National
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അടിയന്തിരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ നടത്തിപ്പിലെ കടുത്ത വീഴ്ചയുടെയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന്റെയും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
വിഷയത്തിൽ ബിജെപി സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ദേശീയ പരീക്ഷാ ഏജൻസിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൂർണ പരാജയമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. "രാജ്യത്തെ ഏറ്റവും നിർണായകമായ ഒരു മത്സര പരീക്ഷയുടെ വിശ്വാസ്യത പോലും കാത്തുസൂക്ഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കോ അദ്ദേഹത്തിന്റെ മന്ത്രാലയത്തിനോ കഴിഞ്ഞിട്ടില്ല.
ചോദ്യപേപ്പർ മാഫിയകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ പൂർണമായി കീഴടങ്ങിയിരിക്കുകയാണ്. ഈ വലിയ ക്രമക്കേടിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ധർമ്മേന്ദ്ര പ്രധാന് ഒഴിഞ്ഞുമാറാനാകില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വിഫലമാക്കിയതിന് അദ്ദേഹം മറുപടി പറയണം. അദ്ദേഹത്തെ പുറത്താക്കുകയാണ് ഈ തട്ടിപ്പിനെതിരെ സർക്കാർ സ്വീകരിക്കേണ്ട ആദ്യ നടപടി."
മെഡിക്കൽ പ്രവേശന പരീക്ഷയിലെ അഴിമതിയും വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയും വരും ദിവസങ്ങളിൽ പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ബിജെപിയുടെ കേന്ദ്രീകൃത അഴിമതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പിഎം ശ്രീയിൽ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
കരാറിൽ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്ടം ഫണ്ട് വാങ്ങി. കോൺഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കിയതെന്നും ബ്രിട്ടാസ് പറഞ്ഞു.
എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവിൽ സമിതിയുടെ പരിഗണനയിലാണ്. അതിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ചാണ് നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിന് ലഭിക്കേണ്ട കൃത്യമായ വിഭവം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനായി ബ്രിഡ്ജായാണ് എംപിമാർ പ്രവർത്തിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന.
Kerala
തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്രസർക്കാരിന് കത്തയച്ച് കേരളം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. സിപിഐയുടെ സമ്മർദത്തെ തുടർന്നാണ് സർക്കാരിന്റെ നടപടി.
കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ ഒന്നും കേന്ദ്രമന്ത്രി പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചിരുന്നു.