ഉളിക്കൽ പഞ്ചായത്തിന്റെ പൊയ്യൂർക്കരി പൊതുശ്മശാനം.
ഉളിക്കൽ: മലവെള്ളപാച്ചിലിൽ ഉളിക്കൽ പഞ്ചായത്തിന്റെ അധീനതയിലുള്ള പൊയ്യൂർക്കരി ശാന്തിതീരം ശ്മശാനത്തിലെ ബർണർ അടക്കമുള്ള സംവിധാനം പൂർണമായും നശിച്ചതിൽ കോടികളുടെ നഷ്ടം. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ നുച്യാട് പുഴയോരത്ത് കോക്കാട് പ്രവർത്തിക്കുന്ന പഞ്ചായത്ത് ശ്മശാനത്തിൽ വെള്ളം കയറി വൈദ്യുതി സംവിധാനങ്ങളും ബർണറുകളും അടക്കം നശിക്കുകയായിരുന്നു.
ഒരു കോടി രൂപയിലധികം മുടക്കി നിർമിച്ച ശ്മശാനം സമീപ പഞ്ചായത്തുകളിലെ ഉൾപ്പെടെ ജനങ്ങൾ ആശ്രയിച്ചിരുന്നു. ആറു ലക്ഷം രൂപ മുടക്കി മാസങ്ങൾക്ക് മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. ശ്മശാനത്തിനകത്ത് ഒരാൾ ഉയരത്തിൽ വെള്ളവും ചെളിയും നിറഞ്ഞുകിടന്നതാണ് വൈദ്യുതി സംവിധാനങ്ങൾ അടക്കം നശിക്കാൻ കാരണം.
ചെളി നീക്കം ചെയ്താലും ശ്മശാനം വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ലക്ഷങ്ങളുടെ ചെലവ് വരും.
പുഴയോടു ചേർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണി നില നിൽക്കുകയും ചെയ്യും. നിലവിലുള്ള കെട്ടിടം രണ്ട് നിലയാക്കി ഉയർത്തി മുകളിലെ നിലയിലേക്ക് ശ്മശാനം മാറ്റി താഴെ വാഹനങ്ങൾ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.