National
ബംഗളൂരു: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ദക്ഷിണേന്ത്യയിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ചു. ഞായറാഴ്ച ഹൈദരാബാദിലും ബംഗളൂരുവിലും നടന്ന വൻ പ്രതിഷേധ പ്രകടനങ്ങളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കും നടൻ പ്രകാശ് രാജും പങ്കെടുത്തു.
ഹൈദരാബാദിലെ ധർണ ചൗക്കിൽ രാവിലെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സോനം വാംഗ്ചുക്ക്, വിദ്യാർത്ഥികൾ ഭയമില്ലാതെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കണമെന്ന് ആഹ്വാനം ചെയ്തു. തുടർന്ന് വൈകിട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്രകാശ് രാജും സോനം വാംഗ്ചുക്കും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും ഒന്നിച്ച് പങ്കെടുത്തു.
പരീക്ഷാ പേപ്പർ ചോർച്ചയിൽ 'വിദ്യാസമ്പന്നനായ' പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് പ്രകാശ് രാജ് വേദിയിൽ ചോദ്യമുയർത്തി. സോനം വാംഗ്ചുക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജൂൺ 20-ന് ഡൽഹി ജന്തർ മന്തറിലേക്ക് വൻ ജനകീയ മാർച്ച് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്നും സിജെപി ഭാരവാഹികൾ അറിയിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികളും യുവാക്കളും ഇനി മൗനം പാലിക്കാൻ തയാറല്ലെന്ന് ദിപ്കെ പറഞ്ഞു. കേന്ദ്രമന്ത്രി രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വ്യാഴാഴ്ച മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച വൈകുന്നേരം നാലിന് പൂനെയിൽ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തും. തുടർന്ന് ലക്നോ, അമൃത്സര്, ബംഗളൂരു, ജയ്പുര്, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നില്ലെങ്കിൽ ജൂണ് 20ന് വീണ്ടും ജന്തര് മന്തറില് പ്രതിഷേധിക്കും. രാജിവയ്ക്കും വരെ ജന്തര്മന്തറില് നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാര്ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു കോടിയിലധികം വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്കെ ആരോപിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ ഏഴുദിവസത്തിനകം നീക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം വ്യാപിക്കിപ്പിക്കുമെന്ന് സിജെപി.
ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഒട്ടേറെ സംസ്ഥാനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും സിജെപി വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസം, ഭരണപ്രശ്നങ്ങൾ തുടങ്ങിയവയിലെ പിഴവുകൾ ചോദ്യംചെയ്യുന്ന യുവാക്കളുടെ അതിരുകളില്ലാത്ത കൂട്ടായ്മയായി സിജെപി വളരുകയാണ്. സർക്കാരിന് ഞങ്ങൾ ഏഴുദിവസം നൽകും.
ധർമേന്ദ്രപ്രധാൻ രാജിവയ്ക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ വേണം. മറിച്ചായാൽ പ്രക്ഷോഭം രാജ്യവ്യാപകമായി പടരും.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിന്തുണയറിച്ച് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അടുത്ത കർമപരിപാടികൾ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും ഇരുവരും പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും തിരിച്ചടിയായി സിവോട്ടർ സർവേ ഫലം. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ, ഭരണകക്ഷിയായ എൻഡിഎയെ പിന്തുണയ്ക്കുന്ന വോട്ടർമാരിൽ 58 ശതമാനം പേരും ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണം എന്ന അഭിപ്രായക്കാരാണ്.
സർവേയിൽ പങ്കെടുത്ത ആകെ ആളുകളിൽ 66 ശതമാനം പേരും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ഉത്തരവാദി വിദ്യാഭ്യാസ മന്ത്രിയാണെന്ന് 46 ശതമാനം പേർ വിരൽ ചൂണ്ടിയപ്പോൾ, 12 ശതമാനം പേർ എൻടിഎയെ കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തകർന്ന പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന് 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. പരീക്ഷകൾ കേന്ദ്രീകൃതമായി നടത്തുന്നതിന് പകരം സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും തന്നെ ചുമതല തിരികെ നൽകണമെന്നും സർവേയിൽ ആവശ്യമുയർന്നു.
മേയ് മൂന്നിന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 21-ലേക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം തന്നെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇതിന് പിന്നാലെ എൻഡിഎ അനുകൂലികൾക്കിടയിൽ നിന്നുപോലും മന്ത്രിക്കെതിരെ വികാരം ശക്തമാകുന്നത് കേന്ദ്ര സർക്കാരിന് വലിയ പ്രതിസന്ധിയാവുകയാണ്.
National
ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് . പരീക്ഷാ വിവാദങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം തകർത്തുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പുതിയ സമരപരിപാടികൾ പ്രഖ്യാപിച്ചത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര, തെലങ്കാന, അസം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കും. പന്തംകൊളുത്തി പ്രകടനങ്ങൾ, 'ഹല്ലാ ബോൽ' മാർച്ചുകൾ, ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും വസതികൾക്ക് മുന്നിലെ പ്രതിഷേധം എന്നിവ സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ചോദ്യപേപ്പർ ചോർച്ചയും ഭരണപരമായ വീഴ്ചകളും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മൗനം വെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാ നടത്തിപ്പിലെ പൊരുത്തക്കേടുകളുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും ഈ വിഷയത്തിൽ കുറ്റക്കാരായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അദ്ദേഹം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉറപ്പുനൽകി.
സിബിഎസ്ഇ പരീക്ഷയിലെ ഡിജിറ്റൽ മൂല്യനിർണയ പ്രക്രിയയായ 'ഓൺ സ്ക്രീൻ മാർക്കിംഗ്' സംവിധാനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേടുകളും പരാതികളും ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. മങ്ങിയ രീതിയിൽ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ, ചില ഉത്തരങ്ങൾ വിലയിരുത്താതിരിക്കുക, പോർട്ടലുകൾ തകരാറിലാകുക, പണമിടപാട് പ്രശ്നങ്ങൾ, പുനർമൂല്യനിർണയ പ്രക്രിയയിലെ ആശയക്കുഴപ്പങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ ദിവസങ്ങളോളം വ്യാപകമായി പരാതിപ്പെട്ടിരുന്നു.
വിഷയത്തിൽ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ഒഎസ്എം പൊരുത്തക്കേടുകൾ മൂലം വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ മന്ത്രി, നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ സമ്മർദം വർധിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം, ലോകമെമ്പാടും ഉപയോഗിക്കുന്ന ഒന്നാണ് ഡിജിറ്റൽ മൂല്യനിർണയ സംവിധാനമെന്ന് പറഞ്ഞ് അദ്ദേഹം ഈ പ്രക്രിയയെ ന്യായീകരിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: പാർലമെന്റിന്റെയും പാർലമെന്ററി സമിതികളുടെയും അന്തസിനെ താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ നടത്തിയെന്ന് കുറ്റപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ കോണ്ഗ്രസ് അവകാശലംഘന നോട്ടീസ് നൽകി.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചു വിശദീകരിക്കാൻ 15ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ധർമേന്ദ്ര പ്രധാൻ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിയെക്കുറിച്ച് നടത്തിയ പരാമർശം അപകീർത്തിപരമാണെന്നു ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകിയത്.
National
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അടിയന്തിരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ നടത്തിപ്പിലെ കടുത്ത വീഴ്ചയുടെയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന്റെയും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
വിഷയത്തിൽ ബിജെപി സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ദേശീയ പരീക്ഷാ ഏജൻസിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൂർണ പരാജയമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. "രാജ്യത്തെ ഏറ്റവും നിർണായകമായ ഒരു മത്സര പരീക്ഷയുടെ വിശ്വാസ്യത പോലും കാത്തുസൂക്ഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കോ അദ്ദേഹത്തിന്റെ മന്ത്രാലയത്തിനോ കഴിഞ്ഞിട്ടില്ല.
ചോദ്യപേപ്പർ മാഫിയകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ പൂർണമായി കീഴടങ്ങിയിരിക്കുകയാണ്. ഈ വലിയ ക്രമക്കേടിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ധർമ്മേന്ദ്ര പ്രധാന് ഒഴിഞ്ഞുമാറാനാകില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വിഫലമാക്കിയതിന് അദ്ദേഹം മറുപടി പറയണം. അദ്ദേഹത്തെ പുറത്താക്കുകയാണ് ഈ തട്ടിപ്പിനെതിരെ സർക്കാർ സ്വീകരിക്കേണ്ട ആദ്യ നടപടി."
മെഡിക്കൽ പ്രവേശന പരീക്ഷയിലെ അഴിമതിയും വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയും വരും ദിവസങ്ങളിൽ പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ബിജെപിയുടെ കേന്ദ്രീകൃത അഴിമതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പിഎം ശ്രീയിൽ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
കരാറിൽ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്ടം ഫണ്ട് വാങ്ങി. കോൺഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കിയതെന്നും ബ്രിട്ടാസ് പറഞ്ഞു.
എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവിൽ സമിതിയുടെ പരിഗണനയിലാണ്. അതിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ചാണ് നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിന് ലഭിക്കേണ്ട കൃത്യമായ വിഭവം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനായി ബ്രിഡ്ജായാണ് എംപിമാർ പ്രവർത്തിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന.
Kerala
തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്രസർക്കാരിന് കത്തയച്ച് കേരളം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. സിപിഐയുടെ സമ്മർദത്തെ തുടർന്നാണ് സർക്കാരിന്റെ നടപടി.
കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ ഒന്നും കേന്ദ്രമന്ത്രി പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചിരുന്നു.