Kerala
കൊച്ചി: കഴിഞ്ഞ വർഷം മലയാളസിനിമാ വ്യവസായമേഖലയ്ക്ക് 530 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഫിലിം ചേംബര്‍. മലയാളത്തിലിറങ്ങിയ 185 സിനിമകളില്‍ 150 എണ്ണവും പരാജയമായിരുന്നുവെന്നും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഒന്‍പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റും 16 ചിത്രങ്ങള്‍ ഹിറ്റുമായി. പത്തു ചിത്രങ്ങള്‍ ഒടിടി വഴിയുള്ള വരുമാനംകൂടി ചേര്‍ത്ത് മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായും ഫിലിം ചേംബര്‍ വ്യക്തമാക്കുന്നു.
185 സിനിമകള്‍ കൂടാതെ എട്ട് റി റിലീസ് ചിത്രങ്ങളും കഴിഞ്ഞവര്‍ഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും.
വിജയിച്ച ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടിയുടെ നഷ്ടം സംഭവിച്ചു. റി റീലിസ് ട്രെന്‍ഡായെങ്കിലും എട്ടു ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണു ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയത്.
അതേസമയം, വ്യത്യസ്തമായ പ്രമേയം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026ല്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നതു പ്രതീക്ഷ നൽകുന്നുണ്ടെന്നും ഫിലിം ചേംബര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Movies
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്ഷൻ നേടിയിട്ടും ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അണിയറക്കാർക്കായില്ല. ഋത്വിക് റോഷന്, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്സ്ഓഫീസില്‍ വീണെങ്കിലും ചിത്രത്തിന്റെ പരാജയത്തില്‍ വന്‍ ചര്‍ച്ചകളുണ്ടായി.
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന് പറഞ്ഞ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ദുബായില്‍ നടന്ന പരിപാടിയില്‍ അവതാരകന് സ്വാഗതം ചെയ്യുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയതിനാണ് ഋത്വിക് സ്നേഹനിര്‍ഭരമായ മറുപടി പറഞ്ഞത്. തന്റെ സിനിമ, വാര് 2- ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും നിങ്ങളെല്ലാവരും എന്നെ സ്നേഹിക്കുന്നതിനും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നതിനും താന്‍ വളരെയധികം നന്ദിയുള്ളവനാണ് എന്നാണ് ഋത്വിക് പറഞ്ഞത്.
ഓഗസ്റ്റിലാണ് വാർ 2- പുറത്തിറങ്ങിയത്. തിയറ്റര്‍ റിലീസിനു ശേഷം ആദ്യമായാണ് താരം ചിത്രത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്. ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു. താരത്തിന്റെ പ്രസ്താവനയോട് ആരാധകര്‍ വ്യാപകമായി പ്രതികരിച്ചു. "വാര് 2-ന്റെ പരാജയം അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ഇനി, താരം അത്തരം വിഡ്ഢിത്തം ചെയ്യില്ലെന്നാണ് പ്രതീക്ഷ... ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് 'ക്രിഷ് 4' ആണ് തുടങ്ങിയ പ്രതികരണങ്ങളാണു ലഭിച്ചത്.
ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച ആദ്യ ചിത്രമാണ് വാര് 2. അയാന് മുഖര്‍ജി സംവിധാനം ചെയ്ത "വാര് 2', 2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ്. വൈആര്‍എഫിന്റെ ഭാഗമായ ആക്ഷന്‍ ത്രില്ലര്‍ സ്റ്റുഡിയോയിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
National
തിരുവനന്തപുരം: ബിഹാറിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് പാർട്ടി പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
"സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാനും കഴിയില്ല.'-തരൂർ പറഞ്ഞു.
പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ കാരണങ്ങൾ വിശദീകരിക്കണം. തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 196 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 41 സീറ്റുകളിലാണ് ലീഡുള്ളത്.