വാഷിംഗ്ടൺ: ഇസ്രയേൽ - ഹിസ്ബുള്ള ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇസ്രയേലിനെ ആക്രമിക്കില്ലെന്ന് മധ്യസ്ഥർ മുഖേന ഹിസ്ബുള്ള ഉറപ്പുനൽകിയതായി ട്രംപ് അറിയിച്ചു.
എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് വാഷിംഗ്ടണിലെ ലബനൻ എംബസി വ്യക്തമാക്കി. ബെയ്റൂട്ടിനും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്കും നേരെ ഇസ്രയേൽ ഇനി ആക്രമണം നടത്തില്ലെന്നാണ് പുതിയ കരാർ. പകരമായി ഇസ്രയേലിനു നേരെയുള്ള ആക്രമണങ്ങൾ ഹിസ്ബുള്ളയും നിർത്തിവയ്ക്കും.
എന്നാൽ തെക്കൻ ലബനനിൽ ഇരുവിഭാഗവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്. ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുന്നതിന്റെ ഭാഗമായി സമഗ്രമായ വെടിനിർത്തലിനെ പിന്തുണയ്ക്കുമെന്ന് ഹിസ്ബുള്ള പ്രതിനിധി ഹസൻ ഫല്ലല്ല അറിയിച്ചു.
എന്നാൽ ഇസ്രയേൽ അതിർത്തിക്കുള്ളിലേക്ക് നടത്തുന്ന ആക്രമണങ്ങൾ നിർത്തുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വരുന്ന ബുധനാഴ്ച വാഷിംഗ്ടണിൽ ഇസ്രയേലുമായി നടക്കുന്ന ചർച്ചകളിൽ വെടിനിർത്തൽ കരാർ കൂടുതൽ വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്ന് ലബനൻ അറിയിച്ചു.