ബംഗളൂരു: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ദക്ഷിണേന്ത്യയിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ചു. ഞായറാഴ്ച ഹൈദരാബാദിലും ബംഗളൂരുവിലും നടന്ന വൻ പ്രതിഷേധ പ്രകടനങ്ങളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കും നടൻ പ്രകാശ് രാജും പങ്കെടുത്തു.
ഹൈദരാബാദിലെ ധർണ ചൗക്കിൽ രാവിലെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സോനം വാംഗ്ചുക്ക്, വിദ്യാർത്ഥികൾ ഭയമില്ലാതെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കണമെന്ന് ആഹ്വാനം ചെയ്തു. തുടർന്ന് വൈകിട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്രകാശ് രാജും സോനം വാംഗ്ചുക്കും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും ഒന്നിച്ച് പങ്കെടുത്തു.
പരീക്ഷാ പേപ്പർ ചോർച്ചയിൽ 'വിദ്യാസമ്പന്നനായ' പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് പ്രകാശ് രാജ് വേദിയിൽ ചോദ്യമുയർത്തി. സോനം വാംഗ്ചുക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജൂൺ 20-ന് ഡൽഹി ജന്തർ മന്തറിലേക്ക് വൻ ജനകീയ മാർച്ച് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്നും സിജെപി ഭാരവാഹികൾ അറിയിച്ചു.
Tags : Prakash Raj Cockroach Janata Party Dharmendra Pradhan Resignation