International
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ചയാൾക്ക് പ്രചോദനമായത് ഹിസ്ബുള്ളയെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.
കഴിഞ്ഞാഴ്ചയാണു മിഷിഗണിലെ സിനഗോഗിലേക്ക് അയ്മൻ മുഹമ്മദ് ഗസാലിയെന്ന് വ്യക്തി സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തിന് പിന്നാലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു.
ഇയാളുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന് നേരത്തെ ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് അയ്മൻ മുഹമ്മദ് ഗസാലിയുടെ ഹിസ്ബുള്ള ബന്ധം വ്യക്തമായത്.
ആക്രമണത്തിന് തൊട്ടുമുമ്പ് അയ്മൻ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പറ്റുന്നത്ര ജൂതരെ താൻ കൊല്ലുമെന്ന് വീഡിയോയിൽ ഇയാൾ വ്യക്തമാക്കുന്നുണ്ടെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. 2011-ൽ ലബനനിൽനിന്ന് കുടിയേറി യുഎസിലെ ഡിയർബോൺ ഹൈറ്റ്സിൽ താമസമാക്കിയ വ്യക്തിയാണ് അയ്മൻ.
മാർച്ച് 12-നാണ് ആക്രമണം സിനഗോഗിന് നേരെ ആക്രണമുണ്ടായത്. വൻതോതിൽ സ്ഫോടക വസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും കയറ്റിവന്ന ട്രക്ക് സിനഗോഗിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ഒരു സുരക്ഷാഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു.
പുകശ്വസിച്ച മുപ്പതോളം ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയെ ഭീകരസംഘടനയായി അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
International
ബെയ്റൂട്ട്: ലബനനിൽ ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള ഭീകരരുടെ താവളങ്ങളിലേക്ക് ഇസ്രയേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 പിന്നിട്ടു.
പത്തു ലക്ഷം പേർ പലായനം ചെയ്തു. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനമാണിത്. 500 ഹിസ്ബുള്ള ഭീകരരെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു.
International
ദുബായ്: ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് തെക്കൻ മേഖലകളിലുമാണ് ആക്രമണം നടത്തിയത്.
തെക്കൻ ലബനനിലാണു ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. ഇറാനെതിരേ ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന ഹിസ്ബുള്ളയ്ക്കെതിരേ ലബനീസ് സർക്കാർ രംഗത്തുവന്നു. ഹിസ്ബുള്ളയുടെ നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച സർക്കാർ ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ലബനനിന്റെ തെക്കൻ ഭാഗത്തുനിന്നു നൂറുകണക്കിനു പേർ പലായനം ചെയ്തു. 2024ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ ലബനനിൽ പത്തു ലക്ഷം പേർ തെക്കൻ ഭാഗത്തുനിന്നു പലായനം ചെയ്തിരുന്നു.
ഇവരിൽ പലർക്കും നാട്ടിൽ തിരിച്ചെത്താനായില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനു പിന്നാലെയായിരുന്നു ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചത്. ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ അന്ന് നൂറുകണക്കിനു തീവ്രവാദികൾ കൊല്ലപ്പെട്ടു.
International
ടെൽ അവീവ്: ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനിയുടെ വധത്തിനു പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിൽ ആക്രമണം നടത്തിയിരുന്നു.
ഇതിനു പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. തിങ്കളാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്തനാശം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഐഡിഎഫും അറിയിച്ചിരുന്നു. ഇസ്രയേലിന് ഭീഷണിയാകാനോ ജനങ്ങൾക്ക് ദോഷം വരുത്താനോ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.
International
ടെൽ അവീവ്: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള. ഇറാനെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
ലബനനിൽ നിന്ന് മിസൈൽ ആക്രമണമുണ്ടായെന്ന് ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവെന്നാണ് ഐഡിഎഫിന്റെ ആരോപണം.
ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിലുള്ള പ്രതികാരമാണിതെന്നാണ് വിശദീകരണം.
മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നടത്തിയ മിസൈൽ ആക്രമണങ്ങൾ വ്യോമസേന തടഞ്ഞതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ആക്രമണം ആരംഭിച്ചതായും ഐഡിഎഫ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഹിസ്ബുള്ള ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു.