഷം കളിച്ച മൂന്നു മത്സരങ്ങളിലും അൽ നസർ തോൽവി വഴങ്ങി. സൗദി പ്രൊ ലീഗിൽ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ നസർ 1-3ന് അൽ ഹിലാൽ എഫ്സിയോട് പരാജയപ്പെട്ടു.
അൽ നസർ നിലവിൽ 14 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
Sports
റിയാദ്: 2026 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്സി.
സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ ഈ വര്‍ഷം കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും അല്‍ നസര്‍ വീണു.
അല്‍ ഖാദിഷിയ എഫ്സി 2-1ന് അല്‍ നസറിനെ കീഴടക്കി. 81-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ അൽ നസറിന്റെ ആശ്വാസ ഗോള്‍ നേടി.
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി റിക്കാര്‍ഡിനൊപ്പം കിലിയന്‍ എംബപ്പെ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന സിആര്‍7ന്റെ റിക്കാര്‍ഡിനൊപ്പം എംബപ്പെ എത്തി.
ലാ ലിഗ ഫുട്ബോളില്‍ സെവിയ്യയ്ക്ക് എതിരായ ഹോം മത്സരത്തില്‍ 86-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കിയാണ് ഫ്രഞ്ച് സൂപ്പര്‍ താരം പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ഒപ്പമെത്തിയത്. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-0ന്റെ ജയം സ്വന്തമാക്കി. 38-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിന്റെ ഗോളിലൂടെ റയല്‍ മാഡ്രിഡ് ലീഡ് നേടിയിരുന്നു. 68-ാം മിനിറ്റില്‍ മാര്‍കസ് ഡൊ നാസിമെന്റോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ സെവിയ്യയുടെ അംഗബലം 10ലേക്കു ചുരുങ്ങി.
59 ഗോള്‍; സ്യൂ...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളാഘോഷമായ ‘സ്യൂ’ നടത്തിയാണ് അദ്ദേഹത്തിന്റെ റയല്‍ മാഡ്രിഡ് റിക്കാര്ഡിനൊപ്പമെത്തിയത് കിലിയന്‍ എംബപ്പെ ആഘോഷിച്ചത്. ലോക ഫുട്ബോളിലെ ഗോട്ടായി (ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം) ഹൃദയത്തില്‍ സൂക്ഷിക്കുന്ന, തന്റെ ആരാധ്യതാരമായ റൊണാള്‍ഡോയുടെ റിക്കാര്ഡിനൊപ്പമെത്തിയതില് അതിയായ സന്തോഷവും കിലിയന്‍ എംബപ്പെ പങ്കുവച്ചു.
റയല്‍ മാഡ്രിഡിന്റെ ഇതിഹാസവും ലോകത്തിനു മുന്നിലെ റോള്‍ മോഡലുമായ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്താനായത് അതുല്യനേട്ടമാണെന്ന് എംബപ്പെ പറഞ്ഞു. സ്യൂ ആഘോഷം റൊണാള്‍ഡോയ്ക്കായി സമര്‍പ്പിക്കുന്നതായും ഫ്രഞ്ച് താരം വ്യക്തമാക്കി.
2025 കലണ്ടര്‍വര്‍ഷത്തില്‍ റയല്‍ മാഡ്രിഡിനായി 59 ഗോളുകള്‍ എംബപ്പെ നേടി; 2013 കലണ്ടര്‍ വര്‍ഷത്തില്‍ 59 ഗോളുമായി റൊണാള്‍ഡോ കുറിച്ച റിക്കാര്‍ഡിനൊപ്പം. ഈ വര്‍ഷം റയലിന്റെ അവസാന മത്സരമായിരുന്നു സെവിയ്യയ്ക്ക് എതിരേ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടന്നത്. ലാ ലിഗ 2025-26 സീസണില്‍ 17 മത്സരങ്ങളില്‍നിന്ന് 18 ഗോള്‍ എംബപ്പെ നേടിക്കഴിഞ്ഞു.
ഹാപ്പി ബെര്‍ത്ത് ഡേ
27-ാം ജന്മദിനത്തിലാണ് എംബപ്പെ റൊണാള്‍ഡോയുടെ മാഡ്രിഡ് ഗോള്‍ റിക്കാര്‍ഡിനൊപ്പം എത്തിയതെന്നതും ശ്രദ്ധേയം. 1998 ഡിസംബര്‍ 20നാണ് എംബപ്പെയുടെ ജനനം. 2025-26 സീസണില്‍ വിവിധ കോമ്പറ്റീഷനുകളില്നിന്നായി 29 ഗോള്‍ എംബപ്പെയ്ക്കുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍നിന്ന് 2024 ജൂലൈയിലാണ് എംബപ്പെ റയല്‍ മാഡ്രിഡില്‍ എത്തിയത്. റയലിന്റെ ജഴ്സിയില്‍ ഇതുവരെ 83 മത്സരങ്ങളില്‍നിന്ന് 73 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ലാ ലിഗയില്‍ 18 മത്സരങ്ങളില്‍നിന്ന് 42 പോയിന്റുമായി റയല്‍ രണ്ടാമതാണ്. 17 മത്സരങ്ങളില്‍ 43 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്.
Sports
ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന സൂചന നല്കി പോര്‍ച്ചുഗലിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം ലോകകപ്പില്‍ പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്.
ഇതിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് പോച്ചുഗീസ് ഇതിഹാസം. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവയും കിരീടത്തിലേക്ക് എത്തില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിയോണല്‍ മെസിയുമായി സ്വയം താരതമ്യം ചെയ്തിരുന്നു ക്രിസ്റ്റിയാനോ. മെസിയേക്കാള്‍ മികച്ചവന്‍ താന്‍ തന്നെയാണെന്ന് പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ അവകാശപ്പെട്ടിരുന്നു.
Sports
റിയാദ്: കിംഗ്സ് കപ്പിൽ നിന്നും പുറത്തായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ. കിംഗ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൽ ഇത്തിഹാദിനോട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടാണ് അൽ നസ്ർ കിംഗ്സ് കപ്പിൽ നിന്നും പുറത്തായത്. ഇതോടെ കിരീട സ്വപ്നം യാഥാർഥ്യമാക്കാൻ റൊണാൾഡോയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
മത്സരത്തിലെ മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. കരീം ബെൻസെമ, ഹുസെം എഡിൻ എന്നിവർ ഇത്തിഹാദിനായി ഗോൾ നേടി.
എയ്ഞ്ചലോ ഗബ്രിയേൽ ആണ് അൽ നസ്റിന്റെ ഏക ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജോവോ ഫെലിക്സ്, കിംഗ്സ്ലി കോമാൻ എന്നിവർ ഉൾപ്പെട്ട അൽ-നസ്റിന്റെ ശക്തമായ ആക്രമണത്തിന് ഇത്തിഹാദിന്റെ പ്രതിരോധകോട്ട മറികടന്ന് സമനില ഗോൾ നേടാൻ കഴിഞ്ഞില്ല.
Sports
ആല്‍ബെര്‍ട്ട (കാനഡ): ജി7 ഉച്ചകോടിക്കിടെ തരംഗമായത് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരത്തിന്റെ പോര്‍ച്ചുഗല്‍ ജഴ്സി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ സമ്മാനിച്ചു. റൊണാള്‍ഡോ ഒപ്പിച്ച പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജഴ്സിയാണ് കോസ്റ്റ, ട്രംപിനു സമ്മാനിച്ചത്. പോര്‍ച്ചുഗലുകാരനായ അന്റോണിയോ കോസ്റ്റ 2024 ഡിസംബര്‍ മുതല്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റാണ്. പോര്‍ച്ചുഗലിന്റെ 118-ാമത് പ്രധാനമന്ത്രിയുമായിരുന്നു അന്റോണിയോ കോസ്റ്റ.
' പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു' എന്ന ജഴ്സിയിലെ കുറിപ്പും കോസ്റ്റ വായിച്ചുകേള്‍പ്പിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു, സമാധാനത്തിനായി കളിക്കുന്നു എന്ന് ജഴ്സി വാങ്ങിക്കൊണ്ട് ട്രംപും മറുപടി നല്കി.
ലോകത്തിലെ മികച്ച ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ക്ലബ്, രാജ്യാന്തര വേദിയിലെ എക്കാലത്തെയും ടോപ് സ്കോറര്‍. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടിയാണ് 40കാരനായ സിആര്‍7 പന്ത് തട്ടുന്നത്. ഔദ്യോഗിക ക്ലബ് മത്സരങ്ങളില്‍ 800ഉം രാജ്യാന്തര തലത്തില്‍ 138ഉം ഉള്‍പ്പെടെ കരിയറില്‍ 938 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിക്കഴിഞ്ഞു.