Kerala
ആലുവ: സ്ത്രീകളുടെ സമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് അവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി വഴി സർക്കാരിനുണ്ടാകുന്ന 1000 കോടി രൂപയുടെ നഷ്ടത്തെ വെറുമൊരു സാമ്പത്തിക നഷ്ടമായി താൻ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതി കേരളത്തിൽ വലിയൊരു സാമൂഹിക-സാമ്പത്തിക മാറ്റത്തിന് കാരണമാകുമെന്നും 1000 കോടി രൂപയേക്കാൾ മൂല്യമുള്ള മാറ്റമാണ് ഇതിലൂടെ സമൂഹത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: 2015-16 മുതൽ പത്ത് വർഷക്കാലം ഭൂരിഭാഗം പൊതുമേഖലാ കന്പനികളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെ ന്നും, ആദ്യവർഷം ഒഴികെ മറ്റെല്ലാ വർഷങ്ങളിലും അവ സംയുക്തമായി നഷ്ടമാണ് രേ ഖപ്പെടുത്തിയതെന്നും ധവളപത്രം വ്യക്തമാക്കുന്നു.
നിയമാനുസൃത കോർപ്പറേഷനുകളും സംയുക്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ട 2021ലെ 31,517.1 കോടി രൂപയിൽനിന്ന് 2024-25 ആയപ്പോഴേ ക്കും 72,851.2 കോടി രൂപയായി വർധിച്ചു. വിവിധ മേഖലകളിൽ, പബ്ലിക് യൂട്ടിലിറ്റി മേഖലയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ് എല്ലാ വർഷവും ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
2021-22 ൽ, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം അറ്റ നഷ്ടത്തിന്റെ 79.42 ശതമാനവും കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നിവയുടേതായിരുന്നു. ഇതിൽ 54.36 ശതമാനവും കെഎസ്ആർടിസിയുടെ മാത്രം നഷ്ടമായിരുന്നു.
2022-23 ൽ, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി, കെഎസ്ഇബി എന്നിവ ചേർന്ന് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ അറ്റ നഷ്ടത്തിന്റെ 64.67 ശതമാനം വരുത്തിവച്ചു. 2023-24 ൽ കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും കെഎസ്ആർടിസിയും ചേർന്ന് ആകെ അറ്റ നഷ്ടത്തിന്റെ 88.74 ശതമാനം വഹിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മോശം സാന്പത്തിക പ്രകടനവും അവർ സർക്കാരിൽ നിന്നെടുത്ത വായ്പകളും അതിന്റെ പലിശയും തിരിച്ചടയ്ക്കുന്നതിലെ പരാജയവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിച്ചുവെന്നും ധവളപത്രം വിശദീകരിക്കുന്നു.
Kerala
കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകള്‍ പലയിടത്തും മിഴിയടച്ചു. ഇതോടെ സര്‍ക്കാരിലേക്കുള്ള വരുമാനമാര്‍ഗവും കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കുന്ന നടപടികള്‍ മെല്ലെപ്പോക്കിലാകാനാണു സാധ്യത.
കാമറകള്‍ പരിപാലിക്കുന്ന കാര്യത്തില്‍ കടുത്ത അലംഭാവമുണ്ടെന്നാണ് ആക്ഷേപം. കാമറകള്‍ ചുമത്തുന്ന പിഴ അടയ്ക്കാന്‍ വാഹന ഉടമകള്‍ തയാറാകാത്തതു വലിയ തലവേദനയാണു നേരത്തേതന്നെ മോട്ടോര്‍ വാഹനവകുപ്പിനുണ്ടാക്കിയത്. ഇതിനിടെയാണ് കാമറകൾകൂടി പ്രവര്‍ത്തനരഹിതമാകുന്നത്.
2023 ജൂണ്‍ മുതലാണ് സംസ്ഥാന വ്യാപകമായി എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം ആളുകള്‍ സഞ്ചരിക്കുക, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എഐ കാമറകള്‍ വഴി പിഴ ചുമത്തുന്നത്.
2023 ജൂൺ മുതൽ 2026 വരെഎഐ കാമറകൾ കണ്ടെത്തിയ വിവിധ നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ കോഴിക്കോട് ജില്ലയില്‍ മാത്രം ഏകദേശം 40 കോടി ലഭിച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി പിരിഞ്ഞുകിട്ടാത്ത പിഴ ഇതിലും എത്രയോ മടങ്ങ് വരും. പിഴത്തുക അടച്ച് തുടർനടപടികളില്‍നിന്ന് ഒഴിവാകു ന്നതിനായി നിയമലംഘകർക്കു കൃത്യസമയത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതായി എംവിഡി വ്യക്തമാക്കുന്നു.
Sports
ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.
ടിവി, ഡിജിറ്റല്‍ അവകാശവും സ്പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്പ്പെടെയുള്ള കണക്കാണിത്.
പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന് താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും.
ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.
Kerala
കൊച്ചി: കഴിഞ്ഞ വർഷം മലയാളസിനിമാ വ്യവസായമേഖലയ്ക്ക് 530 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഫിലിം ചേംബര്‍. മലയാളത്തിലിറങ്ങിയ 185 സിനിമകളില്‍ 150 എണ്ണവും പരാജയമായിരുന്നുവെന്നും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഒന്‍പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റും 16 ചിത്രങ്ങള്‍ ഹിറ്റുമായി. പത്തു ചിത്രങ്ങള്‍ ഒടിടി വഴിയുള്ള വരുമാനംകൂടി ചേര്‍ത്ത് മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായും ഫിലിം ചേംബര്‍ വ്യക്തമാക്കുന്നു.
185 സിനിമകള്‍ കൂടാതെ എട്ട് റി റിലീസ് ചിത്രങ്ങളും കഴിഞ്ഞവര്‍ഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും.
വിജയിച്ച ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടിയുടെ നഷ്ടം സംഭവിച്ചു. റി റീലിസ് ട്രെന്‍ഡായെങ്കിലും എട്ടു ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണു ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയത്.
അതേസമയം, വ്യത്യസ്തമായ പ്രമേയം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026ല്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നതു പ്രതീക്ഷ നൽകുന്നുണ്ടെന്നും ഫിലിം ചേംബര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Movies
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്ഷൻ നേടിയിട്ടും ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അണിയറക്കാർക്കായില്ല. ഋത്വിക് റോഷന്, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്സ്ഓഫീസില്‍ വീണെങ്കിലും ചിത്രത്തിന്റെ പരാജയത്തില്‍ വന്‍ ചര്‍ച്ചകളുണ്ടായി.
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന് പറഞ്ഞ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ദുബായില്‍ നടന്ന പരിപാടിയില്‍ അവതാരകന് സ്വാഗതം ചെയ്യുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയതിനാണ് ഋത്വിക് സ്നേഹനിര്‍ഭരമായ മറുപടി പറഞ്ഞത്. തന്റെ സിനിമ, വാര് 2- ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും നിങ്ങളെല്ലാവരും എന്നെ സ്നേഹിക്കുന്നതിനും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നതിനും താന്‍ വളരെയധികം നന്ദിയുള്ളവനാണ് എന്നാണ് ഋത്വിക് പറഞ്ഞത്.
ഓഗസ്റ്റിലാണ് വാർ 2- പുറത്തിറങ്ങിയത്. തിയറ്റര്‍ റിലീസിനു ശേഷം ആദ്യമായാണ് താരം ചിത്രത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്. ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു. താരത്തിന്റെ പ്രസ്താവനയോട് ആരാധകര്‍ വ്യാപകമായി പ്രതികരിച്ചു. "വാര് 2-ന്റെ പരാജയം അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ഇനി, താരം അത്തരം വിഡ്ഢിത്തം ചെയ്യില്ലെന്നാണ് പ്രതീക്ഷ... ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് 'ക്രിഷ് 4' ആണ് തുടങ്ങിയ പ്രതികരണങ്ങളാണു ലഭിച്ചത്.
ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച ആദ്യ ചിത്രമാണ് വാര് 2. അയാന് മുഖര്‍ജി സംവിധാനം ചെയ്ത "വാര് 2', 2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ്. വൈആര്‍എഫിന്റെ ഭാഗമായ ആക്ഷന്‍ ത്രില്ലര്‍ സ്റ്റുഡിയോയിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
National
തിരുവനന്തപുരം: ബിഹാറിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് പാർട്ടി പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
"സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാനും കഴിയില്ല.'-തരൂർ പറഞ്ഞു.
പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ കാരണങ്ങൾ വിശദീകരിക്കണം. തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 196 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 41 സീറ്റുകളിലാണ് ലീഡുള്ളത്.